Thursday, March 12, 2009

കേരളത്തിലെ സീറ്റുകളെപ്പറ്റി എന്റെ അനുമാനങ്ങള്‍ - മാര്‍ച്ച് 12

ചാരുകസാല രാഷ്ട്രീയവിശകലനത്തിന് നല്ല ഉദാഹരണമാണ് ഈ പോസ്റ്റ്. ഭൂമിയുടെ മറുവശത്തിരുന്നുകൊണ്ട് ഞാന്‍ കേരളത്തിലെ ലോകസഭാതിരഞ്ഞെടുപ്പുഫലത്തിനെപ്പറ്റി ഒരു പ്രവചനം നടത്തുക :-) മലയാളമനോരമയില്‍ കേരളത്തിലെ ലോകസഭാമണ്ഡലങ്ങളെക്കുറിച്ച് “മണ്ഡലപരിചയം” എന്നൊരു ഫീച്ചര്‍ ഉണ്ട്. അതില്‍ നിന്ന് കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് എന്റെയീ പ്രവചനം.

സ്ഥാനാര്‍ഥികള്‍ ആരൊക്കെയെന്ന് തീര്‍ച്ചയാവാതെ ഇത്തരം പ്രവചനങ്ങളൊക്കെ നടത്തുന്നത് ശരിയല്ല എന്ന് എനിക്ക് ആദ്യം തോന്നിയിരുന്നു. പക്ഷേ, രണ്ടുമുന്നണികളും സീറ്റുകള്‍ പങ്കിട്ടെടുക്കും എന്നാണ് ഇപ്പോഴത്തെ നില കാണിക്കുന്നത്.

കോണ്‍‌ഗ്രസിന് ഇപ്പോഴത്തെ രാഷ്ട്രീയകാലാവസ്ഥയില്‍ ഉറപ്പുള്ള പല സീറ്റുകളും ദുര്‍‌ബലരായ സ്ഥാനാര്‍ഥികളെ നിര്‍ത്തി കളഞ്ഞുകുളിക്കാം. ഇടതുമുന്നണി അത്തരം ആത്മഹത്യകള്‍ ചെയ്യാനുള്ള സാധ്യത കുറവാണ്. ടോസ്-അപ്പ് സീറ്റുകളില്‍ സ്ഥാനാര്‍ഥികളുടെ വ്യക്തിപ്രഭാവം വളരെ നിര്‍ണായകമാവും. ഒരു മുന്നണിയോട് ചായ്‌വുള്ള മണ്ഡലങ്ങളില്‍, എതിര്‍ മുന്നണി അതിശക്തരായ സ്ഥാനാര്‍ഥികളെ കണ്ടെത്താതെ രക്ഷയൊന്നുമില്ല; മത്സരിക്കുന്നതില്‍ നിര്‍വൃതി കണ്ടെത്തുന്നവരെ ഒഴിവാക്കിയില്ലെങ്കില്‍ സീറ്റ് എതിര്‍പക്ഷത്തിന് വച്ചുനീട്ടുന്നതിന് തുല്യമാകും.

UDF-ന് ഉറപ്പുള്ളവ - പത്തനംതിട്ട, മാവേലിക്കര, കോട്ടയം, ചാലക്കുടി, തൃശൂര്‍, പൊന്നാനി
UDF-നോട് ചായ്‌വുള്ളവ - എറണാകുളം, മലപ്പുറം, വയനാട്
ടോസ്-അപ്പ് (ചാഞ്ചാടുന്നവ) - തിരുവനന്തപുരം, ആലപ്പുഴ, ഇടുക്കി, ആലത്തൂര്‍
LDF-നോട് ചായ്‌വുള്ളവ - ആറ്റിങ്ങല്‍, കൊല്ലം,പാലക്കാട്,കോഴിക്കോട്
LDF-ന് ഉറപ്പുള്ളവ - വടകര, കണ്ണൂര്‍, കാസര്‍കോട്

ടോസ്-അപ്പുകളെ രണ്ട് മുന്നണിക്കും തുല്യമായി വീതിക്കുകയാണെങ്കില്‍ എന്റെ പ്രവചനം ഇതാണ്:
UDF - 11
LDF - 9

സ്ഥാനാര്‍ഥികള്‍ ആരൊക്കെയെന്ന് അറിഞ്ഞശേഷം ഞാന്‍ ഇതിന്റെ അടുത്ത ഭാഗം ഇടുന്നതായിരിക്കും.

6 comments:

ദിവാസ്വപ്നം said...

കോട്ടയത്ത് സുരേഷ് കുറുപ്പും ജോസ് കെ. മാണിയും തമ്മിലാണ് മത്സരമെങ്കില്‍ മിസ്റ്റര്‍ കുറുപ്പ് ജയിക്കുമെന്ന് ഉറപ്പല്ലേ ?

ല്ലേ ?

t.k. formerly known as thomman said...

ദിവാസ്വപ്നം,
പിറവവും പാലയും കോട്ടയത്തിന്റെ ഭാഗമായിട്ടുള്ളത് അവിടെ യുഡീഎഫിനെ വളരെ ശക്തമാക്കിയിട്ടുണ്ട്. ജോസ് കെ. മാണിയെപ്പോലെ ദുര്‍ബലനായ ഒരു സ്ഥാനാര്‍ഥി ഉണ്ടാവുമെന്നുള്ളതുമാത്രമാണ് സുരേഷ് കുറുപ്പിന് പ്രതീക്ഷ കൊടുക്കുന്നത്. എന്നാ‍ലും, ഇത്തവണത്തെ രാഷ്ട്രീയാന്തരീക്ഷത്തില്‍ അവിടെ സുരേഷ് കുറുപ്പ് തോല്‍‌ക്കാന്‍ തന്നെയാണ് സാധ്യത.

അനംഗാരി said...

മിസ്റ്റർ: തൊമ്മൻ,താങ്കളുടേ നിഗമനങ്ങൾ ശരിയല്ല.തൃശൂർ,യുഡീഎഫ് ജയിക്കുമെന്നതിന് യാതൊരു ഉറപ്പുമില്ല. അതുപോലെ കോട്ടയം:അതു കുറുപ്പിനുറപ്പിക്കാമെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്.പിന്നെ ആലപ്പുഴ്,സിപി.എം പറയുന്നത് പോലെ അത് ഉറച്ച സീറ്റല്ലതാനും.ആലപ്പുഴയുടെ രാഷ്ട്രീയം അറിയുന്നവർ പറയുമെന്ന് തോന്നുന്നില്ല.
ഇപ്പോഴത്തെ അവസ്ഥയിൽ ഒരു നിഗമനവും ശരിയാകണമെന്നില്ല.എറണാകുളം സ്ഥാനാർത്ഥിയെ അനുസരിച്ച് മാത്രം പ്രവചിക്കാൻ കഴിയുന്ന സീറ്റാണ്.അവിടെ ഹൈബി ഈഡനാണെങ്കിൽ ജയിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്.
സീറ്റ് ചർച്ച കഴിയട്ടെ :)
ഓ:ടോ:മനോരമയുടെ അവലോകനം വായിച്ച് പെരുവഴിയാകരുത് എന്നൊരപേക്ഷ!
മനോരമ ഒരിക്കലും ശരിയായ രാഷ്ട്രീയ വിശകലനം നടത്തിയിട്ടില്ല.കൂറെന്നും കോൺഗ്രസ്സിനോടായിരുന്നു എന്നത് തന്നെ കാരണം.

t.k. formerly known as thomman said...

അനംഗാരി,
വലിയ പക്ഷപാതം കാണിക്കാതെ ഒരു ചര്‍ച്ച തുടങ്ങിവയ്ക്കണമെന്നേ വിചാരിച്ചുള്ളൂ. ജാമ്യം പോസ്റ്റിന്റെ ആദ്യം തന്നെ എടുത്തല്ലോ :-)

മനോരമയുടെ അവലോകനത്തെപ്പറ്റി പറഞ്ഞതിനോട് യോജിക്കുന്നു. പക്ഷേ, കോട്ടയത്ത് യു.ഡി.എഫ്. ജയിക്കുമെന്നു തന്നെയാണ് എനിക്ക് തോന്നുന്നത്.

Manoj മനോജ് said...

ടി.കെ.,
കോട്ടയത്ത് സുരേഷ് കുറുപ്പ് തന്നെയായിരിക്കും വിജയിക്കുവാന്‍ സാധ്യത. എല്‍.ഡി.എഫി.ന് നേരിടുവാനുള്ളത് പോലെ യു.ഡി.എഫി.നും നേരിടേണ്ടി വരും. പിന്നെ മാണിക്കുഞ്ഞിന് പാര്‍ട്ടിയില്‍ നിന്ന് തന്നെ പ്രതിസന്ധി നേരിടേണ്ടി വരുമെന്ന് 3 തരം. കൂടാതെ സുരേഷ് കുറുപ്പ് എന്ന വ്യക്തിക്ക് കോട്ടയത്തുള്ള സ്വാധീനം തള്ളികളയാനാവാത്തതാണ്. അത് കൊണ്ട് തന്നെയാണല്ലോ ഈ പ്രാവശ്യവും അദ്ദേഹത്തെ നിര്‍ത്തേണ്ടി വന്നത്.

എറണാകുളത്ത് സ്വതന്ത്രനായിരുന്നുവെങ്കില്‍ കോണ്‍ഗ്രസ്സിന് രക്ഷകിട്ടുമായിരുന്നില്ല. സി.പി.എം.ന്റെ ചിഹ്നത്തില്‍ കത്തോലിക്കര്‍ കുത്തുമോ എന്ന് ഫലം വരുമ്പോള്‍ അറിയാം. ഹൈഡനെങ്കില്‍ സിന്ധുവിന് വിജയ സാധ്യത കൂടുതലാണ്. പഴയ മാനസപുത്രന്‍ തോമയ്ക്കിട്ട് കരുണാകര്‍ജി ഡല്‍ഹിയില്‍ പണി കൊടുത്തു. ആ ചൊരുക്ക് പാവം പയ്യന്‍സ് അനുഭവിക്കേണ്ടി വരും. ഇനി തോമസ്സെങ്കില്‍ പഴയ അനുഭവം തന്നെ അങ്ങേര്‍ക്ക്. പിന്നെയുള്ളത് പ്രസന്റേഷനാണ്. പുള്ളിയെങ്കില്‍ സിന്ധുവിന്റെ കാര്യം പുതുപള്ളിയിലേത് പോലെയാകും.

abhilash attelil said...

കൂട്ടുകാരെ,
കോട്ടയത്ത്‌ വന്ന പുതിയ മണ്ഡലങ്ങളാണ് പാലയും പിറവവും.രണ്ടു സ്ഥലത്തും യ ഡി എഫിന്റെ സ്വാധീനം കുറഞ്ഞിരിക്കുന്നു.പാലായില്‍ മാണി സാറിന്റെ വീടിരിക്കുന്ന പഞ്ചായത്ത് വരെ മാറി പോയി.കുറുപ്പിന്റെ വ്യെക്തി സ്വാധീനം സഹായിക്കാന്‍ സ്വധ്യത ഉണ്ട്.അത് പോലെ ആലപുഴയും മാറിയിരിക്കുന്നു.ആലപുഴയില്‍ നിന്ന് യു ഡി എഫ് സ്വാധീനം ഉള്ള കുട്ടനാട് മാറി എല്‍ ഡി എഫിന് മുന്‍തൂക്കം ഉള്ള കരുനഗപില്ലിയൌമ് കായംകുളവും വന്നു.മാത്രമല്ല എല്‍ ഡി എഫ് സ്ഥാനാര്‍ഥി കെ എസ് മനോജ് വ്യെക്തിപരമായി പിടിക്കുന്ന ലത്തീന്‍ കത്തോലിക്കാ വോട്ടുകള്‍ യു ഡി എഫിന് ക്ഷീണം ചെയ്യും. അത് പോലെ പഴയ സ്വാധീനം ഇല്ലെങ്കിലും എറണാകുളത്തു യു ഡി എഫിന് തന്നെയാണ് മുന്‍തൂക്കം.ഹൈബി ആണെങ്കിലും കെ വി തോമസനെങ്കിലും(ആവാനാണ് സാധ്യത )കിട്ടുന്ന ലത്തീന്‍ കത്തോലിക്കാ വോട്ടു മുന്‍തൂക്കം നല്‍കും.എന്നാല്‍ ഇടുക്കി എല്‍ ഡി എഫിന് ഷുവര്‍ ബെറ്റ് ആണ്.കാരണം യു ഡി എഫ് സ്വാധീനം ഉള്ള രണ്ടു മണ്ഡലങ്ങള്‍ മാറി പകരം വന്നത് കോതമംഗലം.അവിടെ നിന്ന് യു ഡി എഫ് സ്വാധീനമുള്ള മൂന്ന് പഞ്ചായത്ത്(പോത്താനികാട്,ആയവന,പൈങോറ്റൊര്‍)മാറി പകരം വന്നത് എല്‍ ഡി എഫ് സ്വാധീനം ഉള്ള കുട്ടമ്പുഴ.ഇങ്ങനെ മാറിയതോടെ കോതമംഗലം എല്‍ ഡി എഫിന് മുന്‍തൂക്കം ഉള്ള മണ്ഡലം ആയി.പുതിയതായി വന്ന മറ്റൊരു മണ്ഡലം ആയ മൂവാറ്റുപുഴ എല്‍ ഡി എഫ് സ്ഥാനാര്‍ഥി ഫ്രാന്‍സിസ് ജോര്‍ജിന്‍റെ ജന്മ സ്ഥലവും.