Tuesday, June 03, 2008

ഒബാമ ഡമോക്രാറ്റിക് പാര്‍ട്ടി നോമിനി | അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ്


(ചിത്രം Yahoo! News-ല്‍ ഈ വാര്‍ത്തയോടൊപ്പം കൊടുത്തിട്ടുള്ളത്.)

മെയ് 10-ന് ഒബാമ ഡമോക്രാറ്റിക് പാര്‍ട്ടിയുടെ സ്ഥാനാര്‍ഥി ആവുമെന്ന് ഉറപ്പായെങ്കിലും (വിശദാംശങ്ങള്‍ ഇവിടെ), മൊത്തം ഡലിഗേറ്റുകളുടെ പിന്തുണയില്‍ അദ്ദേഹത്തിന് ഇതുവരെ കേവലഭൂരിപക്ഷം കിട്ടിയിട്ടില്ലായിരുന്നു. ഇന്ന് ഡമോക്രാറ്റിക് പാര്‍ട്ടിയുടെ പ്രൈമറി തിരഞ്ഞെടുപ്പുകള്‍ പൂര്‍ത്തിയായി. മൊണ്ടാനയില്‍ ഒബാമയും സൌത്ത് ഡക്കോട്ടയില്‍ ഹിലരിയും ജയിച്ചു. പക്ഷേ, ആ തിരഞ്ഞെടുപ്പുകളുടെ ഫലങ്ങള്‍ അറിവാകുന്നതിന്ന് മുമ്പ് തന്നെ ഇന്ന് രാവിലെ മുതല്‍ പിന്തുണ പ്രഖ്യാപിക്കാന്‍ ബാക്കിയുണ്ടായിരുന്ന സൂപ്പര്‍ ഡലിഗേറ്റുകള്‍ ഒബാമ പക്ഷത്തേക്ക് ഒഴുകിത്തുടങ്ങി. വൈകുന്നേരത്തോടെ കേവലഭൂരിപക്ഷത്തിന് ആവശ്യമായ 2118 ഡലിഗേറ്റുകളുടെ പിന്തുണ അദ്ദേഹം നേടുകയും ചെയ്തു.

ഏറ്റവും പഴയ ജനാധിപത്യ റിപ്പബ്ലിക്കില്‍ ഈ സംഭവം ചരിത്രത്തിന്റെ ഭാഗമാവുകയാണ്. പ്രധാനപ്പെട്ട പാര്‍ട്ടികളില്‍ ഒന്നിന്റെ പ്രസിഡന്റ് സ്ഥാനാര്‍ഥി വെള്ളക്കാരനല്ലാത്ത ഒരാള്‍ ആവുന്നത്. ഹിലരി സ്ഥാനാര്‍‌ഥി ആയെങ്കിലും അത് ചരിത്രസംഭവമായേനേ: ഒരു വനിത പ്രധാനപ്പെട്ട പാര്‍ട്ടികളിലൊന്നിന്റെ സ്ഥാനാര്‍ഥി ആവുക. ഒബാമ ഇന്ന് പറഞ്ഞതുപോലെ, ഒരു ചരിത്രം കുറിച്ചതിന്നുശേഷം അടുത്തതിലേക്ക് അദ്ദേഹം ഇന്ന് കാലെടുത്തു വച്ചിരിക്കുകയാണ്: അമേരിക്കയുടെ ആദ്യത്തെ വെള്ളക്കാരനല്ലാത്ത പ്രസിഡന്റാവുക എന്ന, കുറച്ചു മാസങ്ങള്‍ മുമ്പു വരെ പലര്‍ക്കും ആലോചിക്കാന്‍ പോലും പറ്റാതിരുന്ന, സാധ്യതയിലേക്ക്. ഗ്യാലപ്പ് പോളില്‍ ഇന്ന് ഒബാമ ദേശീയ തലത്തില്‍ ലീഡു നേടി. വിവാദങ്ങളിലും ഹിലരിയുമായുള്ള സംഘര്‍ഷത്തിലും പെട്ട് അദ്ദേഹം കുറെനാളായി മക്കെയിന് പിന്നിലായിരുന്നു.

റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ കണ്‍‌വെന്‍ഷന്‍ നടക്കാന്‍ പോകുന്ന മിന്യാസോട്ട സംസ്ഥാനത്തെ സെയിന്റ് പോള്‍ നഗരത്തിലെ ഒരു കൂറ്റന്‍ ‌റാലിയില്‍ വച്ച് ഒബാമ സ്ഥാനാര്‍ഥിത്വത്തിന് തനിക്കുള്ള അവകാശം പരസ്യമായി ഉന്നയിച്ചു. അദ്ദേഹത്തിന്റെ പ്രസംഗത്തിന്റെ പൂര്‍ണ്ണരൂപം ഇവിടെ.

സാധാരണ അത്തരം ഒരു സന്ദര്‍ഭത്തില്‍ എതിരാളി എതിരാളിക്ക് പിന്തുണ പ്രഖ്യാപിച്ച് പാര്‍ട്ടിയെ ഒന്നിപ്പിക്കാനേ നോക്കൂ. പക്ഷേ, ഹിലരിയില്‍ നിന്ന് അത്തരം ഒരു ആനുകൂല്യം ഇന്ന് ഉണ്ടായില്ല. പോരാത്തതിന്‌, ഇന്ന് രാവിലെ ഒബാമയുടെ ടിക്കറ്റില്‍ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥി ആകാന്‍ തനിക്ക് താല്പര്യമുണ്ടെന്ന് അവര്‍ പറയുകയും ചെയ്തു. വൈസ്-പ്രസിഡന്‍സി അല്ല; ഒരു സഹ-പ്രസിഡന്‍‌സിക്കാണ് അവര്‍ ചൂണ്ടയിടുന്നതെന്ന്‌ വളരെ വ്യക്തം. അത്തരം ഒരു അവസരത്തിന് പേശുവാന്‍ വേണ്ടിയാണ് അവര്‍ മത്സരത്തില്‍ നിന്ന് ഔദ്യോഗികമായി പിന്മാറാത്തതെന്നാണ് എനിക്ക് തോന്നുന്നത്. തന്റെ രാഷ്ട്രീയ ഭാവി പണയം വച്ച് അവര്‍ അല്ലെങ്കില്‍ ഇങ്ങനെ കളിക്കില്ല.

ഹിലരി ഒബാമ ടിക്കറ്റില്‍ ചേര്‍ന്നാല്‍ വിജയ സാധ്യത കൂടും എന്ന് എനിക്ക് തോന്നുന്നു. പൊതുവേ, ശക്തമായ ടിക്കറ്റ് എന്ന ഒരു തോന്നല്‍ വോട്ടര്‍‌മാരില്‍ ഉണ്ടാകാനും, റിപ്പബ്ലിക്കന്മാരുടെ ആവേശം കുറയ്ക്കാനും അതു സഹായിക്കും. വര്‍‌ണവെറികൊണ്ട് ഒബാമയ്ക്ക് വോട്ടുചെയ്യാത്തവര്‍ ഹിലരി കൂടെനിന്നാലും പിന്തുണയ്ക്കുമെന്ന് തോന്നുന്നില്ല. പക്ഷേ, വെള്ളക്കാരായ സ്ത്രീകളുടെയും ലറ്റീനോകളുടെയും കൂടുതല്‍ പിന്തുണ ഒബാമ-ഹിലരി ടിക്കറ്റിനു കിട്ടും. ഹിലരിയുമായുള്ള കൂട്ട് ‘മാറ്റം’ എന്ന സന്ദേശവുമായി വന്ന് പാര്‍ട്ടി അണികളെയും സ്വതന്ത്രരായ യുവജനങ്ങളെയും ആവേശം കൊള്ളിച്ച ഒബാമയുടെ മാറ്റ് കുറക്കും. റിപ്പബ്ലിക്കന്മാര്‍ക്ക് ഹിലരിയെ ചൂണ്ടിക്കാട്ടി ഒബാമയുടെ പുതുമയുടെ ആകര്‍ഷണീയത ഫലപ്രദമായി കുറക്കാന്‍ സാധിക്കും. മറുവശത്ത്, വൈസ് പ്രസിഡന്റ് സ്ഥാനാര്‍‌ഥിയുടെ പതിവ് റോളായ വേട്ടപ്പട്ടിയുടെ ഭാഗം ഹിലരിക്ക് ശരിക്കും ഇണങ്ങുമെന്നുള്ളതാണ്. ഒബാമയെ ആക്രമിക്കുന്ന കാര്യത്തില്‍ നാം അതു കണ്ടു; പക്ഷേ, ഉറ്റ സുഹൃത്തായ മക്കെയിനെതിരെ അവര്‍ അങ്ങനെ ചെയ്യുമോ യെന്ന് കണ്ടറിയണം.

എന്റെ conspiracy theory ഹിലരി ഒബാമ ടിക്കറ്റില്‍ ചേരുന്നത് അദ്ദേഹത്തെ തോല്പിക്കാന്‍ വേണ്ടി ആണെന്നാണ്. അതുവഴി അവര്‍ക്ക് 2012-ല്‍ വീണ്ടും പരിശ്രമിക്കാം. ജോണ്‍ എഡ്വേര്‍‌ഡ്‌സ് 2004-ലെ തിരഞ്ഞെടുപ്പില്‍ ജോണ്‍ കെറിയെ കാര്യമായി സഹായിച്ചില്ല; അത് കെറിയുടെ പരാജയത്തിന് ഒരു കാരണമായി പറയാറുണ്ട്. ഒബാമ ജനസമ്മതനായ ഒരു വെള്ളക്കാരന്‍ ഗവര്‍‌ണറെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥി ആക്കുന്നതാണ് നല്ലതെന്നാണ് എനിക്ക് തോന്നുന്നത്. കുറഞ്ഞ പക്ഷം ഒരു ട്രോജന്‍ കുതിര പാളയത്തില്‍ ഇല്ല എന്ന് സമാധാനിക്കാം; ജയിച്ചാല്‍ സമാധാനമായി ഭരിക്കുകയും ചെയ്യാം. ഒബാ‍മയ്ക്കും അമേരിക്കക്കാര്‍ക്കും അടുത്ത 4 വര്‍ഷങ്ങള്‍ ക്ലിന്റന്മാരെ സഹിക്കുന്നതിനേക്കാള്‍ നല്ലത് അതാണ്.

അമേരിക്ക സാമൂഹിക പുരോഗതി നേടിയെന്ന് ഒബാമയുടെ ഈ വിജയത്തോടെ ഉറപ്പാകുന്നു. ബുഷും അനുയായികളും തകര്‍ത്ത അമേരിക്കയുടെ പ്രതിച്ഛായ ലോകം മൊത്തം ഉറ്റുനോക്കുന്ന ഈ മത്സരത്തിന്റെ ഫലം ഒരളവുവരെ മെച്ചപ്പെടുത്തും. ഞാന്‍ ഒന്നര കൊല്ലം മുമ്പ് പറഞ്ഞുവച്ചതുപോലെ ഒബാമ സ്ഥാനാര്‍ഥി ആയതുകൊണ്ട് ഇനി അമേരിക്കന്‍ പൌരനാകണം; അദ്ദേഹത്തിന് വോട്ടു ചെയ്യണം. പൌരനാകാനുള്ള തീരുമാനം അതുമായി മാത്രം ബന്ധപ്പെട്ടതെല്ലെങ്കിലും, പൊതുവേ അസൌകര്യങ്ങള്‍ കുറയ്ക്കാന്‍ ചെയ്യുന്ന ആ നേര്‍ച്ചയ്ക്ക് ഇപ്പോള്‍ ഒരു അര്‍ത്ഥം കൈവന്നതു പോലെ തോന്നുന്നു. അന്ന് ഒബാമയ്ക്ക് നോമിനേഷന്‍ കിട്ടുന്ന കാര്യത്തില്‍ ഞാനും ഒരു സംശയാലുവായിരുന്നു.

ഇനി നവം‌മ്പര്‍ വരെ ജോണ്‍ മക്കെയിനും ബറാക്ക് ഒബാമയും തമ്മിലുള്ള പൊതുതിരഞ്ഞെടുപ്പിന്റെ ആഘോഷത്തിലേക്ക് എല്ലാ രാഷ്ട്രീയഭ്രാന്തന്മാര്‍ക്കും സ്വാഗതം!

Sunday, June 01, 2008

പ്രൈമറി നാടകത്തിന്റെ അവസാന രംഗങ്ങള്‍ | അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ്

നാടകം എന്ന് ഞാന്‍ ഇവിടെ മന:പൂര്‍വ്വം എഴുതുന്നതാണ്; കാരണം ജൂണ്‍ 3-ന് അവസാനിക്കുന്ന ഡമോക്രാറ്റിക് പ്രൈമറി തിരഞ്ഞെടുപ്പുകാലത്തിന്റെ ഭാഗമായി ഇപ്പോള്‍ നടക്കുന്ന സംഭവങ്ങള്‍ മിക്കവാറും നാടകങ്ങളാണ്. കാരണം അവയ്ക്കൊന്നും ഒബാമ (അനൌദ്യോഗിക) നോമിനി ആയിക്കഴിഞ്ഞെന്ന യാഥാര്‍ത്യത്തെ മാറ്റുവാന്‍ കഴിയില്ല.

മെയ് 31-ന് കൂടിയ ഡമോക്രാറ്റിക് പാര്‍ട്ടിയുടെ ദേശീയ കമ്മറ്റി, മുമ്പ് അയോഗ്യത കല്പിച്ചിരുന്ന ഫ്ലോറിഡയിലെയും മിഷിഗണിലെയും ഡലിഗേറ്റുകള്‍ക്ക് കണ്‍‌വെന്‍ഷനില്‍ പ്രവേശനവും അവര്‍ക്ക് "പകുതി" വോട്ടും അനുവദിച്ചു കൊടുത്തു. ഒബാമ മത്സരിക്കാതിരുന്ന ഈ സംസ്ഥാനങ്ങളില്‍ ഹിലരിയാണ് വിജയിച്ചിരുന്നത്. രണ്ടിടത്തു നിന്നുമായി 24 ഡലിഗേറ്റുകളെ ഒബാമയെക്കാള്‍ അധികം ഹിലരിക്ക് കിട്ടി. ഈ സംസ്ഥാനങ്ങളിലെ ഡലിഗേറ്റുകളെക്കൂടി ഉള്‍പ്പെടുത്തുമ്പോള്‍ കേവലഭൂരിപക്ഷത്തിന് 2118 ഡലിഗേറ്റുകള്‍ വേണം. ഒബാമയ്ക്ക് ആ ലക്ഷ്‌യത്തിലെത്താന്‍ 71 ഡലിഗേറ്റുകളെക്കൂടി മതി. ഇന്ന് നടന്ന പോര്‍ട്ടൊ റീക്കോയിലെയും ജൂണ്‍ 3-ന് നടക്കുന്ന സൌത്ത് ഡക്കോട്ടയിലെയും മൊണ്ടാനയിലെയും തിരഞ്ഞെടുപ്പുകളോടെ ഡമോക്രാറ്റുകളുടെ പ്രൈമറി തിരഞ്ഞെടുപ്പ് പൂര്‍ത്തിയാകും. മൊത്തം 86 ഡലിഗേറ്റുകള്‍ ആ സംസ്ഥാനങ്ങളില്‍ നിന്ന് ഉണ്ട്; ആര്‍ക്കും കൂറു പ്രഖ്യാപിക്കാത്ത സൂപ്പര്‍ ഡലിഗേറ്റുകള്‍ ഇനി ഏതാണ്ട് 150 പേര്‍ ബാക്കി. (സൂപ്പര്‍ ഡലിഗേറ്റുകള്‍ ആര്‍ക്കു കൂറു പ്രഖ്യാപിച്ചാലും ഓഗസ്റ്റില്‍ നടക്കുന്ന കണ്‍‌വെന്‍ഷനില്‍ വച്ച് ഔദ്യോഗികമായി നോമിനിയെ തിരഞ്ഞെടുക്കുമ്പോള്‍ അവര്‍ക്ക് കാലുമാറാന്‍ നിയമതടസമില്ല; അത്തരമൊരു സാധ്യത മാത്രമാണ് ഹിലരിക്ക് ഇനി ബാക്കിയുള്ളത്.)

പോര്‍ട്ടൊ റീക്കോയില്‍ ഇന്ന് നടന്ന തിരഞ്ഞെടുപ്പില്‍ പ്രതീക്ഷിച്ചതുപോലെ ഹിലരി വന്‍‌ഭൂരിപക്ഷത്തോടെ വിജയിച്ചു. പോര്‍ട്ടൊ റീക്കോ സംസ്ഥാനമല്ല; അമേരിക്കയുടെ ഒരു പ്രവിശ്യ മാത്രമാണ്. ഡമോക്രാറ്റിക് പ്രൈമറി നടത്താറുണ്ടെങ്കിലും പോര്‍ട്ടൊ റീക്കോയെ പൊതുതിരഞ്ഞെടുപ്പില്‍ ഉള്‍പ്പെടുത്തില്ല. പക്ഷേ, പോര്‍ട്ടോ റീക്കോ വംശജരായ ധാരാളം അമേരിക്കന്‍ പൌരന്മാര്‍ ന്യൂ യോര്‍ക്ക് പോലുള്ള വന്‍‌നഗരങ്ങളില്‍ താമസിക്കുന്നുണ്ട്; അവരുടെ പിന്തുണ ആര്‍ക്കാണെന്ന് ഇപ്പോള്‍ വ്യക്തവുമാണ്.

ഇനി ബാക്കിയുള്ള തിരഞ്ഞെടുപ്പുകള്‍ സൌത്ത് ഡക്കോട്ടയിലും മൊണ്ടാനയിലുമാണ്. പോളുകളൊന്നും ലഭ്യമല്ലെങ്കിലും രണ്ടിടത്തും ഒബാമ ജയിക്കുമെന്നാണ് കരുതപ്പെടുന്നത്. വെള്ളക്കാര്‍ മാത്രമേയുള്ളൂ എങ്കിലും, തെക്കന്‍ സംസ്ഥാനങ്ങളില്‍ നിന്ന് വ്യത്യസ്തമായി, ഈ സംസ്ഥാനങ്ങളില്‍ വര്‍‌ണവെറി ഇല്ലെന്നാണ് തോന്നുന്നുന്നത്. പക്ഷേ, പൊതുതിരഞ്ഞെടുപ്പില്‍ ജയിക്കാന്‍ ഡമോക്രാറ്റുകള്‍ക്ക് വലിയ സാധ്യതയൊന്നുമില്ല ഈ സംസ്ഥാനങ്ങളില്‍.

പാസ്റ്റര്‍ ജറമയ്യ റൈറ്റിന്റെ പ്രസ്താവനകളും പ്രസംഗങ്ങളും വഴി വളരെ വിവാദമുണ്ടാക്കിയ ചിക്കാഗോയിലെ ട്രിനിറ്റി യുണൈറ്റഡ് ചര്‍ച്ച് എന്ന പള്ളിയില്‍ നിന്ന് ഒബാമ അംഗത്വം പിന്‍‌വലിച്ചു. ജറമയ്യ റൈറ്റിന്റെ പിന്നാലെ, ആ പള്ളിയില്‍ വച്ച്, ചിക്കാഗോയില്‍ തന്നെയുള്ള ഒരു (വെളുത്ത) കത്തോലിക്ക പുരോഹിതന്‍ ഹിലരിയെ കളിയാക്കി പ്രസംഗിച്ചതാണ് ഒബാമയുടെ പുറത്തുവരലിന് പ്രധാന കാരണം. ജറമയ്യ റൈറ്റിനെ തള്ളിപ്പറയാനും ഈ പള്ളിയില്‍ നിന്ന് പുറത്തുവരാനും ഒബാമ താമസിച്ചത് അദ്ദേഹത്തിന് പൊതുതിരഞ്ഞെടുപ്പില്‍ പ്രശ്നമാകും.

ഹിലരി മത്സരത്തില്‍ കടിച്ചുതൂങ്ങി നില്‍ക്കുന്നുണ്ടെങ്കിലും ജൂണ്‍ 3-ന് പ്രൈമറി കഴിയുന്നതോടെ ഒബാമയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് പിന്‍‌വലിയാന്‍ തന്നെയാണ് സാധ്യത. അങ്ങനെ ചെയ്തില്ലെങ്കില്‍ ക്ലിന്റന്മാര്‍ പാര്‍ട്ടി ചരിത്രത്തിന്റെ ഇരുണ്ട ഏടുകളിലേക്ക് തള്ളപ്പെടും. ഹിലരിക്ക് അടുത്ത തവണ, പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നതിന്ന് പോയിട്ട്, കറുത്തവര്‍ക്കും ലിബറലുകള്‍ക്കും നല്ല സ്വാധീനമുള്ള ന്യൂ യോര്‍ക്ക് സംസ്ഥാനത്തില്‍ സെനറ്റ് സീറ്റ് നിലനിര്‍ത്തുന്നതു പോലും ദുഷ്ക്കരമാവുകയും ചെയ്യും.