Wednesday, October 29, 2008

ഒബാമ ഇന്‍‌ഫോമേഴ്‌‌സ്യല്‍ - ഒരു പുതിയ പ്രചരണ തന്ത്രം കൂടി | അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ്



ഇന്നത്തെ പ്രധാന വാര്‍ത്ത (അതോ സംഭവമോ) ഒബാമ പ്രധാനപ്പെട്ട ചാനലുകളില്‍ ഇട്ട 30 മിനിട്ട് നേരത്തെ ഒരു പരസ്യമായിരുന്നു (ഇന്‍‌ഫോമേഴ്‌സ്യല്‍). ഡോക്യുമെന്ററി പോലെയുള്ള ഈ പരസ്യം ഒബാമയുടെ നയങ്ങള്‍, ആവര്‍ത്തിച്ച്, കുറച്ചുകൂടി വ്യക്തമായ ഭാഷയില്‍ വോട്ടര്‍മാരുടെ അടുത്ത് എത്തിക്കുക എന്ന ഉദ്ദേശത്തോടെ നിര്‍മ്മിക്കപ്പെട്ടതാണ്.

ഞാന്‍ ഇന്നലെ സൂചിപ്പിച്ചതുപോലെ, ഈ പരസ്യം കണ്ടാല്‍ ജനങ്ങള്‍ക്ക് അത് ഒബാമ അധികച്ചിലവ് നടത്തിയതാണെന്ന തോന്നല്‍ ഉണ്ടാകുമെന്ന് തോന്നുന്നില്ല. വളരെ മികച്ച രീതിയില്‍ നിര്‍‌മ്മിച്ചിട്ടുള്ള, കാഴ്ചക്കാരെ മടുപ്പിക്കാത്ത ഒന്നാണത്. പ്രചരണത്തിന് അങ്ങനെ ഒബാമ മറ്റൊരു പുതിയ രീതി സംഭാവന ചെയ്തിരിക്കുകയാണ്; വെബ്ബുപയോഗിച്ചുള്ള നൂതനമാര്‍ഗ്ഗങ്ങളാണ് പ്രചരണതന്ത്രത്തിലേക്കുള്ള അദ്ദേഹത്തിന്റെ പ്രധാന സംഭാവന. ഭാവിയിലെ തിരഞ്ഞെടുപ്പുകളില്‍ ഇതുപോലൊരു പ്രചരണായുധം അവസാനത്തെ ആഴ്ചയില്‍ സ്ഥാനാര്‍‌ഥികള്‍ കൊണ്ടുവരും എന്ന് ഉറപ്പാണ്.

ജോണ്‍ മക്കെയിന്‍ ഒബാമയുടെ ഈ സംരംഭത്തെ വിമര്‍ശിച്ചു. ഇന്ന് അദ്ദേഹം ജോ എന്ന പ്ലം‌ബറെ വിട്ട്, ഒബാമ വന്നാല്‍ രാജ്യസുരക്ഷ പ്രശ്നമാകും എന്ന് പറഞ്ഞ് വോട്ടര്‍‌മാരെ പേടിപ്പിക്കാനാണ് നോക്കിയത്. (കഴിഞ്ഞ തവണ ഡിക്ക് ചെയ്നി ഫലപ്രദമായി ചെയ്ത കാര്യം.) സാറാ പേലിന്‍ ഒബാമയ്ക്ക് ഒരു പലസ്തീന്‍ തീവ്രവാദിയുമായി ബന്ധമുണ്ട് എന്ന് പറഞ്ഞ് ജനങ്ങളെ പേടിപ്പിക്കാനും ശ്രമിച്ചു. (കൊളം‌മ്പിയ യൂണിവേഴ്‌സിറ്റിയിലെ പലസ്തീന്‍‌ വംശജനായ ഒരു പ്രഫസറുമായി ഒബാമയ്ക്ക് പരിചയമുള്ളതാണ് ആ ആരോപണത്തിന്റെ അടിസ്ഥാനം.) പരിതാപകരമായ ഒരു പ്രചരണം എന്നേ അതേക്കുറിച്ച് പറയാനുള്ളൂ. അതിന്നിടയ്ക്ക് പേലിന്‍ പരാജയത്തില്‍ നിന്ന് പോറലേല്‍‌ക്കാതെ രക്ഷപ്പെടാനുള്ള ഓരോ അടവുകളും പയറ്റുന്നുണ്ട്; അതൊന്നും വിസ്തരിച്ച് ഞാന്‍ നേരം കളയുന്നില്ല.

തിരഞ്ഞെടുപ്പിന്റെ അന്ന് ഞാന്‍ ലൈവ് ബ്ലോഗ് ചെയ്യുന്നുണ്ട്. പങ്കെടുക്കാന്‍ ശ്രമിക്കുക. അതിനൊരു പ്രത്യേക പോസ്റ്റായിരിക്കും ഞാന്‍ ഉപയോഗിക്കുന്നത്. നിങ്ങള്‍ക്ക് തിരഞ്ഞെടുപ്പ് പിന്തുടരാന്‍ എന്തെങ്കിലും പദ്ധതി ഉണ്ടെങ്കില്‍ എന്നെയും അറിയിക്കുക.

Rasmussen Reports പ്രകാരം ഇന്ന് ഒബാമയുടെ ലീഡ് ദേശീയതലത്തിലുള്ള പോളില്‍ 3% ആയി കുറഞ്ഞിട്ടുണ്ട്. ഈ പോളില്‍ ഈ അടുത്ത ദിവസങ്ങളില്‍ 7-8% മുന്നില്‍ ആയിരുന്നു. പക്ഷേ, മറ്റു പോളുകളില്‍ ഇതില്‍ അധികം ലീഡ് ഒബാമയ്ക്ക് കാണുന്നുണ്ട്. പോളുകള്‍ എന്തൊക്ക കാ‍ണിച്ചാലും പൊതുവേ മാധ്യമങ്ങളും രാഷ്ട്രീയക്കാരും ചാരുകസാല പണ്ഡിതന്മാരും ഒബാമ ജയിച്ച പോലെയാണ് കാര്യങ്ങള്‍ നീക്കുന്നതെന്നു തോന്നുന്നു. മക്കെയിന്‍ സ്വന്തം സംസ്ഥാനമായ അരിസോണയില്‍ ഒബാമയ്ക്കെതിരെ ചെറിയ തോതില്‍ പ്രചരണം ആരംഭിച്ചതില്‍ നിന്ന് കാര്യങ്ങളുടെ നില ഏതാണ്ട് ഊഹിക്കാമല്ലോ.

എന്റെ ഇലക്ടറല്‍ കോളജ് നിഗമനങ്ങള്‍ താഴെ; ഒഹായോയിലും ഞാന്‍ ഒബാമ ജയിക്കുമെന്ന് കരുതുന്നു:

ആകെയുള്ള ഇലക്ടറല്‍ വോട്ടുകള്‍: 538
ഒബാമയ്ക്ക് കിട്ടുമെന്ന് ഉറപ്പുള്ള ഇലക്ടറന്മാര്‍ - 302 (കേവല ഭൂരിപക്ഷത്തിന് 270). പെന്‍സില്‍‌വേനിയ, വിര്‍ജീനിയ, കൊളറാഡോ, നെവാഡ, മിസ്സോറി എന്നീ സംസ്ഥാനങ്ങള്‍ ഞാന്‍ ഒബാമ പക്ഷത്താണ് കൂട്ടിയിട്ടുള്ളത്.
മക്കെയിന് കിട്ടുമെന്ന് ഉറപ്പുള്ള ഇലക്ടറന്മാര്‍ - 163

രണ്ടുപേര്‍ക്കും സാധ്യതയുള്ള സംസ്ഥാനങ്ങളും അവിടങ്ങളില്‍ ജയിക്കാന്‍ ഞാന്‍ ഇപ്പോള്‍ ഏറ്റവും സാധ്യത കാണുന്ന ആളും:
ഫ്ലോറിഡ(27) - ഒബാമ
ഇന്‍‌ഡ്യാ‍ന(11) - മക്കെയിന്‍
ഒഹായോ(20) - ഒബാമ
നോര്‍ത്ത് കാരളൈന(15) - മക്കെയിന്‍

അവസാന നില: ഒബാമ (349); മക്കെയിന്‍ (189)

യുദ്ധക്കളങ്ങള്‍ ഇനി വെറും മൂന്നെണ്ണം | അമേരിക്കന്‍ പ്രസി‌ഡന്റ് തിരഞ്ഞെടുപ്പ്

സ്ഥാനാര്‍‌ഥികള്‍ അവരുടെ പ്രചരണങ്ങള്‍ ഉപസംഹരിക്കുകയാണ്. ഒബാമ റിപ്പബ്ലിക്കന്‍ ശക്തികേന്ദ്രങ്ങളില്‍ പിടിമുറുക്കുമ്പോള്‍ പെന്‍‌സില്‍‌വേനിയയില്‍ ജയിക്കേണ്ടത് മക്കെയിന്ന് ഒഴിവാക്കാന്‍ പറ്റാ‍ത്ത കാര്യമായിട്ടുണ്ട്. പക്ഷേ, അദ്ദേഹത്തിന് അവിടെ വലിയ സാധ്യതയൊന്നും ആരും കൊടുക്കുന്നില്ല. യാതൊരു പഴുതും കൊടുക്കാതെ ഒബാമയും അവിടത്തെ പ്രതികൂലമായ (യഥാര്‍ഥ) കാ‍ലാവസ്ഥ വകവയ്ക്കാതെ പ്രചരണം ചെയ്യുന്നുണ്ട്. അവസാനത്തെ ആഴ്ച മത്സരം വെറും 3 സംസ്ഥാനങ്ങളിലേക്ക് ചുരുങ്ങിയിരിക്കുകയാണ്- പെന്‍സില്‍‌വേനിയ കൂടാതെ പിന്നെ ഒഹായോയും ഫ്ലോറിഡയും. എല്ലായിടത്തും ഒബാമ തന്നെയാണ് പോളുകളില്‍ മുന്നില്‍. ഇതില്‍ രണ്ടെടുത്തെങ്കിലും വിജയിച്ചില്ലെങ്കില്‍ മക്കെയിന്ന് യാതൊരു സാധ്യതയുമില്ല.

അതുകൊണ്ട് മക്കെയിന്‍ ജയിക്കാനുള്ള സാധ്യത ഏതാണ്ട് പൂജ്യം തന്നെയാണ്. മക്കെയിന്റെ പ്രധാന റിപ്പബ്ലിക്കന്‍ അനുയായികളായ പോളന്റിയും മിറ്റ് റോംനിയുമൊക്കെ അക്കാര്യം ഏതാണ്ട് അംഗീകരിച്ച മട്ടാണ്.

മാധ്യമങ്ങളും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ അതിയാഥാസ്തികരും സാറാ പേലിനെ അടുത്ത താരമാക്കാനുള്ള ശ്രമത്തിലാണ്. ഏകദേശം 60% വോട്ടര്‍മാര്‍ക്ക് അവരെ ഇഷ്ടമില്ലെന്ന കാര്യം ഇവരൊക്കെ സൌകര്യപൂര്‍വ്വം മറക്കുകയാണ്. സ്വന്തം നിലയില്‍ അവര്‍ ഒരു ദേശീയ നേതാവായി ഉയരാനുള്ള സാധ്യതയൊന്നും ഞാന്‍ കാണുന്നില്ല. ഡാന്‍ ക്വയിലിന്നെപ്പോലെ ഒരു അമേരിക്കന്‍ രാഷ്ട്രീയതമാശയായി അവശേഷിക്കാനാണ് അവര്‍ക്കും വിധി. അവര്‍ മക്കെയിന്റെ വിടുതിയില്‍ നിന്ന് മാറി സ്വന്തം കാര്യം നോക്കാന്‍ തുടങ്ങിയ കാര്യം ഞാന്‍ കഴിഞ്ഞൊരു പോസ്റ്റില്‍ സൂചിപ്പിച്ചതാണല്ലോ.

ഇന്നിറങ്ങിയ പോളുകളില്‍ 5 മുതല്‍ 16 ശമതാനം വരെ പോയന്റുകള്‍ക്ക് ദേശീയതലത്തില്‍ ഒബാമ മുന്നിലാണ്. പതിവുപോലെ ഒരു പോളിലും മത്സരം മക്കെയിന്‍ തുല്യനിലയില്‍ ആക്കുന്നതായി കാണുന്നില്ല.

ഒബാമയുടെ കൈയില്‍ കാശ് ധാരാളം ബാക്കിയുണ്ടെന്ന് തോന്നുന്നു. നാളെ വന്‍‌തുക മുടക്കി പ്രധാനപ്പെട്ട ചാനലുകളില്‍ 30 മിനിട്ട് സമയം വിലക്കുവാങ്ങി അദ്ദേഹം രാജ്യമൊട്ടുക്കും തന്റെ നയങ്ങളെപ്പറ്റി ജനങ്ങളോട് സംസാരിക്കും. ജനങ്ങള്‍ അത് ഏതുരീതിയില്‍ എടുക്കും എന്ന് കണ്ടറിയണം. അതൊരു നല്ല തന്ത്രമാണെന്ന് എന്തോ എനിക്ക് തോന്നുന്നില്ല. അമേരിക്കക്കാരന്‍ ചിലവു ചുരുക്കാന്‍ ശ്രമിക്കുമ്പോള്‍ ഒബാമ അത്തരമൊരു ധാരാളിത്തം കാണിക്കുന്നത് എല്ലാവര്‍ക്കും ഇഷ്ടപ്പെടുമെന്ന് തോന്നുന്നില്ല.

തിരഞ്ഞെടുപ്പിന്റെ അന്ന് ഞാന്‍ ലൈവ് ബ്ലോഗ് ചെയ്യുന്നുണ്ട്. പങ്കെടുക്കാന്‍ ശ്രമിക്കുക. അതിനൊരു പ്രത്യേക പോസ്റ്റായിരിക്കും ഞാന്‍ ഉപയോഗിക്കുന്നത്. നിങ്ങള്‍ക്ക് തിരഞ്ഞെടുപ്പ് പിന്തുടരാന്‍ എന്തെങ്കിലും പദ്ധതി ഉണ്ടെങ്കില്‍ എന്നെയും അറിയിക്കുക.

എന്റെ ഇലക്ടറല്‍ കോളജ് നിഗമനങ്ങള്‍ താഴെ:

ആകെയുള്ള ഇലക്ടറല്‍ വോട്ടുകള്‍: 538
ഒബാമയ്ക്ക് കിട്ടുമെന്ന് ഉറപ്പുള്ള ഇലക്ടറന്മാര്‍ - 302 (കേവല ഭൂരിപക്ഷത്തിന് 270). പെന്‍സില്‍‌വേനിയ, വിര്‍ജീനിയ, കൊളറാഡോ, നെവാഡ, മിസ്സോറി എന്നീ സംസ്ഥാനങ്ങള്‍ ഞാന്‍ ഒബാമ പക്ഷത്താണ് കൂട്ടിയിട്ടുള്ളത്.
മക്കെയിന് കിട്ടുമെന്ന് ഉറപ്പുള്ള ഇലക്ടറന്മാര്‍ - 163

രണ്ടുപേര്‍ക്കും സാധ്യതയുള്ള സംസ്ഥാനങ്ങളും അവിടങ്ങളില്‍ ജയിക്കാന്‍ ഞാന്‍ ഇപ്പോള്‍ ഏറ്റവും സാധ്യത കാണുന്ന ആളും:
ഫ്ലോറിഡ(27) - ഒബാമ
ഇന്‍‌ഡ്യാ‍ന(11) - മക്കെയിന്‍
ഒഹായോ(20) - മക്കെയിന്‍
നോര്‍ത്ത് കാരളൈന(15) - മക്കെയിന്‍

അവസാന നില: ഒബാമ (329); മക്കെയിന്‍ (209)

Monday, October 27, 2008

ഒബാമയെ വധിക്കാനുള്ള ഗൂഢാലോചന തകര്‍ത്തു | അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ്



(ചിത്രത്തിന് അസോഷിയേറ്റഡ് പ്രസിനോട് കടപ്പാട്)

ഒബാമയെയും കറുത്ത വര്‍ഗ്ഗക്കാരായ സ്കൂള്‍ കുട്ടികളെയും വധിക്കന്നുന്നതിന് പദ്ധതിയിട്ട 2 നിയോ-നാത്‌സികളായ ചെറുപ്പക്കാരെ ടെന്നസിയിലെ ഒരു ചെറുപട്ടണത്തില്‍ നിന്ന് ഇന്ന് അറസ്റ്റ് ചെയ്തു. ഇതില്‍ ഒബാമയെ വധിക്കാനുള്ള അവരുടെ പദ്ധതി എത്ര പ്രായോഗികമായിരുന്നുവെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. പക്ഷേ, 102 സ്കൂള്‍ കുട്ടികളെ വധിക്കാന്‍ അവര്‍ക്ക് വലിയ പ്രയാസമൊന്നും ഉണ്ടാവില്ലായിരുന്നു. പൈശാചികമായ അവരുടെ സംരംഭത്തിന് കൂടുതല്‍ ആയുധങ്ങള്‍ കൈക്കലാക്കാന്‍ വേണ്ടി ഒരു തോക്കുകട കൊള്ളയടിക്കാന്‍ വേണ്ടി ഇരിക്കുമ്പോഴാണ് അറസ്റ്റ് നടന്നത്.

പ്രസിഡന്റ് ആയാലും ഒബാമയ്ക്ക് ഇത്തരം ഭീഷണി എപ്പോഴും ഉണ്ടായിരിക്കും. ഒരു പക്ഷേ, JFK-യുടെ പാതയിലൂടെയാണ് അദ്ദേഹത്തിന്റെ നടപ്പെന്ന് ഈ വാര്‍ത്ത നമ്മളെ വീണ്ടും ഓര്‍‌മ്മിപ്പിക്കുന്നു. അദ്ദേഹത്തിന്റെ ജീവന് എന്തെങ്കിലും സംഭവിച്ചാല്‍ കറുത്തവര്‍ വെറുതെയിരിക്കുമെന്ന് തോന്നുന്നില്ല.

ദീര്‍‌ഘകാലമായി അലാസ്ക്ക സംസ്ഥാനത്തെ സെനറ്ററായ റ്റെഡ് സ്റ്റീവന്‍‌സിനെ അഴിമതിക്ക് കുറ്റക്കാരനാണെന്ന് കോടതി ഇന്ന് കണ്ടെത്തി. പൊതുതിരഞ്ഞെടുപ്പില്‍ GOP-യുടെ സാധ്യതകള്‍ക്ക് മറ്റൊരു അടിയായി അത്. ഒപ്പം സാറാ പേലിന്റെ സംസ്ഥാനത്തു നിന്ന് ഉയര്‍ന്നുവരുന്ന വിവാദങ്ങളിലേക്ക് മറ്റൊന്നു കൂടി. അവരുടെ പ്രതിച്ഛായക്കും ഈ സംഭവം മങ്ങലേല്‍‌പ്പിക്കും എന്ന് സംശയമില്ല. റ്റെഡ് സ്റ്റീവന്‍‌സ് ഇത്തവണയും സെനറ്ററായി മത്സരിക്കുന്നുണ്ട്; പക്ഷേ, അദ്ദേഹം പിന്‍‌മാറുന്നില്ലത്രേ.

ഒബാമ ഒഹായോയില്‍ തന്റെ അവിടത്തെ പ്രചരണത്തിന് ഏതാണ്ട് പരിസമാപ്തി കുറിച്ചുകൊണ്ടുള്ള രീതിയില്‍ വോട്ടര്‍‌മാരോടും അനുയായികളോടും അഭ്യര്‍ത്ഥന നടത്തി. അദ്ദേഹമാണ് പോളുകളില്‍ അവിടെ മുന്നിട്ടു നില്‍ക്കുന്നത്. പക്ഷേ, മക്കെയിന്‍ കഴിഞ്ഞ ദിവസങ്ങളില്‍ അവിടെ ഒബാമയ്ക്കുള്ള ലീഡ് കുറച്ചിട്ടുണ്ട്.

ഫ്ലോറിഡയില്‍ ഒബാമ മുന്നേറുന്നതായിട്ടാണ് ഇന്ന് കാണുന്നത്. എന്റെ ഇലക്ടറല്‍ കോളജ് നിഗമനങ്ങള്‍ താഴെ:

രണ്ടുപേര്‍ക്കും സാധ്യതയുള്ള സംസ്ഥാനങ്ങളും അവിടങ്ങളില്‍ ജയിക്കാന്‍ ഞാന്‍ ഇപ്പോള്‍ ഏറ്റവും സാധ്യത കാണുന്ന ആളും:
ഫ്ലോറിഡ(27) - ഒബാമ
ഇന്‍‌ഡ്യാ‍ന(11) - മക്കെയിന്‍
ഒഹായോ(20) - മക്കെയിന്‍
നോര്‍ത്ത് കാരളൈന(15) - മക്കെയിന്‍

അവസാന നില: ഒബാമ (329); മക്കെയിന്‍ (209)

പോളുകളില്‍ ഒബാമ മുന്നില്‍; പേലിന്‍ മക്കെയിന്റെ പിടിവിടുന്നു | അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ്

തോല്‍‌വി ഏകദേശം തീര്‍ച്ചയായതുകൊണ്ട് സാറാ പേലിന്‍ മക്കെയിന്‍ ക്യാം‌മ്പയിന്റെ നിയന്ത്രങ്ങള്‍ക്ക് പുറത്തുപോയി മാധ്യമങ്ങളോട് സംസാരിക്കുന്നതൊക്കെയാണ് കഴിഞ്ഞ ആഴ്ചയില്‍ കണ്ടത്. അലാസ്ക്ക രാഷ്ട്രീയത്തില്‍ അവരെ പോക്കിക്കൊണ്ടു വന്നവരെ ചവിട്ടിത്താഴ്ത്തി തന്റെ സ്വന്തം ഉയര്‍ച്ച ഉറപ്പാക്കിയ ചരിത്രം അവര്‍ക്കുണ്ട്; മക്കെയിനും ആ വിധി ഉണ്ടാകും എന്ന് ഇപ്പോള്‍ വ്യക്തമായിട്ടുണ്ട്. റിപ്പബ്ലിക്കന്‍ പ്രമാണികളും അതിന്ന് ഒത്താശ ചെയ്യുന്നുണ്ട്; കാരണം പേലിന്‍ ആള്‍ക്കാരെ കൂട്ടാന്‍ കഴിവുള്ള ആളാണെന്ന് അവര്‍ക്കറിയാം. പക്ഷേ, 2012-ല്‍ റിപ്പബ്ലിക്കന്‍ സ്ഥാ‍നാര്‍ഥി ആകാമെന്ന അവരുടെ മോഹം നടക്കുമെന്ന് തോന്നുന്നില്ല. മക്കെയിന്‍ തോറ്റാല്‍ അതിന്റെ നല്ല ഒരു പഴി അവര്‍‌ക്ക് കിട്ടും. ജോണ്‍ എഡ്വേര്‍‌ഡ്‌സിനെപ്പോലെ എങ്ങുമെത്താതെ അവര്‍ അമേരിക്കന്‍ രാഷ്ട്രീയത്തില്‍ നിന്ന് അപ്രത്യക്ഷമാകും. അലാസ്ക്കയിലെ ഏറ്റവും വലിയ പത്രം ഒബാമയെ എന്‍‌ഡോഴ്സ് ചെയ്തത് അവര്‍ക്ക് അലാസ്ക്കയില്‍ പോലും ശക്തമായ എതിര്‍പ്പ് ഉണ്ടായി വരുന്നതിന്റെ തെളിവാണ്.

ലക്ഷക്കണക്കിന് ഡോളര്‍ മുടക്കി അവരെ അണിയിച്ചൊരുക്കാന്‍ വസ്ത്രങ്ങളും മറ്റു സാമഗ്രഹികളും വാങ്ങിച്ചതുമായി ബന്ധപ്പെട്ട വിവാദത്തിനെ എതിരിടുന്നതിനും ട്രൂപ്പര്‍ ഗേറ്റില്‍ പേലിന്‍‌മാര്‍ക്ക് അന്വേഷണക്കമ്മീഷന്റെ മുന്നില്‍ എത്തേണ്ടതിനുമൊക്കെയായി റിപ്പബ്ലിക്കന്‍ ടിക്കറ്റിന് ഒരാഴ്ച കൂടി നഷ്ടപ്പെടുത്തി.

ഒബാമ അതിന്നിടയില്‍ ഹവായിയിലേക്ക് പറന്ന് തീരെ അവശയായിരിക്കുന്നെന്ന് പറയപ്പെടുന്ന അദ്ദേഹത്തിന്റെ അമ്മയുടെ അമ്മ ‘ടൂട്ടി’നെ കണ്ട് തിരിച്ച് വന്നു; അവരാണ് ഒബാമയെ പത്തു വയസ്സു മുതല്‍, അദ്ദേഹം ഇന്തോനേഷ്യയില്‍ നിന്ന് തിരിച്ചു വന്ന ശേഷം, കാലിഫോര്‍‌ണിയയിലേക്ക് കോളജില്‍ ചേര്‍ന്നു പഠിക്കാന്‍ പോയതു വരെ നോക്കി വളര്‍ത്തിയത്. രണ്ടു ദിവസം ക്യാം‌മ്പയിനില്‍ നിന്ന് അതിന്ന് വേണ്ടി വിട്ടുനില്‍‌ക്കേണ്ടി വന്നെങ്കിലും ആ സന്ദര്‍ശനം അദ്ദേഹത്തെ രാഷ്ട്രീയമായി പലവിധത്തില്‍ സഹായിച്ചിട്ടുണ്ടെന്നാണ് എനിക്ക് തോന്നുന്നത്. അദ്ദേഹം കുടുംബത്തിന് കൊടുക്കുന്ന പ്രാധാന്യം; അദ്ദേഹത്തിന്റെ വെള്ള പാരമ്പര്യം എന്നിവ അവയില്‍ പ്രധാന കാര്യങ്ങള്‍.

ഒബാമയുടെ വിജയം മിക്കവാറും എല്ലാ പോളുകളും പ്രവചിക്കുന്നതുകൊണ്ട് മാധ്യമങ്ങള്‍ ‘ബ്രാഡ്‌ലി ഇഫക്ട്’ എന്ന ശാസ്ത്രീയമായി തെളിയിക്കപ്പെട്ടില്ലാത്ത ഒരു തിരഞ്ഞെടുപ്പ് പ്രതിഭാസം പൊക്കിക്കൊണ്ടുവന്ന് ഇലക്ഷന്‍ ദിനത്തില്‍ ഒബാമയെ അത് മുക്കുമോ എന്ന ചര്‍ച്ചയിലും ഏര്‍പ്പെടുന്നുണ്ട്. 1982-ല്‍ കാലിഫോര്‍ണിയ ഗവര്‍ണര്‍ തിരഞ്ഞെടുപ്പിലാണ് ടോം ബ്രാഡ്‌ലി എന്ന കറുത്തവര്‍ഗ്ഗക്കാരനായ സ്ഥാനാര്‍ഥി പോളുകളില്‍ മുന്നിട്ടു നിന്ന ശേഷം ചെറിയ വ്യത്യാസത്തിന് തോറ്റത്. വെളുത്തവര്‍ പോളുചെയ്യുന്നവരോട് കറുത്തവര്‍ഗ്ഗക്കാരനായ സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്യും എന്ന് നുണ പറയും എന്നതാണ് ആ പ്രതിഭാസത്തിന്റെ അടിസ്ഥാനം. പക്ഷേ, കൃത്യമായി തെളിയിക്കപ്പെട്ടിട്ടൊന്നുമില്ല. തന്നെയുമല്ല 1982-ല്‍ നിന്ന് ഈ രാജ്യം വളരെ മുന്നോട്ട് നീങ്ങിയിട്ടുണ്ട്. ഒബാമയുടെ പ്രൈമറി വിജയം തന്നെ അതിന്ന് ഉദാഹരണം. ഇത്തരം വാദങ്ങളെ വിമര്‍ശിച്ചുകൊണ്ട് ‘ന്യൂ യോര്‍ക്ക് ടൈംസി’ലെ കോളമിസ്റ്റ് ഫ്രാങ്ക് റിച്ച് എഴുതിയിട്ടുള്ള കോളം വായിച്ചിരിക്കേണ്ടത് തന്നെയാണ്. ഞാന്‍ ഇതിന്നു മുമ്പ് പലവട്ടം ‘ബ്രാഡ്‌ലി ഇഫക്ടി’നെക്കുറിച്ച് എഴുതിയിട്ടുണ്ട്; ഒരെണ്ണം ഇവിടെ . ഒബാമയുടെ വിജയം മിക്കവാറും ‘ബ്രാഡ്‌ലി ഇഫക്ടി’നെ അമേരിക്കന്‍ തിരഞ്ഞെടുപ്പ് നിഘണ്ടുവില്‍ നിന്ന് നീക്കം ചെയ്യുമെന്നാണ് എനിക്ക് തോന്നുന്നത്.

ഇപ്പോള്‍ അമേരിക്കന്‍ മാധ്യമങ്ങള്‍ ദിനം‌പ്രതി പുറത്തിറക്കുന്ന ദേശീയതലത്തിലുള്ള പോളുകളുടെ ഫലങ്ങളില്‍ നിന്ന് എന്തെങ്കിലും നിഗമനത്തിലെത്തണമെങ്കില്‍ കിലുക്കിക്കുത്തുതന്നെയാണ് ആശ്രയം. ഒരു കാര്യം ശ്രദ്ധേയമാണ്: പ്രധാനപ്പെട്ട ഒരു പോളും മക്കെയിന്‍ വിജയിക്കുമെന്ന് പറയുന്നില്ല. തല്‍ക്കാലം ആ ഒരു കാര്യം മാത്രമേ നമുക്ക് വിശ്വസിക്കാന്‍ ആകൂ. യഥാര്‍ഥത്തില്‍ വേണ്ടത് യുദ്ധക്കളസംസ്ഥാനങ്ങളില്‍ നിന്നുള്ള പോളുകളാണ്; അവ വളരെ കുറവാണു താനും. ഡമോക്രാറ്റുകളുടെ ശക്തികേന്ദ്രമായ കാലിഫോര്‍ണിയയില്‍ കുറച്ച് വണ്ടികളുടെ പിന്നില്‍ ഒട്ടിച്ചിരിക്കുന്ന ഒബാമ/ബൈഡന്‍ ബമ്പര്‍ സ്റ്റിക്കറുകളും അപൂര്‍വ്വം ചില വീടുകളുടെ തൊടിയില്‍ കുത്തിയിരിക്കുന്ന സൈന്‍ ബോര്‍ഡുകളും ഒഴിച്ചാല്‍ ഇവിടെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കുന്നുണ്ടെന്ന് തോന്നുക പോലുമില്ല. അതിന്ന് പകരം കാ‍ലിഫോര്‍‌ണിയയുടെ അതിര്‍ത്തിക്ക് അടുത്ത് കിടക്കുന്ന നെവാഡയിലെ റീനോ എന്ന പട്ടണത്തില്‍ ഒബാമ 2 വട്ടം വന്നുപോയി. അവിടെയൊക്കെ പോയി ‘ഒബാമ ദര്‍ശനം’ നടത്തിവരുന്ന കാലിഫോര്‍ണിയക്കാര്‍ ഉണ്ടെന്ന് ഇന്ന് പത്രത്തില്‍ വായിച്ചു.

യുദ്ധക്കളസംസ്ഥാനങ്ങളിലെ എന്റെ നിഗമനങ്ങള്‍ ഇവിടെ:
ആകെയുള്ള ഇലക്ടറല്‍ വോട്ടുകള്‍: 538
ഒബാമയ്ക്ക് കിട്ടുമെന്ന് ഉറപ്പുള്ള ഇലക്ടറന്മാര്‍ - 302 (കേവല ഭൂരിപക്ഷത്തിന് 270). വിര്‍ജീനിയ, കൊളറാഡോ, നെവാഡ, മിസ്സോറി എന്നീ സംസ്ഥാനങ്ങള്‍ ഞാന്‍ ഒബാമ പക്ഷത്താണ് കൂട്ടിയിട്ടുള്ളത്.
മക്കെയിന് കിട്ടുമെന്ന് ഉറപ്പുള്ള ഇലക്ടറന്മാര്‍ - 163

രണ്ടുപേര്‍ക്കും സാധ്യതയുള്ള സംസ്ഥാനങ്ങളും അവിടങ്ങളില്‍ ജയിക്കാന്‍ ഞാന്‍ ഇപ്പോള്‍ ഏറ്റവും സാധ്യത കാണുന്ന ആളും:
ഫ്ലോറിഡ(27) - ഒബാമ
ഇന്‍‌ഡ്യാ‍ന(11) - മക്കെയിന്‍
ഒഹായോ(20) - മക്കെയിന്‍
നോര്‍ത്ത് കാരളൈന(15) - മക്കെയിന്‍

അവസാന നില: ഒബാമ (329); മക്കെയിന്‍ (209)

എത്ര ‘ബ്രാഡ്‌ലി ഇഫക്ട്’ ഉണ്ടായാലും ഇലക്ടറല്‍ കോളജില്‍ ഏകദേശം 60 വോട്ടുകളുടെ ഭൂരിപക്ഷം ഇപ്പോള്‍ (എന്റെ കണക്കുപ്രകാരം) ഉള്ള ഒബാമ നവം‌മ്പര്‍ 4-ന് തോല്‍ക്കാന്‍ ഞാന്‍ യാതൊരു സാധ്യതയും കാണുന്നില്ല.

Tuesday, October 21, 2008

എന്തുകൊണ്ട് ഞാന്‍ ഒബാമയ്ക്ക് വോട്ടു ചെയ്തു? | അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ്



ഞങ്ങള്‍ കുറച്ച് സുഹൃത്തുക്കള്‍ ചേര്‍ന്നിരുന്ന് ഈ കഴിഞ്ഞ വെള്ളിയാഴ്ച വോട്ടു രേഖപ്പെടുത്തി. എല്ലാവരും പോസ്റ്റല്‍ വോട്ടുചെയ്യാന്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നതുകൊണ്ട് ബാലറ്റ് പേപ്പര്‍ തപാലില്‍ നേരത്തേ വന്നിരുന്നു. ഇനി അത് തിരിച്ചയയ്ക്കുകയോ നേരെ അവ ശേഖരിക്കുന്ന സ്ഥലങ്ങളില്‍ കൊണ്ട് കൊടുക്കുകയോ ചെയ്താല്‍ മതി.

ഒബാമയ്ക്ക് തന്നെയാണ് ഞാന്‍ വോട്ടു ചെയ്യുകയുള്ളൂവെന്ന് എന്റെ പോസ്റ്റുകള്‍ വായിക്കുന്നവര്‍ക്ക് അറിയാവുന്ന കാര്യമാണ്. പൊതുതിരഞ്ഞെടുപ്പിന്റെ തുടക്കത്തില്‍, ജോണ്‍ മക്കെയിന്‍ പ്രസിഡന്റ് ആയാലും എനിക്ക് വലിയ കുഴപ്പമില്ല എന്ന് ഞാന്‍ പറഞ്ഞുവച്ചിട്ടുണ്ടായിരുന്നു. പക്ഷേ, ആ തീരുമാനം ഇപ്പോള്‍ മാറി. മക്കെയിന്‍ ജയിക്കരുത് എന്നു തന്നെയാണ് ഇപ്പോള്‍ എന്റെ നിലപാട്. ആ നിലപാടിനെ സാധൂകരിക്കുന്നതിനുള്ള കാരണങ്ങളാണ് ഞാന്‍ ഇവിടെ നിരത്തുന്നത്. നല്ല അമേരിക്കക്കാരെപ്പോലെ നിങ്ങള്‍ക്ക് എന്നോട് വിയോജിക്കാം; പക്ഷേ, എനിക്ക് പറയാനുള്ള കാര്യങ്ങള്‍ മനസ്സിരുത്തി വായിക്കുമല്ലോ.

സാറാ പേലിന്റെ സ്ഥാനാര്‍‌ത്തിത്വം

ഒബാമയെ എന്‍‌ഡോഴ്സ് ചെയ്തുകൊണ്ട് നടത്തിയ അഭിമുഖത്തിനിടയില്‍ കോളിന്‍ പവല്‍ പറഞ്ഞതുപോലെ, വൈസ് പ്രസിഡന്റിന്റെ പ്രധാന ജോലി പ്രസിഡന്റാവാന്‍ തയ്യാറായി ഇരിക്കുക എന്നതാണ്. മക്കെയിന്റെ കാര്യത്തില്‍ അത് വളരെ അര്‍ത്ഥവത്തുമാണ്. അദ്ദേഹത്തിന് നല്ല പ്രായമുണ്ട്; അദ്ദേഹത്തെ പലതവണ കാര്‍സറിന്ന് ചികിത്സിച്ചിട്ടുണ്ട്; അതൊന്നുമില്ലെങ്കില്‍ തന്നെ അമേരിക്കന്‍ പ്രസിഡന്റിന്റെ ജോലി ജീവന് ഏതുസമയവും ഭീഷണിയുള്ളതാണ്. അത്തരമൊരു നിര്‍ഭാഗ്യകരമായ സാഹചര്യം ഉണ്ടാവുകയാണെങ്കില്‍ സാറാ പേലിന്‍ പ്രസിഡന്റാകും. പക്ഷേ, അവര്‍ക്ക് ആ സ്ഥാനത്തിരിക്കാന്‍ യാതൊരു യോഗ്യതയുമില്ല. ചാ‍നലുകളിലും അഭിമുഖങ്ങളിലും ഒക്കെയായിട്ട് നമ്മള്‍ അവരുടെ പ്രകടനം കണ്ടു. ഒരു ചെറിയ നഗരത്തിന്റെയോ, അലാസ്ക്ക പോലെ ഒറ്റപ്പെട്ട ഒരു ചെറിയ സംസ്ഥാനത്തിലെ (ഞാന്‍ താമസിക്കുന്ന സാന്‍ ഹോസെ എന്ന നഗരത്തിലെ അത്രയും ജനസംഖ്യയാണ് ഏകദേശം അലാസ്ക്കയിലുള്ളത്) ഗവര്‍ണറോ ഒക്കെ ആകാന്‍ അവര്‍ക്ക് പ്രാപ്തിയുണ്ടായിരിക്കും.

പക്ഷേ, രാജ്യം ഇത്രയും പ്രശ്നങ്ങളുടെ നടുക്കടലില്‍, വ്യക്തമായ ലക്‍ഷ്യവും നേതൃത്വമില്ലാതെ ഒഴുകി നടക്കുമ്പോള്‍, സാറാ പേലിനെപ്പോലെയുള്ള ഒരാളുടെ കൈയില്‍ രാജ്യത്തിന്റെ നിയന്ത്രണം എത്തുന്നതിനെപ്പറ്റി ചിന്തിക്കാന്‍ പോലും ആവുന്നില്ല. ഭാവി പ്രസിഡന്റ് എന്ന നിലയില്‍ മക്കെയിന്‍ എടുത്ത ആദ്യത്തെ തീരുമാനമായിരുന്നു സാറാ പേലിന്റെ സ്ഥാനാര്‍ത്തിത്വം; ആ തീരുമാനം തികച്ചും മോശവുമായി.

മക്കെയിന്റെ ദുഷ്‌പ്രചരണം

മക്കെയിന്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയായപ്പോള്‍ എനിക്കുണ്ടായ ഒരു സന്തോഷത്തിന്റെ കാരണം അദ്ദേഹം റിപ്പബ്ലിക്കന്മാരുടെ പതിവ് ദുഷ്പ്രചരണതന്ത്രങ്ങള്‍ പുറത്തെടുക്കില്ലല്ലോ എന്ന ചിന്തയായിരുന്നു. 2000-ലെ റിപ്പബ്ലിക്കന്‍ പ്രൈമറിയില്‍ അദ്ദേഹം തന്നെ അത്തരം ഒരു പ്രചരണത്തിന്റെ ഇരയായിരുന്നു. അതുവരെ പിന്നില്‍ നിന്ന ബുഷിനെ രക്ഷിക്കാന്‍ കാള്‍ റോവ് അതിനീചമായ രീതിയില്‍ മക്കെയിന്റെ കുടുംബത്തെപ്പറ്റി നുണകള്‍ പ്രചരിപ്പിച്ച് സൌത്ത് കാരളൈനയില്‍ അദ്ദേഹത്തെ വീഴ്ത്തി.

മക്കെയിന്‍ അത്തരം പ്രചരണതന്ത്രം ഒബാ‍മയ്ക്കെതിരെ ഉപയോഗിക്കില്ല എന്ന് എല്ലാവരും പൊതുവേ കരുതി. അവര്‍ തമ്മില്‍ തങ്ങളുടെ നയവ്യത്യാസങ്ങളെപ്പറ്റി തര്‍ക്കിച്ച് പ്രചരണത്തെ ഉന്നതതലത്തിലേക്ക് ഉയര്‍ത്തുമെന്ന് വൃഥാ മോഹിച്ചു. പക്ഷേ, സാറാ പേലിന്‍ രംഗത്തെത്തിയ അന്നു മുതല്‍ മക്കെയിന്‍ ക്യാം‌മ്പയിന്റെ സ്വരം മാറുന്നതാണ് കണ്ടത്. മിക്കവാറും അദ്ദേഹത്തിന്റെ 100% പരസ്യങ്ങളും നെഗറ്റീവ് ആണെന്ന് മാധ്യമങ്ങള്‍ പിന്നീട് വിലയിരുത്തി. പ്രധാന കാരണം കാള്‍ റോവിന്റെ അനുചരര്‍ അദ്ദേഹത്തിന്റെ പ്രചരണം ഏറ്റെടുത്തു എന്നതാണ്. (കാള്‍ റോവ് പോലും മക്കെയിനെ നെഗറ്റീവ് പ്രചരണത്തിന്റെ പേരില്‍ വിമര്‍ശിച്ചു എന്നതാണ് ഏറെ രസകരം.)

അടുത്തകാലത്ത്, നെഗറ്റീവ് പ്രചരണം മൂലം ജനപിന്തുണ നഷ്ടപ്പെടുന്നു എന്ന് പോളുകളില്‍ കണ്ടപ്പോഴാണ് മക്കെയിന്‍ വ്യക്തിഹത്യയില്‍ നിന്ന് കുറച്ചെങ്കിലും മാറി നില്‍ക്കാന്‍ ശ്രമിച്ചത്. അദ്ദേഹം നുണപ്രചരണം തുടങ്ങിവച്ചു എന്നുമാത്രമല്ല; പിന്നീട് ഒബാമ അത്തരം പ്രചരണം നടത്തുന്നു എന്നു പറഞ്ഞ് വിമര്‍ശിച്ചതാണ് ഏറ്റവും വിചിത്രമായി എനിക്ക് തോന്നിയത്.

അമേരിക്കയുടെ പ്രതിച്ഛായ

സെപ്തംബര്‍ 11-ന് ശേഷം ലോകം മുഴുവനും അമേരിക്കയോട് അനുകമ്പ കാണിച്ചു. അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ പ്രാകൃതരെ ഉന്മൂലനം ചെയ്യാന്‍ അമേരിക്കക്ക് ജനാധിപത്യരാജ്യങ്ങളുടെ ധാര്‍മിക പിന്തുണയെങ്കിലും ഉണ്ടായിരുന്നു. ഇറാക്ക് അധിനിവേശം വഴി ജോര്‍‌ജ്ജ് ബുഷും കൂട്ടരും ആ നന്മ മൊത്തം കളഞ്ഞുകുളിക്കുക മാത്രമല്ല; ലോകത്തെമ്പാടുമുള്ള അമേരിക്കയുടെ പ്രതിച്ഛായ ഏറ്റവും മോശമായ നിലയിലെത്തിച്ചു. ഒരു തരം യുദ്ധോദ്യുക്തമായ റിപ്പബ്ലിക്കന്‍ വിദേശകാര്യനയം ഒരിക്കലും അമേരിക്കയുടെ പ്രതിച്ഛായ നന്നാക്കുമെന്നു തോന്നുന്നില്ല. ഒരു രാജ്യത്തിന്റെ സുരക്ഷയ്ക്കും വാണിജ്യതാല്പര്യങ്ങളുടെ സംരക്ഷണത്തിനും മറ്റും അതിന്റെ പ്രതിച്ഛായ നന്നായിരിക്കേണ്ടത് അത്യാവശ്യമാണ്. അമേരിക്കക്ക് ലോകജനതക്ക് മുമ്പില്‍ വയ്ക്കാന്‍ പറ്റിയ ഏറ്റവും മികച്ച രാഷ്ട്രീയക്കാരനാണ് ഒബാമ. അദ്ദേഹത്തിന്റെ വിജയം, ഇതുവരെ പുറം‌ലോകം കണ്ട മുരടന്‍ രാഷ്ട്രീയക്കാരെപ്പോലെയല്ല ഞങ്ങള്‍ എന്ന് പറഞ്ഞ്, അമേരിക്കക്കാര്‍ക്ക് പുറത്തേക്കയക്കാന്‍ പറ്റിയ ഒരു മികച്ച സന്ദേശമാണ്.

ബി.ബി.സി. ആഗോളതലത്തില്‍ നടത്തിയ ഒരു പോളില്‍ ലോകജനതയ്ക്ക് ബഹുഭൂരിപക്ഷത്തിനും ഒബാമ അമേരിക്കന്‍ പ്രസിഡന്റാവണമെന്ന ആഗ്രഹമുള്ളതായി കാണിക്കുന്നു. ഒബാമയുടെ ബര്‍ളിന്‍ റാലിയില്‍ ഏകദേശം 2 ലക്ഷം ആള്‍ക്കാരാണ് പങ്കെടുത്തത്.

വിദേശകാര്യനയത്തില്‍ ജോണ്‍ മക്കെയിന് മിടുക്കനാണെന്ന് അമേരിക്കയിലെ മാധ്യമങ്ങള്‍ പറയുന്നുണ്ടെങ്കിലും അദ്ദേഹത്തിന്റെ ഡിബേറ്റുകളിലെ പ്രകടനം വച്ചുനോക്കിയിട്ട് എനിക്ക് അങ്ങനെ തോന്നിയില്ല. വിദേശകാര്യവുമായി ബന്ധപ്പെട്ട കാര്യങ്ങളെ അദ്ദേഹം അതിലളിതമായ രീതിയില്‍ സമീപിക്കുന്നതായിട്ടാണ് എനിക്ക് തോന്നിയത്. അദ്ദേഹം ധാരാളം രാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ട്; ലോകനേതാക്കന്മാരുമായി അടുത്ത ബന്ധമുണ്ട് എന്നതൊക്കെ ശരിയാണ്. പക്ഷേ, 21-ആം നൂറ്റാണ്ടിലെ പ്രശ്നങ്ങളെ ദീര്‍‌ഘവീക്ഷണത്തോടെ കൈകാര്യം ചെയ്യാന്‍ ഒബാമയ്ക്കേ കഴിയൂ എന്നാണ് എനിക്ക് തോന്നുന്നത്. പ്രത്യേകിച്ചും മറ്റു രാജ്യങ്ങളിലെ പട്ടിണിയും രോഗവും വിദ്യാഭ്യാസക്കുറവും തൊഴിലില്ലായ്മയും പോലുള്ള പ്രശ്നങ്ങള്‍ പല രീതിയില്‍ അമേരിക്കയുടെ സുരക്ഷയ്ക്ക് ഭീഷണിയായിക്കൊണ്ടിരിക്കുമ്പോള്‍.


വെള്ളക്കാരനല്ലാത്ത ഒരാള്‍ പ്രസിഡന്റാകേണ്ട ആവശ്യകത


വൈറ്റ് ഹൌസില്‍ എത്തിച്ചേരുന്ന ആള്‍ക്കാര്‍ക്ക് വളരെയേരെ സാമ്യമുണ്ട്. ഒരാളൊഴിച്ച് ബാക്കിയെല്ലാവരും വെളുത്ത തൊലിയുള്ള; പ്രൊട്ടസ്റ്റന്റ് വിഭാഗത്തില്‍ പെട്ട പുരുഷന്മാര്‍ ആണ്. വ്യത്യാസമുള്ള ഒരാള്‍, ജോണ്‍ എഫ്. കെന്നഡി, പോലും വലിയ വ്യത്യാസമൊന്നുമുള്ള ആളല്ല ബാക്കിയുള്ളവരില്‍ നിന്ന്; അദ്ദേഹം കത്തോലിക്കന്‍ ആണെന്നേയുള്ളൂ. ഇതുവരെ ഒരു വെള്ളക്കാരനല്ലാത്തയാളോ, ഒരു സ്ത്രീയോ ഒരു പ്രധാനപ്പെട്ട പാര്‍ട്ടിയുടെ സ്ഥാനാര്‍‌ഥി പോലും ആയിട്ടില്ല. ഒബാമയാണ് ആദ്യത്തെ വെളുത്ത നിറമില്ലാത്ത, പ്രസിഡന്റ് പദത്തിന്റെയടുത്ത് ഇത്രയുമടുത്ത് എത്തിച്ചേര്‍ന്നിട്ടുള്ള ഒരാള്‍.

ഒബാമ ജയിക്കണം; ആ വിജയം വെള്ളക്കാരല്ലാത്തവര്‍ക്കും ഈ രാജ്യത്ത് ഏറ്റവും വലിയ പദവിയില്‍ എത്താം എന്നതിന്ന് ഒരു തെളിവാകണം. പ്രത്യേകിച്ച് വളര്‍ന്നു വരുന്ന നമ്മുടെ മക്കള്‍ക്ക് ഈ രാജ്യത്ത് വെള്ളക്കാരെപ്പോലെ തന്നെ തുല്യഅവസരങ്ങള്‍ ഉണ്ടെന്ന് ഉറപ്പുണ്ടാകാന്‍.

വെളുത്തതല്ലാത്തതുകൊണ്ട് മാത്രം പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന ഒരാള്‍ക്ക് വോട്ടുചെയ്യുന്നത് ശരിയാണെന്ന് എനിക്ക് തോന്നുന്നില്ല. പക്ഷേ, ഒബാമ ആ സ്ഥാനത്തിന് തികച്ചും യോഗ്യനാണ്; അതുകൊണ്ട് അദ്ദേഹം ജയിക്കുക തന്നെ വേണം. ഇത്തരം ഒരു അവസരം ഇനി നമുക്ക് എന്ന് കിട്ടുമെന്ന് പറയാനാവില്ല.

ഇറാക്ക് നയം

റിപ്പബ്ലിക്കന്‍ പതിവുതന്ത്രമായ നുണപ്രചരണം വഴി, രാജ്യത്തെ മൊത്തം വഴിതെറ്റിച്ച്, ഇറാക്കില്‍ അമേരിക്ക ഇടപെട്ടതു മുതല്‍ ഇന്നിവിടെ കാണുന്ന അപചയങ്ങള്‍ക്ക് തുടക്കമായി. രാജ്യത്തിന്റെ സൈനികശക്തിയുടെ പരിമിതികള്‍ ഇറാക്കില്‍ വെളിവായി; അതുകൊണ്ടാണ് റഷ്യ ജോര്‍‌ജിയയില്‍ മസിലു വിറപ്പിക്കുന്നതൊക്കെ കണ്ടുകൊണ്ട് അമേരിക്കക്ക് നോക്കി നില്‍‌ക്കേണ്ടി വന്നത്. മക്കെയിന്‍ ലക്‍ഷ്യമിടുന്ന ഇറാക്കിലെ ജയം അവിടത്തെ ഊഷരഭൂമിയിലെപ്പോലെ ഒരു മരീചികയാണ്.വിയറ്റ്‌നാമില്‍ നിന്ന് വിപരീതമായി, ആരോടാണ് അമേരിക്ക പൊരുതുന്നതെന്ന കാര്യത്തില്‍ പോലും ചിലപ്പോള്‍ വ്യക്തതയില്ല; സദ്ദാമില്‍ തുടങ്ങി, സാദറിലൂടെ അല്‍-ക്വയ്ദയില്‍ എത്തി നില്‍‌ക്കുന്നു ബുഷിന്റെ യുദ്ധം. യാതൊരു അന്തവുമില്ലാതെ നീണ്ടുപോകുന്ന ഈ യുദ്ധം അമേരിക്കയുടെ സാമ്പത്തികരംഗത്തെ തകര്‍ച്ചക്ക് ആക്കം കൂട്ടുകയേയുള്ളൂ.

എന്നെപ്പോലെ സാമ്പത്തിക അഭയാര്‍‌ഥിയായികളായി എത്തിയിട്ടുള്ളവര്‍ക്ക് അമേരിക്ക സാമ്പത്തികമായി സുശക്തമായ നിലയില്‍ എത്തേണ്ടത് വെറും സ്വാര്‍ത്ഥമായ ഒരു താല്‍‌പര്യമാണ്. ഇപ്പോള്‍ അമേരിക്കയില്‍ കണ്ട സാമ്പത്തിക പ്രശ്നങ്ങള്‍ മറ്റു രാജ്യങ്ങളില്‍ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങള്‍ ഒരു കാരണമായി എടുക്കാമെങ്കില്‍ ലോകജനതയുടെ തന്നെ ആവശ്യമാണ് അമേരിക്കന്‍ സാമ്പത്തികരംഗം തകരാതെയിരിക്കേണ്ടത് എന്നും മനസ്സിലാകും. അങ്ങനെ നമുക്കും നാട്ടിലുള്ളവര്‍ക്കുമെല്ലാം അമേരിക്ക എല്ലാ തലത്തിലും സുശക്തമായിരിക്കേണ്ടത് ഒരാവശ്യമാണ്; അതിന് ഇറാക്കിലെ യുദ്ധം എത്രയും പെട്ടന്ന് അവസാനിക്കണം. ഒബാമയ്ക്ക് മാത്രമേ അത്തരമോരു കാര്യം ചെയ്യാന്‍ ധൈര്യവും സന്നദ്ധതയും ഉണ്ടാകൂ.


ഊര്‍ജ്ജത്തില്‍ സ്വയം പര്യാപ്തത


അമേരിക്ക ഓയിലിന്ന് വേണ്ടി ചിലവഴിക്കുന്ന പൈസയില്‍ ഒരു ഭാഗം ഇസ്ലാമിക തീവ്രവാദികളെ പോറ്റാന്‍ വേണ്ടി ഉപയോഗിക്കപ്പെടുന്നുണ്ടെന്നുള്ളത് പൊതുവേ അറിയാവുന്ന കാര്യമാണ്. ഓയിലിന്റെ ലഭ്യത ഉറപ്പുവരുത്താന്‍ അറബ് ഏകാധിപതികളെയും അവരുടെ മര്‍ദ്ദകഭരണകൂടങ്ങളെയും സംരക്ഷിക്കുന്നത് ജനാധിപത്യം കയറ്റുമതി ചെയ്യാന്‍ ഒരുമ്പെട്ടു നടക്കുന്ന അമേരിക്കക്ക് നാണക്കേടുമാണ്. അതുകൊണ്ട് രാജ്യത്തിന്റെ സുരക്ഷയ്ക്ക് അമേരിക്ക ഊര്‍ജ്ജത്തില്‍ സ്വയം പര്യാപ്തത നേടേണ്ടത് പ്രധാനപ്പെട്ട കാര്യമാണ്. ഒബാമയ്ക്ക് ആ കാര്യം ശരിക്ക് മനസ്സിലായിട്ടുണ്ടെന്ന് തോന്നുന്നു. ദീര്‍‌ഘവീക്ഷണത്തോടെയുള്ള ഒരു ഊര്‍ജ്ജനയം അദ്ദേത്തിന്റെ ഭരണത്തിന്റെ ഭാഗമായിരിക്കും. മറിച്ച് മക്കെയിന്‍ പ്രധാനമായും ഓയിലിന്ന് വേണ്ടി അമേരിക്കയില്‍ കൂടുതല്‍ കുഴിക്കണമെന്ന വാദക്കാരനാണ്; പ്രത്യേകിച്ചും സാറാ പേലിന്‍. അവരുടെ സംസ്ഥാനമായ അലാസ്ക്കയില്‍ ഇനിയും ധാരാളം സ്ഥലങ്ങള്‍ കുഴിക്കാന്‍ ബാക്കിയുണ്ട്. ഓയിലിതര ഊര്‍ജ്ജസ്രോതസ്സുകള്‍ വികസിപ്പിച്ചിടുക്കുന്നതില്‍ മക്കെയിന്‍ ഗൌരവമായി എന്തെങ്കിലും ചെയ്യുമെന്ന് തോന്നുന്നില്ല.

യഥാര്‍ഥ വ്യത്യാസത്തിന്റെ പ്രതീകം

എന്തൊക്കെ പറഞ്ഞാലും ജോണ്‍ മക്കെയിന്‍ വാഷിംഗ്‌ടണിലേക്ക് യഥാര്‍ഥ വ്യത്യാസം കൊണ്ടുവരും എന്ന് വിശ്വസിക്കാന്‍ പറ്റില്ല. അതു അദ്ദേഹത്തിന് സാധ്യവുമല്ല. കാരണം അദ്ദേഹം നയിക്കുന്ന ഭരണകൂടത്തില്‍ പ്രധാനികള്‍ പഴയ റിപ്പബ്ലിക്കന്മാര്‍ തന്നെ ആയിരിക്കും. അദ്ദേഹത്തിന്റെ ഇപ്പോഴത്തെ ക്യാം‌മ്പയിനില്‍ തന്നെ ബുഷിന്റെ പ്രചരണങ്ങള്‍ നിയന്ത്രിച്ചിരുന്നവര്‍ കയറിപ്പറ്റിയതുപോലെ. ഒബാമയുടെ ടീം പുതിയതായിരിക്കും; അവരുടെ തീരുമാനങ്ങള്‍ക്ക് പുതുമ ഉണ്ടാവും.


വിദ്യാഭ്യാസ യോഗ്യതയും പരിഷ്ക്കാരങ്ങളും


ഒബാമയും ബൈഡനും എതിരാളികളെക്കാള്‍ വിദ്യാഭ്യാസമുള്ളവരാണ്; കുറച്ചുകൂടി ബുദ്ധികൂടുതല്‍ ഉള്ളവരും ആണെന്നു തോന്നുന്നു. ഈ ബുദ്ധിമുട്ടുകളുടെ കാലത്ത് രാജ്യത്തെ നേരായ വഴിക്ക് നയിക്കാന്‍ ആ രണ്ട് കാര്യങ്ങള്‍ കൂടുതലുള്ളവര്‍ കാര്യങ്ങള്‍ സീറ്റിലുള്ളത് നല്ലതാണ്. പ്രത്യേകിച്ചും 8 കൊല്ലത്തോളം ആ വകുപ്പില്‍ കുറച്ച് കുറവുള്ള ഒരാള്‍ വൈറ്റ് ഹൌസില്‍ ഇരുന്ന് കാര്യങ്ങള്‍ കുത്തഴിച്ചിട്ടിരിക്കുന്ന ഈ സാഹചര്യത്തില്‍ അത്തരമൊരു വ്യത്യാസം വളരെ സ്വാഗതാര്‍ഹവുമാണ്.

ഒബാമ വിദ്യാഭ്യാസരംഗത്ത് പരിഷ്ക്കാരങ്ങള്‍ കൊണ്ടുവരുമെന്ന് തോന്നുന്നു. അമേരിക്ക നാള്‍ക്കുനാള്‍ ആ രംഗത്ത് പുറകിലോട്ട് പോയിക്കൊണ്ടിരിക്കുകയാണ്. ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഒരു രാജ്യത്തിന്റെ പുരോഗതിയെ നിയന്ത്രിക്കുന്നത് മികച്ച വിദ്യാഭ്യാസം സിദ്ധിച്ച ഒരു ജനതയാണെന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ.

സുപ്രീംകോടതിയിലെ നിയമനങ്ങള്‍

ഈ പ്രസിഡന്റിന് 3 സുപ്രീംകോടതി ജഡ്ജിമാരെ വരെ നിയമിക്കാനുള്ള അവസരം കിട്ടിയേക്കും. ഇനിയും യാഥാസ്തികരായ ജഡ്ജിമാര്‍ സുപ്രീംകോടതിയില്‍ എത്തിയാല്‍ ആ വിഭാഗക്കാര്‍ക്ക് വ്യക്തമായ ഭൂരിപക്ഷം ഭരണകൂടത്തിന്റെ പ്രധാനഭാഗമായ ജൂഡിഷ്യറിയില്‍ ലഭിക്കും. അവരുടെ നിയമനം ആജീവനാന്തമായതുകൊണ്ട് യാഥാസ്തികര്‍ക്ക് സുപ്രീംകോടതിയില്‍ ദീര്‍ഘനാളത്തെ സ്വാധീനം കൈവരും. രാജ്യത്തിന്റെ സാമൂഹികപുരോഗതിക്ക് അത്തരമൊരു സാഹചര്യം ഉണ്ടാവുന്നത് നല്ലതാണെന്നു തോന്നുന്നില്ല. പ്രത്യേകിച്ചും ഭരണഘടന അനുശാസിക്കുന്ന ജനങ്ങളുടെ അവകാശങ്ങള്‍ വ്യാഖ്യാനിക്കപ്പെടുമ്പോള്‍.

മറ്റൊരു എഴുത്തുകാരന്‍

പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നവരും പ്രസിഡന്റായവരും പുസ്തകങ്ങള്‍ എഴുതുന്നത് വളരെ സാധാരണമാണ്. പക്ഷേ, മിക്കവാറും അത് ചെയ്യുന്നത് മികച്ച എഡിറ്റര്‍മാരുടെ സഹായത്താലോ കൂലി എഴുത്തുകാരെ (ghost writers) വച്ചോ ആണ്. ഒബാമ അദ്ദേഹം പ്രസിദ്ധീകരിച്ച 2 പുസ്തകങ്ങളും സ്വന്തമായിട്ടാണ് എഴുതിയത്. അതിന്ന് മുമ്പ് അദ്ദേഹം കഥകളും മറ്റും എഴുതിയിട്ടുണ്ടെന്ന് എവിടെയോ വായിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ചില നല്ല പ്രസംഗങ്ങളും സ്വന്തം സൃഷ്ടികള്‍ തന്നെയാണ്. വൈറ്റ് ഹൌസില്‍ ഒരു എഴുത്തുകാരന്‍ എത്തുന്നത് സുഖമുള്ള കാര്യം തന്നെ. പ്രത്യേകിച്ചും അക്ഷരങ്ങള്‍ തപ്പിപ്പിടിക്കാന്‍ ബുദ്ധിമുട്ടുന്ന രണ്ടുപേര്‍ അദ്ദേഹത്തിന്റെ എതിര്‍ ടിക്കറ്റില്‍ ഉള്ളപ്പോള്‍.

Wednesday, October 15, 2008

മക്കെയിയിന്റെ അവസാനത്തെ അവസരം | അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ്

ഇന്ന് വൈകീട്ട് ന്യൂ യോര്‍ക്കിലെ ലോംഗ് ഐലന്റില്‍ നടക്കുന്ന മൂന്നാമത്തെയും അവസാനത്തെയും ഡിബേറ്റിലേക്ക് മക്കെയിന്‍ പോകുന്നത് വളരെ ദുര്‍ബലനായിട്ടാണ്. ഇന്ന് പുറത്തിറങ്ങിയ CBS/New York Times പോളില്‍ 14 പോയന്റുകള്‍ക്കാണ് ഒബാമ ദേശീയതലത്തില്‍ മുന്നിട്ടു നില്‍ക്കുന്നത്. ഗാലപ്പ് പോളില്‍ 4 പോയന്റിനും Rasmussen Reports-ല്‍ 5 പോയന്റിനും CNN/Opinion Research Corporation പോളില്‍ 8 പോയന്റിനും Ipsos/McClatchy പോളില്‍ 9 പോയന്റുകള്‍ക്കും ആണ് ഒബാമ മുന്നില്‍ നില്‍ക്കുന്നത്. അതിനേക്കാള്‍ ഉപരിയായി, യുദ്ധക്കളസംസ്ഥാനങ്ങളില്‍ ഏതാണ്ട് എല്ലായിടത്തും ഒബാമയാണ് മുന്നിലുള്ളത്.

1988-ല്‍ മൈക്കേല്‍ ഡ്യൂക്കാക്കീസിനെ സീനിയര്‍ ബുഷ് ഒരു കൊലപാതകിയുമായി ബന്ധപ്പെടുത്തി മുക്കിയതുപോലെ, കഴിഞ്ഞ 2 ആഴ്ചകളില്‍ ഒബാമയില്‍ തീവ്രവാദി ബന്ധം ആരോപിച്ച് വോട്ടര്‍മാരെ തിരിക്കാന്‍ മക്കെയിന്‍ ക്യാം‌മ്പയിന്‍ ശ്രമിച്ചു. വിയറ്റ്നാം യുദ്ധവിരുദ്ധനും അഭ്യന്തരതീവ്രവാദിയും ആയിരുന്ന, ഇപ്പോള്‍ യൂണിവേഴ്സിറ്റി പ്രഫസറുമായ ഷിക്കാഗോ സ്വദേശി വില്യം അയ‌ഴ്സിനെ ഒബാമയുമായി ബന്ധപ്പെടുത്തുകയായിരുന്നു അതിലെ പ്രധാന തന്ത്രം. സാമ്പത്തിക കാര്യങ്ങള്‍ ചര്‍ച്ചചെയ്യാതെ വ്യക്തിഹത്യക്കു തുനിയുന്നു എന്ന പതിവ് പ്രത്യാക്രമണം നടത്തി ഒബാമ ആ ആക്രമണത്തിന്റെ മുനയൊടിച്ചു.

മറ്റൊന്ന് പണ്ട് ഹിലരി പയറ്റിയതുപോലെ ഒബാമയുടെ പേരിലെ “ഹുസൈന്‍” എന്ന വാക്കെടുത്ത് പ്രയോഗിച്ച് ജനങ്ങളുടെ മുസ്ലീം/അറബി വിരുദ്ധവികാരം ഇളക്കി വിടാന്‍ ശ്രമിക്കുകയായിരുന്നു. യാഥാസ്ഥികര്‍ അതില്‍ ഇളകുകയും ഒബാമയെ കൊല്ലാന്‍ വരെ അവര്‍ റാലികളില്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു. കാര്യങ്ങള്‍ പിടിവിടുന്നതുകണ്ട് മക്കെയിന്‍ തന്നെ ഇടപെട്ട് ആ പ്രചരണം മതിയാക്കി. ഫലം അത്തരം പ്രചരണം കണ്ട് മനം മടുത്ത സ്വതന്ത്രര്‍ അദ്ദേഹത്തെ കൈവിട്ടതു തന്നെ.

അതിന്നിടയില്‍ സാറാ പേലിന്റെ സഹോദരിയുടെ പണ്ടത്തെ ഭര്‍ത്താവും പോലീസുകാരനുമായിരുന്ന മൈക്ക് വൂറ്റനെ, മുകളില്‍ നിന്ന് സമ്മര്‍ദ്ദമുണ്ടായെങ്കിലും പിരിച്ചുവിടാതിരുന്ന സ്റ്റേറ്റ് സേഫ്റ്റി കമ്മീഷണര്‍ വാള്‍ട്ട് മോനിഗനെ സാറാ പേലിന്‍ പിരിച്ചുവിട്ടതില്‍ കുഴപ്പങ്ങളുണ്ടെന്ന ജനപ്രതിനിധികളുടെ കണ്ടെത്തല്‍, മക്കെയിന്‍ ക്യാം‌മ്പയിന് അടിയായി. ശരിക്കും കുറ്റാരോപിതയായ ഒരാള്‍ ഒബാമയുടെ തീവ്രവാദി സംസര്‍ഗ്ഗമൊക്കെ വിളിച്ചുപറഞ്ഞു നടക്കുന്നതിലെ അപാകത ജനങ്ങള്‍ക്കും മനസ്സിലായിക്കാണും. തന്നെയുമല്ല അവരുടെ ഭര്‍ത്താവ് റ്റോഡ് പേലിന്‍ അലാസ്ക്ക സ്വതന്ത്ര്യരാജ്യമാകണമെന്ന് വാദിക്കുന്ന ഒരു വിഘടനാവാദസംഘടനയിലെ അംഗമായിരുന്നു പണ്ട്.

എന്തായാലും അത്തരം നെഗറ്റീവ് പ്രചരണങ്ങള്‍ മക്കെയിന്റെ പിന്തുണ കുറച്ചുകൂടി കുറയാനേ ഉപകരിച്ചുള്ളൂ. പല യാഥാസ്തിക ബുദ്ധിജീവികളും പരസ്യമായി ഒബാമയ്ക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. പ്രധാനമായും സാറാ പേലിന്റെ സ്ഥാനാര്‍ത്തിത്വമാണ് അവരെ പ്രകോപിപ്പിച്ചിട്ടുള്ളത്.

മക്കെയിന്‍ സാമ്പത്തിക കാര്യങ്ങളിലേക്ക് തന്നെ തിരിച്ചുവന്നിരിക്കുകയാണ്. മിക്കവാറും ദിവസങ്ങളില്‍ ഒരു പുതിയ നിര്‍ദ്ദേശം അദ്ദേഹം വയ്ക്കുന്നുണ്ട്. പക്ഷേ, ഒന്നും ഏല്‍ക്കുന്നില്ല. അത്തരം കാര്യങ്ങളില്‍ ആദ്യം മുതലേ ഒബാമയെ ആണ് ജനങ്ങള്‍ക്ക് വിശ്വാസം.

ഈ ഡിബേറ്റില്‍ അദ്ദേഹത്തിന് താനാണ് ഒബാമയെക്കാള്‍ മികച്ച നേതാവെന്ന് വോട്ടര്‍മാരെ കാണിച്ചുകൊടുക്കാനുള്ള അവസാനത്തെ അവസരമാണ് കിട്ടുന്നത്. അത് ഫലപ്രദമായി ഉപയോഗിച്ചില്ലെങ്കില്‍ ഒബാമയ്ക്ക് ഇപ്പോഴുള്ള ലീഡിനെ മറികടക്കാന്‍ പ്രയാസമായിരിക്കും. മക്കെയിന്റെ കഴിഞ്ഞ 2 ഡിബേറ്റുകളിലെ പ്രകടനം വച്ചുനോക്കുകയാണെങ്കില്‍ ഒബാമയെ തോല്‍പ്പിക്കുക അദ്ദേഹത്തിന് ശ്രമകരമാണ്.

വിജയസാധ്യതകളെക്കുറിച്ച് എന്റെ കഴിഞ്ഞ ആഴ്ചത്തെ നിഗമനങ്ങളില്‍ നിന്ന് വ്യത്യാസമൊന്നുമില്ല: ഒബാമ (338); മക്കെയിന്‍ (200). ജയിക്കാന്‍ വേണ്ടത് 270 മാത്രം.

Thursday, October 09, 2008

പുസ്തകം പുറത്തിറങ്ങി - ബറാക്ക് ഹുസൈന്‍ ഒബാമ: ഒരു താരോദയത്തിന്റെ ദിനവൃത്താന്തങ്ങള്‍



ബ്ലോഗില്‍ നിന്ന് മറ്റൊരു പുസ്തകം കൂടി. അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിനെപ്പറ്റി ഞാന്‍ ഈ ബ്ലോഗില്‍ പ്രസിദ്ധീകരിച്ച പ്രധാന പോസ്റ്റുകള്‍ സമാഹരിച്ച് “ബറാക്ക് ഹുസൈന്‍ ഒബാമ: ഒരു താരോദയത്തിന്റെ ദിനവൃത്താന്തങ്ങള്‍“ എന്ന പേരില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നു. ഒബാമ തിരഞ്ഞെടുപ്പിന് ഇറങ്ങുന്നതു മുതല്‍ പ്രൈമറിയില്‍ ഹിലരിയുടെ മേല്‍ വിജയം നേടുന്നതുവരെയുള്ള കാര്യങ്ങളാണ് ഈ പുസ്തകത്തില്‍ ചര്‍ച്ച ചെയ്യപ്പെടുന്നത്.

ഞാന്‍ സ്വന്തമാണ് ഈ പുസ്തകം പ്രസിദ്ധീകരിച്ചിട്ടുള്ളത്. പുഴ ബുക്ക്സ്റ്റോര്‍ വഴി ഓണ്‍‌ലൈന്‍ ആയും എറണാകുളം ജില്ലയില്‍ ചില പുസ്തകശാലകളില്‍ നേരിട്ടും പുസ്തകം വാങ്ങാന്‍ കിട്ടും. എല്ലാവരും നവംബര്‍ 4-നു മുമ്പ് തന്നെ കോപ്പികള്‍ കരസ്ഥമാക്കുക; ഒബാമ വിജയിച്ച് റീപ്രിന്റ് ഇറക്കേണ്ടി വന്നാല്‍ വില കൂട്ടാന്‍ സാധ്യതയുണ്ട് ;-)

ഓണ്‍ലൈന്‍ ആയി വാങ്ങുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക.

ഈ പുസ്തകത്തിന്റെ കവര്‍ ചിത്രം ചെയ്തത് ബൂലോഗത്ത് ഏവര്‍ക്കും സുപരിചിതനായ സജ്ജീവ് ബാലകൃഷ്ണനും; കവര്‍ ഡിസൈന്‍ ചെയ്തത് അനില്‍ നായരമ്പലവുമാണ്.

നിങ്ങള്‍ക്ക് ആവുന്ന രീതിയില്‍ ഈ പുസ്തകത്തിന് പ്രചാരം കൊടുക്കുമല്ലോ.

ബ്ലോഗില്‍ നിന്ന് പുസ്തകം നിര്‍മ്മിച്ചത് എങ്ങനെ?

1. ബ്ലോഗ് പോസ്റ്റുകളില്‍ നിന്ന് മാറ്റര്‍ ഒരു Notepad/UTF-8 ഫയലില്‍ ആക്കി. പുസ്തകരൂപത്തിലേക്ക് മാറ്റാന്‍ വേണ്ടി മാറ്ററില്‍ ചെയ്ത എല്ലാ എഡിറ്റിംഗും ഞാന്‍ ഈ ഫയലിലാണ് ചെയ്തത്.

2. വരമൊഴിക്കൊപ്പം വരുന്ന ഫോണ്ട് കണ്‍‌വേര്‍ട്ടര്‍ പ്രോഗ്രാമുകള്‍ ഉപയോഗിച്ച് യുണീക്കോഡ് മാറ്റര്‍ "ML-TTKarthika" ഫോണ്ടിലേക്ക് മാറ്റി. കണ്‍‌വേര്‍ട്ടര്‍ ഉണ്ടാക്കിയ മാറ്ററില്‍ ചെറിയ പ്രശ്നങ്ങള്‍ കണ്ടതുകൊണ്ട്, ഒരു ചെറിയ Perl പ്രോഗ്രാം തന്നെ എഴുതേണ്ടി വന്നു എല്ലാം വൃത്തിയാക്കിയെടുക്കാന്‍.

3. കവര്‍ ഒഴിച്ചുള്ള മൊത്തം പുസ്തകത്തിന്റെ മാറ്റര്‍ (നോട്ട്പാഡില്‍ ചെയ്തത്) ഞാന്‍ ഒരു Word ഫയലില്‍ ആക്കി. ലേ ഔട്ടിന് വേണ്ട നിര്‍ദ്ദേശങ്ങളും അത്യാവശ്യം ഫോര്‍മാറ്റിംഗും ഈ ഫയലില്‍ ചെയ്തു.

4. ലേ ഔട്ട് ചെയ്തയാള്‍ ആ Word ഫയലില്‍ നിന്ന് മാറ്റര്‍ PageMaker-ലേക്ക് മാറ്റി. PageMaker-ല്‍ “ML-Karthika" എന്ന ഫോണ്ടാണ് ഉപയോഗിച്ചത്. അതുകൊണ്ട് കുറച്ച് ഫോണ്ട് പ്രശ്നങ്ങള്‍ ഉണ്ടായി; ആ തെറ്റുകള്‍ കണ്ടുപിടിച്ച് തിരുത്താനാണ് ഏറ്റവും അധികം സമയം എടുത്തത്.

Monday, October 06, 2008

ഒരു മാസം മുമ്പ് ഒബാമ മുന്നില്‍ | അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ്

നവംബര്‍ 4-ന് നടക്കുന്ന പൊതുതിരഞ്ഞെടുപ്പിന് ഒരു മാസം ഇനി തികച്ചില്ല. പോസ്റ്റല്‍ വോട്ടിംഗും നേരത്തെയുള്ള വോട്ടിംഗുമൊക്കെ പല സംസ്ഥാനങ്ങളിലും ആരംഭിച്ചു കഴിഞ്ഞു. തിരഞ്ഞെടുപ്പ് ഇപ്പോള്‍ നടക്കുകയാണെങ്കില്‍ ആരു ജയിക്കുമെന്നതിനെപ്പറ്റി അഭിപ്രായവോട്ടെടുപ്പുകാര്‍ക്കും എന്നേപ്പോലെ സാധാരണക്കാര്‍ക്കും എന്തിന് റിപ്പബ്ലിക്കന്‍ ചാണക്യനായ കാള്‍ റോവിന് പോലും സംശയമില്ല- അത് ഒബാമ തന്നെയാണ്.

2004-ല്‍ ജോണ്‍ കെറി ജയിച്ച എല്ലാ സംസ്ഥാനങ്ങളിലും തന്റെ നില സുരക്ഷിതമാക്കിയശേഷം അത്തവണ ബുഷ് ജയിച്ച ന്യൂ മെക്സിക്കോ, അയോവ, വിര്‍‌ജീനിയ, നെവാഡ, കൊളറാഡോ, മിസോറി, ഇന്‍‌ഡ്യാന, ഒഹായോ, നോര്‍ത്ത് കാരളൈന, ഫ്ലോറിഡ എന്നീ സംസ്ഥാനങ്ങളില്‍ ഒബാമ മത്സരം ശക്തമാക്കുകയോ നല്ല ലീഡ് എടുക്കുകയോ ചെയ്തിട്ടുള്ളതാണ് മക്കെയിന് വിനയായിട്ടുള്ളത്. സംസ്ഥാനമൊട്ടാകെ നോക്കുകയാണെങ്കില്‍ റിപ്പബ്ലിക്കന്‍ ഉരുക്കുകോട്ടയായ നെബ്രാസ്ക്കയില്‍ പോലും ഒബാമ മത്സരം കടുപ്പമാക്കിയിട്ടുണ്ടെന്നാണ് വാര്‍ത്ത. മറ്റുള്ള സംസ്ഥാനങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഇലക്ടറല്‍ വോട്ടുകള്‍ അവിടെ വീതിക്കുകയാണ് ചെയ്യുക. അതുകൊണ്ട് ഏതെങ്കിലും ജില്ലകളില്‍ വിജയിക്കുകയാണെങ്കില്‍ അവിടത്തെ വോട്ട് പിടിച്ചെടുക്കാം. (ഇലക്ടറല്‍ വോട്ട് ഇങ്ങനെ വീതിക്കുന്ന മറ്റൊരു സംസ്ഥാനം വടക്കു-കിഴക്കന്‍ സംസ്ഥാനമായ മെയിന്‍ ആണ്.)

നീണ്ടുപോയ പ്രൈമറി തിരഞ്ഞെടുപ്പ്, റിപ്പബ്ലിക്കന്‍ കോട്ടകളിലേക്ക് പൊതുതിരഞ്ഞെടുപ്പ് വ്യാപിപ്പിക്കാന്‍ ഒബാ‍മയെ സഹായിച്ചു എന്നു പറയാം. എല്ലാ സംസ്ഥാനങ്ങളിലും പ്രൈമറിയില്‍ മത്സരിക്കേണ്ടി വന്നതുകൊണ്ട് അവിടങ്ങളിലൊക്കെ പ്രചരണത്തിനുവേണ്ട ആസൂത്രണങ്ങള്‍ ചെയ്യേണ്ടി വരികയും അങ്ങനെ ഓരോ സംസ്ഥാനങ്ങളിലുമുള്ള സാധ്യതകളെക്കുറിച്ച് നല്ലവണ്ണം പഠിക്കാന്‍ അദ്ദേഹത്തിന്റെ ക്യാം‌മ്പയിന് അവസരം കിട്ടുകയും ചെയ്തു. തന്നെയുമല്ല ആ സംസ്ഥാ‍നങ്ങളിലൊക്കെ പ്രചരണത്തിനു വേണ്ട സംഘാടനം നേരത്തേ തുടങ്ങിയിടാനും കഴിഞ്ഞു.

എന്റെ കഴിഞ്ഞ പോസ്റ്റില്‍ പറഞ്ഞതുപോലെ ഒബാമക്ക് 277 ഇലക്ടറല്‍ വോട്ടുകള്‍ പിടിക്കാന്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ യാതൊരു ബുദ്ധിമുട്ടുമില്ല. യുദ്ധക്കളസംസ്ഥാനങ്ങളായ നെവാഡ, കൊളറാഡോ, മിസോറി, ഇന്‍‌ഡ്യാന, ഒഹായോ, നോര്‍ത്ത് കാരളൈന, ഫ്ലോറിഡ എന്നീ സംസ്ഥാനങ്ങളില്‍ തോറ്റാലും ഒബാമയ്ക്ക് കുഴപ്പമില്ല. മക്കെയിന് അവിടങ്ങളിലൊക്കെ വിജയിക്കുകയും വേണം. അതുകൊണ്ട് മക്കെയിന്റെ ഭാഗത്താണ് ഇപ്പോള്‍ വലിയ സമ്മര്‍ദ്ദമുള്ളത്. കാര്യമായിട്ട് എന്തെങ്കിലും അദ്ദേഹം ഇപ്പോള്‍ ചെയ്തില്ലെങ്കില്‍ നവം‌ബര്‍ 4-ന് ഒബാമ വിജയത്തിലേക്ക് സുഗമമായി നടന്നുകയറും.

മക്കെയിനെ ഇത്ര വിഷമത്തിലാക്കിയത് പ്രധാനമായും സാമ്പത്തികരംഗത്തുണ്ടായ തകര്‍ച്ചയാണ്. സാറാ പേലിന്റെ കടന്നുവരവോടെ ഒരു “റിയാലിറ്റി ഷോ” പോലെ ആയി തീര്‍ന്ന തിരഞ്ഞെടുപ്പില്‍ ഗൌരവമായി ആരുമൊന്നും ചര്‍ച്ച ചെയ്യുന്നില്ലായിരുന്നു. വാള്‍ സ്ട്രീറ്റിന്റെ തകര്‍ച്ചയും അതിന്നെ രക്ഷിക്കാന്‍ വേണ്ടി സര്‍ക്കാര്‍ നടത്തിയ ശ്രമങ്ങളും ജനങ്ങളെ യഥാര്‍ഥ പ്രശ്നങ്ങളിലേക്ക് ശ്രദ്ധ തിരിക്കാന്‍ പ്രേരിപ്പിച്ചു. സാമ്പത്തികകാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ മിടുക്കന്‍ ഒബാമയാണെന്ന പൊതുവായ ധാരണ വോട്ടര്‍മാരെ അദ്ദേഹത്തിന്റെ ഭാഗത്തേക്ക് മാറ്റി. അതാണ് കഴിഞ്ഞ ആഴ്ചകളില്‍ പെന്‍‌സില്‍‌വേനിയ, ഒഹായോ, ഫ്ലോറിഡ, വിര്‍‌ജീനിയ തുടങ്ങിയ സംസ്ഥാനങ്ങളില്‍ ഒബാമ മുന്നേറുന്നതിലൂടെ നമ്മള്‍ കണ്ടത്.

സാമ്പത്തികവും ആരോഗ്യപരിരക്ഷയുമായുള്ള വിഷയങ്ങളുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പു ചര്‍ച്ചകള്‍ നവംബര്‍ 4 വരെ നീണ്ടുപോവുകയാണെങ്കില്‍ ഒബാമയ്ക്ക് കാര്യമായി വിയര്‍ക്കാതെ തിരഞ്ഞെടുപ്പ് ജയിക്കാം. അതുകൊണ്ടാണ് മക്കെയിന്‍ വിഷയം മാറ്റാന്‍ ശ്രമിക്കുന്നത്. ജോണ്‍ കെറിക്കെതിരെ 2004-ല്‍ ബുഷ് നടത്തിയ “സ്വിഫ്റ്റ് ബോട്ട്” ആക്രമണത്തെ ഓര്‍മ്മിപ്പിക്കും പോലെ ഒബാമക്കെതിരെ മക്കെയിന്‍ ക്യാം‌മ്പയിന്‍ ഇന്ന് ഒരു സ്വഭാവഹത്യ പ്രചരണം ആരംഭിച്ചിട്ടുണ്ട്. 1960-കളില്‍ സജീവമായിരുന്ന “വെതര്‍ അണ്ടര്‍‌ഗ്രൌണ്ട്” എന്ന ഒരു തീവ്രവാദി സംഘടനയുടെ നേതാവായ വില്യം അയഴ്‌സുമായി ഒബാമയെ ബന്ധപ്പെടുത്തിയാണ് സാറാ പേലിന്‍ ആ ആക്രമണത്തിന് തുടക്കം കുറിച്ചിട്ടുള്ളത്. ആ സംഘടന സജീവമായിരുന്നപ്പോള്‍ ഒബാമയ്ക്ക് 8-9 വയസ്സേ പ്രായമുണ്ടായിരുന്നുള്ളൂ. ഇപ്പോള്‍ ഷിക്കാഗോയില്‍ താമസക്കാരനും പ്രഫസറും വിദ്യാഭ്യാസ വിദഗ്ദനൊക്കെയുമായ വില്യം അയഴ്‌സിനെ ഒബാമയ്ക്ക് അറിയാം എന്നതു മാത്രമേ വാസ്തവമായിട്ടുള്ളൂ.

ജോണ്‍ കെറി മിണ്ടാതെയിരുന്നെങ്കില്‍, ഒബാമ മക്കെയിനെതിരെ ഇന്നുതന്നെ ശക്തമായ പ്രത്യാക്രമണം നടത്തിയാണ് പ്രതികരിച്ചത്. ജനങ്ങള്‍ക്ക് പ്രധാനപ്പെട്ട സാമ്പത്തിക പ്രശ്നങ്ങളില്‍ നിന്ന് അവരുടെ ശ്രദ്ധതിരിക്കാനാണ് ഇത്തരം വ്യക്തിഹത്യകള്‍ക്ക് തുനിയുന്നതെന്ന് പറഞ്ഞാണ് ഒബാമ ക്യാം‌മ്പയിന്‍ തുടങ്ങിയിട്ടുള്ളതെങ്കിലും വരുന്ന ദിവസങ്ങളില്‍ മക്കെയിന്റെയും പേലിന്റെയും പഴയ പല ഇടപാടുകള്‍ അവര്‍ ഉയര്‍ത്തിക്കൊണ്ടു വരും എന്ന് ഉറപ്പാണ്. മക്കെയിന്‍ ഇതുവരെ കാര്യമായി ഉപയോഗിച്ചിട്ടില്ലാത്ത ഒരു വിവാദം ജറമയ്യ റൈറ്റുമായി ഒബാമയ്ക്കുള്ള ബന്ധമാണ്. അതും ഈയിടെ കോടതി ശിക്ഷിച്ച ഷിക്കാഗോ ബിസിനസ്സുകാരന്‍ ടോണി റിസ്ക്കോവുമായുള്ള ഒബാമയുടെ ബന്ധവും അവസാനത്തെ ആഴ്ചകളിലേക്ക് ഉപയോഗിക്കാന്‍ വേണ്ടി മക്കെയിന്‍ ക്യാം‌മ്പയിന്‍ മാറ്റി വച്ചിരിക്കുകയാണോ എന്നേ നോക്കേണ്ടതുള്ളൂ.

അത്തരം ആരോപണങ്ങള്‍ക്ക് ചുട്ട മറുപടികള്‍ കൊടുക്കുകയും പ്രത്യാക്രമണങ്ങള്‍ നടത്തുന്നതോടൊപ്പം തന്നെ സാമ്പത്തികപ്രശ്നങ്ങളില്‍ ജനശ്രദ്ധ എത്രത്തോളം പിടിച്ചു നിര്‍ത്താന്‍ കഴിയും എന്നതിനെ ആശ്രയിച്ചിരിക്കും ഒബാമയ്ക്ക് ഇപ്പോഴുള്ള മുന്തൂക്കം നിലനിര്‍ത്താനുള്ള സാധ്യത.

ഈ ചൊവ്വാഴ്ചയാണ് മക്കെയിനും ഒബാമയും തമ്മിലുള്ള രണ്ടാമത്തെ ഡിബേറ്റ്. മക്കെയിന്‍ അതില്‍ ഒബാമയെ വഴിവിട്ട് ആക്രമിക്കുമെന്നതില്‍ സംശയം ഒന്നും വേണ്ട. അതല്ലാതെ മക്കെയിന് വലിയ രക്ഷയുമൊന്നുമില്ല. കഴിഞ്ഞ തവണ ഒബാമ കുറച്ചു കാര്യങ്ങള്‍ സമ്മതിച്ചു കൊടുത്തതുപോലെ ഇത്തവണ ഉണ്ടാവില്ലെന്ന് പ്രതീക്ഷിക്കാം. നുണപ്രചരണങ്ങള്‍ നടത്തുന്നവര്‍ പറയുന്ന ഒന്നും സമ്മതിച്ചുകൊടുക്കരുത് (അത് ശരിയാണെങ്കില്‍ പോലും). കാരണം അത്തരം യോജിപ്പുകള്‍ അവരുടെ നുണകള്‍ക്ക് ഒരുതരത്തിലുള്ള വിശ്വാസ്യത കൊടുക്കും എന്ന് എനിക്ക് തോന്നുന്നു.

കാള്‍ റോവിന്റെ സൈറ്റിനെപ്പറ്റി ഞാന്‍ മുമ്പ് സൂചിപ്പിച്ചിരുന്നല്ലോ. അദ്ദേഹത്തിന്റെ ഇലക്ടറല്‍ മാപ്പില്‍ ഇന്ന് ഒബാമയാണ് മുമ്പില്‍. “റാസ്‌മ്യൂസന്‍ റിപ്പോര്‍ട്ട്‌സ്”-ന്റെ പ്രതിദിന അഭിപ്രായസര്‍വ്വേയില്‍ ഇന്ന് ഒബാമ 51% പിന്തുണയോടെ ദേശീയതലത്തില്‍ മക്കെയിനേക്കാള്‍ 7% പോയന്റുകള്‍ക്ക് മുമ്പിലാണ്.

ഇവയാണ് എന്റെ ഇപ്പോഴത്തെ നിഗമനങ്ങള്‍:

ഒബാമയ്ക്ക് കിട്ടുമെന്ന് ഉറപ്പുള്ള ഇലക്ടറന്മാര്‍ - 277 (ഭൂരിപക്ഷത്തിന് 270)
മക്കെയിന് കിട്ടുമെന്ന് ഉറപ്പുള്ള ഇലക്ടറന്മാര്‍ - 174

രണ്ടുപേര്‍ക്കും സാധ്യതയുള്ള സംസ്ഥാനങ്ങള്‍ - ഫ്ലോറിഡ(27), ഇന്‍‌ഡ്യാ‍ന(11), ഒഹായോ(20), കൊളറാഡോ(9), നെവാഡ(5), നോര്‍ത്ത് കാരളൈന(15).

ഇവയില്‍ ഫ്ലോറിഡ, ഒഹായോ, കൊളറാഡോ, നെവാഡ എന്നീ സംസ്ഥാനങ്ങളില്‍ ഒബാമ ജയിക്കാനാണ് സാധ്യത കൂടുതല്‍. ഇന്‍‌ഡ്യാ‍ന, നോര്‍ത്ത് കാരളൈന എന്നീ സംസ്ഥാനങ്ങളില്‍ മക്കെയിനും.

അവസാനത്തെ നില: ഒബാമ (338); മക്കെയിന്‍ (200)

Thursday, October 02, 2008

പേയ്‌ലിന്‍ പിടിച്ചു നിന്നു | അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ്


ചിത്രം “ന്യൂ യോര്‍ക്ക് ടൈംസി”ലെ വാര്‍ത്തയില്‍ നിന്ന് എടുത്തത്.

എല്ലാവരും പ്രതീക്ഷിച്ചിരുന്ന വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥികളുടെ ഡിബേറ്റ് കുറച്ച് മുമ്പ് കഴിഞ്ഞു; സെന്റ് ലൂയീസിലെ വാഷിംഗ്‌ടണ്‍ യൂണിവേഴ്സിറ്റിയിലാണ് ഡിബേറ്റ് നടന്നത്. പ്രതീക്ഷകള്‍ക്ക് വിരുദ്ധമായി ആരും വിഢിത്തങ്ങള്‍ ഒന്നും എഴുന്നുള്ളിച്ചില്ല. ജോ ബൈഡന്‍ വളരെ ആത്മനിയന്ത്രണം കാണിച്ചു; അമിതമായി സംസാരിക്കാനും അതിന്നിടയില്‍ വിവാദപരമായ പലതും വിളിച്ചു പറയാനും ഉള്ള അദ്ദേഹത്തിന്റെ പ്രവണത ഇത്തവണ പ്രശ്നമൊന്നും ഉണ്ടാക്കിയില്ല.

ചോദ്യങ്ങള്‍ക്ക് കൃത്യമായി മറുപടി പറഞ്ഞില്ലെങ്കിലും പഠിച്ചുവച്ച കാര്യങ്ങള്‍ പേലിന്‍ നന്നായി പറഞ്ഞു. ചാനലുകള്‍ക്ക് അവര്‍ കൊടുത്ത അഭിമുഖങ്ങളില്‍ അവര്‍ പറഞ്ഞ വിഢിത്തങ്ങള്‍ കാരണം യാഥാസ്തിക ബുദ്ധിജീവികള്‍ തന്നെ അവര്‍ക്കെതിരെ പരസ്യമായി രംഗത്തു വന്നിരിക്കുന്ന സാഹചര്യത്തില്‍, തന്റെ പ്രതിച്ഛായ തന്നെ സംരക്ഷിക്കേണ്ട ധര്‍മമായിരുന്നു ഇന്ന് പേലിന്റേത്. അത് അവര്‍ ഭംഗിയായി നിര്‍വ്വഹിച്ചു. ആ അര്‍ത്ഥത്തില്‍ അവര്‍ ആയിരുന്നു ഡിബേറ്റിലെ വിജയി എന്നു പറയാം. കാരണം അവര്‍ ഡിബേറ്റില്‍ പതറുമെന്ന് മിക്കവാറും എല്ലാ മാധ്യമങ്ങളും കരുതിയിരിക്കുകയായിരുന്നു.

പൊതുവേ, വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥിയുടെ പ്രധാന ചുമതല എതിര്‍ ടിക്കറ്റിലെ പ്രസിഡന്റ് സ്ഥാനാര്‍ഥിയെ ആക്രമിക്കുക എന്നതാണ്. ജോ ബൈഡന്‍ അത് ഭംഗിയായി നിര്‍വ്വഹിച്ചു. ചോദ്യങ്ങള്‍ക്ക് വൃത്തിയായി മറുപടി കൊടുത്തു. വ്യക്തിപരമായി ഞാന്‍ വിജയിയായി അദ്ദേഹത്തെ തിരഞ്ഞെടുക്കും. എന്നാലും പേലിന്‍ ഡിബേറ്റില്‍ ഇത്ര ശോഭിക്കുമെന്ന് ഞാന്‍ കരുതിയിരുന്നില്ല. അത്ര പരിതാപകരമായിരുന്നു അഭിമുഖങ്ങളില്‍ അവരുടെ പ്രകടനം.

എന്തായാലും തിരഞ്ഞെടുപ്പ് സമവാക്യങ്ങളില്‍ ഈ ഡിബേറ്റിന്റെ ഫലം എന്തെങ്കിലും വ്യത്യാസം വരുത്തുമെന്ന് എനിക്ക് തോന്നുന്നില്ല. നാളെ വാള്‍ സ്ട്രീറ്റ് രക്ഷാപദ്ധതിക്ക് ജനപ്രതിനിധി സഭ വീണ്ടും വോട്ടു ചെയ്യും; സെനറ്റ് ആ ബില്ല് ഇന്നലെ പാസാക്കിയിരുന്നു. അതിന്റെ ഫലവും ഡിബേറ്റും വോട്ടര്‍മാരില്‍ ചെലുത്തിയേക്കാവുന്ന സ്വാധീനം തിങ്കളാഴ്ച മുതല്‍ പുറത്തുവരുന്ന പോളുകളില്‍ നിന്ന് അറിയാന്‍ സാധിക്കും.

ഇന്ന് മക്കെയിന്‍ മിഷിഗണ്‍ ഒബാമയ്ക്ക് ഏതാണ്ട് വിട്ടുകൊടുത്തു. ജയിക്കാന്‍ സാധ്യത ഇല്ല എന്ന് മനസ്സിലായതിനാല്‍ അവിടത്തെ പ്രചരണം അദ്ദേഹം നിറുത്തി.

മാറിയ സാഹചര്യത്തില്‍, വിര്‍ജീനിയയും പെന്‍‌സില്‍‌വേനിയയും ന്യൂ മെക്സിക്കോയും ഒബാമയ്ക്ക് കിട്ടുമെന്ന് ഞാന്‍ കരുതുന്നു. അപ്പോഴത്തെ നില:
ഒബാമയ്ക്ക് കിട്ടുമെന്ന് ഉറപ്പുള്ള ഇലക്ടറന്മാര്‍ - 277 (ഭൂരിപക്ഷം)
മക്കെയിന് കിട്ടുമെന്ന് ഉറപ്പുള്ള ഇലക്ടറന്മാര്‍ - 179

രണ്ടുപേര്‍ക്കും സാധ്യതയുള്ള സംസ്ഥാനങ്ങള്‍ - ഫ്ലോറിഡ(27), ഇന്‍‌ഡ്യാ‍ന(11), ഒഹായോ(20), കൊളറാഡോ(9), നെവാഡ(5), നോര്‍ത്ത് കാരളൈന(15). ഇന്‍‌ഡ്യാന ഒഴിച്ച് ബാക്കി എല്ലായിടത്തും ഒബാമയാണ് മുമ്പില്‍.

മക്കെയിന് മത്സരം ബാലികേറാമല ആയിട്ടുണ്ടെന്ന് ഇതില്‍ നിന്ന് മനസ്സിലായല്ലോ.