Monday, May 19, 2008

ഒബാമയ്ക്ക് കേവല ഭൂരിപക്ഷം | അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ്

നാളെ രണ്ടു സംസ്ഥാനങ്ങളില്‍ ഡമോക്രാറ്റുകളുടെ പ്രൈമറി നടക്കുകയാണ്- കെന്റക്കിയിലും ഓറിഗണിലും. രണ്ടു സംസ്ഥാനങ്ങളിലും ന്യൂനപക്ഷങ്ങള്‍ വളരെ കുറവാണെങ്കിലും തെക്കന്‍ സംസ്ഥാനമായ കെന്റക്കി വെസ്റ്റ് വെര്‍ജീനിയയെപ്പോലെ പഴയ അമേരിക്കയെ പ്രതിനിധീകരിക്കുമ്പോള്‍, ശാന്തസമുദ്രത്തിന്റെ തീരത്ത് കാലിഫോര്‍‌ണിയയുടെ വടക്കു സ്ഥിതിചെയ്യുന്ന ഓറിഗണ്‍ അമേരിക്ക കൈവരിച്ച സാമൂഹികപുരോഗതിയുടെ അടയാളമാകുന്നു. ദാരിദ്ര്യത്തിനും വര്‍ണ്ണവെറിയന്മാരുടെ എണ്ണത്തിനും കുതിരപന്തയത്തിനുമൊക്കെ കെന്റക്കിക്ക് പേരുള്ളപ്പോള്, പരിസ്ഥിതി സംരക്ഷണത്തിനും പ്രകൃതിയോടു ചേര്‍ന്നുള്ള കൃഷിക്കും സ്വതന്ത്ര രാഷ്ട്രീയ ചിന്താഗതിക്കും സാല്‍മണ്‍ മത്സ്യബന്ധനത്തിനുമൊക്കെയാണ് ഓറിഗണ് പേരുള്ളത്. ഏബ്രഹാം ലിങ്കണ്‍, മുഹമ്മദ് അലി എന്നിവരുടെ നാടാണ് കെന്റക്കിയെങ്കില്‍ ഭഗവാന്‍ രജനീഷിന്റെ അമേരിക്കയിലെ ആസ്ഥാനമായിരുന്ന രജനീഷ്‌പുരം സ്ഥിതി ചെയ്തിരുന്ന സംസ്ഥാനമായാണ് ഞാന്‍ ആദ്യം ഓറിഗണെക്കുറിച്ച് കേള്‍ക്കുന്നത്.



Related news link here.

വെസ്റ്റ് വെര്‍ജീനിയയിലെപ്പോലെ നല്ല വിജയം ഹിലരി കെന്റക്കിയില്‍ നേടും; ഒബാമ ഓറിഗണില്‍ വിജയിക്കും. ഓറിഗണിലെ വിജയത്തോടുകൂടി തിരഞ്ഞെടുക്കപ്പെട്ട, പ്രതിജ്ഞാബദ്ധരായ ഡലിഗേറ്റുകളുടെ കാര്യത്തില്‍ ഒബാമ കേവലഭൂരിപക്ഷം നേടും. ആ നേട്ടത്തിന്ന് ഏകദേശം 17 ഡലിഗേറ്റുകളെക്കൂടി മതി ഒബാമയ്ക്ക്. പ്രൈമറി കഴിഞ്ഞാലും ആര്‍ക്കും മൊത്തം ഡലിഗേറ്റുകളുടെ കാര്യത്തില്‍ കേവലഭൂരിപക്ഷം കിട്ടാന്‍ സാധ്യതയില്ലാത്തതുകൊണ്ട്, ഒബാമയ്ക്ക് ഇത് വിജയമായിത്തന്നെ പ്രഖ്യാപിക്കാവുന്നതാണ്.

പക്ഷേ, ഞാന്‍ കഴിഞ്ഞ പോസ്റ്റില്‍ പറഞ്ഞതുപോലെ നാളെ ഒബാമ വിജയപ്രഖ്യാപനം നടത്താന്‍ ഇടയില്ലെന്നാണ് ഇപ്പോഴത്തെ വാര്‍ത്ത. വിശദാംശങ്ങള്‍ ഇവിടെ. ക്ലിന്റന്‍ ഗ്രൂപ്പിനെ പിണക്കാതെ പൊതുതിരഞ്ഞെടുപ്പില്‍ അവരെ തന്റെ കൂടെ നിര്‍‌ത്താനുള്ള തന്ത്രത്തിന്റെ ഭാഗമാണ് ഇതെന്നാണ് എനിക്കു തോന്നുന്നത്. തന്നെയുമല്ല കഴിഞ്ഞ ഒരു ആഴ്ച ഒബാ‍മയ്ക്ക് വളരെ അനുകൂലമായിരുന്നു. അത്തരമൊരു സാഹചര്യത്തില്‍ വിജയപ്രഖ്യാപനമൊക്കെ മാറ്റി വച്ച്, പാര്‍ട്ടിക്കുള്ളില്‍ അനുരഞ്ജനത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കാനാവും അദ്ദേഹത്തിന്റെ ശ്രമം.

നാളത്തെ തിരഞ്ഞെടുപ്പുകള്‍ കഴിഞ്ഞാല്‍ പിന്നെ മൂന്ന് പ്രൈമറികള്‍ കൂടിയേ ബാക്കിയുള്ളൂ: ജൂണ്‍ 1-ന് പോര്‍ട്ടൊ റീക്കൊയിലും ജൂണ്‍ 3-ന് മൊണ്ടാനയിലും സൌത്ത് ഡക്കോട്ടയിലും. പലവട്ടം പറഞ്ഞിട്ടുള്ളതുപോലെ നാളത്തെ തിരഞ്ഞെടുപ്പുകള്‍ക്കും ബാക്കിയുള്ളവയ്ക്കും അക്കാദമിക പ്രാധാന്യമേയുള്ളൂ. ഡമോക്രാറ്റുകളുടെ അനൌദ്യോഗിക നോമിനി ഒബാമ തന്നെ.

Wednesday, May 14, 2008

ഒരു പുരുഷന്‍ വായിച്ചിരിക്കേണ്ട 100 പുസ്തകങ്ങള്‍

ഈ ലിസ്റ്റിന്റെ ലിങ്ക് എന്റെ സുഹൃത്ത് അജിത്താണ് അയച്ചുതന്നത്. ഒറ്റനോട്ടത്തില്‍ തന്നെ ഈ ലിസ്റ്റ് ഒന്നാന്തരമാണെന്നാണ് എനിക്ക് തോന്നിയത്. ഇംഗ്ലീഷില്‍ എഴുതപ്പെട്ടിട്ടുള്ള പുസ്തകങ്ങള്‍ക്ക് പ്രാമുഖ്യം ലഭിച്ചിട്ടുണ്ടെന്നത് ശരി തന്നെ (ലാറ്റിന്‍ അമേരിക്കന്‍ നോവലുകളൊന്നും കാണുന്നില്ല). എന്നാലും ഈ പുസ്തകങ്ങളെല്ലാം വായിച്ചിരിക്കേണ്ടതാണെന്ന കാര്യത്തില്‍ യതൊരു തര്‍ക്കവുമില്ല. പ്രത്യേകിച്ചും നിങ്ങള്‍ അമേരിക്കയില്‍ താമസിക്കുന്നതാണെങ്കില്‍.

ഞാന്‍ വെറും 11 പുസ്തകങ്ങളേ ഈ ലിസ്റ്റില്‍ നിന്ന് വായിച്ചിട്ടുള്ളൂ :-( കുറെ പുസ്തകങ്ങള്‍ വായിച്ച് ഇടയ്ക്ക് നിര്‍ത്തിയവ. ഏറ്റവും രസം, അതിന്നേക്കാള്‍ കൂടുതല്‍ ഈ ലിസ്റ്റിലെ പുസ്തകങ്ങളെ ആധാരമാക്കിയുള്ള സിനിമകള്‍ ഞാന്‍ കണ്ടിട്ടുണ്ട് എന്നുള്ളതാണ്.

ലിസ്റ്റിലൂടെ കടന്നുപോകുന്നവര്‍ എത്ര പുസ്തകങ്ങള്‍ വായിച്ചിട്ടുണ്ടെന്ന് ഇവിടെ രേഖപ്പെടുത്തുന്നത് നല്ലതാ‍യിരിക്കും.

ലിസ്റ്റിലേക്കുള്ള ലിങ്ക് ഇവിടെ.

Saturday, May 10, 2008

ഒബാമ വിജയം പ്രഖ്യാപിക്കുന്നു | അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ്

കഴിഞ്ഞ പോസ്റ്റില്‍ പറഞ്ഞതുപോലെ ഹിലരിക്ക് മത്സരത്തില്‍ പിടിച്ചു നില്‍ക്കണമായിരുന്നെങ്കില്‍ നോര്‍ത്ത് കാരളൈനയില്‍ നല്ല പ്രകടനം കാഴ്ചവയ്ക്കുകയും ഇന്‍‌ഡ്യാനയില്‍ മികച്ച വിജയം നേടുകയും ചെയ്യണമായിരുന്നു. പക്ഷേ, ഒബാ‍മ തനിക്ക് കഴിഞ്ഞ കുറെ ആഴ്ചകളിലുണ്ടായ യാതനകളില്‍ നിന്ന് വിടുതി നേടി രണ്ടിടത്തും ഉജ്ജ്വല പ്രകടനം കാഴ്ചവെച്ച് നോമിനേഷന്‍ ഏതാണ്ട് കൈപ്പിടിയിലൊതുക്കി.

ഡലിഗേറ്റുകളുടെ മൊത്തം എണ്ണത്തില്‍ ഒബാമയ്ക്ക് ഇനിയും കേവലഭൂരിപക്ഷം ഇനിയും ലഭിച്ചിട്ടില്ല. ജൂണ്‍ 3-ന് അവസാനിക്കുന്ന പ്രൈമറി കഴിഞ്ഞാലും അദ്ദേഹത്തിന്ന് അത് ലഭിക്കുമെന്നു തോന്നുന്നില്ല. സൂപ്പര്‍ ഡലിഗേറ്റുകളാണ് അന്തിമമായി ഫലം നിശ്ചയിക്കേണ്ടതെങ്കിലും ഡലിഗേറ്റുകളുടെ എണ്ണത്തിലും, ലഭിച്ച വോട്ടുകളുടെ എണ്ണത്തിലും പ്രൈമറി കഴിയുമ്പോള്‍ അദ്ദേഹം ഹിലരിയെക്കാള്‍ മുമ്പിലായിരിക്കുമെന്നുള്ളതുകൊണ്ട്, പൊതുജനങ്ങളെ തീരുമാനത്തെ മാനിച്ച് സൂപ്പര്‍ ഡലിഗേറ്റുകള്‍ അദ്ദേഹത്തെ തന്നെ പിന്താങ്ങും.

നോര്‍ത്ത് കാരളൈനയില്‍ ജയിച്ച അന്ന് രാത്രി ചെയ്ത പ്രസംഗത്തില്‍ തന്നെ ഒബാമ പൊതുതിരഞ്ഞെടുപ്പിന്നെ കേന്ദ്രീകരിച്ചാണ് സംസാരിച്ചത്. ഇന്നലെ അദ്ദേഹം കാപ്പിറ്റോള്‍ ഹില്ലില്‍ ഒരു വിക്ടറി പരേഡ് തന്നെ നടത്തി; പ്രധാനമായും കോംഗ്രസിലെ അംഗങ്ങളും സൂപ്പര്‍ ഡലിഗേറ്റുകളുമായവരുടെ പിന്തുണ ഉറപ്പിക്കുകയായിരുന്നു ലക്ഷ്യം. അവര്‍ തമാശക്ക് ‘മിസ്റ്റര്‍ പ്രസിഡന്റ്’ എന്ന് വിളിച്ച് അദ്ദേഹത്തെ അഭിസംബോധന ചെയ്തു തുടങ്ങിയത്രേ. (മുഴുവന്‍ വാര്‍ത്ത ഇവിടെ.) ഇത്രയൊക്കെ പറയാന്‍ കാരണം പൊതുവേ രാഷ്ട്രീയ-മാധ്യമ വൃത്തങ്ങളില്‍ ഇപ്പോഴുള്ള ധാരണ ഒബാമ നോമിനി ആകുമെന്നു തന്നെയാണ്. ഔദ്ധ്യോഗിക തീരുമാനം ഒരു പക്ഷേ ഓഗസ്തിലെ ഡമോക്രാറ്റിക് കണ്‍‌വെന്‍ഷന്‍ വരെ നീണ്ടുപോയേക്കും. (ഹിലരി മത്സരത്തില്‍ നിന്ന് പിന്‍വാങ്ങിയില്ലെങ്കില്‍ അതുവരെ നീളും; അല്ലെങ്കില്‍ ഒബാമയ്ക്ക് കേവലഭൂരിപക്ഷം കിട്ടണം.)

പക്ഷേ, ഒബാമ ഔദ്ധ്യോഗിക തീരുമാനങ്ങള്‍ക്ക് കാത്തിരിക്കാതെ മെയ് 20-ന് വിജയം പ്രഖ്യാപിക്കുമെന്നാണ് സൂചന. (വാര്‍ത്ത ഇവിടെ.) അന്ന് കെന്റക്കിയിലെയും ഓറിഗണിലെയും പ്രൈമറികള്‍ നടക്കുന്ന ദിവസമാണ്. കെന്റക്കിയില്‍ ഹിലരിയുടെയും ഓറിഗണില്‍ ഒബാമയുടെയും വിജയം സുനിശ്ചിതമാണ്. ഓറിഗണിലെ വിജയാഘോഷത്തിനിടയ്ക്ക് കിട്ടുന്ന നല്ല അവസരമുപയോഗിച്ച് നോമിനേഷനില്‍ തനിക്കുള്ള ന്യായമായ അവകാശം പരസ്യമായി ഉന്നയിക്കുക എന്നത് നല്ലൊരു രാഷ്ട്രീയതന്ത്രമാണ്. അത്തരമൊരു നീക്കം അപ്പോഴും ‘അയയില്‍ ഇരുന്ന് ആടുന്ന’ സൂപ്പര്‍ ഡലിഗേറ്റുകളെ വ്യക്തമായ ഒരു തീരുമാനമെടുക്കാന്‍ നിര്‍‌ബന്ധിതരാക്കുകയും ചെയ്യും. പ്രൈമറിയുടെ ഒരു കാലാവസ്ഥയില്‍ നിന്ന് പൊതുതിരഞ്ഞെടുപ്പിന്റെ ഒരു അന്തരീക്ഷത്തിലേക്ക് കാര്യങ്ങള്‍ നീങ്ങുകയും; മാധ്യമങ്ങള്‍ ഹിലരിയെ അവഗണിക്കുകയും ചെയ്യും. (മക്കെയിന്‍ ഹിലരിയെ അവഗണിച്ചു തുടങ്ങിയിട്ട് കുറെ നാളായി.)

മറ്റൊന്ന് ഒബാമ സൂപ്പര്‍ ഡലിഗേറ്റുകളുടെ എണ്ണത്തില്‍ ഹിലരിയെ ഇന്ന് മറി കടന്നതാണ്. ഒബാമയ്ക്ക് ഇതുവരെ തിരഞ്ഞെടുക്കപ്പെട്ട ഡലിഗേറ്റുകളുടെ കാര്യത്തിലും കിട്ടിയ വോട്ടുകളുടെ എണ്ണത്തിലുമാണ് മുന്തൂക്കമുണ്ടായിരുന്നത്. ഹിലരിക്ക് പാര്‍ട്ടിയിലുണ്ടായിരുന്ന സ്വാധീനം കൊണ്ട് അധികം പേരും അവരെയാണ് പിന്തുണച്ചിരുന്നത്. കാര്യങ്ങള്‍ ഒബാമയ്ക്ക് അനുകൂലമാകുന്നത് കണ്ട് ഇതുവരെ ആര്‍ക്കും പിന്തുണ പ്രഖ്യാപിക്കാതിരുന്നവരില്‍ കുറെപ്പേര്‍ കഴിഞ്ഞ കുറെ ദിവസങ്ങളില്‍ ഒബാമയ്ക്ക് പിന്തുണ പ്രഖ്യാപിക്കുകയും അദ്ദേഹം അക്കാര്യത്തില്‍ ലീഡ് പിടിച്ചെടുക്കുകയും ചെയ്തു.

സങ്കീര്‍‌ണ്ണമായ ഡലിഗേറ്റ് കണക്ക്

പലപ്പോഴായി പറഞ്ഞിട്ടുള്ള കാര്യങ്ങള്‍ ഒന്നുകൂടി ഇവിടെ ആവര്‍ത്തിക്കുന്നു: കോക്കസ്,പ്രൈമറി എന്നീ ഉള്‍‌പ്പാര്‍ട്ടി ജനാധിപത്യ പ്രക്രിയകളിലൂടെയാണ് ഡമോക്രാറ്റുകളും റിപ്പബ്ലിക്കന്മാരും അമേരിക്കയില്‍ എല്ലാ തലങ്ങളിലുമുള്ള സ്ഥാനാര്‍ഥികളെ തിരഞ്ഞെടുക്കുക. പാര്‍ട്ടികളുടെ പ്രസിഡന്റ് സ്ഥാനാര്‍ഥി അടക്കം. 50 സംസ്ഥാനങ്ങളിലും മറ്റു പ്രവിശ്യകളിലും നടക്കുന്ന കോക്കസ്/പ്രൈമറികളില്‍ സ്ഥാനാര്‍ഥികളോട് കൂറുപുലര്‍ത്തുന്ന ഡലിഗേറ്റുകളെ തിരഞ്ഞെടുക്കും. ഡമോക്രാറ്റുകള്‍ക്ക് സൂപ്പര്‍ ഡലിഗേറ്റുകള്‍ എന്ന മറ്റൊരു വിഭാഗം ഡലിഗേറ്റുകളും ഉണ്ട്. പാര്‍ട്ടിയുടെ നേതൃത്വത്തില്‍ ഉള്ളവരാണ് അവര്‍; തലമുതിര്‍ന്ന ക്ലിന്റന്‍ മുതല്‍ പാര്‍ട്ടിയിലെ താഴെ തലങ്ങളിലുള്ളവര്‍ (തിരഞ്ഞെടുക്കപ്പെട്ട കുറച്ചുപേര്‍) വരെ ഇത്തരക്കാരിലുണ്ട്.

മിഷിഗണ്‍, ഫ്ലോറിഡ എന്നീ സംസ്ഥാനങ്ങളില്‍ പാര്‍ട്ടിയുടെ ദേശീയനേതൃത്വം നിര്‍ദ്ദേശിച്ച സമയത്ത് തിരഞ്ഞെടുപ്പ് നടത്താതിരുന്നതുകൊണ്ട്, അവിടങ്ങളില്‍ നിന്നുള്ള തിരഞ്ഞെടുക്കപ്പെട്ട ഡലിഗേറ്റുകളെ കണക്കിലെടുക്കാതെയാവും കേവലഭൂരിപക്ഷത്തിനു വേണ്ട ഡലിഗേറ്റുകളുടെ എണ്ണം നിശ്ചയിക്കുക. ആ എണ്ണം 2025 ആണ്. ഹിലരി ആ കണക്കിനെ ഇപ്പോള്‍ എതിര്‍ക്കുകയാണ്. ആ 2 സംസ്ഥാനങ്ങളില്‍ നിന്നുള്ള ഡലിഗേറ്റുകളെ ചേര്‍ത്തുവേണം കണക്കുകള്‍ കൂട്ടാന്‍ എന്നാണ് അവരുടെ വാദം. അങ്ങനെയൊരു സാഹചര്യമുണ്ടായാല്‍ കേവലഭൂരിപക്ഷത്തിന് 2208 ഡലിഗേറ്റുകള്‍ വേണ്ടി വരും; പക്ഷേ, അതൊരിക്കലും ഉണ്ടാവില്ല എന്നാണ് പൊതുവേ കരുതപ്പെടുന്നത്. എന്നാലും ഹിലരി മത്സരത്തില്‍ ഉറച്ചു നില്‍ക്കുകയാണെങ്കില്‍ സംശയമുണ്ടാക്കുന്ന ഈ കണക്കുകള്‍ വാര്‍ത്തകളില്‍ സ്ഥാനം പിടിക്കും.

ഡലിഗേറ്റുകളുടെ പട്ടിക താഴെ കൊടുക്കുന്നു:


മിഷിഗണും ഫ്ലോറിഡയും കൂട്ടാതെയുള്ള കണക്ക്:
മൊത്തം തിരഞ്ഞെടുക്കപ്പെടുന്ന ഡലിഗേറ്റുകള്‍ - 3253
ആകെയുള്ള സൂപ്പര്‍ ഡലിഗേറ്റുകളുടെ എണ്ണം - 796
ആകെയുള്ള ഡലിഗേറ്റുകള്‍- 4049
കേവലഭൂരിപക്ഷം - 2025

മിഷിഗണും ഫ്ലോറിഡയും കൂട്ടിയുള്ള കണക്ക്:
തിരഞ്ഞെടുക്കപ്പെടുന്ന ഡലിഗേറ്റുകള്‍ (മിഷിഗണ്‍) - 157
തിരഞ്ഞെടുക്കപ്പെടുന്ന ഡലിഗേറ്റുകള്‍ (ഫ്ലോറിഡ) - 211
മൊത്തം തിരഞ്ഞെടുക്കപ്പെടുന്ന ഡലിഗേറ്റുകള്‍ - 3621
ആകെയുള്ള സൂപ്പര്‍ ഡലിഗേറ്റുകളുടെ എണ്ണം - 796
ആകെയുള്ള ഡലിഗേറ്റുകള്‍- 4417
കേവലഭൂരിപക്ഷം - 2208

ഡലിഗേറ്റ് നില (ന്യൂ യോര്‍ക്ക് ടൈംസിലെ ഇന്നത്തെ കണക്കു പ്രകാരം):
ഒബാമയെ പിന്തുണക്കുന്ന സൂപ്പര്‍ ഡലിഗേറ്റുകള്‍ - 265
ഹിലരിയെ പിന്തുണക്കുന്ന സൂപ്പര്‍ ഡലിഗേറ്റുകള്‍ - 264
ഒബാമയ്ക്ക് കിട്ടിയ ഡലിഗേറ്റുകള്‍ - 1859 (കേവലഭൂരിപക്ഷത്തിന് 166 കൂടി വേണം)
ഹിലരിക്ക് കിട്ടിയ ഡലിഗേറ്റുകള്‍ - 1689 (കേവലഭൂരിപക്ഷത്തിന് 336 കൂടി വേണം)

ഇതുവരെ ആരെയും പിന്തുണക്കാത്ത സൂപ്പര്‍ ഡലിഗേറ്റുകള്‍ - 267
പ്രൈമറിയില്‍ തിരഞ്ഞെടുക്കപ്പെടാനുള്ള ഡലിഗേറ്റുകള്‍ - 274


ബാക്കിയുള്ള ഡലിഗേറ്റുകളുടെ എണ്ണത്തിലൂടെ കണ്ണോടിച്ചാല്‍ ഹിലരിയുടെ സാധ്യത വളരെ ചെറുതാണെന്ന് കാണാമല്ലോ.

ഹിലരിയുടെ അത്ഭുതാവഹമായ പതനം

പ്രൈമറി ആരംഭിച്ചപ്പോള്‍ ഹിലരി തന്നെ സ്ഥാനാര്‍ഥി ആവുമെന്നാണ് എല്ലാവരും കരുതിയിരുന്നത്. പ്രസിഡന്റ് തിരഞ്ഞെടുപ്പിനെപ്പറ്റി ഞാന്‍ ആദ്യമായി ഇട്ട പോസ്റ്റില്‍ (ജനുവരി 17, 2007) തന്നെ അതു വളരെ വ്യക്തമാണ്. വളരെ ശക്തമായ ആ നിലയില്‍ നിന്ന് തികച്ചും ഒരു തുടക്കക്കാരനായ ഒബാമയോട് തോല്‍ക്കാന്‍ ഒബാമയുടെ വളരെ ഫലപ്രദമായ തന്ത്രങ്ങളും ഹിലരിയുടെ വീഴ്ചകളും കാരണമായിട്ടുണ്ട്. പല പോസ്റ്റുകളിലും ആ കാരണങ്ങള്‍ സൂചിപ്പിച്ചിട്ടുണ്ടെങ്കിലും പ്രധാനപ്പെട്ടവ ഇവിടെ എടുത്തെഴുതുന്നത് നല്ലതാണെന്നു തോന്നുന്നു: (Time-ലെ ലേഖനത്തിനോട് കടപ്പാട്.)

1. വാഷിം‌ഗ്‌ടണിലെ പരിചയമാണ് ഹിലരി പ്രധാനമായും തന്റെ ഗുണമായി, പ്രത്യേകിച്ചും ഒബാമയുമായി താരതമ്യം ചെയ്യുമ്പോള്‍, ഉയര്‍ത്തിപ്പിടിച്ചിരുന്നത്. ബുഷിന്റെ ദുര്‍ഭരണം ജനങ്ങള്‍ക്ക് വാഷിം‌ഗ്‌ടണിലുള്ള വിശ്വാസം നഷ്ടപ്പെടാന്‍ ഇടയായതുകൊണ്ട്, ആ പശ്ചാത്തലത്തില്‍ നിന്നു വരുന്ന രാഷ്ട്രീയക്കാര്‍ക്ക് വിശ്വാസ്യത ഇല്ലാതായി. ഒബാമയെപ്പോലെയുള്ള ഒരു പുതുമുഖത്തിന്റെ മാറ്റത്തിനുവേണ്ടിയുള്ള സന്ദേശം ആകര്‍ഷകമായി.

2. തിരഞ്ഞെടുപ്പു നിയമങ്ങള്‍ പഠിക്കുന്നതിലുണ്ടായ പിഴവ്: കടുത്ത മത്സരത്തില്‍ അതിസങ്കീര്‍ണ്ണമായ തിരഞ്ഞെടുപ്പു നിയമങ്ങള്‍, പ്രത്യേകിച്ചും ഡലിഗേറ്റുകളെ നിശ്ചയിക്കുന്ന നിയമങ്ങള്‍, അറിഞ്ഞിരിക്കേണ്ടതും അതു പ്രകാരം കാര്യങ്ങള്‍ നീക്കുന്നതും നിര്‍‌ണ്ണായകമായി. ഹിലരിയുടെ ക്യാം‌മ്പയിന്ന് അതിന്നു കഴിഞ്ഞില്ല. തലപ്പത്തിരുന്നവര്‍ക്ക് പോലും നിയമങ്ങള്‍ കൃത്യമായി അറിയില്ലായിരുന്നു; അത് തന്ത്രങ്ങള്‍ മെനയുന്നതില്‍ വീഴ്ചകള്‍ ഉണ്ടാക്കി. ഒബാമയുടെ ക്യാം‌മ്പയിന്‍ ഇക്കാര്യത്തില്‍ നൈപുണ്യം കാണിച്ചു.

3. വലിയ സംസ്ഥാനങ്ങളില്‍ വിജയിച്ച് ഒബാമയെ മുക്കാമെന്നാണ് ഹിലരി കരുതിയത്. താരതമേന്യ ചെറുതും ഡലിഗേറ്റുകളുടെ എണ്ണം കുറഞ്ഞതുമായ കോക്കസ് നടത്തിയ സംസ്ഥാനങ്ങളെ ഹിലരി അവഗണിച്ചു. ഒബാമയുടെ മെച്ചപ്പെട്ട കേഡര്‍ വര്‍ക്കുകൊണ്ട് കോക്കസ് സംസ്ഥാ‍നങ്ങള്‍ അദ്ദേഹം തൂത്തുവാരി. പലതുള്ളി പെരുവെള്ളം; ആ നീക്കം അദ്ദേഹത്തിന് ലീഡ് നേടിക്കൊടുത്തു. ഹിലരിക്ക് നോമിനേഷന്‍ നഷ്ടപ്പെടാനുണ്ടായ ഏറ്റവും പ്രധാന കാരണമായി ഞാന്‍ കാണുന്നത് ഇതിനെയാണ്.

4. തിരഞ്ഞെടുപ്പ് ഫണ്ട് സംഭരിക്കുന്നതിലെ വ്യത്യാസം: ഹിലരി തന്റെ രാഷ്ട്രീയബന്ധങ്ങള്‍ ഉപയോഗിച്ച് ധനാഡ്യരുടെ കൈയില്‍ നിന്നാണ് പ്രധാനമായും പ്രചരണത്തിന് പൈസ പിരിച്ചത്. അങ്ങനെ പിരിക്കുന്നത് ഒരളവുവരെ എളുപ്പമാണെങ്കിലും കൊടുക്കാന്‍ തയ്യാറുള്ളവരുടെ എണ്ണം പെട്ടന്ന് കുറയും; പ്രത്യേകിച്ചും പ്രചരണം നീണ്ടു പോയി പൈസക്ക് ധാരാളം ആവശ്യം ഉണ്ടാവുകയാണെങ്കില്‍. 2004-ല്‍ ഹൊവാര്‍ഡ് ഡീന്‍ കാണിച്ചുകൊടുത്ത, വെബ്ബിലൂടെ ധനസമാഹരണം നടത്തുന്ന വിദ്യ ഒബാമ പൂര്‍ണ്ണതയിലെത്തിച്ച് പൈസ അടിക്കുന്ന യന്ത്രമാക്കി മാറ്റി. പൈസ പിരിക്കുന്ന സകല റെക്കോഡുകളും അദ്ദേഹം ഭേദിച്ചു. ചെറിയ സംഭാവന കൊടുക്കുന്ന വളരെയധികം പേര്‍ ഉണ്ടായതുകൊണ്ട് അദ്ദേഹത്തിന് വെബ്ബ് ഒരു അക്ഷയപാത്രം തന്നെ. അതുകണ്ട് പിന്നീട് ഹിലരിക്കും വെബ്ബിലൂടെ പൈസ സംഭരിക്കാന്‍ സാധിച്ചു. പക്ഷേ, ധാരാളം പൈസ കൈയിലുണ്ടായിരുന്നതുകൊണ്ട് മിക്കവാറും എല്ലായിടത്തും തന്നെ പ്രചരണത്തിന് അദ്ദേഹത്തിന് ഇരട്ടിയും മൂന്നിരട്ടും പൈസ ഇറക്കാന്‍ പറ്റി.

5. സൂപ്പര്‍ ട്യൂസ് ഡേയില്‍ വന്‍‌വിജയം കൊയ്ത് നോമിനേഷന്‍ കൈയിലൊതുക്കാമെന്നായിരുന്നു ഹിലരിയുടെ പദ്ധതി. പക്ഷേ,അന്ന് അവര്‍ ഏകദേശം തുല്യനിലയിലെത്തി. ഇനി എന്തു ചെയ്യും എന്നറിയാതെ ഹിലരി പകച്ചു നിന്നപ്പോള്‍ ഒബാമ പിന്നീട് നടന്ന തിരഞ്ഞെടുപ്പുകളില്‍ വിജയിച്ച് വ്യക്തമായ ലീഡ് പിടിച്ചെടുക്കുകയും, തോല്‍‌വി മുന്നില്‍ കണ്ട ഹിലരി ഒബാമയ്ക്കെതിരെ ‘തറ’ ആക്രമണങ്ങള്‍ അഴിച്ചുവിടുകയും ചെയ്തു. ഹിലരിയുടെ നെഗറ്റീവ് പ്രചരണം ഒരുപാട് പേരെ അവരില്‍ നിന്ന് അകറ്റിയെന്നാണ് എനിക്ക് തോന്നുന്നത്. അതുപോലെ ഒബാമയെക്കാള്‍ ശക്തയാണെന്ന് കാണിക്കാന്‍ വേണ്ടി അവര്‍ നടത്തിയ കോപ്രായങ്ങള്‍ - പരസ്യമായി വിസ്ക്കി ഷോട്ടടിക്കുക, വേട്ടയാടുന്നതിന്നെപ്പറ്റി പുകഴ്ത്തി പറയുക, യുദ്ധമുഖത്ത് പോയിട്ടുണ്ടെന്ന് നുണ പറയുക തുടങ്ങിയവ - ദീര്‍ഘകാലാടിസ്ഥാനത്തില്‍ തിരഞ്ഞെടുപ്പ് ജയിക്കാന്‍ വേണ്ടി എന്തും ചെയ്യുമെന്ന അവരുടെ മേലിലുള്ള ആരോപണത്തെ ഉറപ്പിക്കുകയാണുണ്ടായത്.

ഇനി?

ഹിലരി ഇനി എന്നുവേണമെങ്കിലും മത്സരത്തില്‍ നിന്ന് പിന്മാറാം. അവര്‍ അത് ഉടനെ ചെയ്യുകയാണെങ്കില്‍ ക്ലിന്റന്‍ ബ്രാന്റിന് ഡമോക്രാറ്റുകളുടെ ഇടയിലുള്ള വില പോകില്ല. എന്തായാലും മാധ്യമങ്ങളും മറ്റും അവരെയിനി കാര്യമായി കവറു ചെയ്യുകയില്ല. ജൂണ്‍ 3-ന് അവസാനത്തെ പ്രൈമറി കഴിഞ്ഞാല്‍ അവര്‍ക്ക് കിടന്ന് ഒച്ചയിടാന്‍ ഒരു പ്ലാറ്റ്ഫോമും ഉണ്ടാകില്ല. അതുകൊണ്ട് അതിന്ന് മുമ്പു തന്നെ അവര്‍ ഒബാമയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് പിന്മാറുമെന്നാണ് എനിക്ക് തോന്നുന്നത്.

ഇനി ഒബാമയും മക്കെയിനും തമ്മിലുള്ള അടികള്‍ക്ക് കാത്തിരിക്കാം. ഹിലരിയെ അപേക്ഷിച്ച് മക്കെയിന്‍ വളരെ സംസ്ക്കാരമുള്ള വ്യക്തി ആയതുകൊണ്ട് നേരെയുള്ള നെഗറ്റീവ് ആക്രമണങ്ങള്‍ കുറവായിരിക്കും. പക്ഷേ, റിപ്പബ്ലിക്കന്‍ പാര്‍ട്ടി ജറമയ്യ റൈറ്റിന്റെയുമൊക്കെ പേരില്‍ ഒബാമയെ പൊരിക്കാന്‍ പോകുന്നതേയുള്ളൂ.

ചരിത്രത്തിലുണ്ടായ വൃണങ്ങള്‍ പൊറുപ്പിക്കാന്‍ അതു തന്നെ അവസരങ്ങള്‍ വച്ചുനീട്ടുക അപൂര്‍വ്വമാണ്. പക്ഷേ,അത്തരമൊരു അവസരം ഡമോക്രാറ്റിക് കണ്‍‌വെന്‍ഷനില്‍ ഒരുങ്ങുന്നുണ്ട്: പാര്‍ട്ടിയുടെ നോമിനേഷന്‍ സ്വീകരിച്ച് ബറാക്ക് ഹുസൈന്‍ ഒബാമ പ്രസംഗിക്കുവാന്‍ പോകുന്ന ദിവസം, ആഗസ്റ്റ് 28, മാര്‍ട്ടിന്‍ ലൂതര്‍ കിം‌ഗിന്റെ പ്രശസ്തമായ 'I have a dream' പ്രഭാഷണത്തിന്റെ 45-ആം വാര്‍ഷികദിനമാണ്.

Monday, May 05, 2008

പ്രൈമറിയില്‍ അവശേഷിക്കുന്ന പ്രധാന പോരാട്ടങ്ങള്‍: ഇന്‍‌ഡ്യാനയും നോര്‍ത്ത് കാരളൈനയും | അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ്

ഈ സംസ്ഥാ‍നങ്ങളിലെ പ്രൈമറി തിരഞ്ഞെടുപ്പുകളോ, പൊതുതിരഞ്ഞെടുപ്പിന്റെ ഫലങ്ങളോ അടുത്തകാലത്തെങ്ങും നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പുകളില്‍ ഡമോക്രാറ്റുകള്‍ക്ക് ഇത്ര പ്രാധാന്യമുള്ളതായിട്ടില്ല. പ്രൈമറി വൈകി നടക്കുന്നതുകൊണ്ട് ഇവിടങ്ങളിലെ തിരഞ്ഞെടുപ്പ് നടക്കുമ്പോഴേക്കും സ്ഥാനാര്‍ഥി ആരെന്ന് ഏതാണ്ട് തീരുമാനമായിട്ടുണ്ടാവും. പൊതുതിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിക്കെതിരെ വലിയ സാധ്യതയൊന്നുമില്ലാത്തതുകൊണ്ട് മത്സരത്തിനു പോലും ഡമോക്രാറ്റുകള്‍ മെനക്കെടാ‍റില്ല. പക്ഷേ, ഹിലരിയും ഒബാമയും തമ്മിലുള്ള മത്സരത്തിന് ഇനിയും തീരുമാനമാകാത്തതുകൊണ്ട്, അവശേഷിക്കുന്ന പ്രൈമറികളില്‍ ഏറ്റവും കുടുതല്‍ ഡലിഗേറ്റുകള്‍ ഉള്ള സംസ്ഥാനങ്ങള്‍ എന്ന നിലയില്‍ നാളത്തെ തിരഞ്ഞെടുപ്പുകള്‍ പ്രാധാന്യമുള്ളവയായി. തന്നെയുമല്ല, നോര്‍ത്ത് കാരളൈനയില്‍ ഒബാമയ്ക്കുണ്ടായിരുന്ന വമ്പിച്ച ലീഡ്, ഹിലരിക്ക് 10% -ന് താഴേക്ക് കൊണ്ടുവരാന്‍ കഴിഞ്ഞത് അവിടത്തെ പ്രൈമറി കൂടുതല്‍ ശ്രദ്ധേയമാക്കി. അടുത്ത നാളുകള്‍ വരെ ഒബാമ ഇന്‍‌ഡ്യാനയില്‍ ജയിക്കുമോ എന്നു മാത്രമേ നോക്കേണ്ടിയിരുന്നുള്ളൂ. ഇപ്പോള്‍ ഹിലരി അദ്ദേഹത്തെ നോര്‍ത്ത് കാരളൈനയില്‍ അട്ടിമറിക്കുമോ എന്നുകൂടി നോക്കേണ്ടതുണ്ട്.

ന്യൂ ഹാം‌പ്ഷയറില്‍ നടന്നതുപോലെ അത്ഭുതങ്ങള്‍ ഒന്നും നടന്നില്ലെങ്കില്‍ (പോളുകളില്‍ ഒബാമ വളരെ മുമ്പിട്ടു നിന്നെങ്കിലും ഹിലരി അവിടെ നേരിയ ഭൂരിപക്ഷത്തിന് വിജയിച്ചു; അവിടെ അവര്‍ തോറ്റിരുന്നുവെങ്കില്‍ മത്സരം ഇത്ര നീളുമായിരുന്നില്ല), ഹിലരി ഇന്‍‌ഡ്യാനയിലും ഒബാമ നോര്‍ത്ത് കാരളൈനയിലും വിജയിക്കും. ബാക്കിയുള്ള 6 മത്സരങ്ങളുടെ ഫലങ്ങള്‍ക്ക് വലിയ വ്യത്യാസങ്ങള്‍ ഒന്നും ഉണ്ടാക്കാന്‍ കഴിയാത്തതുകൊണ്ട്, ഡലിഗേറ്റുകളുടെ എണ്ണത്തിലും വോട്ടുകളുടെ എണ്ണത്തിലും മുന്നിട്ടു നില്‍ക്കുന്ന ഒബാമ ഡമോക്രാറ്റുകളുടെ പ്രസിഡന്റ് സ്ഥാനാര്‍ഥി ആവുകയും ചെയ്യും. ഇതുവരെ ആര്‍ക്കും പിന്തുണ പ്രഖ്യാപിക്കാത്ത സൂപ്പര്‍ ഡലിഗേറ്റുകള്‍ക്ക് ഹിലരിയെ സ്ഥാനാര്‍ഥി ആക്കാന്‍ പറ്റുമെങ്കിലും ജനഹിതത്തെ മറികടന്ന് അത്തരം ഒരു തീരുമാനം അവര്‍ എടുക്കുമെന്ന് ആരും കരുതുന്നില്ല; ഹിലരി അത്തരമൊരു നീക്കത്തിനായി പരിശ്രമിക്കുന്നുണ്ടെങ്കിലും.

ഒബാമ രണ്ടിടത്തും ജയിച്ചാല്‍ പിന്നെ ഹിലരിക്ക് അധികമൊന്നും പറയാന്‍ ബാക്കി ഉണ്ടാവില്ല. അവര്‍ പിന്നെ മത്സരത്തില്‍ തുടരാനുള്ള സാധ്യത കുറവാണ്. ഒബാമ രണ്ടിടത്തും തോറ്റാല്‍ ഹിലരി വളരെ ശക്തിയാര്‍ജ്ജിച്ചെന്നു പറയാം. എന്നാലും അവര്‍ ഒബാമയുടെ ഡലിഗേറ്റുകളുടെ എണ്ണത്തിലുള്ള ലീഡ് മറികടക്കാനുള്ള സാധ്യത കുറവാണ് എന്ന് ഓര്‍ക്കണം. പക്ഷേ, ഹിലരിക്ക് പൊതുതിരഞ്ഞെടുപ്പില്‍ ജയിക്കാനുള്ള തന്റെ ഉയര്‍ന്ന സാധ്യത ചൂണ്ടിക്കാട്ടി സൂപ്പര്‍ ഡലിഗേറ്റുകളുടെ അടുത്ത് വാദിക്കാം. ജനങ്ങളുടെ അംഗീകാരം അത്തരമൊരു തീരുമാനത്തിന് ഉണ്ടാവുകയും ചെയ്യും.

ഹിലരിയുടെ പ്രധാന പിന്തുണ കോളജ് വിദ്യാഭ്യാസമില്ലാത്ത,പൊതുവേ പ്രായം ചെന്ന, സാധാരണക്കാരായ വെളുത്തവരാണ്. ഒബാമയുടേത് ബാക്കിയുള്ളവര്‍- ചെറുപ്പക്കാരും അഭ്യസ്തവിദ്യരും (അവസാനത്തെ കാരണം കൊണ്ട് പൊതുവേ പൈസയുള്ളവരും). ഹിസ്പ്പാനിക്കുകള്‍ നല്ലൊരു പങ്ക് ഹിലരിയെയും കറുത്തവര്‍ ഏതാണ്ട് മൊത്തം ഒബാമയെയും പിന്താങ്ങുന്നു. മറ്റു പലരീതികളിലും ധ്രുവീകരണം നടന്നിട്ടുണ്ട്. ഉദാഹരണത്തിന്, കത്തോലിക്കര്‍ നല്ലൊരു പങ്ക് ഹിലരിയെയാണ് പിന്താങ്ങുന്നത്; സ്വതന്ത്രരും, കാലുമാറിവരുന്ന റിപ്പബ്ലിക്കന്മാരും ഒബാമയെയാണ് കൂടുതലും പിന്തുണക്കുന്നത്. പക്ഷേ, ഇവയില്‍ ഏതെങ്കിലും ഗ്രൂപ്പിനെ വെറുപ്പിച്ചാല്‍ ഡമോക്രാറ്റ് സ്ഥാനാര്‍ഥിക്ക് പൊതുതിരഞ്ഞെടുപ്പില്‍ ജയിക്കുക വിഷമമാകും. അതുകൊണ്ട് ഇങ്ങനെ നീണ്ടുപോകുന്ന പ്രൈമറി പാര്‍ട്ടിയില്‍ ഭിന്നത ഉണ്ടാക്കുമോ എന്ന ഭീതി ഡമോക്രാറ്റിക് പാര്‍ട്ടി നേതൃത്വത്തിന്‌ ഉണ്ടായിട്ടുണ്ട്. അതുകൊണ്ടാണ് പാര്‍ട്ടി ചെയര്‍മാര്‍ ഹൊവാര്‍ഡ് ഡീന്‍ സ്ഥാനാര്‍ഥികളിലൊരാളോട് മത്സരരംഗത്തു നിന്ന് എത്രയും വേഗം പിന്മാറാന്‍ ആഹ്വാനം ചെയ്തിട്ടുള്ളത്.

റിപ്പബ്ലിക്കന്‍ ഭാഗത്ത് ഉണ്ടായിട്ടുള്ള, ഇന്ത്യാക്കാര്‍ക്ക് താല്പര്യമുണ്ടായേക്കാവുന്ന ഒരു വാര്‍ത്ത, ഇന്‍ഡോ-അമേരിക്കനും ലൂയിസിയാന സംസ്ഥാനത്തിന്റെ പുതിയ ഗവര്‍ണറുമായ ബോബി ജിന്ധല്‍ മക്കെയിന്റെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥി ആവുമോ എന്നുള്ളതാണ്. ജിന്ധല്‍ അത് നിഷേധിച്ചിട്ടുണ്ടെങ്കിലും ആ സാധ്യത മുഴുവന്‍ തള്ളിക്കളയാന്‍ പറ്റില്ല. ന്യൂ യോര്‍ക്ക് ടൈംസില്‍ അതേക്കുറിച്ചു വന്ന ഒരു കോളം ഇവിടെ.

ഒബാമയാണ് ഡമോക്രാറ്റ് സ്ഥാനാര്‍ഥി എങ്കില്‍ അദ്ദേഹം അമേരിക്കന്‍ രാഷ്ട്രീയത്തിലേക്ക് കൊണ്ടുവരുന്ന പുതുമയ്ക്കും ചെറുപ്പത്തിനുമെല്ലാം ജിന്ധല്‍ വഴി റിപ്പബ്ലിക്കന്മാര്‍ക്ക് മറുപടി കൊടുക്കാം. തന്നെയുമല്ല ജിന്ധല്‍ ഒബാമയെക്കാള്‍ ഏതാണ്ട് 10 വയസ്സ് കുറവാണെങ്കിലും സര്‍ക്കാര്‍ രംഗത്ത് ഭരണപരിചയം കൂടുതലുള്ള വ്യക്തിയാണ്. കത്തോലിക്കനാണ് എന്ന മറ്റൊരു വശം കൂടിയുണ്ട്. (മക്കെയിനെ പിന്തുണക്കുന്ന ജോണ്‍ ഹാഗി എന്ന പ്രൊട്ടസ്റ്റന്റ് പാസ്റ്റര്‍ കത്തോലിക്ക സഭയെ വേശ്യ എന്ന് വിശേഷിപ്പിച്ചത് പൊതുതിരഞ്ഞെടുപ്പില്‍ വീണ്ടും തലപൊക്കാന്‍ ഇടയുണ്ട്; അപ്പോള്‍ ഒരു കത്തോലിക്കന്‍ അടുത്തുള്ളത് സഹായിക്കും.)

ഇത്തവണ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ജിന്ധല്‍ ഇറങ്ങില്ലെങ്കിലും ലൂയിസിയാന സംസ്ഥാനത്ത് നല്ല ഭരണം കാഴ്ചവയ്ക്കാനായാല്‍ അടുത്ത തിരഞ്ഞെടുപ്പിന് അദ്ദേഹം രംഗത്തിറങ്ങുമെന്ന് ഉറപ്പാണ്. ഒരു പക്ഷേ, മക്കെയിന്റെ കൂടെ മത്സരിക്കാതെ നേരെ പ്രസിഡന്റ് സ്ഥാനാര്‍ഥിയാവാന്‍ ശ്രമിക്കുന്നതായിരിക്കും അദ്ദേഹത്തിന്റെ രാഷ്ട്രീയഭാവിക്ക് നല്ലത്. (ജോണ്‍ കെറിയുടെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥിയായി ജോണ്‍ എഡ്‌വേര്‍ഡ്‌സ് തന്റെ പുതുമ നഷ്ടപ്പെടുത്തിയത് ഓര്‍ക്കുക.)

തല്‍ക്കാലം നാളത്തെ തിരഞ്ഞെടുപ്പു ഫലങ്ങള്‍ നോക്കി ഇരിക്കുക തന്നെ. ഇന്ത്യന്‍ സമയം ബുധനാഴ്ച വെളുപ്പിന് ഫലങ്ങള്‍ അറിവായി തുടങ്ങും.

ഒരിടവേളക്കുശേഷം ഒബാമയ്ക്ക് ഒരാശ്വാസ വിജയം | അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ്

ശാന്തസമുദ്രത്തിലെ ദ്വീപും അമേരിക്കന്‍ പ്രവിശ്യയുമായ ഗുവാമിലെ ഡമോക്രാറ്റിക് പ്രൈമറിയില്‍ ഒബാമ ഹിലരിക്കെതിരെ 7 വോട്ടുകളുടെ നേരിയ വിജയം നേടി. ആകെയുള്ള 8 ഡലിഗേറ്റുകളെ ഹിലരിയുമായി പങ്കു വയ്ക്കുമെങ്കിലും ഈ ചെറിയ വിജയം ഒബാമയ്ക്ക് ചൊവ്വാഴ്ച നടക്കുന്ന ഇന്‍‌ഡ്യാനയിലെയും നോര്‍ത്ത് കാരളൈനയിലെയും പ്രൈമറികള്‍ക്ക് മുമ്പ് ലഭിക്കാവുന്ന നല്ലൊരു പരസ്യമായി. പെന്‍സില്‍‌വേനിയയില്‍ ഒബാമയ്ക്കുണ്ടായ പരാജയവും ഞാന്‍ കഴിഞ്ഞ പോസ്റ്റില്‍ വിവരിച്ച ബുദ്ധിമുട്ടുകളെ നേരിടുന്ന ഒരു സമയമായതുകൊണ്ടും ഇതുപോലൊരു കച്ചിത്തുരുമ്പ് അദ്ദേഹത്തിന്റെ ക്യാം‌മ്പയിന് ഓജസ് കൊടുക്കാന്‍ പറ്റും എന്നതിന്ന് സംശയമില്ല.

ഇന്‍ഡ്യാനയില്‍ ഹിലരിയും നോര്‍ത്ത് കാരളൈനയില്‍ ഒബാമയും വിജയിക്കുമെന്നാണ് കരുതപ്പെടുന്നത്. നോര്‍ത്ത് കാരളൈനയില്‍ ഹിലരി അടുത്തകാലത്ത് ചില മുന്നേറ്റങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്. അതിന്നെ ചെറുത്ത്, തനിക്ക് ഇപ്പോഴുള്ള മുന്തൂക്കം നിലനിര്‍ത്താനായാല്‍ ഒബാമ തന്നെ ആയിരിക്കും ഡമോക്രാറ്റുകളുടെ പ്രസിഡന്റ് സ്ഥാനാര്‍ഥി. സൂപ്പര്‍ ഡലിഗേറ്റുകളെ സ്വാധീനിച്ച് സ്ഥാനാര്‍ഥിത്വം തട്ടിയെടുക്കാമെന്ന ഹിലരിയുടെ വ്യാമോഹമൊന്നും നടക്കാന്‍ പോകുന്നില്ല. മക്കെയിന്‍ ഇപ്പോഴേ ഹിലരിയെ അവഗണിച്ചുകൊണ്ടാണ് തന്റെ പ്രചരണം മുന്നോട്ട് നീക്കുന്നത്.

ഹിലരിയെപ്പോലെ തിരഞ്ഞെടുപ്പ് വിജയിക്കാന്‍ എന്തും ചെയ്യാന്‍ മടിക്കാത്ത ഒരാള്‍ അമേരിക്കന്‍ പ്രസിഡന്റാകുന്നത് അമേരിക്കയുടെ അധ:പതനത്തിന്ന് ആക്കം കൂട്ടുകയേയുള്ളൂ. മക്കെയിനായിരിക്കും തമ്മില്‍ ഭേദം. ഹിലരി ഒബാമയെ elitist എന്നൊക്കെ മുദ്രയടിച്ച് സാധാരണ അമേരിക്കക്കാരുടെ ഇടയിലുണ്ടായിരുന്ന അദ്ദേഹത്തിന്റെ പ്രതിച്ഛായ മോശമാക്കുന്ന വിരോദാഭാസത്തെപ്പറ്റി ന്യൂ യോര്‍ക്ക് ടൈംസില്‍ മൌറീന്‍ ഡൌഡ് എഴുതിയിരിക്കുന്നത് ഇവിടെ വായിക്കുക. ഒബാമയെപ്പോലെ ഒരാള്‍ അമേരിക്കന്‍ പ്രസിഡന്റ് ആവേണ്ടതിന്റെ ആവശ്യകതയെപ്പറ്റി അതേ പത്രത്തില്‍ തന്നെ പ്രസിദ്ധനായ റ്റോമസ് ഫ്രീഡ്മന്‍ (The World is Flat: A Brief History of the 21st Century-യുടെ കര്‍ത്താവ്) എഴുതിയ കോളം ഇവിടെ. പ്രധാനമായും ഒരു ന്യൂ യോര്‍ക്ക് സെനറ്റര്‍ എന്ന നിലയില്‍ ഹിലരിയെ പിന്താങ്ങിയതില്‍ ഈ പത്രത്തിന്റെ എഡിറ്റോറിയല്‍ ബോര്‍ഡ് ഇപ്പോള്‍ പശ്ചാത്തപിക്കുന്നുണ്ടെന്ന് തോന്നുന്നു.

മെയ് 6-ന് നടക്കുന്ന ഇന്‍ഡ്യാനയിലെയും നോര്‍ത്ത് കാരളൈനയിലെയും പ്രൈമറികള്‍ക്ക് ശേഷം 6 സ്ഥലങ്ങളിലേ പ്രൈമറികള്‍ തീരുവാനുള്ളൂ. അവ നടക്കുന്ന തീയതികളും വിജയ സാധ്യതയുള്ളയാളുടെ പേരും താഴെ കൊടുക്കുന്നു:

മെയ് 13 - വെസ്റ്റ് വെര്‍ജീനിയ (ഹിലരി)
മെയ് 20 - കെന്റക്കി (ഹിലരി); ഓറിഗണ്‍ (ഒബാമ)
ജൂണ്‍ 1 - പോര്‍ട്ടറീക്കോ (ഹിലരി)
ജൂണ്‍ 3 - മൊണ്ടാന (ഒബാമ); സൌത്ത് ഡക്കോട്ട (ഒബാമ)

മിക്കവാറും അവസാനത്തെ പ്രൈമറിക്കു ശേഷം ആരെങ്കിലും തിരഞ്ഞെടുപ്പില്‍ നിന്ന് പിന്‍‌വാങ്ങും; അതു മിക്കവാറും ഹിലരി തന്നെ ആയിരിക്കും.