Tuesday, January 30, 2007

ഗാന്ധിജിയുടെ രക്തസാക്ഷി ദിനവും “സാജ”യും


ഗാന്ധിജിയുടെ രക്തസാക്ഷി ദിനമായിരുന്നു ഇക്കഴിഞ്ഞ ജനുവരി 30-ന്. ഇന്ത്യയിലായിരുന്നെങ്കില്‍ അവധിയും അനുസ്മരണവുമൊക്കെ ഉണ്ടാവുമെന്നുള്ളതുകോണ്ട് ഒരിക്കലും ആ ദിനം മറക്കാനിടവരില്ല. ഇവിടെ (സിലിക്കണ്‍ വാലിയില്‍) അതാരെങ്കിലും ഓര്‍പ്പിക്കണം. “സാജ”യുടെ ന്യൂസ് ലെറ്റര്‍ ആ നല്ലകാര്യമാണ് ചെയ്തത്.

http://www.sajaforum.org/2007/01/history_jan_30_.html നോക്കുകയാണെങ്കില്‍ ലോകമാധ്യമങ്ങള്‍ അദ്ദേഹത്തിന്റെ രക്തസാക്ഷിത്വത്തെ എങ്ങനെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നതെന്ന് കാണാം. ന്യൂയോര്‍ക്ക് ടൈംസില്‍ വന്ന വാര്‍ത്തയുടെ ഒരു പി.ഡി.എഫ്. ഫയലും അവരുടെ സൈറ്റില്‍ ഉണ്ട്. ഇങ്ങനെ വാര്‍ത്താരൂപത്തില്‍ ഗാന്ധിജിയുടെ മരണത്തെക്കുറിച്ച് വായിക്കുവാന്‍ സാധിക്കുന്നത് ആദ്യമാണ്. (ന്യൂയോര്‍ക്ക് ടൈംസ് ആര്‍ക്കൈവില്‍ പൈസ കൊടുത്താല്‍ ഓണ്‍ലൈന്‍ ആയി വായിക്കാവുന്നതാണ് ഇവയെല്ലാം.)

“സാജ” (SAJA) ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ നിന്നുള്ള അമേരിക്കയിലെ പത്രപ്രവര്‍ത്തകരുടെ കൂട്ടായ്മയാണ്. അവരുടെ ബ്ലോഗില്‍ ഇന്ത്യാക്കാരുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ എടുത്തിടാറുണ്ട്. അമേരിക്കയിലെ “ദേശി” മാധ്യമങ്ങളില്‍ അത്തരം വാര്‍ത്തകള്‍ ഊതിപ്പെരുപ്പിച്ചും വൈകിയും വരുന്നതുകൊണ്ട്, കാര്യങ്ങളുടെ സത്യാവസ്ഥ എന്തെന്നറിയാനും മുഖ്യധാരാ ഇംഗ്ലീഷ് മാധ്യമങ്ങള്‍ ആ വാര്‍ത്തകള്‍ എങ്ങനെ കൊടുക്കുന്നു എന്നറിയാനും ഞാന്‍ ആശ്രയിക്കാറുള്ളത് “സാജ”യുടെ പ്രധാന സംഘാടകരിലൊരാളായ ശ്രീ ശ്രീനിവാസന്റെ ഇ-മെയില്‍ പോസ്റ്റുകളെയാണ്. അവരുടെ ബ്ലോഗില്‍ വളരെ വിശദമായി വാര്‍ത്തകളോ അവയിലേക്കുള്ള ലിംങ്കുകളോ ഉണ്ടാവും.

“സാജ“യുടെ സ്ഥാപകരില്‍ ഒരാളായ ശ്രീ ശ്രീനിവാസന്‍ മലയാളിയും ന്യൂയോര്‍ക്കിലെ കൊളംമ്പിയ യൂണിവേഴ്സിറ്റിയില്‍ ജേര്‍ണലിസം അധ്യാപകനുമാണ്.

Thursday, January 25, 2007

ഓസ്ക്കര്‍ അവാര്‍ഡ് - 2006

2006 - ലെ മികച്ച ഹോളിവുഡ് ചലച്ചിത്രങ്ങള്‍ക്കുള്ള ഓസ്ക്കര്‍ അവാര്‍ഡിന്നു വേണ്ടിയുള്ള നാമനിര്‍ദ്ദേശങ്ങള്‍ ചൊവ്വാഴ്ച പുറത്തുവന്നു. ദീപ മേത്തയുടെ ഹിന്ദിപ്പടം “വാട്ടര്‍“ വിദേശചിത്രത്തിനുള്ള അവാര്‍ഡിന്ന് നിര്‍ദ്ദേശിക്കപ്പെട്ടിട്ടുള്ളതു കൊണ്ട് നാട്ടിലെ പത്രങ്ങളില്‍ വലിയ വാര്‍ത്തയായി ഇത് വരുന്നുണ്ട്. “വാട്ടര്‍“ ഒരു കനേഡിയന്‍ ചലച്ചിത്രമായാണ് ഓസ്ക്കര്‍ മത്സരത്തിന്ന് പ്രവേശിപ്പിച്ചിട്ടുള്ളത്. (ദീപ മേത്ത കാനഡയിലെ ടൊറാന്റോയിലാണ് താമസിക്കുന്നത്.)

പതിവുപോലെ ഇന്ത്യയുടെ ഔദ്യോഗിക ചിത്രം എങ്ങുമെത്തിയില്ല. വിദേശചിത്രങ്ങള്‍ക്കുള്ള ഓസ്ക്കര്‍ കിട്ടിയ പടങ്ങള്‍ കണ്ടാല്‍ ഒരു കാര്യം വളരെ വ്യക്തമാണ്- നമ്മുടെ ജനപ്രിയ ചിത്രങ്ങള്‍ക്ക് ഒരിക്കലും ഒരു നാമനിര്‍ദ്ദേശം പോലും കിട്ടില്ല. “ലഗാന്‍” ഒരു വലിയ വ്യതാസമായിരുന്നു. അതിലെ ബോളിവുഡ് അംശങ്ങള്‍ കുറെ വെട്ടിക്കളഞ്ഞ്, നീളം കുറച്ച്, ക്രിക്കറ്റിന്ന് പ്രാമുഖ്യം നല്കി, മത്സരത്തിന്നയച്ചിരുന്നെങ്കില്‍ ചിലപ്പോള്‍ അതിന്ന് അവാര്‍ഡ് പോലും കിട്ടിപ്പോയേനെ അക്കൊല്ലം.

ലോകത്തില്‍ ഏറ്റവും കൂടുതല്‍ ചലച്ചിത്രങ്ങള്‍ നിര്‍മ്മിക്കുന്ന രാജ്യത്തിന് ഹോളിവുഢില്‍ നിന്നും കിട്ടുന്ന ഈ അവഗണനക്ക് ഒരവസാനമുണ്ടാക്കാന്‍ സര്‍ക്കാര്‍ തന്നെ മുന്‍കൈ എടുക്കണമെന്നാ‍ണ് ഞാന്‍ പറയുന്നത്. ഇന്ത്യാക്കാര്‍ക്ക് ഏറ്റവും ഇഷ്ടപ്പെട്ട പടം അയയ്ക്കാതെ, ഓസ്ക്കറിന്ന് വോട്ടുചെയ്യുന്നവര്‍ക്ക് ഇഷ്ടപ്പെട്ടേക്കാവുന്ന പടങ്ങള്‍ അയയ്ക്കണം. ബ്ലസ്സിയുടെ “കാഴ്ച” പോലെയുള്ള ചിത്രങ്ങള്‍ അയച്ചിരുന്നെങ്കില്‍ എന്തെങ്കിലും സാധ്യതയുണ്ടായേനെ. ഓസ്ക്കറു കിട്ടിയ ബ്രസീലിയന്‍ പടം “സെന്‍ട്രല്‍ സ്റ്റേഷന്‍” പോലെയുള്ള ചിത്രങ്ങള്‍ നമ്മുടെ നാട്ടിലെ സെലക്ഷന്‍ കമ്മറ്റി കാണണം. അങ്ങനെയുള്ള ചിത്രങ്ങള്‍ പ്രാദേശിക ഭാഷകളില്‍ ഉണ്ടാവുന്നുണ്ട്. ഓസ്ക്കറിന്ന് ചിത്രം തിരഞ്ഞെടുക്കുന്നവര്‍ അവ കാണാത്തതോ, കണ്ടില്ലെന്നു നടിക്കുന്നതോ ആണ് കുഴപ്പം. വളിപ്പ് മസാലപ്പടങ്ങള്‍ അയച്ച് ഇന്ത്യാക്കാരുടെ പേരു ചീത്തയാക്കുന്നതിന്ന് അവര്‍ക്കെതിരെ മാനനഷ്ടത്തിന്ന് കേസ് കൊടുത്താല്‍ കുറഞ്ഞ പക്ഷം ഭാവിയില്‍ പടം അയയ്ക്കാതെയെങ്കിലുമിരിക്കും.

ഇക്കൊല്ലം നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട പടങ്ങളധികമൊന്നും കാണാനൊത്തിട്ടില്ല. അതുകൊണ്ട് അവയെക്കുറിച്ചെഴുതുന്നത് വേറൊരു അവസരത്തിലാകാം. അവാര്‍ഡ് പ്രഖ്യാപിക്കുന്നതിന്ന് മുമ്പ് (ഫെബ്രുവരി 25) പ്രധാന അവാര്‍ഡുകളെക്കുറിച്ചൊരു അനുമാനം നടത്തിയാല്‍ കൊള്ളാമെന്നുണ്ട്. പടങ്ങള്‍ കാണാനൊക്കുകയാണെങ്കില്‍ ഈ ബ്ലോഗില്‍ തന്നെ അത് കമന്റായി ഇടുന്നതായിരിക്കും. വായനക്കാരുടെ ഊഹങ്ങള്‍ കമന്റില്‍ ദയവായി ഇടുക. അവാര്‍ഡ് പുറത്തുവരുമ്പോള്‍ ഒത്തുനോക്കുന്നത് രസമായിരിക്കും.

സിനിമാപ്രേമികളില്‍ ഇത്തവണത്തെ നാമനിര്‍ദ്ദേശങ്ങളില്‍ ഏറ്റവും താല്പര്യമുണ്ടാക്കിയിട്ടുള്ളത് പീറ്റര്‍ ഒ’ടൂളിന്റെ നല്ല നടനുള്ളതും മാര്‍ട്ടിന്‍ സ്ക്കൊര്‍സെസീയുടെ നല്ല സംവിധായകനുള്ളതുമാണ്. രണ്ടുപേരും പലതവണ നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും - പീറ്റര്‍ ഒ’ടൂള്‍ 7 തവണ, സ്ക്കൊര്‍സെസീ 5 തവണ - ഇതുവരെ അവര്‍ക്ക് അവാര്‍ഡ് കിട്ടിയിട്ടില്ല.ഓസ്ക്കറൊന്നുമില്ലെങ്കിലും രണ്ടുപേരും അവരുടെ രംഗത്ത് ഒരിക്കലും മാഞ്ഞുപോകാത്തവിധം വ്യതിമുദ്ര പതിപ്പിച്ചവരാണ്. അവാര്‍ഡുകളുടെ അര്‍ത്ഥമില്ലായ്മ മനസ്സിലാകുന്നത് ഇത്തരം കാര്യങ്ങള്‍ കാണുമ്പോഴാണ്. “ലോറന്‍സ് ഓഫ് അറേബ്യ”യിലെ പീറ്റര്‍ ഒ’ടൂളും “ടാക്സി ഡ്രൈവര്‍”, “റേജിങ് ബുള്‍”, “ലാസ്റ്റ് ടെമ്പ്റ്റേഷന്‍ ഓഫ് ക്രൈസ്റ്റ്” തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനായ സ്ക്കൊര്‍സെസീയും ഓസ്ക്കറിന്റെ അംഗീകാരം വേണ്ട ആളുകളാണെന്നു തോന്നുന്നില്ല; മുഖം രക്ഷിക്കേണ്ടത് ഓസ്ക്കര്‍ കമ്മറ്റിക്കാ‍ണെന്ന് തോന്നുന്നു. അതിന്ന് അവര്‍ക്കുള്ള അവസാനത്തെ അവസരവുമാണ്. കാരണം രണ്ടു പേര്‍ക്കും നല്ല പ്രായമായി. ഒരു തവണ പീറ്റര്‍ ഒ’ടൂളിന്ന് ലൈഫ് ടൈം അച്ചീവ്മെന്റ് അവാര്‍ഡ് കൊടുത്ത് ഒഴിവാക്കാന്‍ നോക്കിയതാണ് (സാധാരണ എല്ലാം മതിയാക്കി വീട്ടില്‍ സ്വസ്ഥമായി ഇരിക്കുന്നര്‍ക്കു കൊടുക്കുന്നതാണ് ആ അവാര്‍ഡ്); അദ്ദേഹത്തിന് അവാര്‍ഡ് കിട്ടാത്തതില്‍ നല്ല കെറുവുമുണ്ട്.

പതിവിന് വിപരീതമായി വെളുത്തവരല്ലാത്ത കുറെപ്പേര്‍ക്ക് ഇത്തവണ നാമനിര്‍ദ്ദേശം ലഭിച്ചിട്ടുണ്ട്. പടങ്ങളുടെ മികവിനെക്കാളും ആള്‍ക്കാരുടെ പ്രകടനത്തിന്നുപരിയായും അവാര്‍ഡിന്റെ രാഷ്ട്രീയം അങ്ങനെ ഇത്തവണത്തെ അവാര്‍ഡിന്ന് കൊഴുപ്പുകൊടുക്കും.

നല്ല പടങ്ങള്‍ പലപ്പോഴും തഴയപ്പെടാറുണ്ടെങ്കിലും, നാമനിര്‍ദ്ദേശം ചെയ്യപ്പെടുന്ന പടങ്ങള്‍ നല്ലവയായിരിക്കും; അവ കണ്ടിരിക്കേണ്ടതുമാണ്.

Sunday, January 21, 2007

എന്തിനെഴുതുന്നു? പമൂക്കിന്റെ നൊബേല്‍ പ്രഭാഷണം

2006-ലെ സാഹിത്യത്തിനുള്ള നൊബേല്‍ സമ്മാനം കിട്ടിയ തുര്‍ക്കി നോവലിസ്റ്റ് ഒര്‍ഹാന്‍ പമൂക്കിന്റെ നൊബേല്‍ പ്രഭാഷണം വളരെ മനോഹരവും, തുര്‍ക്കിയുടേതുപോലെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ഒരു സമൂഹത്തില്‍ നിന്നും വരുന്ന എഴുത്തുകാരും എഴുതണമെന്ന ചിന്ത കൊണ്ടുനടക്കുന്നവരും വായിച്ചിരിക്കേണ്ട ഒന്നുമാണ്. ന്യൂ യോര്‍ക്കറിന്റെ 2006-12-25 & 2007-01-01 ലക്കത്തില്‍
എന്റെ പിതാവിന്റെ സ്യൂട്ട്കേസ്” എന്ന പേരില്‍ അതിന്റെ ഇംഗ്ലീഷ് പരിഭാഷ കോടുത്തിട്ടുണ്ട്.

സാഹിത്യകാരണാകണമെന്ന് ആഗ്രമുണ്ടായിരുന്നെങ്കിലും അതിന്നു വേണ്ട ത്യാഗങ്ങള്‍ ചെയ്യാത്ത, അത്തരമൊരു കാര്യത്തിന്ന് ഇച്ഛാശക്തിയില്ലാത്ത ഒരാളായിരുന്നു പമൂക്കിന്റെ പിതാവ്. അദ്ദേഹം മകനെ തന്റെ കുറെ സാഹിത്യപരിശ്രമങ്ങള്‍ അവസാനനാളുകളില്‍ ഏല്‍പ്പിക്കുന്നു. താന്‍ ഒരു വലിയ സാഹിത്യകാരനായി വളരുമ്പോള്‍ത്തന്നെ, തന്റെ പിതാവിന്റെ പെട്ടിയിലുള്ള കൃതികള്‍, പൊതുജീവിതത്തില്‍ വിജയിയായിരുന്നെങ്കിലും സാഹിത്യകാരനാകാനുള്ള തന്റെ പിതാവിന്റെ പരാജയം എത്രത്തോ‍ളം തുറന്നുകാണിക്കുമെന്നുള്ള പമൂക്കിന്റെ വ്യാകുലതയാണ് ഈ പ്രഭാഷണത്തിന്റെ അന്തര്‍ധാര. അതോടൊപ്പം താന്‍ എങ്ങനെയൊരു എഴുത്തുകാരനായിത്തീര്‍ന്നു എന്നതിന്റെ ഹൃദയഹാരിയായ വിവരണവും.

പമൂക്കും അദ്ദേഹത്തിന്റെ പിതാവും തമ്മിലുള്ള പ്രധാന വ്യത്യാസമെന്താണെന്നുവച്ചാല്‍, പിതാവ് ഉന്നതസാഹിത്യവും സംസ്ക്കാരവും തേടി പാശ്ചാത്യസാംസ്ക്കാരത്തെ അനുകരിക്കാന്‍ നോക്കി; പമൂക്ക് തന്റെ സ്വന്തം നഗരവും രാജ്യവും ലോകത്തിന്റെ കേന്ദ്രബിന്ദുവാക്കിയിട്ട് അവയാണ് ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങളെന്ന മട്ടില്‍ എഴുതി. പമൂക്കിന്റെ എഴുത്തിന്റെ മുഖമുദ്ര അദ്ദേഹത്തിന്റെ സത്യസന്ധതയാണ്; ഈ പ്രഭാഷണം അതിന്റെ വലിയൊരു തെളിവുമാണ്. എത്ര സര്‍ഗ്ഗധനനായ എഴുത്തുകാരനാണദ്ദേഹമെന്ന് വ്യക്തവുമാണതില്‍. അദ്ദേഹത്തിന്റെ നോവലൊന്നും വായിക്കാനുള്ള അവസരം കിട്ടിയിട്ടില്ല. ന്യൂയോര്‍ക്കറിലെ ലേഖനം വായിച്ചതിന്നു ശേഷം അതുടനെ ചെയ്യേണ്ട ഒന്നാണെന്ന് എനിക്ക് ബോധ്യമായിരിക്കുന്നു.

കഴിഞ്ഞ ഡിസമ്പറില്‍ നാട്ടിലുണ്ടായിരുന്നപ്പോള്‍ അദ്ദേഹത്തിന്റെ ഒരു നോവലിന്റെ മലയാള വിവര്‍ത്തനം ഇറങ്ങിയിരിക്കുന്നതായി കണ്ടു. ഏതാണെന്ന് നോക്കാന്‍ മിനക്കെട്ടില്ല. ‘എന്റെ നിറം ചുവപ്പ്’, ‘കറുത്ത പുസ്തകം’, ‘മഞ്ഞ്’, ‘ഇസ്താംബൂള്‍’ എന്നിവയൊക്കെയാണ് അദ്ദേഹത്തിന്റെ പ്രധാന നോവലുകള്‍. ‘എന്റെ നിറം ചുവപ്പി’ന്റെ വിവര്‍ത്തനമാണെന്നു തോന്നുന്നു; കാരണം അതിന്റെ പുറംചട്ട ചുവപ്പാണെന്ന് ഞാന്‍ ഓര്‍ക്കുന്നുണ്ട് :-)

ആ പ്രഭാഷണത്തില്‍ പറഞ്ഞിരിക്കുന്ന രണ്ടു കാര്യങ്ങളാണ് ഞാനിവിടെ എടുത്തുപറയാനാഗ്രഹിക്കുന്നത്: ഒന്ന്, എഴുത്തുകാരനും ഏകാന്തതയും തമ്മിലുളള അഗാധമായ ബന്ധം; രണ്ട്, താനൊരെഴുത്തുകാരനായത് എന്തുകൊണ്ടാണെന്നതിന്ന് നിരത്തുന്ന നിരവധി ന്യായങ്ങള്‍.

ഒരു എഴുത്തുകാരന്‍ ഏകാന്തതയെ ഉപാസിക്കേണ്ടതിന്റെ ആവശ്യം എഴുത്തിനെ ഗൌരവമായി എടുക്കുന്ന ആര്‍ക്കും പറഞ്ഞുകൊടുക്കേണ്ട ആവശ്യമില്ല. പൊതുജനത്തിന്റെ കാഴ്ച്പ്പാടില്‍ അതൊരു നല്ല കാര്യമല്ല; എന്തു വിലകൊടുത്തും അത് നമ്മുടെ ജീവിതത്തില്‍ നിന്ന് ഒഴിവാക്കി നിര്‍ത്തേണ്ടതുമാണ്. വിനോദവ്യവസായങ്ങളുടെ അടിത്തറയും ആ ഒരു ചിന്താഗതിയില്‍ നിന്ന് ഉരുത്തിരിഞ്ഞിട്ടുള്ളതാണല്ലോ. എഴുതാനുള്ള പ്രചോദനമല്ല വലുത്, പുറത്തേക്കുള്ള വാതിലുകളെല്ലാം അടച്ച് തന്റെതന്നെയുള്ളിലേക്ക് വര്‍ഷങ്ങളോളം നോക്കി താനാരാണെന്ന് അറിയുവാന്‍ ശ്രമിക്കുന്നവനാണ് എഴുത്തുകാരന്‍ എന്ന് പമൂക്ക് പറയുമ്പോള്‍, ആ ലളിതമായ നിര്‍വ്വചനം എഴുത്തുകാരന് നിശ്ചയിക്കുന്ന ചുമതല വളരെ ഗൌരവമേറിയതാണ്. എഴുത്ത് ഒരു നിയോഗമാക്കുകയും; വിനോദപ്രിയരുടെ കൈയില്‍നിന്ന് നിഷ്കരുണം അതിന്നെ തട്ടിപ്പറിച്ചെടുക്കുകയും ചെയ്യുന്നു.

താനെന്തുകൊണ്ടൊരെഴുത്തുകാരനായെന്ന് പറയുന്ന ഭാഗം ഞാന്‍ നേരത്തെ പറഞ്ഞതുപോലെ എഴുത്തില്‍ താല്പര്യമുള്ള ഏവരും വായിച്ചിരിക്കേണ്ട ഒന്നാണ്. പ്രഭാഷണത്തിന്റെ ആ ഭാഗം താഴെ വിവര്‍ത്തനം ചെയ്തു കൊടുക്കുന്നു:

ഞാന്‍ എഴുതുന്നത് എനിക്ക് ജന്മനാ ഒരു ആവശ്യമുള്ളതുകൊണ്ടാണ്.
ഞാന്‍ എഴുതുന്നത് മറ്റുള്ളവര്‍ ചെയ്യുന്നതുന്ന സാധാരണ പണികള്‍ ചെയ്യാനാവാത്തതുകോണ്ടാണ്.
ഞാന്‍ എഴുതുന്നത് ഞാന്‍ വായിക്കുന്നതുപോലെയുള്ള പുസ്തകങ്ങള്‍ എനിക്ക് എഴുതണമെന്നുള്ളതുകോണ്ടാണ്.
ഞാന്‍ എഴുതുന്നത് എനിക്കെല്ലാവരോടും ദേഷ്യമുള്ളതുകൊണ്ടാണ്.
ഞാന്‍ എഴുതുന്നത് ഒരു മുറിയിലിരുന്ന് ഒരു ദിവസം മുഴുവനെഴുതുന്നത് ഞാനിഷ്ടപ്പെടുന്നതുകൊണ്ടാണ്.
ഞാന്‍ എഴുതുന്നത് യഥാര്‍ഥ ജീവിതത്തെ മാറ്റുന്നതിലൂടെ മാത്രമേ അതിലെനിക്ക് പങ്കുകൊള്ളാനാവൂ എന്നതിലാണ്.
ഞാന്‍ എഴുതുന്നത് മറ്റുള്ളവരെ, ലോകത്തിലുള്ള എല്ലാവരെയും, ഞങ്ങള്‍ ഇസ്താംബൂളില്‍, തുര്‍ക്കിയില്‍ എന്തു തരം ജീവിതമാണ് നയിച്ചിരുന്നതെന്നും എന്തു ജീവിതമാണ് നയിക്കുന്നതെന്നും അറിയിക്കാന്‍ വേണ്ടിയാണ്.
ഞാന്‍ എഴുതുന്നത് കടലാസ്സിന്റെയും പേനയുടെയും മഷിയുടെയും മണം എനിക്കിഷ്ടമായതുകൊണ്ടാണ്.
ഞാന്‍ എഴുതുന്നത് വേറെ എന്തിനെക്കാളുമേറെ സാഹിത്യത്തില്‍, നോവലിന്റെ കലയില്‍, വിശ്വസിക്കുന്നതുകൊണ്ടാണ്.
ഞാന്‍ എഴുതുന്നത് അതൊരു സ്വഭാവവും വികാരവും ആയതുകൊണ്ടാണ്.
ഞാന്‍ എഴുതുന്നത് ഞാന്‍ മറക്കപ്പെട്ടേക്കുമോയെന്ന് ഭയന്നാണ്.
ഞാന്‍ എഴുതുന്നത് എഴുത്ത് കൊണ്ടുവരുന്ന താല്പര്യവും കീര്‍ത്തിയും ഞാന്‍ ഇഷ്ടപ്പെടുന്നതുകോണ്ടാണ്.
ഞാന്‍ എഴുതുന്നത് ഏകനായിരിക്കാനാണ്.
ഒരു പക്ഷേ, ഞാന്‍ എഴുതുന്നത് മറ്റുള്ളവരോട് എനിക്കിത്ര ദേഷ്യമെന്താണെന്ന് മനസ്സിലാക്കുവാനുള്ള ആശകൊണ്ടായിരിക്കും.
ഞാന്‍ എഴുതുന്നത് ഞാന്‍ വായിക്കപ്പെടണമെന്ന് ആഗ്രഹമുള്ളതുകൊണ്ടാണ്.
ഞാന്‍ എഴുതുന്നത് ഒരു നോവലോ ലേഖനമോ പേജോ തുടങ്ങിയാല്‍ അതു പൂര്‍ത്തിയാക്കണമെന്ന ആഗ്രഹമുള്ളതിനാലാണ്.
ഞാന്‍ എഴുതുന്നത് മറ്റുള്ളവര്‍ ഞാന്‍ എഴുതുമെന്ന് പ്രതീക്ഷിക്കുന്നതുകൊണ്ടാണ്.
ഞാന്‍ എഴുതുന്നത് ഗ്രന്ഥശാലകളുടെ അനശ്വരതയില്‍ എനിക്ക് ബാലിശമായ ഒരു വിശ്വാസം കൊണ്ടും, എന്റെ പുസ്തകങ്ങള്‍ അലമാരികളില്‍ ഇരിക്കുന്ന വിധം കൊണ്ടുമാണ്.
ഞാന്‍ എഴുതുന്നത് ജീവിതത്തിന്റെ മനോഹാരിതകളും സമ്പന്നതയും വാക്കുകളാക്കി മാറ്റുന്നതില്‍ നിന്നുകിട്ടുന്ന ഉത്തേജനം കൊണ്ടാണ്.
ഞാന്‍ എഴുതുന്നത് കഥ പറയാനല്ല; കഥ നിര്‍മ്മിക്കുവാനാണ്.
ഞാന്‍ എഴുതുന്നത് ഞാന്‍ ഒരിടത്ത് പോയിരിക്കണം, പക്ഷേ, ഒരു സ്വപ്നത്തിലെന്നപോലെ, എനിക്കവിടെ ഒരിക്കലും എത്താനാവില്ല എന്ന മുന്‍ വിധിയില്‍ നിന്ന് രക്ഷനേടാനാണ്‌.
ഞാന്‍ എഴുതുന്നത് എനിക്കൊരിക്കലും സന്തോഷവാനാകാന്‍ പറ്റാത്തതിനാലാണ്.
ഞാന്‍ എഴുതുന്നത് സന്തോഷിക്കുവാനാണ്.


എഴുതാനാഗ്രഹമുണ്ടെങ്കില്‍ ഇനിയെന്ത് ഒഴിവുകഴിവാണ് നിങ്ങള്‍ക്കുകൊടുക്കാന്‍ പറ്റുക?

Wednesday, January 17, 2007

ബാരക്ക് ഒബാമയുടെ സാധ്യതകള്‍ | അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ്

ഇന്നെലെ ബാരക്ക് ഒബാമ അമെരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഗോദയില്‍ ഔദ്യോഗികമായി ഇറങ്ങി. പത്രക്കാര്‍ വളരെക്കാലമായി കാത്തിരുന്ന ഒന്ന്. റ്റൈം മാഗസിന്‍ (അതോ ന്യൂസ് വീക്കോ; രണ്ടും തമ്മില്‍ വല്യ വ്യത്യാസമൊന്നുമില്ല) ഭാവിയിലെ പ്രസിഡെന്റെന്നും പറഞ്ഞ് അദ്ദേഹത്തിന്റെ മുഖച്ചിത്രവുമായി ഒരാഴ്ച ഇറങ്ങിയതാണ് മാധ്യമങ്ങള്‍ കക്ഷിയെ പൊക്കിനടക്കുന്നതിന്റെ ഔന്നത്യമായി ഞാന്‍ ശ്രദ്ധിച്ചത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഹൊവാര്‍ഡ് ഡീന്‍ ഇങ്ങനെയൊക്കെയാണ് തുടങ്ങിയത്. അവസാനം മാധ്യമങ്ങള്‍ അദ്ദേഹത്തെ കൊണ്ടുനിറുത്തിയത് ഒരു കോമാളിയുടെ വേഷത്തിലും.

എന്നാലും ബാരക്ക് എന്ന പകുതി കറമ്പന്‍ (അപ്പന്‍ കെനിയക്കാരന്‍; അമ്മ വെള്ളക്കാരി) പ്രസിഡന്റാവാമെന്നുള്ള ചിന്ത തന്നെ സുഖമുള്ള കാര്യമാണ്. വെള്ള-പ്രോട്ടസ്റ്റന്റ്-പുരുഷന്മാര്‍ക്കല്ലാതെ (JFK ഒഴിച്ച്, അദ്ദേഹം കത്തോലിക്കനായിരുന്നു; എന്നാലും വെള്ളയും പുരുഷനും തന്നെ) മറ്റാര്‍ക്കും അമേരിക്കയില്‍ ആ ഭാഗ്യം കൈവന്നിട്ടില്ല. ന്യൂ യോര്‍ക്ക് റ്റൈംസിലെ ഒരു ബ്ലൊഗില്‍, ആ ആവേശത്തില്‍ പോയി ഒബാമ സ്ഥാനാര്‍ഥി ആവുകയാണെങ്കില്‍ അമേരിക്കന്‍ പൌരനാകും എന്നൊക്കെ ഞാന്‍ കമന്റെഴുതി വിട്ടു. (ഞാന്‍ അങ്ങനെ ആയിട്ട് വലിയ പ്രയോജനമുണ്ടെന്നു തോന്നുന്നില്ല. കാലിഫോര്‍ണിയയില്‍ എന്റെ വോട്ടില്ലാതെ തന്നെ ഏതു ഡമോക്രാറ്റ് കുറ്റിച്ചൂലും ജയിക്കും; അര്‍നൊള്‍ഡല്ലാ എതിരാളിയെങ്കില്‍. അര്‍ണോള്‍ഡിന് ഭരണഘടനാപരമായ വിലക്കുണ്ടല്ലോ ഇവിടെ ജനിക്കാത്തതുകോണ്ട്.)

പക്ഷേ, അദ്ദേഹത്തിന്റെ സാധ്യതകളെന്താണ്?

ആദ്യത്തെ കടമ്പ ഡമോക്രാറ്റിക് പ്രൈമറി ജയിക്കുക എന്നതാണ്. അവിടത്തെ പ്രധാന എതിരാളി ബില്‍ ക്ലിന്റന്റെ ഭാര്യ ഹിലരിയാണ്. ഇപ്പോഴത്തെ നിലയില്‍ ഹിലരി ഡമോക്രാറ്റികളുടെ ഇടയില്‍ ഒബാമയെക്കാള്‍ ജനസമ്മതിയുള്ളയാളാണ്. ഹിലരിക്ക് തന്റെ പരിചയം എടുത്തുകാണിക്കുകയും ഒബാമയുടെ പരിചയക്കുറവ് തുറന്നു കാട്ടുകയുമൊക്കെ ചെയ്ത് താന്‍ ഗൌരവമായി ഈ സ്ഥാനത്തേക്ക് മത്സരിക്കുന്ന, ജയിക്കാന്‍ സാധ്യതയുള്ള ആദ്യത്തെ വനിതയാണെന്നൊക്കെ വാദിക്കാം. പോരാത്തതിന് ക്ലിന്റന്‍ എന്ന രാഷ്ട്രീയ ചാണക്യന്റെ തലച്ചോറിന്റെ പിന്‍ബലവുമുണ്ടാകും.

ഹിലരി ഇതുവരെ ഗോദയിലിറങ്ങിയിട്ടില്ല. പക്ഷെ ഇറങ്ങുമെന്ന് ഉറപ്പാണ്. വേറെ സ്ഥാനാര്‍ഥികള്‍ ഉണ്ടെങ്കിലും മിക്കവാറും ഇവര്‍ രണ്ടു പേരുമായിരിക്കും ഡമോക്രാറ്റിക് പ്രൈമറിയിലെ പ്രധാനികള്‍. ജോണ്‍ എഡ്വേര്‍ഡ് സ് നല്ലോരു സ്ഥാനാര്‍ഥിയും ക്ലിന്റനെപ്പോലെ സുന്ദരനൊക്കെയാണെങ്കിലും കഴിഞ്ഞ തവണ കെറിയുടെ കൂടെ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കു മത്സരിച്ച് തോറ്റ് , പുതുമ നഷ്ടപ്പെടുത്തിയ ആളാണ്. ഡമോക്രാറ്റിക് പാര്‍ട്ടിയുടെ പ്രധാന വോട്ടുബാങ്കായ കറുത്തവരില്‍ നല്ലൊരു പങ്ക് ഒബാമയെ പിന്താങ്ങുമെങ്കിലും പാര്‍ട്ടിയന്ത്രം ഹിലരിയുടെ കൈയിലായതിനാല്‍ വിജയം മിക്കവാര്‍ക്കും അവര്‍ക്കായിരിക്കാനാണ് സാധ്യത. കറുത്തവരെ തിരിച്ചുകൊണ്ടുവരാനും, പാര്‍ട്ടി ടിക്കറ്റിന്ന് ഗ്ലാമര്‍ കൊടുക്കാനും ഒരു ഹിലരി-ഒബാമ ടിക്കറ്റിന് സാധ്യതയില്ലാതില്ല. പക്ഷെ, അതിനൊക്കെ സമയം വളരെനേരത്തെയാണെന്നു തോന്നുന്നു.

അപ്പുറത്ത് റിപ്പബ്ലിക്കന്‍ ലാവണത്തില്‍ ആരൊക്കെയാണുള്ളത്? ബുഷിന്റെ 8 കൊല്ലത്തെ ഭരണം അവര്‍ക്ക് ഇനിയൊരു വൈറ്റ് ഹൌസ് പ്രവേശം ബാലികേറാമലയാക്കിയിട്ടുണ്ട്. പക്ഷെ, ഹിലരിയാണ് ഡമോക്രാറ്റിക് സ്ഥാനാര്‍ഥിയെങ്കില്‍ റൂഡി ജൂയിലിയാനിയെപ്പോലെ ഒരു സ്ഥാനര്‍ഥിക്ക് സാധ്യതയുണ്ടെന്ന് ഞാന്‍ കരുതുന്നു. കാലിഫോര്‍ണിയയില്‍ നിന്നും കിട്ടുന്ന സന്ദേശമതാണ്. ഡമോക്രാറ്റുകളുടെ ഉരുക്കുകോട്ടയാണെങ്കിലും അര്‍ണോള്‍ഡിനെപ്പോലെ മിതവാതിയായ, രാഷ്ട്രീയത്തിനതീതമായി ജനങ്ങളുടെ കാര്യങ്ങളില്‍ ശ്രദ്ധകൊടുക്കാന്‍ ശ്രമിക്കുന്ന റിപ്പബ്ലിക്കന് എവിടെയും ജയിച്ചുവരാന്‍ കഴിയും. അത് തിരിച്ചും ശരിയാണ്. പ്രസിഡന്റ് സ്ഥാനാര്‍ഥിയല്ലെങ്കിലും രാജ്യത്തൊന്നാകെയുള്ള റിപ്പബ്ലിക്കന്മാര്‍ ഇന്ന് അര്‍ണോള്‍ഡിനെയാണ് ഉറ്റുനോക്കുന്നത്.

ജൂയിലിയാനിയൂടെ പ്രസക്തി അവിടെയാണ്. ന്യൂ യോര്‍ക്കിനെപ്പോലെ ബൃഹത്തായ ഒരു നഗരത്തെ കുറ്റകൃത്യങ്കളുടെ പിടിയില്‍ നിന്ന് വിമുക്തമാക്കിയത് ജൂയിലിയാനിയൂടെ കഴിവായിരുന്നു. ചില വ്യക്തിപരമായ പ്രശ്നങ്ങളിലൊക്കെ ചെന്നുപെട്ട്, ഒന്നു നിറം മങ്ങിയിരിക്കുമ്പോഴാണ് 9/11 വരുന്നത്. ആ വിപത്തില്‍ നിന്ന് ആ മഹാനഗരത്തെ സുരക്ഷിതത്വത്തിലേക്ക് നയിക്കുവാന്‍ അദ്ദേഹം കൊടുത്ത പ്രശംസനീയമായ നേതൃത്വം രാജ്യമെമ്പാടും അദ്ദേഹത്തിന് ഒരു ദേശീയ നേതാവിന്റെ പരിവേഷം കൊടുത്തു. “അമേരിക്കയുടെ മേയര്‍“ എന്നു വരെ അദ്ദേഹത്തിന് ഇരട്ടപ്പേരു വീണു; അതിന്നു ശേഷം റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പ്രചരണത്തിന് അമേരിക്കയിലങ്ങോളമിങ്ങോളം നടന്നു. ചുരുക്കിപ്പറഞ്ഞാല്‍ പാര്‍ട്ടിയിലും ജനങ്ങളുടെ ഇടയിലും അദ്ദേഹത്തിന് നല്ല സ്വാധീനമുണ്ട്. നയപരമായ കാര്യങ്ങളില്‍ വലിയ യാഥാസ്ഥികനല്ല; എന്നാല്‍ ശക്തമായ നിലപാടെടുക്കുന്നയാള്‍ എന്ന പരിവേഷവുമുണ്ട്.

ചുരുക്കിപ്പറയുകയാണെങ്കില്‍ ഒരു ജൂയിലിയാനി-ഹിലരി മത്സരത്തിന് എല്ലാ സാധ്യതകളും കാണുന്നുണ്ട്. രണ്ടു പേരുടെയും ആസ്ഥാനം ന്യൂ യോര്‍ക്ക് - ഹിലരി ആ സംസ്ഥാനത്തെ സെനറ്റര്‍; ജൂയിലിയാനി നഗരത്തിന്റെ പുകള്‍പെറ്റ മുന്‍ മേയര്‍. ന്യൂ യോര്‍ക്ക് ഈ സമവാക്യത്തില്‍ വരുന്നതാണ് ഏറ്റവും രസമുള്ള സംഗതി. പരമ്പരാഗതമായി ന്യൂ യോര്‍ക്ക് സംസ്ഥാനം പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഡമോക്രാറ്റുകളുടെ കൂടെയാണ്. ജനസംഖ്യയില്‍ വളരെ വലുതായ ന്യൂ യോര്‍ക്കിന്റെയും കാലിഫോര്‍ണിയയുടെയും ബലത്തിലാണ് അവര്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ പിടിച്ചുനില്‍ക്കുന്നത്. ന്യൂ യോര്‍ക്ക് പോയാല്‍ അവരിടെ സ്ഥിതി കഷ്ടമാകും. ജൂയിലിയാനി നിന്നാല്‍ ഹിലരി അവിടെ തോല്‍ക്കാന്‍ ഇടയുണ്ട്. അതുകൊണ്ടാണ് ജൂയിലിയാനിക്ക് പ്രസിഡന്റാവാന്‍ ഞാന്‍ നല്ല സാധ്യത കാണുന്നത്.

മറ്റൊരു റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ജോണ്‍ മക്കെയിനാണ്. ജോര്‍ജ്ജ് ബുഷിനോട് ആദ്യം ഏറ്റുമുട്ടിയപ്പോഴുണ്ടായ റോക്ക് സ്റ്റാര്‍ പരിവേഷമൊക്കെ പോയിരിക്കുന്നു. അന്ന് പിന്നില്‍ നിന്ന് കുത്തിയ ക്രിസ്ത്യന്‍ യാഥാസ്ഥികരുമായി പിന്നീട് ചെയ്ത സന്ധികള്‍ പൊതുജനത്തിന്റെ ഇടയില്‍ അദ്ദേഹത്തിന്റെ ആകര്‍ഷണീയത കുറക്കാന്‍ ഇടയുണ്ട്. അദ്ദേഹത്തിന്റെ കാര്യം കഷ്ടമാണ്; യാഥാസ്ഥികരുമായി സന്ധിചെയ്തില്ലെങ്കില്‍ റിപ്പബ്ലിക്കന്‍ പ്രൈമറി ജയിക്കില്ല; പക്ഷേ, അവര്‍ക്കും അവര്‍ പ്രതിധാനം ചെയ്യുന്ന കാര്യങ്ങള്‍ക്കും എതിരെയുള്ള അദ്ദേഹത്തിന്റെ ആശയപരമായ ചെറുത്തുനില്‍പ്പാണ് പാര്‍ട്ടിക്കുപുറത്ത് അദ്ദേഹത്തിന് ബലം കൊടുക്കുന്നത്. അത്തരമൊരു സാഹചര്യം നിലനില്‍ക്കുന്നതുകൊണ്ട് പ്രൈമറി കടന്നാല്‍ തന്നെ ഹിലരി അദ്ദേഹത്തെ മലര്‍ത്തിയടിക്കും.

ജൂയിലിയാനി റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയായാല്‍ അദ്ദേഹത്തെ തോല്‍പ്പിക്കാന്‍ ഒരാള്‍ക്കേ പറ്റൂ- അല്‍ ഗോര്‍. പക്ഷേ, അദ്ദേഹം മത്സരിക്കുമെന്ന് തോന്നുന്നില്ല. 6 കൊല്ലം മുമ്പ് അദ്ദേഹത്തോട് തങ്ങള്‍ നീതി കാണിച്ചില്ലെന്ന് ജനങ്ങള്‍ക്കും മാധ്യമങ്ങള്‍ക്കും തോന്നിത്തുടങ്ങിയിട്ടുണ്ട്. അദ്ദേഹം പ്രസിഡന്റായിരുന്നെങ്കില്‍ ഇന്ന് ഇറാക്ക് പ്രശ്നമോ 9/11 തന്നെയോ ഉണ്ടാവുമായിരുന്നില്ല. അവസാനം പറഞ്ഞ കാര്യം എന്റെ വെറുമൊരു ഊഹമാണ്. ജനസമ്മതിയില്ലാതെ വന്ന ബുഷിനെ തീരെ ദുര്‍ബലനായണ് അന്ന് പുറം ലോകം കണ്ടത്. 9/11 അക്രമികള്‍ക്ക് അങ്ങനെയൊന്ന് ചെയ്യാന്‍ ധൈര്യം കൊടുത്തത് അതാവാനും മതി.

ഇനി എന്റെ ആഗ്രഹവും പ്രവചനവും: അല്‍ ഗോര്‍ പ്രസിഡന്റാവണമെന്നാണ് എന്റെ ഏറ്റവും വലിയ ആഗ്രഹം. അതല്ലെങ്കില്‍ ഒബാമ. രണ്ടും നടക്കുമെന്നു തോന്നുന്നില്ല. പ്രസിഡന്റാവാന്‍ ഏറ്റവും സാധ്യത കാണുന്നത് ജൂലിയാനിക്കാണ്; ഹിലരിയെക്കാള്‍ അദ്ദേഹം പ്രസിഡന്റാവുന്നതാണ് എനിക്കിഷ്ടവും.

Monday, January 15, 2007

പ്രവാ‍ചകന്റെ വഴി: റവ. ഡോ. മാര്‍ട്ടിന്‍ ലൂതര്‍ കിംഗ് ജൂനിയര്‍

ഇന്ന് (ജനുവരി 15-ന് ഇത് എഴുതാന്‍ തുടങ്ങിയതാണ്) അമേരിക്കയില്‍ മാര്‍ട്ടിന്‍ ലൂതര്‍ കിംഗിന്റെ ജന്മദിനം ആഘോഷിക്കുകയാണ്. ബേ ഏരിയയിലെ മിക്കവാറും കമ്പനികള്‍ക്ക് അവധിയാണെന്നു തോന്നുന്നു. ജോലിയിലേക്കു പോകുമ്പോള്‍ വഴിയില്‍ തീരെ തിരക്കു കണ്ടില്ല. പള്ളിക്കൂടങ്ങള്‍ക്കൊക്കെ അവധിയാണ്; സോണി അവധി ആഘോഷിച്ചു കിടന്നുറങ്ങുകയായിരുന്നു ഞാന്‍ വീട്ടില്‍ നിന്ന് തിരിക്കുമ്പോള്‍. അല്ലെങ്കില്‍ ഞാനാണ് സോണിയെ പള്ളിക്കൂടത്തിലാക്കുന്നത്; 8 മണിയോടു കൂടി അവിടെയെത്തണം. അങ്ങനെ ചെയ്താല്‍ എനിക്ക് 9 മണിക്കുമുമ്പ് എന്റെ സാന്‍ ഹൊസേ എയര്‍ പൊര്‍ട്ടിനടുത്തുള്ള ആഫീസിലെത്താം.

എന്റെ ഓഫീസിന്റെയടുത്തുള്ള ഇ-ബെയുടെ പാര്‍ക്കിംഗ് ലോട്ടും കാലിയാണ്. സിസ്ക്കോക്ക് അവധിയാണെന്ന് ഇന്നലെ അജിത്ത് വീട്ടില്‍ വന്നപ്പോള്‍ പറഞ്ഞിരുന്നു. (സോണിക്ക് കിട്ടിയ പുതിയ PS3-യിലെ blue-ray dvd player feature എങ്ങനെയുണ്ടെന്ന് പരീക്ഷിച്ചറിയാനും കണ്ണൂരു നിന്ന് രാജേഷിന്റെ അച്ഛന്‍ അയച്ചുതന്ന “മാസ്” എന്ന അപൂര്‍വ്വ വിഭവം പരീക്ഷിച്ചറിയുവാനുമാണ് അജിത്തും അരുണും വന്നത്. കൂടെ കുറച്ച് വൈനടിയും നടന്നു. പുഴുങ്ങിയ മീന്‍ നല്ലതുപോലെ ഉണക്കിയതാണെന്നു തോന്നുന്നു മാസ്സ്. അതേക്കുറിച്ച് ആര്‍ക്കെങ്കിലും കൂടുതല്‍ അറിയാമെങ്കില്‍ അറിയിക്കുമല്ലോ. കൊച്ചി ഭാഗത്ത് കണ്ടിട്ടില്ലാത്ത ഒരു സാധനമാണത്. കുമ്പളങ്ങിയില്‍ നിന്ന് ഞങ്ങളുടെ ഒരു സുഹൃത്തുകൊണ്ടു വന്ന ഞണ്ടിന്റെ പൊന്നൊക്കെ കഴിച്ചിട്ടുണ്ട്; മാസ്സ് പക്ഷെ ഇപ്പോഴാണ് കാണുന്നത്.)

മാര്‍ട്ടിന്‍ ലൂതര്‍ കിംഗിന്റെ കാര്യം പറഞ്ഞ് മീനിലെത്തി. നമുക്കു പ്രധാന വിഷയത്തിലേക്ക് തിരിഞ്ഞുപോകാം.

കോളജില്‍ വച്ച് ഏതോ N.S.S. ക്യാമ്പില്‍ നിന്നാണ് അമേരിക്കയില്‍ 60-കളില്‍ കറുത്തവരുടെ സിവില്‍ റൈറ്റ്സ് മുന്നേറ്റത്തിന്റെ മാര്‍ച്ചുകളില്‍ ഉയര്‍ന്നുകേട്ട "We Shall Overcome" എന്ന പാട്ട് കിട്ടുന്നത്. അന്നതിന്റെ ചരിത്രമൊന്നും അറിയില്ലായിരുന്നു. ഒരു തവണ ഗോവക്ക് ക്ലാസ്സില്‍ നിന്ന് വിനോദയാത്രയ്ക്കു പോയപ്പോള്‍ ബസ്സില്‍ കൂടെയുണ്ടായിരുന്ന വെള്ളക്കാരില്‍ മതിപ്പുണ്ടാക്കുവാന്‍ വേണ്ടി ഞങ്ങളെല്ലാവരും ചേര്‍ന്ന് ആ പാട്ട് പാടി. ആക്കൂട്ടത്തില്‍ അമേരിക്കക്കാര്‍ ഉണ്ടായിരുന്നോ എന്നറിയില്ല. കറുത്തവര്‍ ഒരു പ്രാര്‍ത്ഥനാഗാനം പോലെ സമാധാന സമരപരിപാടികളില്‍ പാടി നടന്ന ആ ഗാനം ഞങ്ങള്‍ അന്ന് പാടിയത് ചരിത്രം അറിയുന്ന കുറച്ചുപേരിലെങ്കിലും വല്ലായ്മയുണ്ടാക്കിയിട്ടുണ്ടാവാം, ഞങ്ങളുടെ ഉദ്ദേശം അന്ന് വളരെ നിര്‍ദ്ദോഷമായിരുന്നെങ്കിലും. ഈ പാട്ടിനെക്കുറിച്ച് കൂടുതല്‍ അറിയണമെങ്കില്‍ ഇത് നോക്കുക: http://en.wikipedia.org/wiki/We_Shall_Overcome.

പിന്നെ ആ പാട്ട് ലോകമെമ്പാടുമുള്ള അധസ്ഥിതരുടെയും പ്രതിരോധിക്കുന്നവരുടെയും പടപ്പാട്ടായി മാറിയതു കാണാം. ഇന്ത്യയില്‍, പ്രത്യേകിച്ച് കേരളത്തില്‍, ഈ പാട്ടിന്ന് ലഭിച്ച പ്രചാരം മുകളില്‍ പറഞ്ഞ വിക്കിപീഡിയ ലേഖനത്തില്‍ പറയുന്നുണ്ട്. പാട്ടിന്റെ പൂര്‍ണ്ണ രൂപം ഈ പേജിലുണ്ട്:
http://www.k-state.edu/english/nelp/american.studies.s98/we.shall.overcome.html

സിവില്‍ റൈറ്റ്സ് മുന്നേറ്റത്തിന്റെ യഥാര്‍ത്ഥ ചരിത്രവും അതില്‍ പങ്കെടുത്തവരുടെ കഥകളുമൊക്കെ ഞാന്‍ അറിയുന്നത് അമേരിക്കയില്‍ വന്നതിന്നു ശേഷമാണ്. ഇവിടെ എത്തിയശേഷം ഏതാണ്ട് ഒരു കൊല്ലം കഴിഞ്ഞപ്പോള്‍ ടെന്നസ്സിയിലെ മെംഫിസിലേക്ക് ജോലി മാറിയതുകൊണ്ട് കറുത്തവരുടെ ആ മുന്നേറ്റത്തിന്ന് സാക്ഷ്യം വഹിച്ച പല സ്ഥലങ്ങളും നേരെ കാണാനും കഴിഞ്ഞു. മാര്‍ട്ടിന്‍ ലൂതര്‍ കിംഗിനെ വധിക്കുന്നത് മെംഫിസിലെ ലോറെയ്ന്‍ എന്ന മോട്ടലില്‍ വച്ചാണ്. ലോറെയ്ന്‍ മോട്ടല്‍ കാണാന്‍ ഒരു പ്രാവശ്യം പോയിരുന്നു. അതിന്ന് സിവില്‍ റൈറ്റ്സ് നാഷണല്‍ മ്യൂസിയമാണ്. പ്രസിദ്ധമായ ബീല്‍ സ്ട്രീറ്റില്‍ നിന്ന് നടക്കാവുന്ന ദൂരമേയുള്ളു അങ്ങോട്ട്. 306-ആം മുറിയുടെ ബാല്‍ക്കണിയില്‍ നില്‍ക്കുമ്പോള്‍ ജയിംസ് ഏള്‍ റേ എന്നയാളാണ് അദ്ദേഹത്തെ വെടിവച്ചത്. ഏപ്രില്‍ 4, 1968 ന്. പിറ്റേന്ന് നടക്കേണ്ടിയിരുന്ന മെംഫിസ് നഗരത്തിലെ മാലിന്യം നീക്കുന്ന ജോലിക്കാരുടെ ഒരു റാലിയില്‍ പങ്കുകൊള്ളാന്‍ എത്തിയതായിരുന്നു അദ്ദേഹം.

അമേരിക്കയിലെ സാധാരണ നഗരങ്ങളില്‍ നിന്ന് വ്യത്യസ്തമായി കറുത്തവര്‍ക്ക് എല്ലാ രംഗത്തും മുന്തൂക്കമുള്ള ഒരു സ്ഥലമാണ് മെംഫിസ്. ഞാന്‍ മെംഫിസിന്നെക്കുറിച്ചഴുതിയ മെംഫിസിലെ കാഴ്ചകള്‍ എന്ന കവിതയില്‍ അതൊക്കെ സൂചിപ്പിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. ഞങ്ങളവിടെ താമസിച്ചിരുന്നപ്പോള്‍ ഗാന്ധിയുടെ കോച്ചുമകന്‍ അവിടെ ഒരു പീസ് ഫൌണ്ടേഷന്‍ നടത്തുന്നുണ്ടായിരുന്നു. അതിന്ന് ആ ഉള്‍നാടന്‍ നഗരം അദ്ദേഹം എന്തുകൊണ്ട് തിരഞ്ഞെടുത്തു എന്നറിയില്ല. അദ്ദേഹത്തെ കാണാനും ഒത്തില്ല.


1998-ലാണെന്നു തോന്നുന്നു എനിക്ക് അദ്ദേഹത്തിന്റെ ജന്മസ്ഥലമായ അറ്റ് ലാന്റയിലെ സ്മാരകങ്ങള്‍ കാണാന്‍ കഴിഞ്ഞത്. വിനയക്ക് NCLEX-RN പരീക്ഷ എഴുതുവാന്‍ വേണ്ടി പോയതായിരുന്നു ഞങ്ങള്‍ അറ്റ് ലാന്റയില്‍. സോണിക്കന്ന് 2 വയസ്സ് കഴിഞ്ഞിട്ടേയുള്ളു. വിനയയുടെ പരീക്ഷ തുടങ്ങിയപ്പോള്‍ ഞാന്‍ സോണിയെയും ഒക്കത്തിരുത്തി ആ സ്ഥലങ്ങള്‍ കാണാനിറങ്ങി. അവ്ബേണ്‍ അവന്യൂവിലെ അദ്ദേഹത്തിന്റെ ജന്മഗൃഹം, എബ്നസ്സര്‍ ബാപ്ടിസ്റ്റ് പള്ളി, മാര്‍ട്ടിന്‍ ലൂതര്‍ കിംഗ് ജൂനിയര്‍ സെന്റര്‍ ഫോര്‍ നോണ്‍-വയലന്റ് സോഷ്യല്‍ ചേഞ്ച് എന്നിവ.

അദ്ദേഹത്തിന്റെ ജന്മഗൃഹം ഇന്ന് നാഷണല്‍ പാര്‍ക്ക് സര്‍വീസുകാരാണ് സംരക്ഷിക്കുന്നതും സന്ദര്‍ശകര്‍ക്ക് കാട്ടിക്കൊടുക്കുന്നതുമെല്ലാം. അതന്നെനിക്ക് വളരെ വിചിത്രമായി തോന്നി. കാരണം മാര്‍ട്ടിന്‍ ലൂതര്‍ കിംഗ് ജീവിച്ചിരുന്ന കാലത്ത് രഹസ്യപ്പോലീസും മറ്റു സര്‍ക്കാര്‍ ഏജന്‍സികളും അദ്ദേഹത്തെ പിന്തുടരുകയും ഒരുപാട് ദ്രോഹിക്കുകയും ചെയ്തിട്ടുണ്ട്. ജീവിച്ചിരുന്ന കാലത്ത് തൊട്ടുകൂടാത്തവനായിരുന്നെങ്കിലും, ലോകസമാധാനത്തിന്നുവേണ്ടി രക്തസാക്ഷിയായ ശേഷം അദ്ദേഹത്തിന്റെ നാമം ചുമന്നുകൊണ്ടുനടക്കാന്‍ ഏറെപ്പേരുണ്ടായി. ലോകത്ത് ഉദാഹരണങ്ങള്‍ വേറെയുമുണ്ട്. സമാധാനത്തിന്റെ പര്യായമായ ഗാന്ധിക്ക് സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം കൊടുക്കാതിരിക്കാനും അര്‍ദ്ധനഗ്നനൊന്നെക്ക് വിളിച്ച് അദ്ദേഹം പ്രതിധാനം ചെയ്ത മഹാപ്രസ്ഥാനത്തെ വിലയിടിച്ചു കാണിക്കാനുമായിരുന്നു പാശ്ച്യാത്യര്‍ക്ക് അദ്ദേഹത്തിന്റെ ജീവിതകാലത്ത് തിടുക്കം. (എല്ലാവരുമല്ല എന്നും പറഞ്ഞുകൊള്ളട്ടെ.) ഇന്ന് സിലിക്കണ്‍ വാലിയില്‍ ഇറങ്ങുന്ന പരസ്യത്തിലടക്കം ഗാന്ധിയാണ്. ഗാന്ധിയെ എതിര്‍ത്തതിന്റെ പോഴത്തം മനസ്സിലാക്കിയ കമ്യൂണിസ്റ്റൂകള്‍ അടക്കമുള്ളവര്‍ അദ്ദേഹത്തിന്റെ പടം ബാനറുകളിലും പോസ്റ്ററുകളിലും വയ്ക്കാന്‍ തുടങ്ങി.

അന്ന് മാര്‍ട്ടിന്‍ ലൂതര്‍ കിംഗിന്റെ ജന്മഗൃഹം കാണിക്കാന്‍ ഞങ്ങളെ കൊണ്ടുപോയത് ഒരു വെള്ളക്കാരി പെണ്ണും! ആദ്ദേഹത്തിന്റെ ജീവിതത്തെപ്പറ്റി വളരെ ആദരവോടെ അവരെല്ലാം വിവരിക്കുന്നതു കേട്ടപ്പോള്‍ എനിക്കത് നല്ലൊരു പുതുമയായാണ് തോന്നിയത്.

എബ്നസ്സര്‍ ബാപ്ടിസ്റ്റ് പള്ളി മൊത്തം കാണാന്‍ പറ്റിയോ എന്ന് ഓര്‍ക്കുന്നില്ല. പുറത്തുനിന്ന് കണ്ടതായി ചെറിയ ഓര്‍മ്മയുണ്ട്. മാര്‍ട്ടിന്‍ ലൂതര്‍ കിംഗും അദ്ദേഹത്തിന്റെ പിതാവ്, മാര്‍ട്ടിന്‍ ലൂതര്‍ കിംഗ് സീനിയറും ഈ പള്ളിയിലെ പാസ്റ്റര്‍മാരായിരുന്നു. മാര്‍ട്ടിന്‍ ലൂതര്‍ കിംഗിന്റെ അതിശക്തമായ പ്രസംഗങ്ങള്‍ പ്രബോധനങ്ങള്‍ പോലെയായിരുന്നു. വേദപുസ്തകത്തില്‍ നിന്നുള്ള പ്രതീകങ്ങളും സമാന്തരങ്ങളും സന്ദര്‍ഭോചിതമായ ഉദ്ധരണിലളും കൊണ്ട് നിറഞ്ഞ, മനസ്സിനെ മഥിക്കുന്ന വാക് ധോരണിയായിരുന്നു അദ്ദേഹത്തിന്റേത്. അതിന്റെ ശക്തിയില്‍ ഉലയാത്തവര്‍ ചുരുക്കം. മാര്‍ട്ടിന്‍ ലൂതര്‍ കിംഗ് ജൂനിയര്‍ സെന്ററില്‍ വച്ച് എനിക്ക് അതാണ് സംഭവിച്ചത്.

റെക്കോഡ് ചെയ്ത അദ്ദേഹത്തിന്റെ പ്രസംഗങ്ങളുടെ പ്രസക്തഭാഗങ്ങള്‍ അവിടെവച്ച് കേള്‍ക്കാന്‍ കഴിഞ്ഞു. സിവില്‍ റൈറ്റ്സ് മുന്നേറ്റത്തിന്റെ കാലത്ത് നൂറ്റാണ്ടുകളോളം കേവല മനുഷ്യാവകാശങ്ങള്‍ പോലും നിഷേധിക്കപ്പെട്ട ഒരു ജനതയുടെ നാവും മാര്‍ഗ്ഗവുമൊക്കെയായിരുന്നു മാര്‍ട്ടിന്‍ ലൂതര്‍ കിംഗ് . വെറുപ്പിന്റെ ഒരു വാക്കുപോലും ആ പ്രസംഗങ്ങളില്‍ കേള്‍ക്കാന്‍ കഴിയില്ല. വേദപുസ്തകം മര്‍ദ്ദകരുടെയും മര്‍ദ്ദിതരുടെയും ആധാരമാകുമ്പോള്‍, ആശയപരമായി മാര്‍ട്ടിന്‍ ലൂതര്‍ കിംഗിന്റെ ജോലി എളുപ്പമാവുകയായിരുന്നു. കാരണം വേദപുസ്തകത്തിലെ ദൈവം എപ്പോഴും അടിച്ചമര്‍ത്തപ്പെട്ടവന്റെ കൂടെയാ‍യിരുന്നു. അവര്‍ക്ക് പ്രതീക്ഷയുമായിട്ട് അവന്റെ പ്രവാചകര്‍ ഭൂമിയിലേക്ക് വന്നു. മാര്‍ട്ടിന്‍ ലൂതര്‍ കിംഗ് അത്തരത്തിലൊരു പ്രവാചകനായിരുന്നു. ഗാന്ധിയും അതുപോലൊരു പ്രവാചകനായിരുന്നു. മോശ ഈജിപ്തില്‍ നിന്ന് അടിമകളെ മോചനത്തിലേക്ക് നയിച്ചതുപോലെ, തങ്ങളുടെ വ്യക്തിപരമായ വീഴ്ചകളെയും പ്രലോഭനങ്ങളെയും അതിജീവിച്ച്, ഇരുവരും കഴിഞ്ഞ നൂറ്റാണ്ടില്‍ രണ്ടു ജനതികളെ സ്വാതന്ത്ര്യത്തിലേക്ക് നയിച്ചു. ഇത്തരത്തിലൊക്കെ ചിന്തിച്ചും മാര്‍ട്ടിന്‍ ലൂതര്‍ കിംഗിന്റെ പ്രസംഗശകലങ്ങള്‍ കേട്ടും എന്റെ ഹൃദയം ദ്രവീകരിച്ച്, കണ്ണ് നിറഞ്ഞൊഴുകി. സോണി ഒന്നും മനസ്സിലാകാതെ എന്റെ ഒക്കത്തിരിപ്പുണ്ടായിരുന്നു.

അതിന്റെയുള്ളില്‍ നില്ക്കാനാവാതെ ഞങ്ങള്‍ പുറത്തുകടന്നു. ഗാന്ധിയുടെ ഒരു പൂര്‍ണ്ണകായ പ്രതിമ പുറത്തുനില്‍ക്കുന്നുണ്ട്. സിവില്‍ റൈറ്റ്സ് മുന്നേറ്റത്തിലെ മാര്‍ച്ചുകളില്‍ ഗാന്ധിതൊപ്പിയും വച്ച് ആളുകള്‍ പങ്കെടുത്തിട്ടുള്ള ചിത്രങ്ങള്‍ കണ്ടിട്ടുണ്ട്. ഗാന്ധിയുടെ അഹിംസാസിദ്ധാന്തത്തിന്റെ മറ്റൊരു വിജയകരമായ പ്രയോഗമായിരുന്നു സിവില്‍ റൈറ്റ്സ് മുന്നേറ്റത്തില്‍ അനുവര്‍ത്തിച്ച സമരമുറകള്‍. മാര്‍ട്ടിന്‍ ലൂതര്‍ കിംഗുതന്നെ സിവില്‍ റൈറ്റ്സ് മുന്നേറ്റത്തിന്റെ മാര്‍ഗ്ഗദീപം ഗാന്ധിയാണെന്ന് തന്റെ ആത്മകഥയില്‍ പറഞ്ഞിട്ടുണ്ട്. ഗാന്ധിയുടെ നാട്ടില്‍ അദ്ദേഹം ഒരു പുണ്യയാത്രപോലെ നടത്തിയ പര്യടനത്തിന്റെ കഥ എല്ലാ ഇന്ത്യാക്കാരും വായിച്ചിരിക്കേണ്ടതാണ്. (The Autobiography of Martin Luther King, Jr. Chapter 13: Pilgrimage to Nonviolence). തിരുവനന്തപുരത്ത് ഒരു വിദ്യാലയത്തില്‍ വച്ച് അദ്ദേഹത്തിനുണ്ടായ അനുഭവം ആ അദ്ധ്യായത്തില്‍ തന്നെ വിവരിക്കുന്നുണ്ട്:

"I AM AN UNTOUCHABLE"

I remember when Mrs. King and I were in India, we journeyed down one afternoon to the southernmost part of India, the state of Kerala, the city of Trivandrum. That afternoon I was to speak in one of the schools, what we would call high schools in our country, and it was a school attended by and large by students who were the children of former untouchables ....
The principal introduced me and then as he came to the conclusion of his introduction, he says, "Young people, I would like to present to you a fellow untouchable from the United States of America." And for a moment I was a bit shocked and peeved that I would be referred to as an untouchable ....

I started thinking about the fact: twenty million of my brothers and sisters were still smothering in an airtight cage of poverty in an affluent society. I started thinking about the fact: these twenty million brothers and sisters were still by and large housed in rat-infested, unendurable slums in the big cities of our nation, still attending inadequate schools faced with improper recreational facilities. And I said to myself, "Yes, I am an untouchable, and every Negro in the United States of America is an untouchable."

(From sermon at Ebenezer Baptist Church, July 4, 1965)

ഞാന്‍ വളരെനാളായി വായിക്കാന്‍ തയ്യാറെടുക്കുന്ന ഒരു പുസ്തകമാണ് Taylor Branch -ന്റെ At Canaan’s Edge (3 ഭാഗങ്ങള്‍). അതിന്നെക്കുറിച്ചറിയുന്നത് ന്യൂ യോര്‍ക്കറിലെ ഒരു പുസ്തകനിരൂപണത്തില്‍ നിന്നാണ്. ഞാന്‍ മാസികയിലാണ് ആദ്യം വായിച്ചത്; url തപ്പിപ്പിടിച്ചിവിടെ കൊടുക്കുന്നു: http://www.newyorker.com/critics/content/articles/060123crat_atlarge

ആ പുസ്തകങ്ങളുടെ തലക്കെട്ട് എന്നെ ഒരുപാട് ഇരുത്തി ചിന്തിപ്പിച്ചു. പ്രവാചകരുടെ ഗണത്തില്‍പ്പെടുന്ന മോശക്കും ഗാന്ധിക്കും മാര്‍ട്ടിന്‍ ലൂതര്‍ കിംഗിനുമൊക്കെ കാനാന്റെ അല്ലെങ്കില്‍ വാഗ്ദത്തഭൂമിയുടെ അരികുവരെ എത്താനെ കഴിഞ്ഞുള്ളൂ. അവര്‍ നയിച്ച ജനതയെ പരിപൂര്‍ണ്ണസ്വാതന്ത്ര്യത്തിലേക്കും മോചനത്തിലേക്കും അവര്‍ക്ക് എത്തിക്കാന്‍ കഴിഞ്ഞോ? പല പ്രവാചകന്‍മാരുടെയും ദുര്‍വിധിയതാണ്. യാത്രയുടെ അവസാനം അവരുടെ ആട്ടിങ്കൂട്ടം ചിന്നിച്ചിതറുന്നതോ, ലക്ഷ്യാത്തിലേക്ക് നടന്നടുക്കുന്നതൊ കാണാന്‍ മാത്രം വിധിക്കപ്പെട്ട്, കാനാന്റെ അരികില്‍ ഒടുങ്ങാത്ത വ്യധയുമായി ഇവിടം വിട്ടുപോകേണ്ടി വരിക. “ഞാന്‍ മലമുകളില്‍ കയറി താഴെയെല്ലാം കണ്ടു” എന്ന് മാര്‍ട്ടിന്‍ ലൂതര്‍ കിംഗ് കൊല്ലപ്പെടുന്നതിന്റെ തലേന്ന് പറഞ്ഞു. പക്ഷേ, മോചിക്കപ്പെട്ടവരിരൊളായി താഴ്വാരങ്ങളില്‍ താമസിക്കാന്‍ അദ്ദേഹത്തിനായില്ല.

ഇനി At Canaan’s Edge വായിക്കണം; ഇതിന്റെ ബാക്കി അതിന്നുശേഷം.

സദ്ദാമും ലോക സമാധാനവും

ബെ ഏരിയയിലെ കൂട്ടുകാര്‍ ഇത്തവണ ക്രിസ്തുമസ്സ് അവധി പലയിടത്തായിട്ടാണ് ആഘോഷിച്ചത്. ഞങ്ങള്‍ വളരെ നാളുകള്‍ക്കുശേഷം ക്രിസ്മസ് നാട്ടില്‍ ആഘോഷിച്ചു. “ഉണ്ണി പിറന്നു പുല്‍ക്കുടിലില്‍, വന്ദനമരുളാന്‍ ...” എന്ന പാട്ടും പാടി, നേരിയ തണുപ്പത്ത് തിരുപ്പിറവിക്കുശേഷം ചെയ്യുന്ന പ്രദക്ഷിണമാണ് എന്റെ ക്രിസ്മസ് ആഘോഷത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഭാഗം. വളരെ നാളുകള്‍ക്കുശേഷം അതാവര്‍ത്തിക്കാന്‍ കഴിഞ്ഞു. അമല ഒരു കുഴപ്പവുമുണ്ടാക്കാതെ എളിയിലിരുന്ന് എല്ലാം കണ്ട് രസിക്കുന്നുണ്ടായിരുന്നു. അമേരിക്കയില്‍ ക്രിസ്മസ് ആഘോഷിക്കുമ്പോള്‍ മറ്റൊരു വലിയ പാര്‍ട്ടിയെന്നല്ലാതെ വേറൊന്നും തോന്നാറില്ല. ക്രിസ്മസ് ആഘോഷിക്കാന്‍ പറ്റിയ സ്ഥലം നാടു തന്നെ. എല്ലാവര്‍ക്കും സമ്മാനം വാങ്ങുക എന്ന ഏര്‍പ്പാടു തന്നെ വേണ്ടല്ലോ. എവിടെ കയറിച്ചെന്നാലും ഒരു പ്ലം കേക്ക് വാങ്ങിക്കൊണ്ടു പോയാല്‍ മതി.

ഞാന്‍ പറഞ്ഞു വന്നത് യേശു ലോകത്തില്‍ വന്നത് സമാധാനം എന്ന സന്ദേശം കൊണ്ടാണ്. ക്രിസ്മസു കഴിഞ്ഞ് ആദ്യമായി കൂടിയ ബിയര്‍ പാര്‍ട്ടിയിലും ലോകസമാധാനം തന്നെയായിരുന്നു പ്രധാന ചര്‍ച്ചാ വിഷയം. (ഫാ‍ള്‍ട്ട് ലൈന്‍, സണ്ണിവേല്‍)

സദ്ദാമിനെ അമേരിക്കക്കാര്‍ തൂക്കിയടിച്ചപ്പോള്‍ ഏറ്റവും കൂടുതല്‍ സന്തോഷിച്ച ഒരു വ്യക്തിയായിരുന്നു ഞാന്‍. അല്‍-ക്വയ്ദ ബന്ധമുണ്ട്ന്നു തോന്നിയതുകൊണ്ടൊന്നുമല്ല. ലോകത്തു നിന്ന് ഒരു ഏകാധിപതി കൂടി പോയല്ലോ എന്നായിരുന്നു എന്റെ സന്തോഷം. എനിക്ക് ഏകാധിപതികളേയും ഏകാധിപത്യ സ്വഭാവമുള്ളവരെയും വെറുപ്പാണ്. പക്ഷെ, സദ്ദാമിനെ നീക്കിയശേഷം ഇറാക്കില്‍ നടന്നക്കുന്ന കാര്യങ്ങളേക്കുറിച്ചൊന്നും ഞാന്‍ പ്രത്യേകിച്ച് എഴുതേണ്ടല്ലോ. സദ്ദാമിനോട് എനിക്ക് അനുകമ്പയൊന്നും തോന്നിയില്ലെങ്കിലും അയാളെ കൊന്ന രീതി ഏറ്റവും പ്രാകൃതരീതിയിലായിപ്പോയി. ഒരു കൂട്ടം പ്രാകൃതരും രക്തദാഹികളും നിറഞ്ഞുനിന്ന ആ അറവുശാലയില്‍ സദ്ദാം മാത്രമായിരുന്നു എന്തെങ്കിലും അന്തസ്സുകാണിച്ചത്. അയാള്‍ അങ്ങനെ വീരനായി മരണത്തിലേക്കു യാതൊരു കൂസലുമില്ലാതെ നടന്നു കയറി. ഇങ്ങനെയുള്ള ചങ്ങുറപ്പായിരിക്കും ഒരു പക്ഷേ സദ്ദാമിനെ ഇറാക്കുപോലുള്ള ഒരു പാമ്പുംകുഴിയില്‍ ദശകങ്ങള്‍ ഭരണത്തിലിരുത്താന്‍ സഹായിച്ചത്.

സദ്ദാമിന്റെ ഭരണകാലത്ത് ഇറാക്കില്‍ സമാധാ‍നമുണ്ടായിരുന്നു എന്നതില്‍ തര്‍ക്കമൊന്നുമില്ല. ഇപ്പോള്‍ നടക്കുന്ന ഷിയ-സുന്നി സ്പര്‍ദ്ദ കാണുമ്പോള്‍ സദ്ദാം എന്തുകൊണ്ടാണ് ക്രൂരമായ കാര്യങ്ങള്‍ ചെയ്തിരുന്നു എന്നതിന്നും വലിയ തോതില്‍ ചിന്തിക്കേണ്ട കാര്യമൊന്നുമില്ല. എന്നാലും സദ്ദാമിനെപ്പോലെയുള്ള ഒരാളെ സമാധാനത്തിനു വേണ്ടി അനുകൂലിക്കുന്നത് ശരിയാണോ? അല്ല; എല്ലാ ഏകാധിപത്യത്തെയും ചെറുക്കേണ്ടതാണ്.മാര്‍ക്സിസ്റ്റുകള്‍ ലോകമെമ്പാടും ഒരു സമയത്ത് സമാധാനവും സാമഗ്രഹികളും കൊടുക്കാമെന്നു പറഞ്ഞ് ജനങ്ങളെപ്പറ്റിച്ച് അടക്കി ഭരിക്കാന്‍ നോക്കിയതാണ്. സമാധാനത്തിന്റെ ഒരു പുകമറ ഇവര്‍ക്കൊക്കെ ഉണ്ടാക്കന്‍ പറ്റി എന്നുള്ളത് വാസ്തവമാണ്. പക്ഷേ, ജനങ്ങളുടെ മനസ്സിലിരുപ്പ് മാറ്റാന്‍ പറ്റുമോ? ഇല്ല എന്നാണ് എനിക്കു തോന്നുന്നത്: സെര്‍ബിയ-ബോസ്നിയ, നിരന്തരം അടി കൂടുന്ന പഴയ സോവിയറ്റ് റിപ്പബ്ലിക്കുകള്‍, ഇറാക്ക് എന്നിവയൊക്കെ ജനതകളുടെ സമാധാനവ്യഗ്രതയെക്കാള്‍ സ്പര്‍ദ്ദക്കുള്ള ചായ്‌വിനെയാണ് കാണിക്കുന്നത്. “നൂറ്റാണ്ടുകളായി ഉണങ്ങാതെ കിടക്കുന്ന മുറിവ്” എന്നൊക്കെ പത്രക്കാര്‍ എഴുതുമ്പോള്‍ അതെന്ത് അസംബന്ധമെന്ന് വിചാരിച്ചിട്ടുണ്ട്. പക്ഷേ, അതൊക്കെ ഒരളവുവരെ ശരിയാണെന്ന് മുമ്പ് പറഞ്ഞ് സ്ഥലങ്ങളില്‍, വളരെ നാളുകള്‍ക്കു ശേഷം പൊട്ടിപ്പുറപ്പെട്ട കലാപങ്ങളും കൂട്ടക്കൊലകളും തെളിയിക്കുന്നു.

അപ്പോള്‍ നമുക്കു കിട്ടുന്നത് ഒന്നുകില്‍ സദ്ദാമും സമാധാനവും; അല്ലെങ്കില്‍ സ്വാതന്ത്ര്യവും അരാജകത്വവും. എങ്ങനെയാണ് സമാധാനവും സ്വാതന്ത്ര്യവും ഉണ്ടാകുന്നത്? അതിന്നുള്ള ഉത്തരം ബാള്‍ക്കനില്‍ നിന്ന് കിട്ടിയിട്ടുണ്ട്. വംശീയരീതിയില്‍ രാജ്യത്തെവിഭജിക്കുക. യുഗോസ്ലാവിയയെ അങ്ങനെ വെട്ടിമുറിച്ച ശേഷം നാം വളരെയൊന്നും അവിടെനിന്ന് കേട്ടിട്ടില്ല.

ഇറാക്കിനെ അങ്ങനെ ചെയ്ത് അമേരിക്കക്കു പുറത്തുവന്നുകൂടെ? ഒരു ഷിയ രാജ്യം, ഒരു സുന്നി രാജ്യം, പിന്നെ ഒരു കുര്‍ദ്ദ് രാജ്യം. ഇതില്‍ മൂന്നാമത്തേത് ഏതാണ്ട് രൂപപ്പെട്ടുകഴിഞ്ഞു. തുര്‍ക്കിയെ പേടിച്ചാണ് അവര്‍ സ്വതന്ത്രരാജ്യമായി പ്രഖ്യാപിക്കാത്തത്. വിഭജനം അത്ര എളുപ്പമുള്ള കാര്യമാണെന്നു തോന്നുന്നില്ല. പക്ഷെ, അങ്ങനെ ചെയ്യാതെ എന്നും നിലനില്‍ക്കുന്ന സമാധാനം അവിടെ ഉണ്ടാവുമെന്നു തോന്നുന്നില്ല.