Tuesday, December 30, 2008

'ന്യൂ യോര്‍ക്ക് ടൈംസി'ല്‍ എന്റെ ഗ്രാമം!


(ചിത്രം 'ന്യൂ യോര്‍ക്ക് ടൈംസി'ലെ ഈ ലേഖനത്തില്‍ നിന്ന്. വാര്‍ത്തയിലെ വിവരണം ശരിയാണെങ്കില്‍ ഈ പടം എന്റെ നാട്ടിലെ ഒരു സെമിനാരിയില്‍ നിന്നാണ്‌.)

വര്‍ഷങ്ങള്‍ക്കുമുമ്പ് സ്കൂളില്‍ പഠിച്ചുകൊണ്ടിരിക്കുമ്പോള്‍, 'ഇന്‍‌ഡ്യാ റ്റുഡേ'യില്‍ ഒരു ചെറിയ ലേഖനം വായിച്ചത് ഇപ്പോഴും മറന്നിട്ടില്ല. ഒരു അമേരിക്കന്‍ കത്തോലിക്കാ പള്ളിയില്‍ മലയാളി ചുവയില്‍ കുര്‍ബാന ചൊല്ലുന്ന ഒരു വൈദീകനെക്കുറിച്ചുള്ളതായിരുന്നു ആ ഹ്രസ്വലേഖനം. ‍ അന്നത് വായിക്കുമ്പോള്‍ വലിയ അത്ഭുതമായിരുന്നു; നമ്മുടെ മലയാ‍ളി അച്ചന്മാ‍രൊക്കെ സായിപ്പിന്റെ പള്ളിയില്‍ എങ്ങനെ എത്തിപ്പെട്ടു എന്ന് ആലോചിച്ച്. കമ്പ്യൂട്ടറും കാള്‍ സെന്ററുമൊക്കെ ഇന്ത്യയില്‍ സാധാരണക്കാരന്റെ പദാവലിയുടെ ഭാഗമാകുന്നതിന്ന് മുമ്പ് ബോഡി ഷോപ്പിംഗും ഔട്ട് സോഴ്‌സിംഗുമൊക്കെ വിജയകരമായി പ്രാവര്‍ത്തികമാക്കിയിരുന്നു കേരളത്തിലെ കത്തോലിക്കാ സഭ. മുമ്പ് പറഞ്ഞ അച്ചന്‍, തൊഴിലില്‍ പ്രാവീണ്യമുള്ളവരുടെ ക്ഷാമം തീര്‍ക്കാന്‍ വേണ്ടി അമേരിക്കയില്‍ എത്തിയ മറ്റു വിദേശജോലിക്കാരെപ്പോലെ തന്നെ ആയിരുന്നു. ശമ്പളവും കമ്മീഷനുമൊക്കെ ഉള്‍പ്പെട്ട തൊഴി‌ല്‍‌‌രംഗത്തിന്റെ ഭാഗമായിരുന്നു അദ്ദേഹവും. ബോഡി ഷോ‍പ്പിംഗ് കമ്പനിയുടെ സ്ഥാനത്ത് കേരളത്തിലെ രൂപതകള്‍ ആണെന്നു മാത്രം.

ഈ ബോഡി ഷോപ്പിംഗിന് ആത്മീയമല്ലാത്ത മറ്റൊരു വശം കൂടിയുണ്ട്. കേരളത്തില്‍ നിന്ന് കന്യാസ്ത്രീകള്‍ പ്രധാനമായും യൂറോപ്പില്‍ നഴ്സുമാരായി ജോലി ചെയ്ത് നാട്ടിലെ മഠങ്ങളിലേക്ക് പൈസ അയക്കുന്നതാണത്. പലപ്പോഴും നാട്ടിലെ ചില മഠങ്ങളിലെ പ്രധാന വരുമാനം അതാണ്. മറ്റൊന്ന്, വിദേശ സന്യാസിനി ഓര്‍ഡറുകള്‍ നാട്ടില്‍ നിന്ന് കന്യാ‍സ്ത്രീകളെ ശൂന്യമായിക്കൊണ്ടിരിക്കുന്ന യൂറോപ്പിലെ മഠങ്ങളിലേക്ക് കൊണ്ടുപോകുന്നതാണ്. നാട്ടിലെ അവരുടെ മഠങ്ങള്‍ ഏതാണ്ട് ഒരു ക്യാപ്റ്റീവ് യൂണിറ്റ് പോലെ, പെണ്‍കുട്ടികളെ കണ്ടെത്താനും കന്യാസ്ത്രീകളായി പരിശീലിപ്പിക്കാനും. ആദ്യത്തേത് ഇന്‍‌ഫോസിസിന്റെ ബോഡി ഷോപ്പിംഗ് മോഡല്‍; രണ്ടാമത്തേത് പരശതം അമേരിക്കന്‍ കമ്പനികള്‍ അനുവര്‍ത്തിക്കുന്ന ക്യാപ്റ്റീവ് യൂണിറ്റ് മോഡല്‍.

ഔട്ട് സോഴ്‌സിംഗിനുമുണ്ട് അത്തരമൊരു സമാന്തരം: പാശ്ച്യാത്യദേശങ്ങളില്‍ നേര്‍ച്ചപ്രകാരമുള്ള പ്രത്യേക കുര്‍ബാനകള്‍ ചെല്ലാന്‍ ആളില്ലാതെ വരുമ്പോള്‍ അവര്‍ ആ കുര്‍ബാനകള്‍ ചെല്ലാന്‍ നാട്ടിലെ അച്ചന്‍‌മാരെ ഏല്പിക്കുന്നു. നാട്ടിലെ അച്ചന്മാര്‍ക്ക് പോ‍ക്കറ്റ് മണി കിട്ടുമ്പോള്‍ മറുഭാഗത്ത് ആത്മായരുടെ നേര്‍ച്ചകള്‍ സമയത്ത് നടത്തപ്പെടുന്നതിന്റെ നേട്ടം. വിന്‍ വിന്‍ സിറ്റുവേഷന്‍! ഇതു പലപ്പോഴും അനൌദ്യോഗികമായാണ് നടക്കാറ്.

നാട്ടില്‍ നിന്ന് അച്ചന്‍മാര്‍ പുറത്തേക്ക് ഇങ്ങനെ പോകുന്നത് സാധാരണമാണ് ഇപ്പോള്‍. ധാരാളം പേര്‍ അങ്ങനെ യൂറോപ്പിലും അമേരിക്കയിലും പള്ളികളില്‍ ജോലി ചെയ്യുന്നു. നാട്ടിലെപ്പോലെ അവര്‍ക്ക് ഇവിടത്തെ പള്ളികളില്‍ അധികാരമൊന്നുമില്ല; അവര്‍ പ്രതിഫലം പറ്റുന്ന വെറും ആത്മീയജോലിക്കാരാണ്. എനിക്ക് ഇവിടെ കുറച്ചുപേരെ നേരിട്ട് പരിചയമുണ്ട്.

തികച്ചും പഴയ ഈ കാര്യത്തെക്കുറിച്ച് ഞാനിപ്പോള്‍ പോസ്റ്റിടാന്‍ രണ്ടു കാരണങ്ങള്‍ ഉണ്ട്: 1) 'ന്യൂ യോര്‍ക്ക് ടൈംസി'ല്‍ അതെക്കുറിച്ച് ഒരു ലേഖനം വന്നിരിക്കുന്നു. പാശ്ചാത്യര്‍ ഇക്കാര്യത്തെയും പൊതുവില്‍ കേരളത്തിലെ ക്രൈസ്തവസഭയെയും എങ്ങനെ വീക്ഷിക്കുന്നു എന്ന് അറിയുന്നത് രസകരം തന്നെ. പ്രത്യേകിച്ചും മതങ്ങളോട് വലിയ പ്രതിപത്തിയൊന്നുമില്ലാത്ത ഒരു ലിബറല്‍ പത്രം ഈ വിഷയം എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നറിയാന്‍. 2) ആ ലേഖനത്തില്‍, ഞാന്‍ ജനിച്ചുവളര്‍ന്ന പ്രദേശത്തെയും അവിടെയുള്ള ഒരു സെമിനാരിയെയും കുറിച്ച് കാര്യമായി പറയുന്നുണ്ട്. വലിയൊരു പത്രത്തില്‍ സ്വന്തം നാടിന്റെ പേരൊക്കെ കാണുമ്പോള്‍ ഒരു സുഖം തോന്നുന്നു. അവസാനം ഞാന്‍ ആ സെമിനാരിയില്‍ പോയത് കോളജില്‍ ആയിരുന്നപ്പോള്‍ ഒരു ക്രിക്കറ്റ് മാച്ച് കളിക്കാനാണ്. അന്ന് എന്റെയൊരു പഴയകൂട്ടുകാരനെ അവിടെ കൊച്ചച്ചനായി കണ്ടത് ഇപ്പോഴും ഓര്‍ക്കുന്നു.

രാഷ്ട്രീയക്കാര്‍ ബ്രെയിന്‍ ഡ്രെയിനിനെപ്പറ്റി പണ്ട് പരാതി പറഞ്ഞിരുന്നതുപോലെ കേരളത്തിലെ ബിഷപ്പുമാര്‍ ഇപ്പോള്‍ കേരളത്തില്‍ അച്ചന്‍‌മാര്‍ക്ക് ക്ഷാമം നേരിടുന്നതിനെപ്പറ്റി സൂചിപ്പിക്കുന്നതായി ഈ ലേഖനത്തില്‍ പറയുന്നുണ്ട്. അതുകൊണ്ട് കാലക്രമേണ പാശ്ചാത്യരാജ്യങ്ങളിലേക്കുള്ള അച്ചന്‍‌മാരുടെ ഒഴുക്ക് കുറയുകയോ ഇല്ലാതാവുകയോ ചെയ്തേക്കാം.

'ന്യൂ യോര്‍ക്ക് ടൈംസ്' പതിവായി കേരളത്തെപ്പറ്റി എന്തെങ്കിലും നല്ല ലേഖനങ്ങള്‍ പ്രസിദ്ധീകരിക്കാറുണ്ട്. കേരളത്തെപ്പറ്റി എഴുതാറുള്ള അവരുടെ ഒരു ലേഖികയെ ഒരിക്കല്‍ പരിചയപ്പെടാന്‍ ഇടയായി. അവരെ ഒരു ഓണം പ്രോഗ്രാമിന് ക്ഷണിച്ചുവരുത്തുകയും ചെയ്തിരുന്നു. കേരളം പോലൊരു നല്ല സ്ഥലം വിട്ട് ഞാന്‍ അമേരിക്കയില്‍ എന്തു ചെയ്യണമെന്നറിയണം അത്തരം കേരളപ്രേമികള്‍ക്ക്. പലപ്പോഴും കൃത്യമായി ഉത്തരം കൊടുക്കാന്‍ ബുദ്ധിമുട്ടുന്ന ഒരു സന്ദര്‍ഭമാണത്.

Friday, December 26, 2008

നോവലിന് വയസ്സ് 1000


(ചിത്രം "ഇക്കണോമിസ്റ്റി"ലെ ലേഖനത്തില്‍ നിന്ന്.)

മലയാളത്തിലെ ലക്ഷണമൊത്ത ആദ്യത്തെ നോവല്‍ "ഇന്ദുലേഖ"യാണോ "കുന്ദലത"യാണോ എന്നൊക്കെയുള്ള തര്‍ക്കങ്ങളെക്കുറിച്ച് വായിച്ചിട്ടുള്ളതല്ലാതെ നോവലിന്റെ ചരിത്രത്തെക്കുറിച്ച് അറിയുവാനുള്ള താല്പര്യമോ അതിനുള്ള സാഹചര്യമോ ഉണ്ടായിട്ടില്ല. പൊതുവേ വളരെ പുതിയ ഒരു സാഹിത്യരൂപമാണ് നോവല്‍ എന്ന വിശ്വാസമായിരുന്നു എനിക്ക് ഇതുവരെ. കാരണം അത്ര പഴയ നോവലുകളെപ്പറ്റി കേട്ടിട്ടില്ല എന്നതു തന്നെ. പക്ഷേ, അടുത്തയിടെ "ന്യൂ യോര്‍ക്കറി"ല്‍ വായിച്ചു 1000 വര്‍ഷങ്ങള്‍ക്ക് മുമ്പ് ജപ്പാനിലാണ് ലക്ഷണമൊത്ത ആധുനിക നോവല്‍ പിറന്നതെന്ന്. നോവലിന്റെ പേര് "ദ ടെയ്‌ല്‍ ഓഫ് ഗെഞ്ചി (The Tale of Genji)"; നോവലിസ്റ്റ് മുറാസാക്കി ഷിക്കിബു (Murasaki Shikibu). ആദ്യത്തെ നോവലിസ്റ്റ് ഒരു വനിത ആയിരുന്നു എന്നതാണ് മറ്റൊരു രസകരമായ ഫാക്ടോയ്ഡ്.

"ന്യൂ യോര്‍ക്കറി"ലെ ലേഖനത്തില്‍ അധികം വിവരങ്ങള്‍ കണ്ടില്ലെങ്കിലും ഡിസംബര്‍ 20-ലെ "ഇക്കണോമിസ്റ്റി"ല്‍ ഈ നോവലിനെപ്പറ്റി ഒരു ലേഖനം തന്നെയുണ്ട്. ലിങ്ക് ഇവിടെ Playboy of the eastern world. ഈ നോവലിന്റെ ആയിരാമത്തെ പിറന്നാള്‍ ജപ്പാന്‍കാര്‍ ആഘോഷിക്കുന്നതുകൊണ്ട് ധാരാളം വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ കണ്ടേക്കാം.

1200--ല്‍ അധികം പേജുകളുള്ള ഈ ബൃഹത്തായ നോവല്‍ 11-ആം നൂറ്റാണ്ടില്‍ ഒരു ജപ്പാനീസ് രാജസദസ്സിലാണ് ജന്മമെടുക്കുന്നത്. ആധുനിക ജാ‍പ്പനീസ് ഭാഷയുടെ തുടക്കവും ഏതാണ്ട് ആ കാലഘട്ടത്തിലാണ്. ഒരു ചക്രവര്‍ത്തിയുടെ മകന്റെ ലൈംഗീകചൂഷണത്തിന്റെ കഥയാണ് നോവലിന്റെ പ്രമേയം. സ്ത്രീജനങ്ങള്‍ക്ക് വളരെ സ്വീകാര്യനായിരുന്ന നായകന്‍ പലതരത്തിലും കുലത്തിലുമുള്ളവരുമായി ബന്ധം പുലര്‍ത്തി. ചക്രവര്‍ത്തിയുടെ രാഷ്ട്രീയ എതിരാളിയുടെ മകളുമായുള്ള ബന്ധം അദ്ദേഹത്തെ നാടുകടത്തപ്പെടാന്‍ ഇടയാക്കി. പിന്നീട് അദ്ദേഹം നാട്ടില്‍ തിരിച്ചെത്തി പഴയതുപോലെ ജീവിക്കാന്‍ തുടങ്ങുമെങ്കിലും ഔദ്യോഗിക ഭാര്യ മറ്റൊരാളുമായി ബന്ധം പുലര്‍ത്തി അദ്ദേഹത്തെ വഞ്ചിച്ചു. ഒരു വെപ്പാട്ടിയുടെ മരണത്തിന്റെ ആഘാതതില്‍ നിന്ന് മോചിതനാകാതെ അദ്ദേഹം പിന്നീട് മരിക്കുകയും ചെയ്തു. നോവല്‍ അവിടെ തീരുന്നില്ല. ഗെഞ്ചിയുടെ മകന്റെയും കൊച്ചുമകന്റെയും കൂടി കഥകള്‍ പറഞ്ഞു തീര്‍ത്തിട്ടേ അത് അവസാനിക്കുന്നുള്ളൂ.

ഒരു ഇതിഹാസ കൃതിക്കെന്ന പോലെ നിരവധി ആഖ്യായികകളും വിവര്‍ത്തനങ്ങളും ഈ നോവലിന്ന് ഉണ്ടായിട്ടുണ്ട്. ജാപ്പനീസ് സം‌സ്ക്കാരത്തിന്റെ ഒരു നാഴികക്കല്ലായ ഈ കൃതി അവരുടെ ദേശീയ അഭിമാനത്തിന്റെ ഭാഗവുമാണ്. വിശദവിവരങ്ങള്‍ക്ക് 'ഇക്കണോമിസ്റ്റി'ലെ ലേഖനം വായിക്കുക.

Sunday, December 21, 2008

വീടിന്റെയും വ്യാമോഹങ്ങളുടെയും തടവുകാര്‍

ആധുനിക അമേരിക്കന്‍ സമൂഹത്തെയും കുടുംബജീവിതത്തെയും കൃത്യമായി നിരീക്ഷിക്കുന്നുവെന്ന പേരില്‍ അറിയപ്പെടുന്ന ജോനാഥന്‍ ഫ്രാന്‍സന്റെ 'ദ കറക്ഷന്‍സ്' ('The Corrections' by Jonathan Franzen) എന്ന പ്രസിദ്ധ നോവലിന്നെപ്പറ്റി ബ്ലോഗണമെന്നു കരുതി ഇരിക്കുമ്പോഴാണ് 'ന്യൂസ് വീക്കി'ന്റെ ഡിസം‌ബര്‍ 22-ലെ ലക്കത്തിലെ 'Art and Culture In the Bush Era' എന്ന ഫീച്ചറില്‍ പുസ്തകങ്ങളുടെ വിഭാഗത്തില്‍ ഈ പുസ്തകത്തെ ഉള്‍പ്പെടുത്തിയിരിക്കുന്നതായി കണ്ടത്. ഈ നോവല്‍ ഉയര്‍ത്തിക്കൊണ്ടുവരുന്ന, 21-ആം നൂറ്റാണ്ടില്‍ വളരെ പ്രസക്തമായ ചില അമേരിക്കന്‍ രാഷ്ട്രീയ/സാംസ്ക്കാരിക വിഷയങ്ങളെക്കുറിച്ച് കൂടുതല്‍ മനസ്സിലാക്കാനും 'ന്യൂസ് വീക്കി'ലെ ലേഖനം ഉപകരിച്ചു.

2001-ല്‍ പ്രസിദ്ധീകരിച്ചതെങ്കിലും ബുഷിനെക്കുറിച്ചോ, അമേരിക്കയെ തകര്‍ച്ചയിലേക്ക് നയിച്ച വലതുപക്ഷ-കൃസ്ത്യന്‍ യാഥാസ്ഥികരുടെ 2000-2008 കാലഘട്ടത്തിലെ 'ഭരണപരിഷ്ക്കാരങ്ങളെ'ക്കുറിച്ചോ ഈ നോവലില്‍ പരാമര്‍ശമൊന്നുമില്ല. അതുകൊണ്ട് ആ കൃതി മിക്കവാറും 2000-ന് മുമ്പ് എഴുതി പൂര്‍ത്തിയാക്കിയതായിരിക്കണം. (പുസ്തകം എഴുതി തീര്‍ക്കാന്‍ 8 വര്‍ഷങ്ങള്‍ എടുത്തത്രേ.) പക്ഷേ, 'ന്യൂസ് വീക്കി'ലെ ലേഖനമെഴുതിയ ജെന്നി യാബ്രോഫ് നിരീക്ഷിക്കുന്നതുപോലെ, നോവലിന്റെ രണ്ടാമത്തെ വാചകം തന്നെ "നിങ്ങള്‍ക്കത് അറിയാന്‍ കഴിയും: അതിദാരുണമായ എന്തോ ഒന്ന് സംഭവിക്കാന്‍ പോവുകയാണ്" എന്നാണ്. 2001 സെപ്തം‌ബര്‍ 11-ല്‍ തുടങ്ങുന്ന, അതുവരെ നമുക്കറിയാമായിരുന്ന അമേരിക്കയുടെ തകര്‍ച്ച യഥാര്‍ഥത്തില്‍ ഉണ്ടായി; ആഭ്യന്തര സുരക്ഷ, സാമ്പത്തികരംഗം, വിദേശനയം, മിലിട്ടറിയുടെ പരിമിതി എന്നീ കാര്യങ്ങളില്‍ അത് വളരെ വ്യക്തവുമായിരുന്നു. ഒരു മധ്യവര്‍ഗ-മിഡ്-വെസ്റ്റേണ്‍-കുടുംബത്തിന്റെ തകര്‍ച്ച വിവരിക്കുന്ന നോവല്‍, ബുഷിന്റെ കാലഘട്ടത്തില്‍ പ്രാധാന്യം കൈവന്ന പല രാഷ്ട്രീയ/സാംസ്ക്കാരിക വിഷയങ്ങളും ചര്‍ച്ച ചെയ്യുന്നുണ്ട്. അതുകൊണ്ടു തന്നെ വെറുമൊരു നോവലിനേക്കാള്‍ അമേരിക്കയുടെ 21-ആം നൂറ്റാണ്ടിലേക്കുള്ള 'പുറപ്പാടി'ന്റെ പുസ്തകമായി അമേരിക്കയുടെ സാംസ്ക്കാരികചരിത്രത്തിലേക്ക് കടന്നുവരുന്നു ഉത്തരാധുനിക-ഹിസ്റ്റീരിക്കല്‍ റിയലിസത്തിന്റെ അടയാളങ്ങളുള്ള ഈ മികച്ച നോവല്‍. ബ്രിട്ടനിലെ Bounty Books 2006-ല്‍ പുറത്തിറക്കിയ 501 Must-Read Books ലിസ്റ്റില്‍ Herzog, The Name of the Rose, One Hundred Years of Solitude, Lord of the Flies, Disgrace, Tin Drum, The Unbearable Lightness of Being തുടങ്ങിയ നോവലുകളുടെ ഒപ്പമാണ് ഈ നോവലിനും സ്ഥാനം.

റെയില്‍ റോഡ്, സ്റ്റീല്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട, അമേരിക്കയിലെ പരമ്പരാഗത വ്യവസായങ്ങള്‍ ഉണ്ടായിരുന്ന, ഒഹായോയിലെ സെന്റ് ജൂഡ് എന്ന പട്ടണത്തിലെ ലാംബെര്‍ട്ട് കുടുംബവും അവരുമായി ബന്ധപ്പെടുന്നവരുമാണ് നോവലിലെ കഥാപാത്രങ്ങള്‍. ആല്‍‌ഫ്രഡും എനിഡും അവരുടെ മക്കളായ ഗാരി, ചിപ്പ്, ഡെനിസ് എന്നിവരുമാണ് കുടുംബാംഗങ്ങള്‍. ആല്‍‌ഫ്രഡ് ഒരു റെയില്‍ റോഡ് കമ്പനിയിലെ ചീഫ് എന്‍‌ഞ്ചിനീയറായി വിരമിച്ചു; എനിഡ് വീട്ടമ്മയാണ്. മക്കള്‍ ഉന്നതവിദ്യാഭ്യാസമുള്ളവരും ജീവിതത്തിന്റെ ഏതെങ്കിലും ഒരു ഘട്ടത്തില്‍ അവര്‍ ചെയ്യുന്ന കാര്യങ്ങളില്‍ മികച്ച വിജയം കൈവരിച്ചിട്ടുള്ളവരുമാണ്. നോവലിലെ എല്ലാ കഥാപാത്രങ്ങളും അത്തരക്കാരാണ്; ബാഹ്യഘടകങ്ങള്‍ വച്ചു നോക്കുമ്പോള്‍ ജീവിതവിജയം നേടിയവര്‍, പക്ഷേ, സ്വകാര്യജീവിതത്തില്‍ വളരെ മാനസികക്ലേശങ്ങള്‍ സഹിക്കുന്നവര്‍. ആല്‍ഫ്രഡ് വിരമിക്കുന്നത് തന്നെ മിഡ്-വെസ്റ്റേണ്‍ പ്രദേശത്തെ വ്യവസായങ്ങളും നഗരങ്ങളും നശിക്കുന്നതിന്റെ തുടക്കത്തിലാണ്. മക്കള്‍ മൂന്നുപേരും ആ പട്ടണം വിട്ട് പോയി; അവരുടെ പ്രവര്‍ത്തനരംഗങ്ങള്‍ തികച്ചും പുതിയ അമേരിക്കയുടെയും പുതിയ ലോകത്തിന്റെയും ഭാഗങ്ങള്‍ ആയിരുന്നു. ലാംബര്‍‌ട്ടുകളുടെയും അവരുമായി ബന്ധപ്പെട്ടവരുടെയും ജീവിതങ്ങള്‍ സഹതാപത്തിന്റെ യാതൊരു ലാഞ്ചനയും കാണിക്കാതെ അതിക്രൂരമായി കറുത്തഹാസ്യത്തിന്റെ കത്തികൊണ്ട് വെട്ടിമുറിച്ച് വായനക്കാരുടെ മുമ്പില്‍ നോവലിസ്റ്റ് ഇടുന്നുണ്ടെങ്കിലും ഈ കൃതിയുടെ പ്രധാന അജണ്‍‌ഡ അമേരിക്കയുടെ ആധുനിക വ്യഥകള്‍ വ്യക്തികളിലും സമൂഹത്തിലും സൃഷ്ടിക്കുന്ന അസാമാധാനത്തെ തുറന്നുകാട്ടുകയാണ്. ഗ്ലോബലൈസേഷന്‍ വഴിയാധാരമാക്കുന്ന അമേരിക്കന്‍ തൊഴിലാളികള്‍; ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികളുടെ ലാഭക്കൊതി; സ്വതന്ത്രവിപണിയുടെയും ജനാധിപത്യത്തിന്റെയും ന്യൂനതകള്‍ തുറന്നുകാട്ടിയ, സോവിയറ്റ് യൂണിയന്റെ പരാജയത്തിനുശേഷം മധ്യ-കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ ഉയര്‍ന്നു വന്ന‍ ക്ലെപ്റ്റോക്രസികള്‍; ഡോട്ട്-കോം മില്യണയേഴ്സ് ഒക്കെ ഈ നോവലില്‍ വിഷയമാകുന്നുണ്ട്.

ആല്‍‌ഫ്രഡിന്റെ മരണത്തിനു മുമ്പ് ലാം‌മ്പര്‍ട്ട് കുടുംബാം‌ഗങ്ങള്‍ എല്ലാവരും ഒരിക്കല്‍ക്കൂടി ക്രിസ്‌മസിന് ഒത്തുചേരണം എന്ന എനിഡിന്റെ ആശ പൂര്‍ത്തീകരിക്കാന്‍ ഇതിലെ പ്രധാന കഥാപാത്രങ്ങള്‍ നടത്തുന്ന പ്രയത്നങ്ങള്‍ ഒരു നേരിയ കഥാതന്തുവായി നോവലില്‍ ഉടനീളം നാം കാണുന്നുണ്ടെങ്കിലും, അതിലെ ഏറ്റവും മികച്ച രംഗങ്ങള്‍ ഉണ്ടാകുന്നത് ഓരോ കഥാപാത്രത്തെയും അവരുടെ സമൂഹവുമായുള്ള ഇടപഴകലുകളും ബന്ധങ്ങളും അതിസൂഷ്മമായി ആവിഷ്ക്കരിച്ച് അവരെ വായനക്കാരുടെ മുമ്പില്‍ കൃത്യമായി അവതരിപ്പിക്കാന്‍ നോവലിസ്റ്റ് ശ്രമിക്കുമ്പോഴാണ്. ഉദാഹരണത്തിന് ലാം‌മ്പര്‍ട്ട് കുടും‌ബത്തിലെ മൂത്തമകനും ബാങ്കറും ധനികനും പക്ഷേ ഭാര്യ കാരളിന്‍ന്റെയും മക്കളുടെയും ഇടയില്‍ ഒറ്റപ്പെട്ടവനുമായ ഗാരിയെ വിവരിക്കുന്നത് നോക്കൂ:


And so here he was,still grilling. Through the kitchen windows he could see Caroline thumb-wrestling Jonah. He could see he taking Aron's headphones to listen to music, could see her nodding to the beat. It sure looked like the familiy life. Was there anything amiss here but the clinical depression of the man peering in?

Caroline seemed to have forgotten how much her back hurt, but she remembered as soon as he went inside with the steaming, smoking platter of vulcanized animal protein.


കോളജ് അധ്യാപകനായിരുന്ന കാലത്ത് ഇടതുപക്ഷ-ലിബറല്‍ ചിന്താഗതി വച്ചുപുലര്‍ത്തിയിരുന്ന ചിപ്പിന്റെ കരിയറിന്റെയും ജീവിതത്തിന്റെയും തകര്‍ച്ച തുടങ്ങിവയ്ക്കുന്ന കടുത്ത പ്രഹരമാണ് തന്റെ വിദ്യാര്‍ഥിനിയും കുശാഗ്രബുദ്ധിക്കുടമയുമായ മെലീസ ഒരു സെമസ്റ്ററിന്റെ അവസാനത്തെ ക്ലാസ്സില്‍ അദ്ദേഹത്തിന് താഴെ കൊടുക്കുന്നത്:


“Excuse me," Melissa said, "but that is just such a bullshit."
"What is bullshit?" Chip said.
"The whole class." she said. "It's just bullshit every week. It's one critic after another wringing their hands about the state of criticism. Nobody can ever quite say what's wrong exactly. But they all know it's evil. They all know 'corporate' is a dirty word. And if somebody's having fun or getting rich- disgusting! Evil! And it's always the death of this and the death of that. And the people who think they're free aren't 'really' free. And people who think they're happy aren't 'really' happy. And it's impossible to radically critique society anymore, although what's so radically wrong with society that we need such radical critique, nobody can say exactly."
...

"Here things are getting better and better for women and people of color, and gay men and lesbians, and more and more integrated and open, and all you can think about is some stupid, lame problem with signifiers and signifieds."


അവസാനഭാഗത്ത് മെലീസയുടെ വിമര്‍ശനത്തിലൂടെ നോവലിസ്റ്റ് ഉയര്‍ത്തിക്കൊണ്ടുവരുന്ന, ഞാനടക്കമുള്ള സാധാരണക്കാര്‍ ഒബാമയുടെ വിജയം വരെ ഒരിക്കലും വിശ്വസിക്കാന്‍ കൂട്ടാക്കാതിരുന്ന അമേരിക്കന്‍ യാഥാര്‍ഥ്യങ്ങള്‍, കൃത്യമായി ഒരുമുഴം മുമ്പ് അദ്ദേഹം നമ്മുടെ ശ്രദ്ധയിലേക്ക് എടുത്തുകൊണ്ടുവരുന്നുണ്ട് ഈ നോവലിലൂടെ. കോളിന്‍ പവല്‍, കോണ്ടലീസ റൈസ് എന്നിവരുടെ അമേരിക്കന്‍ ബ്യൂറോക്രസിയിലെ ഉയര്‍ച്ച; ഒബാമയുടെ ചരിത്രം സൃഷ്ടിച്ച തിരഞ്ഞെടുപ്പ് വിജയങ്ങള്‍; ഹിലരി ക്ലിന്റന്റെയും സേറാ പേലിന്റെയും രാഷ്ടീയനേട്ടങ്ങള്‍; കാലിഫോര്‍ണിയ, മാസച്യൂസെറ്റ്‌സ് എന്നീ സംസ്ഥാനങ്ങളില്‍ സ്വവര്‍ഗ്ഗരതിക്കാര്‍ കൈവരിച്ച പലവിധ നേട്ടങ്ങള്‍ എന്നിവ ഈ നോവല്‍ എഴുതപ്പെട്ട ശേഷമാണ് സംഭവിച്ചതെന്ന് ഓര്‍ക്കുമ്പോഴാണ് മുകളില്‍ എടുത്തുപറഞ്ഞതുപോലെയുള്ള ഈ നോവലിലെ നിരീക്ഷണങ്ങളുടെ കൃത്യത നമുക്ക് ബോധ്യമാകുന്നത്.

അമേരിക്കന്‍ സാമൂഹികപരിണാ‍മത്തിന്റെ കൃത്യമായ നിരീക്ഷണം മാത്രമാണ് ഈ നോവല്‍ എന്ന് ഞാന്‍ ഏതെങ്കിലും രീതിയില്‍ ഇവിടെ സൂചിപ്പിക്കുന്നുണ്ടെങ്കില്‍ പൊറുക്കുക. നോവലിസ്റ്റിന്റെ ബുദ്ധിപരമായ ഇടപെടലുകള്‍ (ആനന്ദിന്റെ പുസ്തകങ്ങള്‍ പാരായണയോഗ്യമല്ലാതാക്കുന്നതുപോലുള്ള) ഒരിക്കലും വായനാസുഖത്തിന് പ്രതിബന്ധമാകുന്നില്ല. ഒരു ബെസ്റ്റ്സെല്ലര്‍ ആയിരുന്ന ഈ പുസ്തകം അമേരിക്കയില്‍ സാധാരണക്കാരുടെ ഇടയില്‍ അറിയപ്പെടാന്‍ ഇടയാക്കിയത് ഒരു സാഹിത്യേതര സംഭവവുമായി ബന്ധപ്പെട്ടാണ്. 2001-ല്‍ ഓപ്രാ വിന്‍‌ഫ്രീ തന്റെ ഷോയിലെ ബുക്ക് ബ്ലബ്ബില്‍ ചര്‍ച്ച ചെയ്യാന്‍ ഈ നോവല്‍ തിരഞ്ഞെടുത്തു. (അത്തരം തിരഞ്ഞെടുപ്പ് ഒരു പുസ്തകത്തിന്റെ ദശലക്ഷം കോപ്പികള്‍ ചിലവാകാന്‍ കാരണമാകാറുണ്ട്.) പക്ഷേ, ജോനാഥന്‍ ഫ്രാന്‍‌സന്‍ ആ തിരഞ്ഞെടുപ്പിനെ പുച്ഛിക്കുന്ന രീതിയില്‍ ഒരു അഭിപ്രായം പരസ്യമായി പ്രകടിപ്പിക്കുകയും ഓപ്രാ തന്റെ ഷോയിലേക്ക് നോവലിസ്റ്റിനുള്ള ക്ഷണം പിന്‍‌വലിക്കുകയും ചെയ്തു. മുഖ്യധാര മാധ്യമങ്ങള്‍ വളരെ ചര്‍ച്ച ചെയ്ത ഒരു സംഭവമായിരുന്നു അത്.

അമേരിക്കയില്‍ corrections എന്ന പദം പൊതുവേ ജയിലും സ്റ്റോക്ക് മാര്‍ക്കറ്റുമായി ബന്ധപ്പെട്ടാണ് ഉപയോഗിക്കുന്നത്. ജയില്‍ ഇവിടെ കറക്ഷന്‍സ് ഡിപ്പാര്‍ട്ട്മെന്റ് ആണ്. സ്റ്റോക്ക് മാര്‍ക്കറ്റിലും മറ്റു സാമ്പത്തികരംഗങ്ങളിലും 'corrections' ഉണ്ടാകാറുണ്ട്. നോവലിലെ ഈ പേരുള്ള അവസാന അധ്യായം വായിച്ചുതീരുമ്പോള്‍, ഭര്‍ത്താവിന്റെ മരണത്തോടെ ദശാബ്ദങ്ങള്‍ നീണ്ട ഒരു 'തടവി'ല്‍ നിന്ന് വിമുക്തയായി പുതിയൊരു ജീവിതത്തിന് നാന്ദി കുറിക്കാന്‍ വേണ്ടി ശുഭാപ്തിവിശ്വാസത്തോടെ മുന്നിലേക്ക് നോക്കുന്ന, തികച്ചും വൃദ്ധയായ എനിഡിന്റെ ചിത്രമാണ്, നോവലിസ്റ്റ് നേരിട്ട് പറയുന്ന സാമ്പത്തികരംഗത്തെ 'കറക്ഷനേക്കാള്‍' നമ്മുടെ മനസ്സില്‍ തങ്ങി നില്‍ക്കുക.

1996-ല്‍ 'ഹാര്‍പ്പര്‍' മാസികയില്‍ പ്രസിദ്ധീകരിച്ച ജോനാഥന്‍ ഫ്രാന്‍‌സന്‍‌ന്റെ 'Perchance to Dream: In the Age of Images, A Reason to Write Novels' വിഖ്യാതമായ ഒരു ലേഖനമാണെന്ന് കാണുന്നു. അത് വായിക്കാന്‍ ഇതുവരെ അവസരം ലഭിച്ചിട്ടില്ല. ഈ ആധുനിക യുഗത്തില്‍ ഒരു പക്ഷേ നമ്മുടെ പുതിയ കഥാകാരന്‍‌മാരൊക്കെ വായിച്ചിരിക്കേണ്ട ഒന്നാണതെന്ന് അതിന്റെ പേരെങ്കിലും സൂചന തരുന്നുണ്ട്.