Tuesday, January 29, 2008

ജൂലിയാനിയുടെ പതനം | അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ്

ഫ്ലോറിഡയില്‍ ഇന്ന് നടന്ന റിപ്പബ്ലിക്കന്‍ പ്രൈമറിയില്‍ ജോണ്‍ മക്കെയിന്‍ വിജയിച്ചു. മിറ്റ് റോംനി ആണ് രണ്ടാമത്; ജൂലിയാനി വളരെ പിന്നില്‍ മൂന്നാമതും.

ഡമോക്രാറ്റുകളുടെ അനൌദ്യോഗിക പ്രൈമറിയില്‍ ഹിലരി ക്ലിന്റന്‍ വന്‍ഭൂരിപക്ഷത്തില്‍ ജയിച്ചു. പക്ഷേ, ഫ്ലോറിഡക്ക് ഡലിഗേറ്റുകളെ ഇത്തവണ അയയ്ക്കാന്‍ പറ്റാത്തതുകൊണ്ട് പ്രൈമറി തിരഞ്ഞെടുപ്പില്‍ ഈ വിജയംകൊണ്ട് ഗുണമില്ല. എന്നാലും സൌത്ത് കാരളിനയിലുണ്ടായ ഭീമമായ പരാജയത്തില്‍ നിന്ന് അവര്‍ക്ക് ചെറിയൊരു ആശ്വാസം.

വിജയികളേക്കാള്‍ ഏറെ ഈ ഫലത്തില്‍ മുഴച്ചു നില്‍ക്കുന്നത് ജൂലിയാനിയുടെ പരാജയമാണ്. വളരെ പിന്നില്‍ വെറും 15% വോട്ടുകള്‍ നേടി അദ്ദേഹത്തിന് മൂന്നാം സ്ഥാനത്ത് എത്താനെ കഴിഞ്ഞുള്ളൂ. ഫ്ലോറിഡയിലും ദേശീയതലത്തിലും ഒരു സമയത്ത് പോളുകളില്‍ അദ്ദേഹം മുന്നിട്ടു നിന്നിരുന്നു എന്നോര്‍ക്കണം. പരാജയത്തിനു ശേഷം മക്കെയിന് പിന്തുണ പ്രഖ്യാപിച്ച് അദ്ദേഹം മത്സരത്തില്‍ നിന്ന് പിന്‍വാങ്ങുകയും ചെയ്തു. പത്രങ്ങളിലൊക്കെ വേറെ കാരണങ്ങള്‍ പറയുന്നുണ്ടെങ്കിലും അദ്ദേഹം മത്സരത്തിന് ഇറങ്ങിയത് പ്രസിഡന്റ് ആവാന്‍ അല്ല എന്നാണ് എനിക്ക് തോന്നുന്നത്. അല്ലെങ്കില്‍ അത്രയും മുന്നേറ്റം കിട്ടിയ ഒരാള്‍ ആ അവസരം ഇങ്ങനെ തുലക്കില്ലായിരുന്നു. മക്കബിയെപ്പോലെ പണത്തിന് ക്ഷാമം ജൂലിയാനിക്ക് ഉണ്ടായിരുന്നില്ല. തിരഞ്ഞെടുപ്പിന് നില്‍ക്കുക വഴി സ്വന്തം പേര് ദേശീയ തലത്തില്‍ ഉയര്‍ത്തി നിറുത്തുകയും അതു വഴി കണ്‍സള്‍ട്ടന്‍സി, ലോബിയിംഗ് തുടങ്ങി അദ്ദേഹം മുമ്പ് ഏര്‍പ്പെട്ടിരുന്ന മറ്റു കാര്യങ്ങള്‍ക്ക് പരസ്യം കൊടുക്കുകയും ആയിരുന്നു പ്രധാന ലക്ഷ്യം എന്നു തോന്നുന്നു. അത്രക്ക് മോശമായിരുന്നു അദ്ദേഹത്തിന്റെ തിരഞ്ഞെടുപ്പ് തന്ത്രങ്ങളും പ്രചരണവും.

മിറ്റ് റോംനി ആദ്യമായി നല്ലവണ്ണം ഒരു മത്സരത്തില്‍ പങ്കെടുത്തത് ഈ പ്രൈമറിയിലാണ്. അദ്ദേഹം ഇതുവരെ ജയിച്ച സംസ്ഥാനങ്ങള്‍ എല്ലാം എതിരാളികള്‍ അത്ര ശ്രദ്ധ കൊടുക്കാത്തവ ആയിരുന്നു. അദ്ദേഹത്തിന്റെ ഇവിടത്തെ പ്രകടനം നന്നായി. റിപ്പബ്ലിക്കന്മാരിലെ അതിയാഥാസ്ഥികര്‍ അദ്ദേഹത്തിനാണ് വോട്ടു ചെയ്തത്; ഹക്കബി രക്ഷ പെടില്ല എന്നു കണ്ടാവും. അമേരിക്കയില്‍ പൈസയുണ്ടെങ്കില്‍ ഒരളവുവരെ രാഷ്ട്രീയത്തില്‍ പിടിച്ചുനില്‍ക്കാം എന്നതിന് ഉദാഹരണമാണ് മിറ്റ് റോംനിയുടെ ക്യാമ്പയിന്‍. രാഷ്ട്രീയസംഭാവനകളിലൂടെ പ്രചരണത്തിന് പണം സംഭരിക്കുന്നതിന് കടുത്ത നിയമങ്ങള്‍ ഉണ്ടെങ്കിലും സ്വന്തം പൈസ മുടക്കുന്നതിന് യാതൊരു നിയന്ത്രണവുമില്ല. ഹക്കബിക്കാണ് ഇത്രയും പണം ഉണ്ടായിരുന്നെങ്കില്‍ കൂടുതല്‍ യാഥാസ്ഥികരെ അദ്ദേഹത്തിന് ഇളക്കാമായിരുന്നു. എന്തൊക്കെ ചെയ്താലും, മോറോണ്‍ മതക്കാരനായതിനാല്‍ റോംനി കിട്ടുന്ന പിന്തുണ ഒരളവുവിട്ട് കൂടാന്‍ പോകുന്നില്ല.

റിപ്പബ്ലിക്കന്‍ ഭാഗത്ത് ഇപ്പോള്‍ മക്കെയിനാണ് മുമ്പില്‍. ഇപ്പോഴത്തെ പോളുകള്‍ പ്രകാരം ഡമോക്രാറ്റുകളുടെ സ്ഥാനാര്‍ഥി ആരായാലും അദ്ദേഹം പ്രസിഡന്റ് തിരഞ്ഞെടുപ്പ് ജയിക്കുമെന്നാണ് കാണിക്കുന്നത്. അത്തരം നിഗമനങ്ങള്‍ക്ക് ഇപ്പോള്‍ സമയം കുറച്ച് നേരത്തെയാണെങ്കിലും അത് അദ്ദേഹത്തിന്റെ പാര്‍ട്ടികള്‍ക്കതീതമായുള്ള ജനപിന്തുണ കാണിക്കുന്നു. മക്കെയില്‍ യഥാര്‍ഥത്തില്‍ ഒരു സ്വതന്ത്രനാണ്; അദ്ദേഹത്തിന് കിട്ടുന്ന വോട്ടുകളും പ്രധാനമായി അത്തരക്കാരില്‍ നിന്നാണ്. പേരിന് അദ്ദേഹം റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ ഉണ്ട് എന്നേയുള്ളൂ. പാര്‍ട്ടിയിലുള്ള പിന്തുണ കുറവ് ഫെബ്രുവരി 5-നുള്ള പ്രൈമറികളിലും അദ്ദേഹത്തിന് ബാധ്യത ആയേക്കാം.

കെന്നഡികള്‍ പിന്തുണ പ്രഖ്യാപിച്ച ശേഷം സ്പീക്കര്‍ നാന്‍സി പെലോസി തുടങ്ങി പാര്‍ട്ടിയിലെ പല പ്രമുഖരും ഒബാമക്ക് പിന്തുണയുമായി എത്തി തുടങ്ങി. സൌത്ത് കാരളീനയില്‍ ബില്‍ ക്ലിന്റന്‍ ഭാര്യക്കുവേണ്ടി വേട്ടപ്പട്ടിയുടെ റോളില്‍ ഇറങ്ങിയത് ഹിലരിക്ക് ക്ഷീണം ചെയ്തെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. ആരെ പിന്തുണയ്ക്കും എന്ന് സംശയിച്ചിരുന്ന പലര്‍ക്കും അത് ഒബാമയുടെ ഭാഗത്തേക്ക് മറിയാന്‍ ഒരു കാരണം കൊടുത്തു. എല്ലാവരും പ്രതീക്ഷിച്ചിരിക്കുന്ന പ്രഖ്യാപനം അല്‍ ഗോറിന്റേതാണ്. അദ്ദേഹം മത്സരത്തിന്‍ ഇറങ്ങുന്നതു നോക്കി (ഞാനടക്കം) വളരെയധികം പേര്‍ നോക്കിയിരുന്നു; അതുണ്ടായില്ല. ഇനിയിപ്പോള്‍ അദ്ദേഹം ആരെയാണ് പിന്തുണക്കുന്നതെന്നാണ് നോട്ടം. ക്ലിന്റന്മാരുമായുള്ള അദ്ദേഹത്തിന്റെ അത്ര സുഖമില്ലാത്ത ബന്ധം മൂലം ഹിലരിയെ പിന്തുണക്കാന്‍ ഇടയില്ല. ചിലപ്പോള്‍ ന്യൂട്രലോ അല്ലെങ്കില്‍ ഒബാമയ്ക്കോ ആയിരിക്കും പിന്തുണ. കഴിഞ്ഞ തവണ അദ്ദേഹം ഹൊവാര്‍ഡ് ഡീനെ പിന്തുണച്ചു; അധികം താമസിയാതെ ഡീന്‍ തിരഞ്ഞെടുപ്പില്‍ നിന്ന് പുറത്താവുകയും ചെയ്തു :)

Sunday, January 27, 2008

ഇനി കണ്ണുകള്‍ ഫ്ലോറിഡയിലേക്ക് | അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ്

ഒബാമ സൌത്ത് കാരളിനയിലെ ഡമോക്രാറ്റുകളുടെ പ്രൈമറി വിജയിച്ചു; അദ്ദേഹം 55% വോട്ടുപിടിച്ചപ്പോള്‍ ഹിലരിക്ക് വെറും 27% മാത്രമേയുള്ളൂ. പ്രതീക്ഷിച്ച അത്ര ‘വെളുത്ത‘ വോട്ടുകള്‍ ചോര്‍ന്നുപോകാതിരുന്നതാണ് ഒബാമക്ക് ഏറ്റവും ആശ്വാസകരമായിട്ടുള്ളത്; ഭൂരിപക്ഷത്തിന്റെ തോതിനേക്കാള്‍. ‘ബില്ലാരി’യുടെ ആക്രമണ രാഷ്ട്രീയത്തിനുള്ള തിരിച്ചടിയാണെന്നു തോന്നുന്നു ഒബാമക്ക് വൈകി കിട്ടിയ വെള്ളക്കാരുടെ പിന്തുണ. (ന്യൂ യോര്‍ക്ക് ടൈംസ് കോളമിസ്റ്റ് ഫ്രാങ്ക് റിച്ചിന്റെ പ്രയോഗമാണ് ‘ബില്ലാരി’; അദ്ദേഹത്തിന്റെ ഒന്നാന്തരം വിശകലനം ഇവിടെ വായിക്കുക.)

സൌത്ത് കാരളീനയിലെ റിപ്പബ്ലിക്കന്‍ പ്രൈമറി കഴിഞ്ഞ ശനിയാഴ്ച ആയിരുന്നു. ജോണ്‍ മക്കെയിനാണ് അതില്‍ വിജയിച്ചത്. ആ വിജയം അദ്ദേഹത്തിന് ദേശീയതലത്തില്‍ മുന്നേറ്റം ഉണ്ടാക്കിക്കൊടുത്തു. ചൊവ്വാഴ്ച (ജനുവരി 29) പ്രൈമറി നടക്കുന്ന ഫ്ലോറിഡയിലും പല പോളുകളിലും അദ്ദേഹമാണ് മുന്നില്‍. ജൂലിയാനിയുടെ കാര്യമാണ് കഷ്ടം. ദേശീയതലത്തില്‍ വളരെക്കാലം പോളുകളില്‍ മുന്നിട്ടു നിന്നെങ്കിലും അദ്ദേഹം എന്തോ കാരണത്താല്‍ ആദ്യത്തെ പ്രൈമറികളിലൊന്നും കാര്യമായി പങ്കെടുത്തില്ല. മൊത്തം ശ്രദ്ധയും ഫ്ലോറിഡയിലെ പ്രൈമറിയിലാണ് കൊടുത്തത്; ഇപ്പോള്‍ അവിടെ മറ്റുള്ള റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥികളുടെ പിന്നിലുമായി. മാധ്യമങ്ങള്‍ക്ക് വളരെ അനഭിമതനായ അദ്ദേഹത്തിന്റെ സാധ്യതകള്‍ക്ക് വന്‍‌തിരിച്ചടിയാണ് ഏറ്റിരിക്കുന്നത്. ഫ്ലോറിഡയില്‍ കുറഞ്ഞത് രണ്ടാം സ്ഥാനത്തെങ്കിലും വന്നില്ലെങ്കില്‍ സ്ഥിതി പരിതാപകരമാകും.

ഔധ്യോഗികമായി ഫ്ലോറിഡയില്‍ നിന്നുള്ള ഡമോക്രാറ്റുകളുടെ ഡലിഗേറ്റുകള്‍ക്ക് പാര്‍ട്ടി കണ്‍‌വെന്‍ഷനില്‍ വോട്ടുചെയ്യാന്‍ പറ്റില്ല. ദേശീയനേതൃത്വവുമായി സംസ്ഥാനത്തെ പാര്‍ട്ടി തിരഞ്ഞെടുപ്പിന്റെ തീയതിയെപ്പറ്റി ഇടഞ്ഞതാണ് കാരണം. (മിഷിഗണിലും അതു തന്നെയായിരുന്നു സ്ഥിതി.) പക്ഷേ, തനിക്ക് പോളുകളില്‍ മുന്തൂക്കമുണ്ടെന്ന് കണ്ട് ഹിലരി പ്രൈമറി ജയിക്കുന്നതില്‍ നിന്നു കിട്ടുന്ന പരസ്യം മുതലാക്കാന്‍ നീക്കങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. സൌത്ത് കാരളീനയിലെ ഭീമമായ പരാജയത്തിന് ഒരു മരുന്നാവും ഫ്ലോറിഡയിലെ നാമമാത്രമായ വിജയം എന്ന് അവര്‍ കരുതുന്നുണ്ടാവും. എല്ലാ ഡമോക്രാറ്റ് പ്രൈമറികളിലും കണ്ടതുപോലെ വന്‍‌തോതില്‍ അവിടെ പോളിംഗ് ഉണ്ടാവുന്നുണ്ട്. (അവിടെ തിരഞ്ഞെടുപ്പ് തീയതിക്കു മുന്‍പ് തന്നെ വോട്ടുചെയ്തു തുടങ്ങാം.) ചെറുപ്പക്കാരെ പോളിംഗ് ബൂത്തിലേക്ക് കൊണ്ടുവരുന്നതില്‍ ഒബാമയുടെ സ്ഥാനാര്‍ഥിത്വമാണ് പ്രധാനമായും ചൂണ്ടിക്കാട്ടുന്നത്; അതുവഴി പൊതുവെ വളരെ പോളിംഗ് കുറവായ പ്രൈമറികളില്‍ ഇത്തവണ വന്‍‌തോതില്‍ വോട്ടര്‍‌മാര്‍ പങ്കെടുക്കുന്നതും.

സൌത്ത് കാരളോനിയയിലെ വിജയത്തിന്‍ തൊട്ടുപിന്നില്‍ ഒബാമ വളരെ പ്രധാനപ്പെട്ട രണ്ടു എന്‍ഡോഴ്മെന്റുകള്‍ നേടിയെടുത്തു; സാക്ഷാല്‍ കെന്നഡി കുടുംബത്തില്‍ നിന്നു തന്നെ. ജോണ്‍ എഫ്. കെന്നഡിയുടെ മകള്‍ കാരളിന്‍ കെന്നഡിയുടെയും, ഡമോക്രാറ്റിക് പാര്‍ട്ടിയിലെ ഏറ്റവും വലിയ പേരിലൊന്നായ എഡ്വേര്‍‌ഡ് കെന്നഡിയുടെയും. ഒബാമയുടെ ചെറുപ്പവും പ്രതീക്ഷയെ മുന്നിറുത്തിയുള്ള അദ്ദേഹത്തിന്റെ സന്ദേശങ്ങളും മറ്റും കെന്നഡിയുമായി അദ്ദേഹത്തെ താരതമ്യപ്പെടുത്താന്‍ ഇടയാക്കിയിട്ടുണ്ട്. കാരളിന്‍ കെന്നഡിയുടെ പിന്തുണ അത്തരം ചിന്തകള്‍ക്ക് ഇപ്പോള്‍ ആധികാരികതയും കൊടുത്തു.

29-ന് ഫ്ലോറിഡയില്‍ നടക്കുന്ന പ്രൈമറിയും പിന്നെ ഫെബ്രുവരി 5-ന് 20-ല്‍ കൂടുതല്‍ സംസ്ഥാനങ്ങളില്‍ നടക്കുന്ന പ്രധാനപ്പെട്ട തിരഞ്ഞെടുപ്പുമാണ് ഈ തിരഞ്ഞെടുപ്പിന്റെ അടുത്ത പ്രധാന ഇനങ്ങള്‍. പക്ഷേ, അതിനിടയിലുള്ള സ്ഥാനാ‍ര്‍ഥികള്‍ തമ്മിലുള്ള പോരും പക്ഷം ചേരലുകളും ഒക്കെയായിരിക്കും നമുക്ക് രസകരമായ കാര്യങ്ങള്‍.

Saturday, January 26, 2008

ക്ലിന്റന്റെ വംശീയ കാര്‍ഡ് | അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ്

ഇന്ന് സൌത്ത് കാരളീനയില്‍ നടക്കുന്ന ഡമോക്രാറ്റിക് പ്രൈമറിയില്‍ ബറാക്ക് ഒബാമ ജയിക്കുമെന്ന് ഏതാണ്ട് ഉറപ്പാ‍ണ്. പോളുകളില്‍ 10%-ന് അടുത്ത് മുമ്പിലാണ് അദ്ദേഹം ഹിലരിയെക്കാള്‍. കഴിഞ്ഞ തവണത്തെ ഡമോക്രാറ്റിക് പ്രൈമറിയില്‍ ജയിച്ച ജോണ്‍ എഡ്വേര്‍ഡ്സ് ചിത്രത്തിലില്ല. (അദ്ദേഹം ഈ സംസ്ഥാനത്താണ് ജനിച്ചത്; അയല്‍ സംസ്ഥാനമായ നോര്‍ത്ത് കാരളീനയിലെ സെനറ്റര്‍ ആയിരുന്നു.) പക്ഷേ, ഒബാമയുടെ ഏറ്റവും വലിയ ബാധ്യത ആകാന്‍ പോകുന്നതും ഈ വിജയം ആയിരിക്കും. കാരണം അത് ഇവിടത്തെ ഡമോക്രാറ്റുകളില്‍ പകുതിയോളം വരുന്ന കറുത്തവര്‍ ബഹുഭൂരിപക്ഷവും അദ്ദേഹത്തെ പിന്തുണക്കുന്നതുകൊണ്ടാണ്. വെള്ളക്കാരുടെ ഇടയിലെ പിന്തുണ വളരെക്കുറവാണ് അദ്ദേഹത്തിന് ഉള്ളത്; മൂന്നാം സ്ഥാനത്ത് വെറും 10%ത്തോടെ.

വെള്ളക്കാര്‍ക്ക് ഭൂരിപക്ഷമുള്ള അയോവയില്‍ ജയിക്കുകയും, ന്യൂ ഹാമ്പ്‌ഷയറിലും നെവാഡയിലും ശക്തമായ പ്രകടനം കാഴ്ചവയ്ക്കുകയും ചെയ്തശേഷം ഇവിടെ വെള്ളക്കാരുടെ പിന്തുണ നഷ്ടപ്പെടാന്‍ അദ്ദേഹം എന്താണ് ചെയ്തത്? ന്യൂ ഹാമ്പ്‌ഷയറില്‍ വച്ചുതന്നെ വംശീയത തലപൊക്കിയതിനെക്കുറിച്ച് ഞാന്‍ എഴുതിയിരുന്നു. അതിന്ന് ആക്കം കൂട്ടുവാന്‍ വേണ്ടിയിട്ട് ബില്‍ ക്ലിന്റനും ഹിലരി ക്ലിന്റനും വംശീയ ചര്‍ച്ചകള്‍ തുടങ്ങിയിട്ടു, തന്ത്രപരമായ ചില പ്രസ്താവനകള്‍ ഇറക്കുക വഴി. അത്തരം പ്രസ്താവനകള്‍ ആ സംസ്ഥാനത്ത് ഒബാമക്ക് കറുത്തവരുടെ പിന്തുണ നേടിക്കൊടുത്തെങ്കിലും ക്ലിന്റന്മാരുടെ ലക്ഷ്യം, ഒബാമയെ ‘കറുത്ത’ സ്ഥാനാര്‍ഥിയാക്കി, ദേശീയതലത്തില്‍ മുഖ്യധാരയിലുള്ള അദ്ദേഹത്തിന്റെ പിന്തുണ കുറക്കുക എന്നതായിരുന്നു. അതില്‍ അവര്‍ വിജയിക്കുമെന്നു തോന്നുന്നു. സൌത്ത് കാരളീനയില്‍ വെള്ളക്കാരുടെ പിന്തുണ ഈ സമയത്ത് പകുതി കണ്ടു കുറഞ്ഞു.

കഴിഞ്ഞയാഴ്ചയായിരുന്നു ഈ സംസ്ഥാനത്തെ റിപ്പബ്ലിക്കന്‍ പ്രൈമറി; അതില്‍ ജോണ്‍ മക്കെയിന്‍ ജയിച്ചു. ആ ജയം ദേശീയതലത്തില്‍ അദ്ദേഹത്തിന് മുന്നേറ്റമുണ്ടാക്കി. അവസാനത്തെ പോളുകള്‍ പ്രകാരം ഫ്ലോറിഡയില്‍ അദ്ദേഹമാണ് മുന്നില്‍. അവിടത്തെ വിജയം മക്കെയിന്റെ ശക്തനായ ഒരു എതിരാളിയെ ഏതാണ്ട് ഇല്ലാതാക്കും; ജൂലിയാനിയെ. മക്കബി കാശില്ലാതെ പ്രചരണമൊക്കെ കുറച്ചു വരികയാണ്. മിറ്റ് റോംനി സ്വന്തം കാശുകൊണ്ട് പിടിച്ചുനിന്ന് മിഷിഗണിലും നെവാഡയിലുമൊക്കെ വിജയിച്ചെങ്കിലും മക്കെയിനെ പിടിച്ചുകെട്ടാന്‍ പാടായിരിക്കും. മക്കെയിന്റെ പാര്‍ട്ടിക്കതീതമായ ജനപിന്തുണക്ക് ഒപ്പം നില്‍ക്കാന്‍ റിപ്പബ്ലിക്കന്‍ ഭാഗത്ത് ആരുമില്ല.

നെവാഡയിലെ ഡമോക്രാറ്റുകളുടെ കോക്കസ്സ് വിചിത്രമായിരുന്നു. ഹിലരി ഏറ്റവും കൂടുതല്‍ വോട്ടുകള്‍ നേടി ജയിച്ചെങ്കിലും ഒബാമക്കാണ് ഒരു ഡെലിഗേറ്റിനെ കൂടുതല്‍ കിട്ടിയത്. ഒബാമ നേരിടുന്ന മറ്റൊരു വെല്ലുവിളി ഹിസ്പ്പാനിക് (ഉത്തര-ദക്ഷിണ അമേരിക്കകളില്‍ നിന്ന് കുടിയേറിയ സ്പാനിഷ് സംസാരിക്കുന്നവരെയാണ് ഹിസ്പാനിക്കുകള്‍ എന്നു പറയുന്നത്) വോട്ടര്‍മാരെ ആകര്‍ഷിക്കലാണ്. പൊതുവെ അവര്‍ കറുത്തവരുമായി അത്ര സ്നേഹത്തിലല്ല. ആ വംശീയസ്പര്‍ദ്ധ ഒബാമക്ക് ക്ഷീണം ചെയ്യും. നെവാഡയില്‍ അതാണ് സംഭവിച്ചതെന്നു തോന്നുന്നു. ഹിസ്പ്പാനിക്കുകള്‍ പണിക്കാരായി ധാരാളമുള്ള ലാസ് വേഗസ് നഗരത്തില്‍ ഹിലരിക്ക് വമ്പിച്ച ഭൂരിപക്ഷമായിരുന്നു. ഹോട്ടല്‍ തൊഴിലാളികളുടെ യൂണിയന്റെ പിന്തുണ ഒബാമക്ക് കിട്ടിയിട്ടു കൂടി.

സൌത്ത് കാരളീനയില്‍ ഒബാമ ജയിച്ചാല്‍ 2 വിജയത്തോടെ ഹിലരിയുടെ ഒപ്പമെത്തും. റിപ്പബ്ലിക്കന്‍ ഭാഗത്ത് മിറ്റ് റോം‌നിക്കും മക്കെയിനും 2 വീതം വിജയങ്ങള്‍; ഹക്കബിക്ക് 1. ചിത്രം ഇപ്പോഴും അവ്യക്തമാണ്. ഫെബ്രുവരി 5-ന് വലിയ സംസ്ഥാനങ്ങളില്‍ നടക്കുന്ന തിരഞ്ഞെടുപ്പ് കഴിഞ്ഞാലേ ആരാണ് ശരിക്കും മുന്നിട്ട് നില്‍ക്കുന്നതെന്ന് അറിയാന്‍ കഴിയൂ. പക്ഷേ,തല്‍ക്കാലം അത് ഹിലരിയും ജോണ്‍ മക്കെയിനുമാണ്.

Wednesday, January 23, 2008

പ്രൈമറി, കോക്കസ്സ് എന്നിവ | അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ്

അമേരിക്കയില്‍ താമസിക്കുന്ന ചില ഇന്ത്യാക്കാരോട് തിരഞ്ഞെടുപ്പിനെക്കുറിച്ച് സംസാരിക്കുമ്പോള്‍ പ്രൈമറി, കോക്കസ്സ് എന്നീ വിഷയങ്ങളില്‍ ചില സംശയങ്ങള്‍ ഉണ്ടെന്ന് മനസ്സിലായി. നമ്മുടെ തിരഞ്ഞെടുപ്പുകളില്‍ ഇല്ലാത്ത ഒന്നായതുകൊണ്ട് അങ്ങനെ സംശയം ഉണ്ടാകുന്നത് സ്വാഭാവികവുമാണ്‍.

പ്രൈമറി/കോക്കസ്സ് എന്ന പ്രക്രിയയിലൂടെയാണ്‍ അമേരിക്കയിലെ രാഷ്ട്രീയസംവിധാനത്തില്‍ ഉള്‍പ്പാര്‍ട്ടി ജനാധിപത്യം നടപ്പിലാക്കുന്നത്. ഇന്ത്യയില്‍ ചെയ്യുന്നതുപോലെ സ്ഥാനാര്‍ഥിയെ നിശ്ചയിക്കുന്നത് പാര്‍ട്ടി ബോസുമാരോ,കമ്മറ്റിയോ അല്ല; മറിച്ച് പാര്‍ട്ടി അംഗങ്ങള്‍ തന്നെയാണ്‍. ആ പ്രക്രിയ രഹസ്യബാലറ്റിലൂടെ നടത്തുന്നതിനെ പ്രൈമറി എന്നു പറയുന്നു; മറിച്ച് പാര്‍ട്ടി അംഗങ്ങള്‍ യോഗം ചേര്‍ന്ന് സ്ഥാനാര്‍ഥിയെ തിരഞ്ഞെടുക്കുമ്പോള്‍ അതിനെ കോക്കസ്സ് എന്നു പറയുന്നു. അവയൂടെ നിര്‍വ്വചനങ്ങളുടെ ലാളിത്യം ഇവിടെ അവസാനിക്കുന്നു; ഓരോ സംസ്ഥാനത്തും വളരെ സങ്കീര്‍ണ്ണമായ നിയമങ്ങള്‍ അവ നടപ്പിലാക്കുന്നതിന്‍ ഉപയോഗിക്കുന്നു; പ്രത്യേകിച്ചും കോക്കസ്സിന്‍.

തിരഞ്ഞെടുപ്പിന്റെ എല്ലാ തലങ്ങളിലും പ്രൈമറി ഉണ്ടാകാം; പ്രസിഡന്റു സ്ഥാനാര്‍ഥി ആവുന്നതിനു മുതല്‍ താഴെ സിറ്റി കൌണ്‍സിലര്‍ സ്ഥാനാര്‍ഥി ആകാന്‍ വരെ.

പ്രസിഡന്റ് പ്രൈമറിയില്‍ പ്രതിനിധികളെയാണ്‍ ശരിക്കും തിരഞ്ഞെടുക്കുന്നത്. പല സംസ്ഥാനങ്ങളിലും അത് വോട്ട് കിട്ടുന്നതിന്റെ അടിസ്ഥാനത്തില്‍ വീതിക്കുകയാണ്‍ ചെയ്യുന്നത്. ഉദാഹരണത്തിന്‍ നെവാഡയില്‍ ഡമോക്രാറ്റ് പ്രൈമറിയില്‍ ഹിലരി ജയിച്ചെങ്കിലും കൂടുതല്‍ പ്രതിനിധികളെ കിട്ടിയത് ഒബാമയ്ക്കാണ്‍. ഫ്ലോറിഡ പോലുള്ള സംസ്ഥാനത്ത് വിജയിക്കായിരിക്കും എല്ലാ പ്രതിനിധികളെയും കിട്ടുക. സംസ്ഥാനതലത്തിലുള്ള പ്രൈമറികള്‍ക്കുശേഷം നടക്കുന്ന പാര്‍ട്ടി കണ്‍‌വെന്‍ഷനില്‍ വച്ചാണ്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയെ തിരഞ്ഞെടുക്കുന്നത്.

എല്ലാ സംസ്ഥാനങ്ങളിലും പ്രൈമറി നടക്കണമെന്നുമില്ല. പലപ്പോഴും പ്രധാനപ്പെട്ട സംസ്ഥാനങ്ങളില്‍ ഒരാള്‍ വിജയിച്ചാല്‍ മറ്റുള്ളവര്‍ വിട്ടുകൊടുക്കലാണ്‍ പതിവ്. പാര്‍ട്ടിക്കുള്ളിലെ തന്നെ പോരാട്ടമായതുകൊണ്ട് മത്സരം ആരോഗ്യകരമായിരിക്കണമല്ലോ. പക്ഷേ, ഇത്തവണ രണ്ടു പാര്‍ട്ടിയിലും ആര്‍ക്കും ഇതുവരെ വ്യക്തമായ മുന്തൂക്കം ലഭിക്കാത്തതുകൊണ്ട് പല സംസ്ഥാനങ്ങളിലേക്കും മത്സരം ഗൌരവമായി നീണ്ടുപോകുന്നുണ്ട്. ഫെബ്രുവരി 5-ന്‍ അപ്പുറം കാര്യങ്ങള്‍ എന്തായാലും നീണ്ടുപോകില്ല; കാരണം അന്നാണ്‍ കാലിഫോര്‍ണിയ, ന്യൂ യോര്‍ക്ക് തുടങ്ങിയ വലിയ സംസ്ഥാനങ്ങളിലെ പ്രൈമറി നടക്കുന്നത്.

Tuesday, January 22, 2008

2007 ഓസ്ക്കര്‍ നോമിനേഷനുകള്‍ പ്രഖ്യാപിച്ചു

പ്രധാനപ്പെട്ട ഓസ്ക്കര്‍ നോമിനേഷനുകള്‍ ഇവിടെ oscar.org-ല്‍ നിന്ന് കോപ്പി-പേസ്റ്റ് ചെയ്ത് ഇവിടെ ഇടുന്നു. കമന്റുകള് വഴി കാണാന്‍ സാധിക്കുന്ന പടങ്ങളെപ്പറ്റി അഭിപ്രായം ഇവിടെ ഇടുന്നതായിരിക്കും.

Performance by an actor in a leading role
=========================================
George Clooney in “Michael Clayton”
Daniel Day-Lewis in “There Will Be Blood”
Johnny Depp in “Sweeney Todd The Demon Barber of Fleet Street”
Tommy Lee Jones in “In the Valley of Elah”
Viggo Mortensen in “Eastern Promises”

Performance by an actor in a supporting role
============================================
Casey Affleck in “The Assassination of Jesse James by the Coward Robert Ford”
Javier Bardem in “No Country for Old Men”
Philip Seymour Hoffman in “Charlie Wilson’s War”
Hal Holbrook in “Into the Wild”
Tom Wilkinson in “Michael Clayton”

Performance by an actress in a leading role
============================================
Cate Blanchett in “Elizabeth: The Golden Age”
Julie Christie in “Away from Her”
Marion Cotillard in “La Vie en Rose”
Laura Linney in “The Savages”
Ellen Page in “Juno”

Performance by an actress in a supporting role
===============================================
Cate Blanchett in “I’m Not There”
Ruby Dee in “American Gangster”
Saoirse Ronan in “Atonement”
Amy Ryan in “Gone Baby Gone”
Tilda Swinton in “Michael Clayton”

Best animated feature film of the year
======================================
“Persepolis” Marjane Satrapi and Vincent Paronnaud
“Ratatouille” Brad Bird
“Surf's Up” Ash Brannon and Chris Buck

Achievement in directing
=========================
“The Diving Bell and the Butterfly” Julian Schnabel
“Juno” Jason Reitman
“Michael Clayton” Tony Gilroy
“No Country for Old Men” Joel Coen and Ethan Coen
“There Will Be Blood” Paul Thomas Anderson

Best documentary feature
========================
“No End in Sight” Charles Ferguson and Audrey Marrs
“Operation Homecoming: Writing the Wartime Experience” Richard E. Robbins
“Sicko” Michael Moore and Meghan O’Hara
“Taxi to the Dark Side” Alex Gibney and Eva Orner
“War/Dance” Andrea Nix Fine and Sean Fine

Achievement in film editing
=============================
“The Bourne Ultimatum” Christopher Rouse
“The Diving Bell and the Butterfly” Juliette Welfling
“Into the Wild” Jay Cassidy
“No Country for Old Men” Roderick Jaynes
“There Will Be Blood” Dylan Tichenor

Best foreign language film of the year
=======================================
“Beaufort” Israel
“The Counterfeiters” Austria
“Katyń” Poland
“Mongol” Kazakhstan
“12” Russia

ഇന്ത്യയുടെ പടം ഏതായിരുന്നു? നമുക്കെപ്പോഴും പങ്കെടുക്കുന്നതാണല്ലോ ഏറ്റവും വലിയ ലക്ഷ്യം.

Best motion picture of the year
================================
“Atonement”
“Juno”
“Michael Clayton”
“No Country for Old Men”
“There Will Be Blood”

Adapted screenplay
======================
“Atonement” Screenplay by Christopher Hampton
“Away from Her” Written by Sarah Polley
“The Diving Bell and the Butterfly” Screenplay by Ronald Harwood
“No Country for Old Men” Written for the screen by Joel Coen & Ethan Coen
“There Will Be Blood” Written for the screen by Paul Thomas Anderson

Original screenplay
===================
“Juno” Written by Diablo Cody
“Lars and the Real Girl” Written by Nancy Oliver
“Michael Clayton” Written by Tony Gilroy
“Ratatouille” Screenplay by Brad Bird Story by Jan Pinkava, Jim Capobianco, Brad Bird
“The Savages” Written by Tamara Jenkins

Thursday, January 10, 2008

വര്‍ണവിവേചനം തലപൊക്കുന്നോ? | അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ്

ഒബാമയുടെ സാധ്യതയെപ്പറ്റി ഞാന്‍ ആദ്യം എഴുതിയപ്പോള്‍ അദ്ദേഹത്തിന്‍ ഹിലരിയെ തോല്‍പ്പിക്കാന്‍ പറ്റില്ല എന്നു പറയാനുണ്ടായ ഒരു കാരണം ഒരു സാധാരണ വെള്ളക്കാര്‍ കറമ്പന്‍ വോട്ടു ചെയ്യില്ല എന്ന എന്റെയൊരു ഊഹത്തിന്റെ അടിസ്ഥാനത്തിലായിരുന്നു. പക്ഷേ, അയോവയിലെ അദ്ദേഹത്തിന്റെ വിജയം എന്റെ ആ നിഗമനത്തിന്‍ തികച്ചും എതിരായിരുന്നു. വെള്ളക്കാര്‍ക്ക് ബഹുഭൂരിപക്ഷമുള്ള അയോവയില്‍ അദ്ദേഹം വമ്പിച്ച ഭൂരിപക്ഷത്തോടെ ഡമോക്രാറ്റിക്ക് കോക്കസ് വിജയിച്ചു.

ആ വിജയം അഭിപ്രായ വോട്ടെടുപ്പുകളില്‍ വലിയ വ്യത്യാസമാണുണ്ടാക്കിയത്. ഒബാമ ഹിലരിയില്‍ നിന്ന് മത്സരത്തിലെ ലീഡ് പിടിച്ചെടുത്തു. എന്നേപ്പോലെയുള്ളവര്‍ അമേരിക്ക സാംസ്ക്കാരികമായി മുന്നേറി എന്ന് വൃഥാ ആശിച്ചു.

അയോവയിലെ വിജയം ഒബാമക്ക് ന്യൂ ഹാമ്പ്ഷയറില്‍ 10-12% വിജയ സാധ്യതയാണ് അഭിപ്രായവോട്ടെടുപ്പുകളില് നേടിക്കൊടുത്തത്. ഹിലരിയുടെ ആള്‍ക്കാര്‍ രണ്ടക്ക ശതമാന തോല്‌വി എങ്ങനെയെങ്ങിലും ‍ഒഴിവാക്കാന്‍ വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയും ചെയ്തു. നിരാശപ്പെട്ട് ഹിലരി കാണിച്ച പരസ്യമായ ഒരു വിങ്ങിപ്പൊട്ടലായിരുന്നു വാര്‍ത്തകളില്‍ മുഴുവന്‍ നിറഞ്ഞുനിന്നത്. ഒബാമയുടെ വിജയം എല്ലാവരും പ്രതീക്ഷിച്ചു; ഹിലരി സ്വന്തം പ്രചരണയന്ത്രം അഴിച്ചുപണിയുന്നതിനെപ്പറ്റി സംസാരിച്ചു തുടങ്ങി. ചില സംസ്ഥാനങ്ങളില്‍ നിന്ന് മത്സരത്തില്‍ നിന്ന് പിന്മാറുന്നതിനെക്കുറിച്ചു പോലും. അത്ര ശക്തമായിരുന്നു ഒബാമ തരംഗം പ്രത്യക്ഷമായ രൂപം അതുവരെ.

പക്ഷേ, ഒബാമ ഹിലാരിയോട് 3% വോട്ടിന്‍ ന്യൂ ഹാമ്പ്ഷയറില്‍ തോറ്റു. അഭിപ്രായവോട്ടെടുപ്പുകളില്‍ നിന്ന് ഏതാണ്ട് 15% വരെ വ്യതാസം. തികച്ചും അസാ‍ധ്യമായൊരു കാര്യം. (മക്കെയിന്റെ വിജയം അഭിപ്രായവോട്ടെടുപ്പുകളില്‍ നിന്ന് ഒരു അണുവിട മാറിയില്ലെന്നും കൂടി നാം ഇവിടെ ഓര്‍ക്കണം.)

ഇത്തരമൊരു പ്രതിഭാസത്തെ വിശദീകരിക്കുന്നത് ഒരേയൊരു കാര്യം മാത്രം- വര്‍ണവിവേചനം. പൊതുവെ ഡമോക്രാറ്റുകളുടെ വോട്ടു ബാങ്കായ പാവപ്പെട്ട,വിദ്യാഭ്യാസം കുറഞ്ഞ വെള്ളക്കാര്‍ വര്‍ണ്ണവെറിയന്‍മാര്‍ കൂടിയാണ്‍ എന്നതാണ്‍ ഒരു സിദ്ധാന്തം. അഭിപ്രായവോട്ടെടുപ്പുകളില്‍ ഇത്തരക്കാര്‍ പങ്കെടുക്കാന്‍ വിമുഖത കാട്ടും; അങ്ങനെ അഭിപ്രായങ്ങള്‍ കറുത്തവരുടെ കാര്യം വരുമ്പോള്‍ പാടെ തെറ്റുകയും ചെയ്യും. തന്നെയുമല്ല പരസ്യമായി കറമ്പന്‍ വോട്ടു ചെയ്യും എന്നു പറയുന്ന വെള്ളക്കാരന്‍ പോളിംഗ് ബൂത്തിന്റെ സ്വകാര്യതയില്‍ മനം മാറ്റുകയും വെള്ളക്കാരന്‍ തന്നെ വോട്ടുചെയ്യുകയും ചെയ്യും. ബ്രാഡ്‌ലി ഇഫക്റ്റ് എന്നാണ്‍ ഈ പ്രതിഭാസത്തെ അമേരിക്കയില്‍ പൊതുവേ പറയുക. ലോസ് ആഞ്ചലസിലെ മേയറായിരുന്ന റ്റോം ബ്രാഡ്‌ലി 1982-ല്‍ നടന്ന കാലിഫോര്‍ണിയ ഗവര്‍ണര്‍ തിരഞ്ഞെടുപ്പില്‍ എല്ലാ അഭിപ്രായവോട്ടെടുപ്പുകളിലും മുന്നിട്ടു നിന്നു; പക്ഷേ അവസാനം വെള്ളക്കാരനായ എതിരാളിയോട് തോറ്റു. വെള്ളക്കാരന്റെ വൃത്തികെട്ട ആ വഞ്ചനയില്‍‍ നിന്നാണ്‍ വര്‍ണവിവേചത്തിന്റെ നിഘണ്ടുവിലേക്ക് ബ്രാഡ്‌ലി ഇഫക്റ്റ് എന്ന ഓമനപ്രയോഗം കടന്നു വരുന്നത്.

ഒബാമക്ക് മുമ്പ് വേറെ പലരും ഈ പ്രതിഭാസത്തിന്റെ കയ്പുനീര്‍ കുടിച്ചിട്ടുണ്ട്. 1983-ലെ ചിക്കാഗോ മേയര്‍ തിരഞ്ഞെടുപ്പില്‍ ഹാരോള്‍ഡ് വാഷിംഗ്ടന്‍; 1988-ലെ വിസ്ക്കോന്‍സിന്‍ ഡമോക്രാറ്റിക് പ്രൈമറിയില്‍ ജെസി ജാക്ക്സന്‍; 1989-ലെ വിര്‍ജീനിയ ഗവര്‍ണര്‍ ഇലക്ഷനില്‍ ഡഗ്ലസ് വൈല്‍ഡര്‍; അതേ വര്‍ഷം തന്നെ ന്യൂ യോര്‍ക്ക് നഗരത്തിലെ മേയര്‍ തിരഞ്ഞെടുപ്പില്‍ ഡേവിഡ് ഡിങ്കിന്‍സ് തുടങ്ങിയ പ്രമുഖ കറുത്ത രാഷ്ട്രീയക്കാര്‍ അതിന്റെ രുചി അറിഞ്ഞവരാണ്‍. വളരെ പൊതുജനസമ്മതനായ‍, ബുഷിന്റെ വിദേശകാര്യ സെക്രട്ടറിയായിരുന്ന, കോളിന്‍ പവല്‍ തിരഞ്ഞെടുപ്പ് ഗോദയില്‍ ഇറങ്ങാതിരുന്നതിന്റെ ഒരു പ്രധാന കാരണം ആ പ്രതിഭാസത്തോടുള്ള ഭീതിയാല്‍ ആയിരുന്നത്രേ.

2003-ല്‍ ഇന്ത്യന്‍ അമേരിക്കനായ ബോബി ജിണ്ഡല്‍ ലൂയിസിയാന ഗവര്‍ണര്‍ തിരഞ്ഞെടുപ്പില്‍ കാതലീന്‍ ബ്ലാങ്കോയോട് തോറ്റതിലും ബ്രാഡ്‌ലി ഇഫക്റ്റിന്റെ കരം കാണുന്നവരുണ്ട്. അദ്ദേഹത്തിന്റെ പോലെ ദേശീയതലത്തില്‍ കഴിവുതെളിയിച്ച ഒരാള്‍ ബ്ലാങ്കോയോട് അഭിപ്രായവോട്ടെടുപ്പുകളില്‍ മുന്നിട്ടു നിന്നശേഷം തോല്ക്കാന്‍ മറ്റു കാരണങ്ങള്‍ കണ്ടെത്താന്‍ പ്രയാസമാണ്‍. സുനാമി ആക്രമണം കൈകാര്യം ചെയ്തതതിലെ കഴിവുകേടുകള്‍ പോലുള്ള കാര്യങ്ങള്‍ വേണ്ടിവന്നു ജിണ്ഡലിന്റെ ആവശ്യം സംസ്ഥാനത്തിന്റെ ഭരണത്തില്‍ വേണമെന്ന കാര്യം ലൂയിസിയാനക്കാരെ ബോധ്യപ്പെടുത്തി കൊടുക്കാനും 2007 നടന്ന തിരഞ്ഞെടുപ്പില്‍ അദ്ദേഹത്തെ വിജയത്തിലേക്ക് നയിക്കാനും.

എന്തായാലും ഇത് അമേരിക്കന്‍ വെള്ളക്കാരന്റെ തനിനിറം കാണാന്‍ അവസരം തരുന്ന ഒരു തിരഞ്ഞെടുപ്പാണ്‍. ജനാധിപത്യം പുറംനാടുകളിലേക്ക് കയറ്റുമതി ചെയ്യാന്‍ തിടുക്കം പൂണ്ട് നടക്കുന്ന അമേരിക്കക്കാരന്‍ സ്വന്തം തട്ടകത്ത് ജനാധിപത്യം അതിന്റെ പൂര്‍ണ്ണരൂപത്തില്‍ നടപ്പില്‍ വരുത്തുന്നുണ്ടോയെന്ന് ആത്മപരിശോധന നടത്തുന്നത് നന്നായിരിക്കും. ഇപ്പോള്‍ കാണുന്നത് ഒരു ഭരണവര്‍ഗ്ഗവും ഒരു അടിയാളരും തമ്മിലുള്ള തിരിവാണ്‍.

പൌരനാകാനുള്ള എന്റെ ആഗ്രഹത്തെ ഞാന്‍ പുനപ്പരിശോധിക്കേണ്ടിയിരിക്കുന്നു.‍

Monday, January 07, 2008

ഒബാമയും മക്കെയിനും ന്യൂഹാമ്പ്ഷയറില്‍ മുന്നില്‍ | അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ്

അയോവയില്‍ കിട്ടിയ ഗംഭീരവിജയം അഭിപ്രായവോട്ടുകളില്‍ ന്യൂഹാമ്പ്ഷയറില്‍ ഒബാമയെ ഹിലരിയെക്കാള്‍ 10 പോയന്റ് മുന്നില്‍ എത്തിച്ചിരിക്കുന്നു. മക്കെയിനാണ്‍ റിപ്പബ്ലിക്കന്‍ ഭാഗത്ത് മുന്നില്‍. ഹിലരിയും മിറ്റ് റോംനിയും ആയിരുന്നു വളരെക്കാലം ഈ സംസ്ഥാനങ്ങളില്‍ മുന്നിലുണ്ടായിരുന്നത്. അഭിപ്രായവോട്ടെടുപ്പുകളുടെ കൃത്യത വച്ചു നോക്കുകയാണെങ്കില്‍ ഒബാമയും മക്കെയിനും ഇവിടെ ജയിക്കുമെന്നതില്‍ വലിയ സംശയങ്ങള്‍ ഒന്നും ഇല്ല.

മക്കെയിന്‍‍ ഇവിടെ 2000-ല്‍ ജോര്‍ജ്ജ് ബുഷിനെ തോല്പിച്ചതാണ്‍. പക്ഷേ, സൌത്ത് കാരളിന തുടങ്ങിയ തെക്കന്‍ സംസ്ഥാനങ്ങളില്‍ കൃസ്ത്യന്‍ ഇവാഞ്ചലിസ്റ്റുകളുടെ പിന്തുണയില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്തിത്വം പിന്നീട് ബുഷ് പിടിച്ചെടുക്കുകയും അല്‍ ഗോറില്‍ നിന്ന് സുപ്രീം കോര്‍ട്ടിന്റെ സഹായത്തോടെ പ്രസിഡന്റ് സ്ഥാനം തട്ടിപ്പറിച്ച് എടുക്കുകയും ആയിരുന്നു. (ഏറ്റവും കൂടുതല്‍ വോട്ടുകള്‍ കിട്ടിയത് ഗോറിനായിരുന്നു. അമേരിക്കയില്‍ ഇലക്ടറല്‍ കോളേജ് സംവിധാനം ഉപയോഗിക്കുന്നതിനാല്‍ ഏറ്റവും കൂടുതല്‍ വോട്ടുകിട്ടുന്നയാള്‍ തന്നെ തിരഞ്ഞെടുപ്പില്‍ വിജയിയായിക്കൊള്ളണമെന്നില്ല. ഫ്ലോറിഡയിലെ തിരഞ്ഞെടുപ്പു ഫലത്തെക്കുറിച്ചാണ്‍ തര്‍ക്കമുണ്ടായതും; സുപ്രീംകോടതി വിജയം ബുഷിന്‍ സമ്മാനിച്ചതും.)

മക്കെയിന്റെ പ്രചരണം ഏതാണ്ട് അവസാനിച്ചതായിരുന്നു. ഇങ്ങനെയൊരു വിജയം അദ്ദേഹത്തിന്റെ സാധ്യത നിലനിര്‍ത്താന്‍ വളരെ ആവശ്യമാണ്‍. ജൂലിയാനിക്കെതിരെ പൊതുവെ പത്രക്കാര്‍ തിരിഞ്ഞിരിക്കുന്നതിനാല്‍ അദ്ദേഹത്തിന്റെ സാധ്യതകള്‍ കുറഞ്ഞുവരികയാണ്‍. തന്നെയുമല്ല അയോവയിലും ന്യൂഹാമ്പ്ഷയറിലും അദ്ദേഹം കാര്യമായി മത്സരിക്കുന്നുമില്ല. അത് നല്ല ദോഷം ചെയ്യുന്നുണ്ടെന്ന് ഉറപ്പായിരിക്കുന്നു. അയോവയില്‍ ഹക്കബിയുടെ വിജയം റിപ്പബ്ലിക്കന്മാരിലെ ആഡ്യന്മാര്‍ മക്കെയിന്റെ ഭാഗത്തേക്ക് മാറാന്‍ കാരണമായിട്ടുണ്ടെന്ന് തോന്നുന്നു. പക്ഷേ,തെക്കന്‍ സംസ്ഥാനങ്ങളില്‍ ഹക്കബി ശക്തമായ പ്രകടനം കാഴ്ചവയ്ക്കാനാണ്‍ സാധ്യത. (ഹക്കബി അര്‍ക്കന്‍സായില്‍ 10 കൊല്ലം ഗവര്‍ണര്‍ ആയിരുന്നു. ബില്‍ ക്ലിന്റണും അവിടത്തെ ഗവര്‍ണര്‍ ആയിരുന്നു.അവര്‍ രണ്ടു പേരും ഹോപ്പ് എന്ന ഒരു ചെറിയ നഗരത്തില്‍ നിന്നുള്ളവരാണ്‍. രണ്ടു പാര്‍ട്ടിക്കാരാണെങ്കിലും പാവപ്പെട്ട കുടുംബങ്ങളില്‍ നിന്നു വരുന്നവരും ഒന്നാന്തരം പ്രാസംഗികര്‍ എന്ന സാമ്യവും ഉണ്ട്.)

നിരാശയില്‍ ഹിലരി പരസ്യമായി വിങ്ങിപ്പൊട്ടിയതാണ്‍ ഇന്നത്തെ ഏറ്റവും വലിയ വാര്‍ത്ത. അതിശക്തമായ ഒബാമ തരംഗത്തില്‍ എന്തു ചെയ്യണമെന്നറിയാതെ പ്രചരണരംഗത്ത് അവര്‍ തീര്‍ത്തും പരാജയപ്പെട്ടിരിക്കുകയാണ്‍. ഒരവസരത്തില്‍ പാര്‍ട്ടി നോമിനിയെപ്പോലെ അവര്‍ പെരുമാറിയിരുന്നതാണ്‍. പക്ഷേ, അവരെ എഴുതിത്തള്ളുവാന്‍ ആയിട്ടില്ല; ന്യൂ യോര്‍ക്ക്, കാലിഫോര്‍ണിയ തുടങ്ങിയ വലിയ സംസ്ഥാനങ്ങളാണ്‍ നോമിനിയെ അന്തിമമായി തീരുമാനിക്കുക. അവിടങ്ങളിലെ തിരഞ്ഞെടുപ്പിന്‍ ഇനിയുമുണ്ട് ഏകദേശം ഒരു മാസം.

ഒബാമ ഡമോക്രാറ്റ് സ്ഥാനാര്‍ഥി ആവുകയാണെങ്കില്‍ സ്വതന്ത്ര സ്ഥാനാര്‍ഥി ആയി ഇറങ്ങാന്‍ കച്ചകെട്ടിയിരുക്കുന്ന ഒരാളുണ്ട്- മൈക്കേല്‍ ബ്ലൂംബെര്‍ഗ്; ഇപ്പോഴത്തെ ന്യൂ യോര്‍ക്ക് സിറ്റി മേയര്‍. വ്യവസായിയും ബില്യണറുമായ ബ്ലൂംബര്‍ഗിന്‍ ധാരാളം കാശുണ്ട് സ്വന്തമായി മുടക്കി ഒരു കൈ നോക്കാന്‍. ഒബാമയാണ്‍ സ്ഥാനാര്‍ഥിയെങ്കില്‍ കറമ്പന്‍ വോട്ടുചെയ്യാന്‍ താല്പര്യമില്ലാത്ത വെള്ള ഡമോക്രാറ്റുകളും സ്വതന്ത്രരും ബ്ലുംബര്‍ഗിന്റെ പാളയത്തിലേക്ക് പോയേക്കാം. ഹക്കബിയാണ്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയെങ്കില്‍ ഇപ്പോള്‍ മക്കെയിന്റെ കൂടെയുള്ളവരും ആ പാളയത്തിലെത്തും; ബ്ലൂംബര്‍ഗ് നല്ലൊരും മത്സരം കാഴ്ചവക്കുകയും ചെയ്യും.

റിപ്പബ്ലിക്കന്‍ ഭാഗത്ത് ഹക്കബിയോ മക്കെയിനോ സ്ഥാനാര്‍ഥി ആവുമെന്നത് ഉറപ്പാണ്‍. ന്യൂ ഹാമ്പ്ഷയറു പോലെ തനിക്ക് ഏറ്റവും പിടിയുള്ള സംസ്ഥാനത്ത് മിറ്റ് റോംനി തോറ്റാല്‍ പിന്നെ അദ്ദേഹത്തെ ജനം കൈവിട്ടു എന്നുതന്നെയാണ്‍ അര്‍ത്ഥം. അതുപോലെ ഡമോക്രാറ്റ് ഭാഗത്ത് ജോണ്‍ എഡ്വേര്‍ഡ്സിന്റെ കാര്യവും പോക്കാണ്‍. രണ്ടു ഭാഗത്തും ഫെബ്രുവരി 5-ലെ പ്രധാന പ്രൈമറി തിരഞ്ഞെടുപ്പുകള്‍ വരെ തീരുമാനങ്ങള്‍ നീണ്ടുപോകുമെന്ന് ഉറപ്പ്.

ഞാന്‍ പ്രതീക്ഷിക്കാതിരുന്ന ഒബാമയുടെ മുന്നേറ്റമാണ്‍ എന്നെ ഏറ്റവും സന്തോഷിപ്പിക്കുന്നത്.

Thursday, January 03, 2008

ബാരക്ക് ഒബാമ അയോവ കോക്കസ് ജയിച്ചു | അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ്

ഏകദേശം ഒരു കൊല്ലം മുമ്പ് ഒബാമ അങ്കത്തിനിറങ്ങിയപ്പോള്‍ ഞാന്‍ ഒരു പോസ്റ്റിട്ടിരുന്നു. ബാരക്ക് ഒബാമയുടെ സാധ്യതകള്
. ഇന്ന് നടന്ന അയോവയിലെ ഡമോക്രാറ്റ് കോക്കസ് ജയിച്ചുകൊണ്ട് അദ്ദേഹം നല്ലൊരു തുടക്കം കുറിച്ചിരിക്കുകയാണ്‍. ഞാന്‍ അമേരിക്കന്‍ പൌരനാകുന്നതിന് നല്ലൊരു കാരണവും ആവും. (ശ്രമിച്ചാല്‍ എനിക്ക് പൊതുതിരഞ്ഞെടുപ്പിന്‍ മുമ്പ് പൌരനാവുകയും വോട്ടു ചെയ്യുകയും ചെയ്യാം.)

റിപ്പബ്ലിക്കന്‍ ഭാഗത്ത് മുന്‍ അര്‍ക്കന്‍സാ ഗവര്‍ണര്‍ മൈക് ഹക്കബി ജയിച്ചു. രണ്ടുപേരും ഒരു തരത്തില്‍ കറുത്തകുതിരകള്‍. പക്ഷേ, തികച്ചും ശക്തന്മാര്‍. അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിന്‍ അങ്ങനെ തിരശ്ശീല ഉയര്‍ന്നിരിക്കുകയാണ്‍; നാടകീയമായ തുടക്കവും, ഫലങ്ങള്‍ തികച്ചും അപ്രതീക്ഷിതമല്ലെങ്കിലും. ഹിലരിയുടെ ദയനീയമായ മൂന്നാം സ്ഥാനമാണ്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടുവാന്‍ പോവുക. മാറ്റത്തിന്റെ ഏജന്റ് താനാണെന്ന ഒബാമയുടെ പ്രചരണം വോട്ടര്‍മാര്‍ നെഞ്ചിലേറ്റി എന്നുവേണം കരുതാന്‍; പ്രത്യേകിച്ചും ചെറുപ്പക്കാര്‍. ഡമോക്രാറ്റ് ഭാഗത്തുണ്ടായ വന്‍ പോളിംഗ് അതാണ്‍ സൂചിപ്പിക്കുന്നത്. അടുത്ത ആഴ്ച ന്യൂ ഹാമ്പ്ഷയറില്‍ നടക്കുന്ന പ്രൈമറിയിലും ഹിലരി തോക്കുകയാണെങ്കില്‍ പിന്നെ നോമിനേഷന്‍ അവര്‍ക്ക് അസാധ്യമല്ലെങ്കിലും ബാലികേറാമല ആവും.

ഹിലരിയും ജൂലിയാനിയും തമ്മില്‍ ആയിരിക്കും എന്ന എന്റെ ഒരു കൊല്ലം മുമ്പത്തെ കണക്കുകൂട്ടല്‍ തെറ്റിയോ എന്നറിയാന്‍ കുറച്ചുനാള്‍ കൂടി കാക്കേണ്ടി വരും. പ്രത്യേകിച്ചും അദ്ദേഹം അയോവയില്‍ കാര്യമായി ശ്രദ്ധിക്കാതിരുന്നതുകൊണ്ട്. എന്റെ കണക്കുകൂട്ടല്‍ തെറ്റി, ഒബാമ തന്നെ ഡമോക്രാറ്റ് പ്രൈമറി ജയിക്കട്ടെ എന്നാണ്‍ എന്റെ പ്രാ‍ര്‍ത്ഥന.

റിപ്പബ്ലിക്കന്‍ ഭാഗത്ത് ജൂലിയാനിയുടെ മുന്നേറ്റം ഞാന്‍ കരുതിയ പോലെ തന്നെയായി. പക്ഷേ, മൈക് ഹക്കബി കടന്നുവന്നത് ഒരാള്‍ പോലും മുന്നില്‍ കണ്ടുവെന്ന് എനിക്ക് തോന്നുന്നില്ല. ഈ തിരഞ്ഞെടുപ്പ് ഇത്ര രസകരമായത് ഒബാമയുടെയും ഹക്കബിയുടെയും മുന്നേറ്റം കൊണ്ടാണ്‍. രണ്ടുപേരും സ്വന്തം പാര്‍ട്ടികളിലെ anti-establishment കാര്‍; വ്യക്തിപരമായി നല്ല മനുഷ്യര്‍; തിരഞ്ഞെടുക്കപ്പെടാന്‍ വേണ്ടി സ്വന്തം നിലപാടുകള്‍ നാഴികക്ക് നാലുവട്ടം മാറ്റാത്തവര്‍.

ജൂലിയാനി അവരുടെ സ്ഥാനാര്‍ഥി ആവുകയാണെങ്കില്‍ റിപ്പബ്ലിക്കന്‍സിന്‍ സാധ്യതയുണ്ടെന്ന വാദത്തില്‍ ഞാന്‍ ഇപ്പോഴും ഉറച്ചു നില്‍ക്കുന്നു. പക്ഷേ, ഹക്കബിക്കും നല്ല സാധ്യതയാണ്‍ സ്ഥാനാര്‍ഥി ആവാന്‍; ഇവാഞ്ചലിസ്റ്റുകളുടെ പരിപൂര്‍ണ്ണ പിന്തുണ അദ്ദേഹത്തിന്‍ ഉള്ളതുകൊണ്ട് (അദ്ദേഹം തന്നെ ഒരു ബാപ്റ്റിസ്റ്റ് മിനിസ്റ്റര്‍ ആണ്‍). എന്നാല്‍ ഡമോക്രാറ്റുകളുടെ കാര്യം എളുപ്പമായി; വൃത്തികെട്ട കറുപ്പു-വെളുപ്പൂ വിവേചനം മറനീക്കി പുറത്തുവന്നില്ലെങ്കില്‍. ഭൂരിപക്ഷം വെള്ളക്കാരുടെ സംസ്ഥാനമായ അയോവയില്‍ നിന്ന് അങ്ങനെയൊരു സന്ദേശമല്ല തല്ക്കാലം വരുന്നത്.

വോട്ടുള്ള ഒബാമക്കാര്‍ ഇവിടെ ഒപ്പു വയ്ക്കുക :)