Wednesday, December 30, 2009

പാലേരി മാണിക്യം - മുതിര്‍‌ന്നവര്‍ക്ക് ഒരു മലയാളം പടം

പാലേരി മാണിക്യം കണ്ടിട്ട് ദിപ്പോ തിരിച്ചുവന്നതേയുള്ളൂ:വളരെ നാളുകള്‍ക്ക് ശേഷം ഒരു നല്ല മലയാള സിനിമ കണ്ടതിന്റെ സന്തോഷവുമുണ്ട്. ഓവര്‍ ഹൈപ്പ് ചെയ്യപ്പെട്ട മറ്റൊരു മലയാളപടമെന്ന ചുരുങ്ങിയ പ്രതീക്ഷയോടെയാണ് തിയേറ്ററില്‍ എത്തിയത്. അത് പടം കുറച്ചുകൂടി ഇഷ്ടപ്പെടാന്‍ കാരണമായെന്നു തോന്നുന്നു.

സിനിമയുടെ ആദ്യപകുതിയില്‍, മാണിക്യത്തിന്റെ കൊലപാതകം പലരും പലരീതിയില്‍ വ്യാഖ്യാനിക്കുന്നത് കണ്ടപ്പോള്‍ കുറോസവയുടെ റാഷോമോന്‍ ഓര്‍മ വന്നത്. പക്ഷേ കഥ ആ തലത്തില്‍ നിന്ന് ഹരിദാസിന്റെ വ്യക്തിപരമായ നിലയിലേക്ക് നീങ്ങുമ്പോള്‍ സിനിമക്ക് കൂടുതല്‍ ആഴം കിട്ടിയതുപോലെ തോന്നി. മെലോഡ്രാമയുടെ അംശങ്ങള്‍ അധികമില്ലാതെ തികച്ചും വ്യത്യസ്തമായ രീതിയില്‍ ചിത്രം അവസാനിക്കുമ്പോള്‍ മലയാള സിനിമയിലെ അപൂര്‍‌വ്വമായ ഒരു കാര്യമാണ് സംഭവിച്ചത്: സിനിമയുടെ രണ്ടാം പകുതി ഭംഗിയായി തീര്‍ക്കുക എന്നത്.

മികച്ച കഥകളും നോവലുകളും ചലച്ചിത്രമാക്കുന്നതിന് ധൈര്യം കൊടുക്കുന്ന ഒരു സം‌രംഭം കൂടിയാണിത്. ഇത് കൊമേഴ്‌സ്യല്‍ വിജയം ആയിരുന്നോ എന്നറിയില്ല; പക്ഷേ, കലാപരമായി ഒരു വിജയം തന്നെയാണ് ഈ ചിത്രം.

എല്ലാ നിമിഷത്തിലും എന്തെങ്കിലും പിന്നണിയില്‍ മൂളിക്കൊണ്ടിരിക്കണം എന്നത് ഇന്ത്യന്‍ സിനിമയുടെ ഫോര്‍മുലയുടെ ഭാഗമാണെന്ന് തോന്നുന്നു; ഈ സിനിമയുടെ പല രംഗങ്ങളിലും പശ്ചാത്തലസംഗീതം ഒഴിവാക്കാമായിരുന്നു.

റാഷോമോന്‍ കൂടാതെ ഓര്‍മ വരുന്ന ഒരു ചിത്രം Midnight in the Garden of Good and Evil ആണ്. കഥയ്ക്ക് അതുമായി ബന്ധമൊന്നുമൊന്നുമില്ലെങ്കിലും ഹരിദാസ് പാലേരിയില്‍ വരുന്നതും, ആ നാട്ടിലെ പ്രമാണിയുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ ഏര്‍പ്പെടുന്നതുമെല്ലാം ആ ഹോളിവുഡ് ചിത്രത്തിന്റെ ഇതിവൃത്തവുമായി സാമ്യമുണ്ട്. (ക്ലിന്റ് ഈസ്റ്റ്‌വുഡ് സം‌വിധാനം ചെയ്ത ആ ചിത്രം John Berendt-ന്റെ അതേപേരിലുള്ള നോവലിനെ ആധാരമാക്കിയുള്ളതാണ്.)

Thursday, December 17, 2009

എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട 100 ഇംഗ്ലീഷ് സിനിമകള്‍

t.k.'s list of top 100 English movies

ഞാന്‍ ലിസ്റ്റുകളുടെ ഒരു വലിയ ഉപഭോക്താവ് ആണ്. സമയത്തിന്റെ പരിമിതിയുള്ളതുകൊണ്ട് പല നല്ല തിരഞ്ഞെടുത്ത വായനകളിലേക്കും സിനിമ കാണലുകളിലേക്കും എളുപ്പം നയിച്ചിട്ടുള്ളത് അത്തരം ലിസ്റ്റുകള്‍ ആണ്. പക്ഷേ, എല്ലാ ലിസ്റ്റുകളും അവ തയ്യാറാക്കുന്നവരുടെ അഭിരുചികളുടെ സ്വാധീനം വളരെ പ്രകടമായിരിക്കും; എന്നാല്‍ ലിസ്റ്റില്‍ എത്തിപ്പെടുന്നവ വളരെ നിരാശപ്പെടുത്താറുമില്ല.

ചുരുക്കത്തില്‍, ഏറ്റവും നല്ല സൃഷ്ടികളുടെ ലിസ്റ്റുകള്‍ ബന്ധപ്പെട്ട വിഭാഗത്തിലെ തരക്കേടില്ലാത്ത സൃഷ്ടികള്‍ കണ്ടെത്താന്‍ വളരെ സഹായിക്കും എന്ന് യാതൊരു തര്‍ക്കവുമില്ല.

ഒമ്പതാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ്, ഉച്ചപ്പടം കാണാന്‍ പോയപ്പോള്‍ അബദ്ധവശാല്‍ ഈ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള Papillon കാണാനിടവന്നത്. ഇംഗ്ലീഷ് സിനിമയെന്നാല്‍ ജയിംസ് ബോണ്ടും തുണ്ടും ആണെന്ന അബദ്ധധാരണ അതോടെ മാറിക്കിട്ടി. ലിസ്റ്റിലുള്ള ഏറ്റവും പുതിയ പടമായ Precious കണ്ടിട്ട് ഒരു മാസം ആയിട്ടില്ല. ഈ രണ്ടു സിനിമ കാണലുകള്‍ക്കിടയിലുള്ള 27 വര്‍ഷത്തിനിടയില്‍ കണ്ടിട്ടുള്ള ഇംഗ്ലീഷ് സിനിമകളാണ് ഈ ലിസ്റ്റിനാധാരം.

പക്ഷേ, മിക്കവാറും നല്ല സിനിമകള്‍ ഞാന്‍ അമേരിക്കയില്‍ വന്നതിനുശേഷമാണ് കണ്ടിട്ടുള്ളത്. ഇ-കൊമേഴ്സിലെ ഏറ്റവും മികച്ച സം‌രംഭങ്ങളില്‍ ഒന്ന് എന്ന് പറയാവുന്ന netflix ആണ് എന്നെ ഇത്രയധികം സിനിമ കാണാന്‍ സഹായിച്ചത്. ലോകത്ത് ഇറങ്ങുന്ന നല്ലൊരു പങ്ക് സിനിമകള്‍ അവിടെ നിന്ന് റെന്റ് ചെയ്യാന്‍ പറ്റും; കടകളിലൊന്നും കിട്ടാത്ത ക്ലാസിക് ചിത്രങ്ങളുടെ ശേഖരമാണ് അവരുടെ സേവനം ഒന്നാന്തരമാക്കുന്നത്. ഇപ്പോള്‍ പല പടങ്ങളും വെബ്ബു വഴി കം‌പ്യൂട്ടറിലേക്കോ ടിവിയിലേക്കോ സ്ടീം ചെയ്യാന്‍ പറ്റും. നല്ല സിനിമകള്‍ കാണാന്‍, സമയമൊഴിച്ച് ബാക്കിയെല്ലാ സൗകര്യങ്ങളും അവര്‍ ചെയ്ത് തരുന്നുണ്ട്.

ഏകദേശം ഒന്നര കൊല്ലം മുമ്പാണ് ഈ ലിസ്റ്റ് തയ്യാറാക്കാനുള്ള പണി ആരംഭിച്ചത്. പ്രധാനമായും കണ്ട സിനിമകളുടെ ലിസ്റ്റ് തയ്യാറാക്കല്‍. netflix.com നിന്ന് സിനിമകള്‍ റെന്റ് ചെയ്തതിന്റെ ഹിസ്റ്ററി തന്നെയായിരുന്നു പ്രധാന ശ്രോതസ്. പക്ഷേ, തിയേറ്ററിലും മറ്റു പലയിടങ്ങളില്‍ നിന്ന് എടുത്തു കണ്ടതുമായി സിനിമകള്‍ ഉള്ളതുകൊണ്ട് അവയുടെ പേരൊക്കെ തപ്പിയെടുക്കാന്‍ കുറെ നേരം എടുത്തു. എന്നാലും ആ ലിസ്റ്റ് പൂര്‍ണ്ണമാണെന്ന് ഉറപ്പില്ല.

ലിസ്റ്റ് ഇംഗ്ലീഷ് സിനിമകളിലേക്ക് ഒതുക്കാന്‍ പ്രധാന കാരണം ഞാന്‍ ആ ഭാഷയ്ക്ക് പുറത്ത് നല്ല സിനിമകള്‍ അധികം കാണാത്തതുകൊണ്ടാണ്. ഞാന്‍ കണ്ടിട്ടുള്ള, മലയാളം അടക്കമുള്ള ഇന്ത്യന്‍ ചിത്രങ്ങളെ മറ്റു ലോകസിനിമകുളുമായി താരതമ്യം ചെയ്യുന്നതില്‍ കാര്യമില്ലെന്നും തോന്നി. എന്റെ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ചില സിനിമകള്‍ അത്തരം തരംതിരിക്കലില്‍ ഒതുങ്ങുമൊ എന്നും സംശയമുണ്ട്; Gandhi, The Others, Omar Mukhtar എന്നീ ചിത്രങ്ങള്‍ ഉദാഹരണങ്ങള്‍. ഇംഗ്ലീഷ് പ്രധാന ഭാഷയായി ഉപയോഗിച്ചിട്ടുള്ള അമേരിക്കന്‍, ബ്രിട്ടീഷ് സിനിമകള്‍ എന്ന് കരുതിയാല്‍ മതി.

നല്ല ഏതാണ്ട് 300 ചിത്രങ്ങളുടെ ലിസ്റ്റില്‍ നിന്ന് 100 ചിത്രങ്ങള്‍ കണ്ടെത്തുക തികച്ചും ദുഷ്കരമായിരുന്നു. ഒരു ലിസ്റ്റ് ഉണ്ടാക്കുന്നതിന്റെ arbitrariness ആ പ്രക്രിയയില്‍ ഏര്‍പ്പെട്ടപ്പോഴാണ് എനിക്ക് മനസ്സിലായത് (നിങ്ങള്‍ കണ്ടിരിക്കേണ്ട 37 ചിത്രങ്ങളുടെ ലിസ്റ്റ് ഞാന്‍ പിന്നെ ഉണ്ടാക്കുന്നുണ്ട്.) ലിസ്റ്റിന്റെ ആദ്യഭാഗം ഉണ്ടാക്കാന്‍ വളരെ എളുപ്പമാണ്- Pulp Fiction; Citizen Kane; On the Waterfront; A Street Car Named Desire; Godfather; Midnight Cowboy തുടങ്ങിയ പടങ്ങള്‍ ഒക്കെ ലിസ്റ്റില്‍ ചേര്‍ക്കാന്‍ രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല. പക്ഷേ, straight-to-dvd എന്ന ദുഷ്പ്പേരുണ്ടെങ്കിലും വളരെ മികച്ച ചിത്രമായ Ripley's Game ഒഴിവാക്കാനും Elizabeth ഉള്‍പ്പെടുത്താനും ഒക്കെയുള്ള കാരണങ്ങള്‍ ചോദിച്ചാല്‍ എനിക്ക് പ്രത്യേകിച്ച് ഉത്തരമൊന്നുമുണ്ടാകില്ല.

മറ്റൊന്ന് പണ്ട് കണ്ട പല ചിത്രങ്ങളെയും പറ്റി കൃത്യമായി ഞാന്‍ ഓര്‍ക്കുന്നില്ല എന്നതാണ്. കണ്ടത് മികച്ച ചിത്രങ്ങളായിരുന്നു എന്ന് ഇപ്പോഴും വ്യക്തമായ ഓര്‍മയുള്ളവയെ മാത്രമേ ഞാന്‍ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളൂ. അതുകൊണ്ട് തന്നെ പല പേരുകേട്ട സിനിമകളും ഈ ലിസ്റ്റില്‍ കണ്ടെന്നു വരില്ല.

എല്ലാ വര്‍ഷവും ഈ ലിസ്റ്റ് അപ്ഡേറ്റ് ചെയ്യാന്‍ നോക്കും. അങ്ങനെ കുറച്ച് വര്‍ഷങ്ങള്‍കൊണ്ട്, നല്ല ഇംഗ്ലീഷ് ചിത്രങ്ങള്‍ കാണാന്‍ താല്പര്യമുള്ളവര്‍ക്ക് ഒരു നല്ല തുടക്കം കൊടുക്കുകയാണ് ലക്ഷ്യം. ഹോളിവുഡ് സ്റ്റുഡിയോകള്‍ ഒക്കെ ഈ ലിസ്റ്റില്‍ അവരുടെ സിനിമകള്‍ തിരുകിക്കയറ്റാന്‍ ശ്രമിക്കുന്ന ഒരു സമയം വന്നുകൂടായ്കയുമില്ല :-)

t.k.'s list of top 100 English movies

1.2001: A Space Odyssey
2.A Serious Man
3.A Street Car Named Desire
4.Amadeus
5.American Beauty
6.Amistad
7.Antz
8.As Good As It Gets
9.Babel
10.Beloved
11.Ben-Hur
12.Big Fish
13.Blade Runner
14.Bonnie and Clyde
15.Boogie Nights
16.Borat: Cultural Learnings of America for Make Benefit Glorious Nation of Kazakhstan
17.Born on the Fourth of July
18.Braveheart
19.Bullworth
20.Casablanca
21.Chicago
22.Chinatown
23.Citizen Kane
24.Crash
25.Dances with Wolves
26.Platoon
27.Doctor Zhivago
28.Dr. Strangelove or: How I Learned to Stop Worrying and Love the Bomb
29.E.T.
30.Elizabeth
31.Erin Brockovich
32.Exorcist
33.Fargo
34.Forrest Gump
35.Gandhi
36.Gladiator
37.Godfather, Trilogy
38.Groundhog Day
39.Heat
40.Interview with the Vampire
41.It's a Wonderful Life
42.Jaws
43.JFK
44.L.A. Confidential
45.Last Temptation of Christ
46.Lawrence of Arabia
47.Leaving Las Vegas
48.Lilies of the Field
49.Lost in Translation
50.Magnolia
51.Malcolm X
52.Master and Commander: The Far Side of the World
53.Mean Streets
54.Memento
55.Midnight Cowboy
56.Midnight in the Garden of Good and Evil
57.Modern Times
58.Moulin Rouge
59.Of Mice And Men
60.Omar Mukthar: The Lion of Desert
61.On the Waterfront
62.One Flew Over the Cookoo's Nest
63.Papillon
64.Planet of the Apes
65.Precious: Based on the Novel ‘Push’ by Sapphire
66.Psycho
67.Pulp Fiction
68.Raging Bull
69.Rain Man
70.Reservoir Dogs
71.Rocky
72.Saving Private Ryan
73.Scent of a Woman
74.Schindler's List
75.Seven
76.Sling Blade
77.Taxi Driver
78.Terminator 2: Judgment Day
79.The Aviator
80.The Borrowers
81.The Dark Night
82.The Grapes of Wrath
83.The Hours
84.The Insider
85.The Others
86.The Pianist
87.The Pursuit of Happyness
88.The Shining
89.The Usual Suspects
90.Thelma and Louise
91.There Will Be Blood
92.Titanic
93.To Kill A Mockingbird
94.Toy Story
95.Traffic
96.Training Day
97.Unforgiven
98.Vertigo
99.Who's Afraid of Virginia Wolf?
100.Zorba the Greek

ലിസ്റ്റിലേക്ക് പരിഗണിച്ച മറ്റു ചിത്രങ്ങള്‍
1.WALL.E
2.Ray
3.Up
4.The Killing Fields
5.Sideways
6.Million Dollar Baby
7.Natural Born Killers
8.Charlie and the Chocolate Factory
9.Ripley's Game
10.Badlands
11.Easy Rider
12.The Unbreakable
13.The Sixth Sense
14.Red River
15.Walk the Line
16.Good Will Hunting
17.Sex, Lies and Videotape
18.A Beautiful Mind
19.A Fish Called Wanda
20.Back to the Future
21.Birdman of Alcatraz
22.East of Eden
23.Finding Nemo
24.Ghosts of Mississippi
25.The Graduate
26.Good Fellas
27.Hustle & Flow
28.Ice Age
29.Inspector Gadget
30.K-Pax
31.Kill Bill: Vol. 1 & 2
32.Little Miss Sunshine
33.Fight Club
34.Michael Clayton
35.Monster
36.Mystic River
37.No Country For Old Men
38.Patton
39.Punch-Drunk Love
40.Raiders of the Lost Ark
41.Shrek
42.The Color Purple
43.The Departed
44.The Fugitive
45.The People vs. Larry Flynt
46.A Clockwork Orange
47.American Gangster
48.American History X
49.Barbershop
50.Black Hawk Down
51.Boys Don't Cry
52.Hotel Rwanda
53.Monster's Ball
54.Philadelphia
55.The Postman Always Rings Twice
56.Three Kings
57.Desperado

Sunday, November 22, 2009

പ്രെഷ്യസ് (Precious: Based on the Novel ‘Push’ by Sapphire)

16 വയസ്സുകാരിയായ ക്ലെയ്‌റീസ് പ്രെഷ്യസ് ജോണ്‍‌സ് വിരൂപയും തടിച്ചിയും ഡൗണ്‍ സിന്‍ഡ്രോമുള്ള ഒരു കുട്ടിയുടെ മാതാവും രണ്ടാമത് ഗര്‍ഭിണിയുമാണ്. തന്റെ രണ്ടു കുട്ടികളുടെയും പിതാവ് സ്വന്തം പിതാവു തന്നെ. വിശപ്പ് അസഹനീയമാകുമ്പോള്‍ ആഹാരം മോഷ്ടിച്ച് കഴിക്കേണ്ട അവസ്ഥയും അവള്‍ക്കുണ്ട്. പ്രസവത്തിനു ശേഷം അവള്‍ HIV പോസിറ്റീവാണെന്ന് ഒരു മെഡിക്കല്‍ പരിശോധനയില്‍ വെളിവാകുകയും ചെയ്യും.

അമേരിക്കയിലെ കറുത്ത വര്‍ഗ്ഗക്കാരുടെ ഒരു പ്രധാനപ്പെട്ട സാംസ്ക്കാരിക കേന്ദ്രമായ ന്യൂ യോര്‍ക്കിലെ ഹാര്‍ലമില്‍, 1980-കളില്‍ നടക്കുന്ന ഈ സിനിമയുടെ കഥ ഏതാണ്ട് ഈ രീതിയിലാണ് പുരോഗമിക്കുന്നത്. കഴിഞ്ഞ ആഴ്ച റിലീസ് ചെയ്ത ഈ ചിത്രം വളരെ ചര്‍ച്ച ചെയ്യപ്പെടുമ്പോള്‍, മരണത്തേക്കാള്‍ താഴ്ന്ന ഒരു യാഥാര്‍ത്യത്തെ അഭിമുഖീകരിക്കുന്ന ഒരു കഥാപാത്രത്തെ വച്ച് ഈ സിനിമ എന്തു ചെയ്യുന്നു എന്ന് പെട്ടന്ന് ചോദ്യങ്ങള്‍ ഉയരാം. കാരണം ദുരിതപൂര്‍ണ്ണമായ ജീവിതങ്ങളെ ചിത്രീകരിക്കുമ്പോഴും സൗന്ദര്യത്തെയും മാംസക്കൊഴുപ്പിനെയും അകറ്റി നിര്‍ത്താന്‍ ഹോളിവുഡ് അധികം തയ്യാറാകാറില്ല. (ഹാലി ബെറിക്ക് ഓസ്ക്കര്‍ നേടിക്കൊടുത്ത Monsters Ball ആണ് പെട്ടന്ന് ഓര്‍മ വരുന്നത്.)

മൂന്നാം വയസ്സു മുതല്‍ പ്രെഷ്യസ് പിതാവിന്റെ ലൈംഗികചൂഷണത്തിന് ഇരയാകുന്നുണ്ട്. സ്വന്തം മാതാവിന്റെ സമ്മതത്തോടു കൂടി തന്നെ. ആ ബന്ധം മൂലം മാതാവിന് അവളോട് ഒരുതരം അസൂയയാണ്; സ്വന്തം പുരുഷനെ പങ്കുവയ്ക്കേണ്ടി വരുന്നതില്‍. അതിന്ന് ആ അമ്മ പകരം വീട്ടുന്നത് അവളെ ഒരു അടിമയെപ്പോലെ ഉപയോഗിച്ചാണ്. അമ്മ വീട്ടിലെ സെറ്റിയില്‍ സിഗരറ്റും പുകച്ചിരുന്ന് ടിവി കാണുമ്പോള്‍ ജോലി മൊത്തം ചെയ്യുന്നത് പ്രഷ്യസ് ആണ്; അതില്‍ എന്തെങ്കിലും വീഴ്ച വന്നാല്‍ ഫ്രയിംഗ് പാന്‍ മുതല്‍ അലമാര വരെ അവളുടെ തലയില്‍ പതിക്കാം. കനമുള്ള എന്തെങ്കിലും തലയില്‍ വീഴട്ടെ എന്ന് അവള്‍ ആശിക്കുന്നുമുണ്ട്; എന്നാലും അവയില്‍ നിന്ന് അവള്‍ ഓടി മാറുകയും അവയുടെ ആഘാതത്താല്‍ നിലംപതിച്ച്, ചേറില്‍ കിടക്കുമ്പോള്‍, തികച്ചും മനോഹരമായ സ്വപ്നങ്ങള്‍ അവള്‍ നെയ്തെടുക്കുകയും ചെയ്യുന്നുണ്ട്. സ്ക്രീനില്‍ ഉയര്‍ന്നുനില്‍ക്കുന്ന അവളുടെ വൈരൂപ്യത്തിന്റെ വന്മതില്‍ ഭേദിച്ച് കാണികളുടെ മനസ്സിലേക്ക് പ്രെഷ്യസ് നടന്ന് കയറുന്നത് അത്തരം രംഗങ്ങളിലാണ്.

ഒരു സോഷ്യല്‍ വര്‍ക്കറുടെ (പ്രശസ്ത പാട്ടുകാരി മരിയ കേരിയാണ് ആ റോളില്‍) ഇടപെടല്‍ മൂലം സ്വന്തം വീട്ടിലെയും അജ്ഞതയുടെയും തടവുകളില്‍ നിന്ന് പ്രെഷ്യസ് രക്ഷപ്പെടുന്ന രംഗങ്ങള്‍ ഹൃദയഭേദകമാണെങ്കിലും, അതിനേക്കാള്‍ ഉപരിയായി ഈ സിനിമയെ പ്രസക്തമാക്കുന്നത് അതില്‍ യാതൊന്നും മറയ്ക്കാതെ പ്രതിപാദിക്കപ്പെടുന്ന, കറുത്തവരെ വേട്ടയാടുന്ന സാമൂഹിക പ്രശ്നങ്ങള്‍ ആണ്.

പൊളിറ്റിക്കല്‍ കറക്ടനസ് ആണ് ഈ സിനിമയില്‍ ആദ്യം തന്നെ തമസ്ക്കരിക്കപ്പെടുന്നത്. ഉദാഹരണത്തിന് പ്രെഷ്യസ് തന്നെ അവളുടെ സ്വപ്നങ്ങളില്‍ കാണുന്നത് വളരെ വണ്ണം കുറഞ്ഞ വെള്ളക്കാരി പെണ്ണായിട്ടും ഒരു വെള്ളക്കാരനെ ഡേറ്റു ചെയ്യുന്നതുമൊക്കെയായിട്ടാണ്. (തൊലി വെളുപ്പിനെക്കുറിച്ച് ഈയിടെ മലയാളം ബ്ലോഗില്‍ നടന്ന ചര്‍ച്ചകളില്‍ അമേരിക്കയിലെ കറുത്തവരുടെ സമൂഹത്തില്‍ പൊതുവേ വെളുത്തതൊലിക്ക് കിട്ടുന്ന മുന്‍ഗണനയെപ്പറ്റി ഞാന്‍ പറഞ്ഞിരുന്നു; അതിന്ന് ഒരു ഉദാഹരണമാണ് ഈ സിനിമയിലെ കഥാപാത്രവും ആ ചിന്താഗതി അവളില്‍ ഉണ്ടാക്കാനിടയുണ്ടായിട്ടുള്ള സാമൂഹികാന്തരീക്ഷവും.)

കറുത്തവരുടെ ജീവിതങ്ങളിലേക്ക് ഇത്തരത്തിലുള്ള പരുഷമായ നോട്ടങ്ങള്‍ ഇതിന്നു മുമ്പും ചില മികച്ച ചിത്രങ്ങളില്‍ ഉണ്ടായിട്ടുണ്ട്. സ്റ്റീവന്‍ സ്പീല്‍ബര്‍ഗിന്റെ Color Purple, ജോനാഥന്‍ ഡെമ്മെയുടെ Beloved തുടങ്ങിയവ മികച്ച ഉദാഹരണങ്ങളാണ്. ഒരു വിചിത്രമായ കാര്യം ഞാന്‍ ശ്രദ്ധിച്ചത് ഈ മൂന്നു ചിത്രങ്ങളിലും ഓപ്ര വിന്‍ഫ്രീക്ക് ഒരു പങ്കുണ്ട് എന്നതാണ്. ആദ്യത്തെ പടത്തില് അവര്‍ അഭിനയിച്ചു; രണ്ടാമത്തെ പടം നിര്‍മ്മിക്കുകയും പ്രധാന റോള്‍ ചെയ്യുകയും ചെയ്തു; ഈ ചിത്രം നിര്‍മ്മിച്ചത് അവരാണ്. മൂന്നു ചിത്രങ്ങളും പ്രശസ്തമായ നോവലുകളെ ആധാരമാക്കിയാണെന്നുള്ളതും ശ്രദ്ധേയമാണ്. യഥാക്രമം ആലീസ് വാക്കറുടെ The Color Purple, ടോണി മോറിസന്റെ Beloved, സഫയറിന്റെ Push എന്നീ നോവലുകള്‍ ആണ് അവ.

ഈ ചിത്രത്തില്‍ പ്രെഷ്യസ് ആയി അഭിനയിക്കുന്നത് ഗബോറി സിദിബേ ആണ്; കഥാപാത്രത്തില്‍ നിന്ന് രൂപത്തില്‍ വലിയ വ്യത്യാസമൊന്നുമില്ല മികച്ച അഭിനയം കാഴ്ച വയ്ക്കുന്ന ഈ നടി. പക്ഷേ ഈ സിനിമയില്‍ ഏറ്റവും നല്ല പ്രകടനം പ്രഷ്യസിന്റെ അമ്മയായി അഭിനയിക്കുന്ന മോ'നിക്കിന്റെയാണ്. ഇക്കൊല്ലത്തെ സഹനടിക്കുള്ള ഓസ്ക്കര്‍ ഇവര്‍ക്ക് കിട്ടുമെന്ന് ഞാന്‍ ഇപ്പോഴേ എഴുതിവയ്ക്കാം :-) വേറെ പ്രധാനപ്പെട്ട കഥാപാത്രങ്ങളൊന്നും ഈ സിനിമയില്‍ ഇല്ല. ലീ ഡാനിയേല്‍സ് ആണ് ഈ ചിത്രത്തിന്റെ സംവിധായകന്‍.

109 മിനിട്ട് ദൈര്‍ഘ്യമുള്ള ഈ പടം മനസ്സില്‍ നിന്ന് പോകാന്‍ കുറെ നാള്‍ എടുക്കുമെന്ന് ഉറപ്പാണ്. Beloved കണ്ട് കഴിഞ്ഞപ്പോഴും അത്തരമൊരു സ്ഥിതിയിലായിരുന്നു. സിനിമയിലെ രംഗങ്ങള്‍ പെട്ടന്ന് മറക്കുന്ന ഒരാളാണ് ഞാനെങ്കിലും ചില സിനിമകള്‍ ഒഴിയാബാധകളായി കൂടുന്നത് അവയുടെ ആവിഷ്ക്കാരത്തിന്റെ ശക്തി കൊണ്ടാണ്.

Monday, October 26, 2009

ആദ്യത്തെ മാരത്തോണ്‍ ഓട്ടം

കഴിഞ്ഞ ഞായറാഴ്ച ഞാന്‍ എന്റെ ആദ്യത്തെ മാരത്തോണ്‍ ഓടി. അതിന്നെക്കുറിച്ചുള്ള ഒരു ചെറിയ കുറിപ്പ് ഇവിടെ.

Friday, September 25, 2009

π-യുടെ ജീവിതം



(ചിത്രം വിക്കിപീഡിയയിലെ ലേഖനത്തില്‍ നിന്ന് അടിച്ച് മാറ്റിയത്.)

2002-ല്‍ ബുക്കര്‍ പ്രൈസ് ലഭിച്ച യാന്‍ മാര്‍ട്ടെലിന്റെ ലൈഫ് ഓഫ് പൈ (Life of Pi by Yann Martel) പുതിയ നോവലൊന്നുമല്ലെങ്കിലും ഈയിടെയാണ് വായിച്ച് തീര്‍ത്തത്. ഞാന്‍ ആദ്യമായി ആമസോണിന്റെ കിന്റില്‍ (Kindle) എന്ന ഇലക്ട്രോണിക് റീഡറില്‍ വായിച്ച ഒരു പുസ്തകം. കിന്റില്‍ കിടിലന്‍ സാധനം തന്നെ; പുസ്തകം വയ്ക്കാന്‍ ഷെല്‍ഫില്‍ സ്ഥലം തപ്പുകയും വേണ്ട.

പോണ്ടിച്ചേരി, മൂന്നാര്‍ പിന്നെ നോവലിസ്റ്റിന്റെ ഒരു കുറിപ്പു വായിച്ചപ്പോള്‍ പൊങ്ങിവന്ന ബോംബെ, മാത്തേരണ്‍,

തിരുവനന്തപുരം തുടങ്ങി നോവലില്‍ പറയുന്നതോ അതുമായി ബന്ധപ്പെട്ടതോ ആയ സ്ഥലനാമങ്ങളാണ് ഈ കുറിപ്പിടാന്‍ എന്നെ നിര്‍ബന്ധിതനാക്കിയത്.

തികച്ചും ഒരു യക്ഷിക്കഥ പോലെയോ കുട്ടികള്‍ക്കു വേണ്ടി എഴുതിയ ഒരു ഫാന്റസി പോലെയോ ആണ് ഇതിലെ കഥ.  എഴുത്തിന്റെ ഏതെങ്കിലും ഒരു ചട്ടക്കൂട്ടില്‍ ഈ നോവല്‍ ഒതുങ്ങി നില്‍ക്കുന്നുണ്ടെന്ന് എനിക്ക് തോന്നുന്നില്ല. അതുതന്നെയാണ് ഒരളവുവരെ ഈ നോവലിന്റെ ഒരു ആകര്‍ഷണീയത.

പോണ്ടിച്ചേരിയില്‍ നിന്ന് 16 വയസുകാരനായ പിസിന്‍ പട്ടേല്‍ എന്ന ‘പൈ’ കാനഡക്ക് തന്റെ കുടുംബം നടത്തിവന്നിരുന്ന മൃഗശാലയിലെ ജീവികളോടും കുടുംബാംഗങ്ങളോടുമൊപ്പം ഒരു കപ്പലില്‍ കാനഡയ്ക്ക് കുടിയേറാന്‍ പോകുന്നതും, കപ്പല്‍ച്ഛേദത്തില്‍ പെട്ട അവരില്‍, പൈയും ഒരു ബംഗാള്‍ കടുവയും മാത്രം ഒരു ലൈഫ്ബോട്ടില്‍ യാത്ര പൂര്‍ത്തിയാക്കുന്നതുമാണ് കഥ. നോവലിന്നെക്കുറിച്ച് ഞാന്‍ അധികം എഴുതുന്നില്ല. ധാരാളം വിവരങ്ങള്‍ വിക്കിപീഡിയയിലും മറ്റു സൈറ്റുകളിലും ലഭ്യമാണ്.

ബോംബെയിലും അതിന്നടുത്തുള്ള സുഖവാസകേന്ദ്രമായ മാത്തേരണിലും വച്ചാണത്രേ യാന്‍ മാര്‍ട്ടലിന്ന് ഈ നോവലെഴുതാനുള്ള പ്രചോദനം ഉണ്ടാകുന്നത്. നോവലിന്നു വേണ്ടിയുള്ള ഗവേഷണത്തിന്റെ ഭാഗമായി തിരുവനന്തപുരത്തെ മൃഗശാലയില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്.  ഈ നോവലിന്റെ പ്രസിദ്ധീകരണത്തിന് മുമ്പ് തികച്ചും അപ്രശസ്തനായിരുന്ന യാന്‍ മാര്‍ട്ടെല്‍, താന്‍ നോവല്‍ എങ്ങനെ എഴുതി എന്ന് ലേഖനത്തില്‍ ലളിതമായി പറയുന്നുണ്ട്.

ഈ നോവല്‍ സിനിമയാക്കാനുള്ള പല ശ്രമങ്ങളും പരാജയമായി. പക്ഷേ, ആംഗ് ലീ അത്തരമൊരു പ്രൊജക്ട് ചെയ്യുന്നുണെന്ന് ഇവിടെ (http://www.imdb.com/title/tt0454876/) കാണുന്നു; 2011-ല്‍ ചിത്രം പുറത്തിറങ്ങിയേക്കാം.

Friday, September 18, 2009

അക്ഷരതെറ്റുള്ള ഇന്‍‌ഗ്ലോറിയസ് ബാസ്റ്റര്‍‌ഡ്സ്



(from the link provided here to New Yorker)
1978-ല്‍ പുറത്തിറങ്ങിയ Quel maledetto treno blindato എന്ന ഇറ്റാലിയന്‍ ചിത്രം അമേരിക്കയില്‍ ഇറക്കിയത് The Inglorious Bastards എന്ന് പേരോടെയാണ്. (ഇറ്റാലിയന്‍ പേരുമായി അതിന്ന് സാമ്യമൊന്നുമില്ല.) രണ്ടാം ലോകമഹായുദ്ധകാലത്ത്, ജര്‍മന്‍ അധിനിവേശിത ഫ്രാന്‍‌സില്‍, കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടതിന്ന് ജയില്‍ശിക്ഷ കിട്ടിയ ഒരു കൂട്ടം അമേരിക്കന്‍ സൈനികര്‍ തടവറയിലേക്കുള്ള യാത്രാമധ്യേ രക്ഷപ്പെടുന്നതും, അവര്‍ പിന്നീട് ഒരു ജര്‍മന്‍ സൈനീകായുധ പ്രൊജക്ട് തകര്‍ക്കാന്‍ ശ്രമിക്കുന്നതുമാണ് എന്‍സോ കാസ്റ്റെല്ലാ‍രി സംവിധാനം ചെയ്ത ആ ചിത്രത്തിന്റെ കഥാസാരം.

ക്വന്റന്‍ റ്റരാന്റീനോയുടെ, ഏറ്റവും പുതിയ ചിത്രത്തിന്റെയും പേരും ഏകദേശം അതുതന്നെയാണ്; പേരില്‍ മന‍:പൂര്‍വ്വം അക്ഷരത്തെറ്റുകള്‍ വരുത്തിയിട്ടുണ്ടെന്നു മാത്രം: Inglourious Basterds. കാരണം? വിദ്യാഭ്യാസം അധികം ചെയ്യാത്ത ആ പട്ടാളക്കാരെ സൂചിപ്പിക്കാന്‍ എന്നൊക്കെ വാദിക്കാം; പക്ഷേ, പലപ്പോഴും റ്റരാന്റീനോയുടെ പടങ്ങളില്‍ കാണുന്ന വികൃതികള്‍ പലതും അവ ചെയ്യാനുള്ള രസത്തിനുവേണ്ടി മാത്രമായിരിക്കും. അതേക്കുറിച്ച് അധികം ആലോചിച്ച് തലപുണ്ണാക്കുന്നത് വെറുതെയാണ്.

ഈ ചിത്രത്തിലെ കഥ നടക്കുന്നതും ജര്‍മന്‍ അധിനിവേശിത ഫ്രാന്‍സില്‍ തന്നെ; പ്രധാനമായും പാരീസില്‍. രണ്ടു ചിത്രങ്ങള്‍ തമ്മിലുള്ള സാദൃശ്യങ്ങള്‍ അതോടെ തീര്‍ന്നു. നാത്‌സികള്‍ എതിര്‍പക്ഷത്ത് വരുന്ന ഒരു പഴയ ജനപ്രിയ ചിത്രത്തെ ആദരിക്കുക എന്നതില്‍ കവിഞ്ഞ് ഈ പേരിടിലില്‍ എന്തെങ്കിലും പ്രത്യേകിച്ച് കാരണം ഉണ്ടെന്നു തോന്നുന്നില്ല. സിനിമയുമായി ബന്ധപ്പെട്ട ചരിത്രസംഭവങ്ങളെക്കാള്‍ അതില്‍ സ്ഥാനം സിനിമക്കാണ്; ഒളിഞ്ഞും തെളിഞ്ഞും.

സിനിമാക്കാരന്‍ ആകുന്നതിന് മുമ്പ് ഒരു വീഡിയോ റെന്റലിലെ ക്ലര്‍ക്കായിരുന്ന, ലോകമെമ്പാടുമുള്ള ജനപ്രിയസിനിമകളുടെ ഒരു സര്‍വ്വവിജ്ഞാനകോശമായ, റ്റരാന്റീനോയുടെ ചലച്ചിത്രങ്ങള്‍ മുഴുവന്‍ പഴയ സിനിമകളോടും, അവ പ്രതിനിധീകരിക്കുന്ന കാലഘട്ടങ്ങളിലെ പോപ്പ് കള്‍ച്ചറുകളിലെ അടയാളങ്ങളോടുമുള്ള ഒരു തരം പ്രതികരണവുമാണെന്നു പറയാം. അതുകൊണ്ട് അദ്ദേഹത്തിന്റെ സിനിമയെ ഡെറിവേറ്റീവ് സിനിമ എന്ന് പല വിവര്‍ശകരും വിളിച്ചുകണ്ടിട്ടുണ്ട്. അതായത്, ഒരു കഥയോ സംഭവമോ അല്ല അദ്ദേഹത്തിന്റെ സിനിമയ്ക്ക് ഹേതുവാകുന്നത്; മറിച്ച് ഒന്നോ അധിലധികമോ സിനിമകളോടുള്ള ഒരു തരം പ്രതികരണമാകുന്നു അദ്ദേഹത്തിന്റെ സിനിമ. അതോടൊപ്പം പോസ്റ്റ്-മോഡേണ്‍ രീതിയിലുള്ള കഥ പറച്ചിലും, രക്തപ്പുഴയുടെയും വയലിന്‍‌സിന്റെയും കോമിക്കല്‍ ആയുള്ള ഉപയോഗവും ചേര്‍ന്നാല്‍ ഒരു റ്റരാന്റീനോ ചിത്രത്തിന്റെ പതിവു ചേരുവകള്‍ ആയി. ഇത്തരം സാമഗ്രഹികള്‍ അദ്ദേഹം തന്റെ സിനിമാപരിജ്ഞാനത്തില്‍ നിന്ന് കടമെടുക്കുന്നുവെങ്കിലും, എല്ലാവര്‍ക്കുമറിയാവുന്ന ചേരുവകള്‍ വച്ച് അതിരുചികരവും നൂതനവുമായ വിഭവങ്ങള്‍ വികസിപ്പിച്ചെടുക്കുന്ന മിടുക്കനായ ഒരു പാചകക്കാരന്റേതുപോലെയാണ് മികച്ച സിനിമകള്‍ നിര്‍മിക്കുന്ന റ്റരാന്റീനോയുടെ സിനിമാ ജീനിയസ്.

റിസര്‍വോയര്‍ ഡോഗ്‌സ് (ബാങ്ക് കവര്‍ച്ച), അധോലോകം (പള്‍പ്പ് ഫിക്ഷന്‍), ഫ്രം ഡസ്ക് റ്റില്‍ ഡോണ്‍ (ഹൊറര്‍), ജാക്കി ബ്രൌണ്‍ (ബ്ലാക്സ്‌പ്ലോയിറ്റേഷന്‍/കറുത്തവരെ ഉദ്ദേശിച്ചുള്ള പടങ്ങള്‍), കില്‍ ബില്‍ I&II (ഏഷ്യന്‍ മാര്‍ഷ്യല്‍ ആര്‍ട്ട്‌സ്) എന്നിങ്ങനെ അദ്ദേഹത്തിന്റെ എല്ലാ ചിത്രങ്ങളിലും ഏതെങ്കിലും ഒരു ജനപ്രിയ ഫിലിം ഷോണ്‍‌റേയുടെ (film genre) ബാഹ്യഘടകങ്ങള്‍ ഉപയോഗിക്കുവാനുള്ള മന:പൂര്‍വ്വശ്രമം ഉണ്ടെന്ന് കാണുവാന്‍ സാധിക്കും. അതോടൊപ്പം ആ വിഭാഗങ്ങളില്‍ നിന്നുള്ള പ്രശസ്തമായ സിനിമകളെയും വ്യക്തികളെയും തന്റെ സിനിമയില്‍ സൂചിപ്പിക്കുകയോ അവരെ നേരെ പങ്കെടുപ്പിക്കുകയോ ഒക്കെ അദ്ദേഹത്തിന്റെ രീതിയാണ്. തികച്ചും സാധാരണമായ വിഷയങ്ങളെ ആശ്രയിച്ചുള്ള തന്റെ സിനിമകളില്‍, അസാധാരണമായ ശൈലിയില്‍ കഥ പറഞ്ഞുകൊണ്ട് അവയെ ഉത്തമ കലാസൃഷ്ടികളാക്കുകയാണ് റ്റരാന്റീനോ ചെയ്യുന്നത്. സംവിധായകന്റെ സിനിമാഭ്രാന്ത് തന്നെ അദ്ദേഹം എടുക്കുന്ന സിനിമയുടെ അടിസ്ഥാനമാകുമ്പോള്‍, സിനിമാ നിര്‍മാണം ഒരു വാണിജ്യ,കലാ പ്രക്രിയക്കപ്പുറം വ്യക്തിപരമായി ഒരു തരം മതപരമായ ചടങ്ങായി അത് റ്റരാന്റീനോക്ക് മാറുന്നു. പിന്നീട് വന്‍‌വിജയങ്ങളായ പല ചിത്രങ്ങളും സംവിധാനം ചെയ്യാനുള്ള വാഗ്ദാനങ്ങള്‍ അദ്ദേഹം നിരസിച്ചിട്ടുള്ളതിന്റെ ഒരു കാരണം വ്യക്തിപരമായ സന്തോഷം ആ ചിത്രങ്ങളുടെ നിര്‍മാണം വഴി തനിക്ക് ലഭിക്കില്ല എന്ന കണക്കുകൂട്ടലില്‍ നിന്നാവാം.

സിനിമയെ പൂജിക്കുക എന്ന അദ്ദേഹത്തിന്റെ പതിവു ശൈലി അതിന്റെ ഏറ്റവും വ്യക്തമായ നിലയിലാണ് ഈ പുതിയ ചിത്രത്തില്‍ നാം കാണുന്നത്. ഈ ചിത്രത്തിനുവേണ്ടി അനുകരിക്കപ്പെടുന്ന ഷോണ്‍‌റേ രണ്ടാം ലോകമഹായുദ്ധചിത്രങ്ങള്‍ ആണ്; പ്രത്യേകിച്ചും ജൂതമര്‍ദ്ദനത്തിന്റെ പശ്ചാത്തലത്തിലുള്ള നാത്‌സി വിരുദ്ധ ചിത്രങ്ങള്‍. അത്തരത്തിലുള്ള ധാരാളം ചിത്രങ്ങള്‍ യൂറോപ്പിലും ഹോളിവുഡിലും നിര്‍മ്മിക്കപ്പെട്ടിട്ടുണ്ട്: ദ ഗ്രേറ്റ് ഡിക്ടേറ്റര്‍, സോഫീസ് ചോയ്സ്, ദ ഡയറി ഓഫ് ആന്‍ ഫ്രാങ്ക്, ഷിന്‍‌ഡ്‌ലേഴ്‌സ് ലിസ്റ്റ്, ലൈഫ് ഈസ് ബ്യൂട്ടിഫുള്‍, പിയാനിസ്റ്റ്... അങ്ങനെ എല്ലാ കാലഘട്ടത്തിലും ഹൊളോക്കാസ്റ്റുമായി ബന്ധപ്പെട്ടോ അതിന്റെ പശ്ചാത്തലത്തിലോ ധാരാളം സിനിമകള്‍ ഉണ്ടായിട്ടുണ്ട്. ഇവയിലെല്ലാം സ്വാഭാവികമായും ജൂതന്മാരാണ് ഇരകള്‍; പലപ്പോഴും ഹിറ്റ്ലറടക്കമുള്ള നാത്‌സി കഥാപാത്രങ്ങള്‍ പരിഹസിക്കപ്പെടുന്നുണ്ടെങ്കിലും. പക്ഷേ, റ്റരാന്റീനോയുടെ സിനിമയില്‍ കാര്യങ്ങള്‍ തലതിരിഞ്ഞാണുള്ളത്: പേരു കടംകൊണ്ട സിനിമയിലെ അമേരിക്കന്‍ സൈനികരെ ഓര്‍മിപ്പിക്കും പോലെ, ജൂതന്മാരായ (നേതാവായ ബ്രാഡ് പിറ്റിന്റെ കഥാപാത്രമൊഴിച്ച്) അമേരിക്കന്‍ സൈനികരുടെ ഒരു ഗ്രൂപ്പ് നാത്‌സികളെ വേട്ടയാടി നിഷ്ക്കരുണം കൊന്നൊടുക്കുന്നതാണ് സിനിമയുടെ പ്രധാന കഥാതന്തു.

കേണല്‍ ഹന്‍സ് ലന്‍ഡയുടെ (ക്രിസ്റ്റോഫ് വാള്‍‌ട്ട്‌സ് എന്ന ഓസ്‌ട്രിയന്‍ നടനാണ് സിനിമയിലെ ഏറ്റവും മികച്ച പ്രകടനം കാഴ്ച വയ്ക്കുന്ന ആ റോളില്‍) നേതൃത്വത്തില്‍ നാത്‌സി S.S. ഗാര്‍ഡുകള്‍ ഒരു ഫ്രഞ്ച് കര്‍ഷക കുടുംബത്തില്‍ ഒളിച്ചിരിക്കുന്ന ജൂതന്മാരെ അന്വേഷിച്ചെത്തുന്നതായിട്ടാണ് സിനിമ ആരംഭിക്കുന്നത്. അതില്‍ ഒരു പെണ്‍‌കുട്ടി ഒഴികെ ബാക്കിയെല്ലാവരും നാത്‌സികളുടെ തോക്കിനിരയാകും. അങ്ങനെ രക്ഷപ്പെടുന്ന ആ പെണ്‍കുട്ടി, ശോശന്ന, പിന്നീട് പാരീസില്‍ തന്റെ കറുത്തവര്‍ഗ്ഗക്കാരനായ കാമുകനുമൊത്ത് ഒരു ആര്‍ട്ട് ഹൌസ് തീയേറ്റര്‍ നടത്തുന്നു. സിനിമയുടെ പേരിന്ന് ഹേതുവായ ജൂതവംശജരായ അമേരിക്കന്‍ പട്ടാളക്കാര്‍ ഫ്രാന്‍‌സില്‍ ഉടനീളം നടന്ന് നാത്‌സികളെ ചിത്രകഥകളിലെപ്പോലെ ചിത്രവധം ചെയ്ത് രസിക്കുന്നുണ്ട്. അവരുടെ നേതാവ് ലെഫ്.ആള്‍ഡോ റെയ്നി (ബ്രാഡ് പിറ്റ്) ജൂതനല്ല; ടെന്നസിക്കാരനും സിരയില്‍ കുറച്ച് അമേരിക്കന്‍-ഇന്ത്യന്‍ രക്തമുള്ളയാളുമാണ്. (റ്റരാന്റീനോ ടെന്നസിലെ നോക്സ്‌വില്ലിലാണ് ജനിച്ചത്; കുറച്ച് ചെറോക്കി രക്തക്കലര്‍പ്പുമുണ്ട്.) മൂന്നാമതൊരു സംഘം സിനിമാപ്രവര്‍ത്തകരും വിമര്‍ശകരുമടങ്ങിയതാണ്; അവരുടെയും ലക്ഷ്യം നാത്‌സികളുടെ നേതൃത്വത്തെ ഉന്മൂലനം ചെയ്യുക തന്നെ.

അങ്ങനെയിരിക്കുമ്പോഴാണ് ചിലന്തിവലയിലേക്ക് ഇര വന്നുവീഴുന്നതുപോലെ ഗീബല്‍‌സിന്റെ ഒരു നാത്‌സി പ്രചരണ സിനിമയുടെ പ്രീമീയര്‍ ചെയ്യാന്‍ ശോശന്നയുടെ തീയേറ്റര്‍ തിരഞ്ഞെടുക്കപ്പെടുന്നത്. പോരാത്തതിന് ആ സിനിമയിലെ നായകനും നാത്‌സികളുടെ ആരാധനപാത്രവുമായ ചെറുപ്പക്കാരന്ന് ശോശന്നയോട് അടങ്ങാത്ത പ്രേമവും.

സമാന്തരമായി നീങ്ങുന്ന ഈ മൂന്ന് കഥാതന്തുക്കളും അവസാനം കൂട്ടിമുട്ടുന്നുണ്ടെങ്കിലും ‘പള്‍പ്പ് ഫിക്ഷനി’ല്‍ വിജയിച്ചപോലെ ആ ടെക്നിക്ക് ഈ സിനിമയില്‍ അത്ര ഫലപ്രാപ്തിയില്‍ എത്തുന്നില്ല. എന്നാലും ഓരോന്നും അതിന്റേതായ നിലയില്‍ മികച്ച രീതിയിലാണ് ചിത്രീകരിച്ചിട്ടുള്ളത്. അതുകൊണ്ട് കുറച്ച് ദൈര്‍ഘ്യമുള്ള സിനിമ (ഏതാണ്ട് രണ്ടര മണിക്കൂര്‍) ബോറടിപ്പിക്കില്ല.

നാത്‌സികളും അവരെ വേട്ടയാടുന്നവരും സിനിമാപ്രേമികള്‍ ആകുമ്പോള്‍ സിനിമയില്‍ സിനിമ ചര്‍ച്ചാവിഷയം ആവുന്നത് സ്വാഭാവികം. അത്തരത്തിലുള്ള ഒരു രംഗത്തില്‍ ‘കിംഗ് കോംഗി’ന് ആഫ്രിക്കക്കാരെ അടിമകളാക്കി അമേരിക്കന്‍ വന്‍‌കരയിലേക്ക് കൊണ്ടുവന്നതിന്റെ പ്രതീകാത്മകതയെക്കുറിച്ച് ഒരു നാത്‌സി ഓഫീസര്‍ വാചാലനാകുന്നുണ്ട്. തക്കം കിട്ടുമ്പോള്‍ ‘കുരങ്ങ്’ എന്ന് വിളിച്ച് കറുത്തവരെ വിളിച്ച് ആക്ഷേപിക്കുന്ന വംശവെറിയന്മാര്‍ തിയേറ്ററിന്റെ ഇരുട്ടിലിരുന്ന് ചൂളുന്നുണ്ടാവാം എന്ന് പ്രതീക്ഷിക്കാം. പക്ഷേ, റ്റരാന്റീനോയുടെ ലക്ഷ്യം സാമൂഹികപരിഷ്കരണത്തേക്കാള്‍ ‘കിംഗ് കോംഗ്’ എന്ന സിനിമയുടെ പ്രതീകാത്മകത ചൂണ്ടിക്കാട്ടുക മാത്രമാണ്.

അവസാനം നാത്‌സികളെ തീയേറ്ററിന്റെ ഉള്ളില്‍ പൂട്ടിയിട്ട് തീ കൊടുക്കാന്‍ ഉപയോഗിക്കുന്നത് പെട്ടന്ന് തീപിടിക്കുന്ന സിനിമാ ഫിലിം. അങ്ങനെ സിനിമ ഫലപ്രദമായ ഒരായുധം കൂടി ആകുന്നു ഈ സിനിമയില്‍. ഗീബല്‍‌സിന്റെ നേതൃത്വത്തിലുള്ള നാത്‌സി പ്രചരണയന്ത്രത്തിന്റെ ഒരു പ്രധാന ആയുധം സിനിമയായിരുന്നല്ലോ. അന്നത്തെ ആ പുതിയ മാധ്യമത്തില്‍ നാത്‌സി അനുഭാവികളായ സിനിമ നിര്‍മ്മാതാക്കള്‍ കൈവരിച്ച മുന്നേറ്റം ചില്ലറയൊന്നുമല്ല. സംവിധായകന്‍ സിനിമ കൊണ്ട് തന്നെ അവരോട് പ്രതികാരം ചെയ്യുന്നുണ്ടെങ്കിലും തനിക്ക് ജര്‍മന്‍ സിനിമയിലുള്ള പാണ്ഡിത്യം പ്രേക്ഷകരെ അറിയിച്ചിട്ടേ അദ്ദേഹം അവസാനത്തെ സംഹാരതാണ്ഡവത്തിലേക്ക് നമ്മളെ ആനയിക്കുന്നുള്ളൂ.

ഈ ചിത്രം റിലീസ് ചെയ്തപ്പോള്‍ അമേരിക്കന്‍ പത്രങ്ങളുടെ വിമര്‍ശകര്‍ ഒട്ടും അനുഭാവത്തോടെയല്ല അതിനെ സ്വീകരിച്ചത്. ന്യൂസ് വീക്ക് (ലിങ്ക് ഇവിടെ), ന്യൂ യോര്‍ക്കര്‍ (ലിങ്ക് ഇവിടെ), ന്യൂ യോര്‍ക്ക് ടൈംസ് (ഇവിടെ ) തുടങ്ങിയ പല പ്രസിദ്ധീകരണങ്ങളും നേരിയതോ കടുത്തതോ ആയ വിമര്‍ശനങ്ങളുമായാണ് റിവ്യൂകള്‍ ഇറക്കിയത്. സിനിമയുടെ പോരായ്മകളെക്കാള്‍ ഏറെ, ഹൊളോക്കാസ്റ്റ് എന്ന നാത്‌സികള്‍ അഴിച്ചുവിട്ട കൊടുംക്രൂരതയുടെ ഇരകളെ പ്രതിനിധീകരിക്കുന്നവര്‍ സിനിമയില്‍ വേട്ടക്കാരായി അണിനിരക്കുന്നതാണ് അവര്‍ക്ക് ഒട്ടും ഇഷ്ടപ്പെടാഞ്ഞത്. ഒരു പക്ഷേ അവരുടെ അഭിപ്രായം ശരിയായിരിക്കാം എന്ന് സിനിമ കാണും വരെ എനിക്കും തോന്നിയിരുന്നു. പക്ഷേ, സിനിമയുടെ തുടക്കം എന്റെ അഭിപ്രായത്തെ മാറ്റിമറിച്ചു. ഫ്രഞ്ചു ഗ്രാമീണന്റെ വീട്ടില്‍ ഒളിച്ചിരിക്കുന്ന ഒരു ജൂതക്കുടുംബത്തെ നാത്‌സികള്‍ കണ്ടെത്തുന്നതും നിഷ്ക്കരുണം വകവരുത്തുന്നതുമാണ് തുടക്കം. റ്റരാന്റീനോ തന്റെ സിനിമാക്കമ്പത്തിലേക്കും കോമഡിയിലൂന്നിയ പതിവ് കൈയടക്കങ്ങളിലേക്കും വഴുതി വീഴുന്നതിന്നുമുമ്പ്, ഹോളോക്കാസ്റ്റിന്റെ യഥാര്‍ഥ മുഖം നമ്മെ കാണിച്ചുതരാന്‍ മറക്കുന്നില്ല. ഞാന്‍ കുറെ ഹോളോക്കാസ്റ്റ് പടങ്ങള്‍ കണ്ടിട്ടുണ്ടെങ്കിലും ഈ സിനിമയിലെ തുടക്കം പോലെ മനസ്സില്‍ തങ്ങി നില്‍ക്കുന്ന ഒന്ന് വേറെയില്ല.

ഈ സിനിമ കൊണ്ട് ഹോളോക്കാസ്റ്റിന്റെ ഭീകരമുഖം പ്രേക്ഷകരുടെ മനസ്സില്‍ രൂഢമൂലമാകുന്നുവെന്നാണ് എനിക്ക് തോന്നിയത്. ഹിറ്റ്ലറെയും അനുചരരെയും സിനിമയില്‍ കത്തിച്ചാമ്പലാക്കുന്നതുവഴി അവരുടെ പൈശാചികതക്ക് എന്തെങ്കിലും കുറവ് ഭാവിയില്‍ പൊതുജനാഭിപ്രായത്തിന് ഉണ്ടാകുമെന്ന് തോന്നുന്നില്ല. ഒരു പക്ഷേ, അത്തരം ഒരു പ്രവൃത്തിയിലൂടെ തിയേറ്ററിന്ന് പുറത്തിറങ്ങുന്നതുവരെ പ്രേക്ഷകര്‍ക്ക് ഒരു ചെറിയ സന്തോഷം തോന്നുന്നെങ്കില്‍ അവരെ കുറ്റം പറായാനും പറ്റില്ല.

ഹോളിവുഡിലെ മികച്ച എഴുത്തുകാരുടെയും സംവിധായകരുടെയും നിരയില്‍ താന്‍ ഉണ്ടെന്ന് ഈ ചിത്രത്തിലൂടെ റ്റരാന്റീനോ ഒരിക്കല്‍ക്കൂടി തെളിയിച്ചിരിക്കുന്നു.

Friday, September 04, 2009

ഒബാമയുടെ ഹെല്‍ത്ത് കെയര്‍ ബില്ലില്‍ എന്തുകൊണ്ട് പബ്ലിക്ക് ഓപ്ഷന്‍ വേണം?

അങ്ങനെ ഞാന്‍ അവസാനം എന്റെ ഇം‌ഗ്ലീഷ് ബ്ലോഗ് തുടങ്ങി. ഒബാമയുടെ ഹെല്‍‌ത്ത് കെയര്‍ ബില്ലിനെ കുറിച്ച് കൈയിലുണ്ടായിരുന്ന ഒന്ന് റീസൈക്കിള്‍ ചെയ്ത് ഇടുന്നു:

ഒബാമയുടെ ഹെല്‍ത്ത് കെയര്‍ ബില്ലില്‍ എന്തുകൊണ്ട് പബ്ലിക്ക് ഓപ്ഷന്‍ വേണം?

Sunday, August 16, 2009

പാവം യൂദാസ്


Giotto’s “Betrayal of Christ” (circa 1305)

ഒരു കത്തോലിക്കാ കുടുംബത്തില്‍ ജനിച്ചുവളര്‍ന്നതിലെ പ്രധാനപ്പെട്ട ഓര്‍മകളില്‍ ചിലത്, “യൂദാസ്” എന്ന വാക്ക് എന്റെ അപ്പനും അമ്മയും അടുത്ത കുടുംബാംഗങ്ങളുമൊക്കെ ഉപയോഗിച്ചിരുന്ന സന്ദര്‍ഭങ്ങളാണ്: തികച്ചും വഞ്ചകരും പുറകില്‍ നിന്ന് കുത്തുന്നവരുമെന്ന് അവര്‍ക്ക് തോന്നിയവര്‍ക്കും വേണ്ടി നീക്കി വച്ചിരുന്ന വിശേഷണമായിരുന്നു ആ വാക്ക്. “യൂദാസ്” തെറിയേക്കാള്‍ നികൃഷ്ടമായ പദമായിരുന്നു അവര്‍ക്ക്; യൂദാസുകളുമായി മുദ്രകുത്തപ്പെടുന്നവരുമായി സംസര്‍ഗം ഉണ്ടാകാനുള്ള സാധ്യത വളരെ കുറവുമായിരുന്നു. പക്ഷേ, പള്ളിയിലും വേദോപദേശക്ലാ‍സിലുമൊക്കെ ആവര്‍ത്തിച്ചുകേട്ട സുവിശേഷ കഥകളില്‍ നിന്ന് നന്നേ ചെറുപ്പത്തില്‍ തന്നെ ഒരു കാര്യം എനിക്ക് വ്യക്തമായി: യേശുവിന്റെ മരണവും ഉത്ഥാനവും ആകസ്മികമല്ല; “എഴുതപ്പെട്ടതാണ്”. അതായത് എഴുതപ്പെട്ടിരുന്നതുപോലെ സംഭവിക്കേണ്ടിയിരുന്നതാണ് അദ്ദേഹത്തിന്റെ കുരിശുമരണവും ക്രിസ്തുമതത്തിന്റെ അടിസ്ഥാനം തന്നെയായ മൂന്നാം നാളത്തെ ഉയിര്‍പ്പും.

അപ്പോള്‍ യേശുവിനെ കുരിശുമരണത്തിലേക്ക് നയിച്ച ഒറ്റിന്റെ കാരണക്കാരനായ യൂദാസ് എങ്ങനെയാണ് കുറ്റക്കാരനാകുന്നത്? കഠിനമായ പരിശീലനത്തിനുശേഷം കാണികളുടെ മുമ്പില്‍ നന്നായി ചെയ്യുന്ന ഒരു നാടകത്തിലെ ഒറ്റ ചുവടുപോലും പിഴക്കാത്ത മികച്ചൊരു നടന്‍ മാത്രമായിരുന്നില്ലേ യൂദാസ്? തന്റെ റോളിനെക്കുറിച്ച് അറിയാതിരുന്നതുകൊണ്ട് പാവം സ്വന്തം ജീവിതം കൊണ്ട് പ്രായശ്ചിത്തവും ചെയ്തു. യൂദാസിനോട് എനിക്ക് സഹതാപം തോന്നിത്തുടങ്ങിയത് അങ്ങനെയാണ്. ഒരളവുവരെ പീലാത്തോസിനോടും എനിക്ക് അങ്ങനെ തോന്നിയിരുന്നു. അത്തരം സംശയങ്ങള്‍ അക്കാലത്ത് ഞാന്‍ പുറത്ത് പ്രകടിപ്പിച്ചിട്ടുണ്ടാകുമെന്ന് തോന്നുന്നില്ല; അന്നും ഇന്നും ഒട്ടും പൊളിറ്റിക്കലി കറക്റ്റ് അല്ലാത്തെ ആശങ്കകള്‍ പ്രകടിപ്പിക്കാന്‍ പറ്റിയ സ്ഥലം അല്ല കേരളം‍. “ആറാം തിരുമുറിവ്” നാടകത്തിനെതിരെ ‘ക്രിസ്തുനാഥന്‍ സിന്ദാബാദ്’ എന്ന് മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ച ഒരു സമൂഹത്തില്‍, യൂദാസിനെ ഒരു മനുഷ്യനായി കാണാന്‍ ബഹുദൂരം സഞ്ചരിക്കണമല്ലോ.

യൂദാസിനോടുള്ള അലിവ് മനസ്സിലിട്ട് നടക്കുന്ന കാലത്താണ് ‘യൂദാസിന്റെ കാമുകി’ എന്ന ഒരു നോവല്‍ വായിക്കുന്നത്. എഴുത്തുകാരന്റെ പേര് എനിക്ക് ഓര്‍മ വരുന്നില്ല; പക്ഷേ, അദ്ദേഹം കത്തോലിക്ക പ്രസിദ്ധീകരണങ്ങളില്‍ ഒക്കെ എഴുതിയിരുന്ന ഒരു കുഞ്ഞാട് തന്നെയായിരുന്നെന്ന് തോന്നുന്നു. യൂദാസിന്റെ കാമുകി ആ നോവലില്‍ മഗ്ദലന മറിയമാണ്. സുവിശേഷങ്ങളുടെ തടവറയില്‍ നിന്ന് യൂദാസ് എന്ന കഥാപാത്രം പുറത്തുപോകുന്നില്ലെങ്കിലും മഗ്ദലന മറിയത്തിന്റെ കാമുകനാക്കുന്നതു വഴി വെറുമൊരു ഒറ്റുകാരനെന്ന ഒറ്റ ഡൈമണ്‍ഷനില്‍ നിന്ന്, ഒരു സാധാരണ മനുഷ്യന്റെ മജ്ജയും മാംസവും ആ നോവല്‍ യൂദാസിന് കിട്ടുന്നുണ്ട്. ഇതിലപ്പുറം എന്തെങ്കിലും മലയാളസാഹിത്യത്തില്‍ യൂദാസിനെക്കുറിച്ച് ഉണ്ടായിട്ടുണ്ടോ? എന്റെ പരിമിതമായ മലയാളം വായനയില്‍ ഒന്നും കണ്ടിട്ടില്ല.

പക്ഷേ, യൂദാസിനെക്കുറിച്ചുള്ള ആകാംഷ പുറംലോകത്ത് വളരെ ശക്തമായിരുന്നെന്ന് പിന്നീട് മനസിലായി. കസാന്‍‌ദ്സാക്കീസിന്റെ ‘ലാസ്റ്റ് ടെം‌പ്‌റ്റേഷനി’ല്‍ റോമന്‍ അടിമത്തത്തെ ചെറുക്കുന്ന ശക്തനായ ഒരു വിപ്ലവകാരിയാണ് യൂദാസ്. യേശുവുവിന് ശിഷ്യപ്പെടുന്നത് അദ്ദേഹം ചെറുത്തുനില്‍പ്പിന്റെ നേതൃത്വം ഏറ്റെടുക്കും എന്ന വ്യാമോഹത്തിലാണ്. പക്ഷേ, സീസറിനുള്ളത് സീസറിനും ദൈവത്തിനുള്ളതിന് ദൈവത്തിനും എന്ന് പ്രഖ്യാപിച്ച് യേശു അന്നത്തെ രാഷ്ട്രീയ-പടക്കപ്പുരയില്‍ നിന്ന് താല്‍‌ക്കാലികമായെങ്കിലും വിദഗ്ദമായി രക്ഷപ്പെടുന്നുമുണ്ട്.

എന്റെ മനസ്സില്‍ തന്നെ രൂപപ്പെട്ടതാണോ അതോ ആരോ പറഞ്ഞതാണോ എന്ന് ഉറപ്പില്ല. പക്ഷേ, യേശുവിന്റെ കുരിശുമരണം യേശുവും യൂദാസും കൂടി നടത്തിയ ഒരു രാഷ്ട്രീയനാടകം കൈവിട്ടുപോയതാണെങ്കിലോ? അതായത് , യേശു അറിഞ്ഞുകൊണ്ടുതന്നെ യൂദാസ് അദ്ദേഹത്തെ ജൂതപ്രമാണികള്‍ക്ക് ഏല്പിച്ച് കൊടുക്കുന്നു; ചോദ്യം ചെയ്യലും ഭേദ്യവുമൊക്കെ വഴി കൂടുതല്‍ ജനങ്ങള്‍ക്കിടയില്‍ അറിയപ്പെടാന്‍. പക്ഷേ, യൂദാസിന് പ്രമാണികളുമായുള്ള പിടി ഉപയോഗിച്ച് യേശുവിനെ മരണശിക്ഷയില്‍ നിന്ന് രക്ഷിക്കാനാവാതെ പോകുന്നു; സുഹൃത്തിനെ രക്ഷിക്കാനാവാത്ത വിഷമത്തില്‍ അദ്ദേഹം ആത്മഹത്യ ചെയ്യുകയും ചെയ്യുന്നു.

സുവിശേഷത്തിലേക്കാളും നികൃഷ്ടനായി യൂദാസിനെ അവതരപ്പിക്കുന്നത് മെല്‍ ഗിബ്സന്റെ പാഷന്‍ ഓഫ് ദ ക്രൈസ്റ്റ് എന്ന സിനിമയില്‍ ആണ്. പിശാച് ബാധിതനായാണ് അതില്‍ യൂദാസ് പോയി തൂങ്ങിച്ചാകുന്നത്. തികച്ചും വെറുപ്പുളവാക്കുന്ന ആ സിനിമയിലെ ഏറ്റവും വൃത്തികെട്ട സീനുകളാണ് അതില്‍ യൂദാസിന് വേണ്ടി നീക്കി വച്ചിട്ടുള്ളത്. ഇനി മെല്‍ ഗിബ്‌സന്റെ പടങ്ങള്‍ കാണില്ല എന്ന് ആ സിനിമ കണ്ടിറങ്ങിയശേഷം തീരുമാനിക്കുകയും ചെയ്തു. യൂദാസിന്റെ വഞ്ചനയെക്കാള്‍ മെല്‍ ഗിബ്സന്‍ എന്ന പച്ച മനുഷ്യന്റെ ഉള്ളിലെ വിഷമാണ് എന്നില്‍ ഏറെ വെറുപ്പുളവാക്കിയത്.

ഇതെല്ലാം എഴുതാന്‍ കാരണം യൂദാസിനെക്കുറിച്ച് ഈയിടെ ന്യൂ യോര്‍ക്കറില്‍ വന്ന “യൂദാസ് ഇസ്ക്കറിയോത്തിനെ നമ്മള്‍ വെറുക്കണമോ?” എന്ന നല്ല ലേഖനമാണ്. എനിക്ക് ചെറുപ്പത്തില്‍ ഉണ്ടായിരുന്ന പല സംശയങ്ങളും ഇതിലും ഉന്നയിക്കപ്പെടുന്നുണ്ട്. 1978-ല്‍ ഈജിപ്തില്‍ കണ്ടെടുത്ത, കോപ്റ്റിക് ഭാഷയില്‍ എഴുതപ്പെട്ട ‘യൂദാസിന്റെ സുവിശേഷം’ യൂദാസിനെ അക്കാദമിക് വൃത്തങ്ങളില്‍ വളരെയധികം ചര്‍ച്ചചെയ്യപ്പെടാന്‍ ഇടയാക്കി. ആ സുവിശേഷത്തില്‍ യേശുവിന്റെ പ്രിയശിഷ്യനാണ് യൂദാസ്. കസാന്‍‌ദ്‌സാക്കീസും ബോര്‍ഗസും അടക്കം പല എഴുത്തുകാരും കലാകാരന്മാരും യൂദാസിനെ നല്ല വെളിച്ചത്തില്‍ കാണുന്നുണ്ട്. എങ്കിലും, നൂറ്റാണ്ടുകളായി യൂദാസിനെ പൈശാചികവല്‍ക്കരിക്കുന്നതിന്റെ പ്രധാന രാഷ്ട്രീയം ജൂതന്മാരെ മോശക്കാരാക്കി ചിത്രീകരിക്കുവാനായിരുന്നു എന്ന് ഈ ലേഖനത്തില്‍ നിരീക്ഷിക്കുന്നുണ്ട്. യൂദാസ് എന്ന സുവിശേഷത്തിലെ സങ്കീര്‍ണ്ണകഥാപാത്രത്തെപ്പറ്റി കൂടുതല്‍ അറിയാന്‍ ഈ ലേഖനം വളരെ ഉപകരിക്കും.

Friday, May 22, 2009

പ്രഭാകരന്റെ പതനം

സ്വദേശത്ത് ജനാധിപത്യം ശക്തിപ്പെടുക; അയല്‍‌രാജ്യത്ത് അതിന്റെ ഒരു ആജന്മശത്രു പരാജയപ്പെടുക. സന്തോഷത്തിന് വകയുള്ള വാര്‍ത്തകളാണ് കഴിഞ്ഞ രണ്ട് ആഴ്ചകളായിട്ട് പുറത്തുവരുന്നത്. ഏകാധിപതികള്‍ വീഴുമ്പോള്‍ എനിക്ക് ഭയങ്കര സന്തോഷം ഉണ്ടാകാറുണ്ട്. അതുകൊണ്ട് ശ്രീലങ്കന്‍ പട്ടാളം പ്രഭാകരന്റെ കഥകഴിച്ചപ്പോഴും അങ്ങനെതന്നെ തോന്നി. (സദ്ദാം ഹുസൈന്‍ വീണപ്പോഴും അതേ വികാരമാണ് ഉണ്ടായത്; അതിന്നുശേഷം ഇറാക്കികള്‍ അയാളുടെ കീഴില്‍ അനുഭവിച്ചതിനേക്കാള്‍ യാതന അനുഭവിക്കുന്നതുകണ്ടപ്പോള്‍ വീണ്ടുവിചാരം ഉണ്ടായതു വേറെ കാര്യം.)

‘പ്രഭാകരന്‍‘ എന്ന് വേലുപ്പിള്ളൈ പ്രഭാകരന്റെ പേര് പത്രങ്ങളില്‍ എഴുതിക്കാണാന്‍ വളരെ നാളുകള്‍ എടുത്തു എന്നാണ് എന്റെ ഓര്‍മ. ‘പിറഭാകരന്‍‘ എന്നൊക്കെയുള്ള ചില വിചിത്രരൂപങ്ങളാണ് ആദ്യമൊക്കെ കണ്ടിട്ടുള്ളത്. അന്ന് രാഷ്ട്രീയക്കാരും മാധ്യമങ്ങളും പൊതുവേ തമിഴ് വിഘടനവാദത്തെ പിന്താങ്ങിയിരുന്നതുകൊണ്ട് കാലത്ത് വായിക്കാന്‍ ഒരു എരിവുള്ള വാര്‍ത്ത എന്നതില്‍ കവിഞ്ഞ് ശ്രീലങ്കയിലെ തമിഴ് കലാപത്തെ ആരെങ്കിലും കണക്കിലെടുത്തിരുന്നു എന്ന് തോന്നുന്നില്ല.

അങ്ങനെയിരിക്കെയാണ് ഐ.പി.കെ.എഫ്. -നെ രാജീവ് ഗാന്ധി ആ കലാപഭൂമിയില്‍ നിയോഗിക്കുന്നതും വേലിയില്‍ ഇരിന്നിരുന്ന പാമ്പിനെ എടുത്ത് കോ‌‌‌ണത്തില്‍ വച്ചത് പോലെ എന്ന് എന്റെ നാട്ടില്‍ പറയുന്നതുപോലെ ആയതും. ആ ചരിത്രങ്ങളൊന്നും ഇവിടെ വിളമ്പേണ്ട കാര്യമില്ല എന്ന് തോന്നുന്നു. പക്ഷേ, ഞാന്‍ LTTE-യെ വെറുക്കാന്‍ ഉണ്ടായ കാരണം അക്കാലത്ത് ഇന്ത്യ ടുഡേയില്‍ വന്ന ഒരു മുഖചിത്രമാണ്. അതില്‍, കൊല്ലപ്പെട്ട നമ്മുടെ ജവാന്‍‌മാര്‍ നല്ല യൂണിഫോമും ബൂട്ടുമൊക്കെ ഇട്ട് ഒരു തെരുവ് മുഴുവന്‍ നിറഞ്ഞ് കിടക്കുന്നു. അവരുടെ വസ്ത്രങ്ങള്‍ കാര്യമായി മുഷിഞ്ഞിട്ടുപോലുമില്ല; ഒരു സിനിമാസീനിലെ സുന്ദരന്മാരും ആരോഗ്യദൃഢഗാത്രരുമായ എക്സ്ട്രാകളെപ്പോലെ. അവരുടെ ജഢങ്ങള്‍ക്ക് കാവല്‍ നില്‍ക്കുന്നത് ലുങ്കിയുടുത്ത് ആട്ടോമാറ്റിക് തോക്കും പിടിച്ച് സ്ലിപ്പറും ഇട്ട് നില്‍ക്കുന്ന രണ്ടോ-മൂന്നോ ഉണക്ക തമിഴന്മാര്‍. അതുവരെ ശ്രീലങ്കന്‍ തമിഴനോടുണ്ടായിരുന്ന എല്ലാ സഹതാപവും ആ ചിത്രം തുളുപ്പിച്ച വെറുപ്പിന്റെ തള്ളലില്‍ ഒഴുകിപ്പോയി.

രാജീവ് ഗാന്ധിയെ കൊന്നതോടുകൂടി ആ വെറുപ്പ് ഒന്നുകൂടി കടുപ്പമായി.

പിന്നീട് ചെന്നൈയിലും അമേരിക്കയിലും വച്ച് ഇടിയപ്പവും പുട്ടും അപ്പവും മീനും തിന്നുന്ന പാവം സിംഹളരെ നേരിട്ട് കാണാനും പരിചയപ്പെടാനും ഇടയായപ്പോള്‍, തൈര്സാദമടിക്കുന്ന തമിഴനേക്കാള്‍ അവരോട് കൂടുതല്‍ മാനസികബന്ധം തോന്നിയത് വേറെ കാര്യം.

സിംഹളര്‍ ശ്രീലങ്കന്‍ തമിഴരോട് ചെയ്ത ക്രൂരതകള്‍, അതിനെവെല്ലുന്ന ക്രൂരത ലോകത്തിന്റെ മുമ്പില്‍ നിരത്തിക്കൊണ്ട്, ലോകജനതയുടെ ഓര്‍മയില്‍ നിന്ന് മായ്ച്ചതും അതുവഴി തമിഴര്‍ക്ക് ഉണ്ടായിരുന്ന എല്ലാ സഹതാപവും ഇല്ലാതാക്കിയതുമാണ് LTTE ചെയ്ത ഏറ്റവും വലിയ പാതകം. LTTE-യുടെ ആ തേര്‍വാഴ്ചക്കിടയില്‍ എല്ലാ പ്രതിയോഗികളെയും വകവരുത്തുക വഴി, തികച്ചും നാഥരില്ലാത്ത ഒരു ജനക്കൂട്ടമായിട്ടുണ്ട് ശ്രീലങ്കന്‍ തമിഴര്‍. ഇപ്പോള്‍ അവരെ സിംഹളഭൂരിപക്ഷത്തിന്റെ കാരുണ്യത്തില്‍ ആക്കിയിരിക്കുന്നതിന് കാരണക്കാര്‍ തമിഴ് ഈലത്തിന് വേണ്ടി ദുശാഢ്യം പിടിച്ച പ്രഭാരനും കൂട്ടാളികളും തന്നെ.

LTTE-യുടെ സുവര്‍ണകാലത്ത് ചന്ദ്രിക കുമാരതുംഗ തമിഴര്‍ക്ക് സ്വയംഭരണാവകാശം വാഗ്ദാനം ചെയ്തിരുന്നു എന്നാണ് എന്റെ ഓര്‍മ. ആ നീക്കുപോക്കിന് പ്രഭാകരന്‍ തയ്യാറായിരുന്നെങ്കില്‍ സമ്പല്‍‌സമൃദ്ധമായ മറ്റൊരു തമിഴ്നാട് പാക്ക് കടലിടുക്കിന് കുറുകെ ഉണ്ടാകുമായിരുന്നു. അത്തരമൊരു സുവര്‍ണാവസരവും ചരിത്രത്തില്‍ സ്ഥിരമായ സ്ഥാനവുമാണ് തന്റെ മെഗലോമാനിയ കൊണ്ട് പ്രഭാകരന്‍ കളഞ്ഞുകുളിച്ചത്.

ശ്രീലങ്കയില്‍ പ്രഭാകരന്റെ ഭാവനയിലുണ്ടായിരുന്ന തമിഴ് ഈലം ഒരിക്കലും ഉണ്ടാകാന്‍ പാടില്ല. അങ്ങനെ ഒന്ന് സംഭവിച്ചാല്‍ ദക്ഷിണേന്ത്യയില്‍ ആഫ്രിക്കയിലൊക്കെ കാണുന്നതുപോലുള്ള, വംശീയാടിസ്ഥാനത്തിനുള്ള വിഘടനവാദവും senseless violence-ഉം നിത്യസംഭവങ്ങള്‍ ആകും.

പ്രഭാകരന്റെ വീഴ്ചയില്‍ സന്തോഷിക്കുമ്പോഴും ചിന്തിക്കേണ്ട 2-3 കാര്യങ്ങള്‍ ഉണ്ട്:

- ഇതുവരെ കത്തിനിന്ന LTTE എന്തുകൊണ്ട് പെട്ടന്ന് തകര്‍ന്നുവീണു? അവര്‍ വെറുമൊരു ഭീകരസംഘടനയല്ല എന്ന് ഓര്‍ക്കണം. സ്വന്തം സൈന്യവും നികുതിപിരുവുമൊക്കെ ഉണ്ടായിരുന്നവരാണ്. ഹമാസ് പോലെയുള്ള സംഘടനയായിട്ടേ അവരെ താരതമ്യം ചെയ്യാന്‍ പറ്റൂ. ഒരു കാരണം പ്രഭാകരന്റെ domestication ആ‍ണ്. കുട്ടികളടക്കം ബാക്കിയുള്ളവരെ suicide bomb-കള്‍ ആയി അയച്ചിട്ട് ഭാര്യയുടെയും കുട്ടികളുടെയും കൂടെ അദ്ദേഹം സുഖമായി തിന്നും കുടിച്ചും എസിയില്‍ കഴിയുകയായിരുന്നു. പ്രമേഹമുള്ള ഗറില്ലാ നേതാക്കള്‍ വളരെ അപൂര്‍വ്വമായേ ലോകത്തുണ്ടാകൂ. പ്രഭാകരന്റെയും മകന്റെയും അവസാനകാലത്തെ യൂണിഫോമിലുള്ള ചില പടങ്ങള്‍ കണ്ടാല്‍ ചിരിവരും. ദുര്‍മേദസ്സുള്ള ചില മലയാളി മിമിക്രിക്കാര്‍ സ്കിറ്റിന് വേഷം കെട്ടി നില്‍ക്കുന്നതുപോലെ തോന്നും അവരെക്കണ്ടാല്‍.

- LTTE-യുടെ പതനത്തില്‍ പാക്കിസ്ഥാന്റെയും ചൈനയുടെയും പങ്ക്. രാജീവ് ഗാന്ധി വധത്തോടെ ഇന്ത്യ പൂര്‍ണമായും ശ്രീലങ്കന്‍ രാഷ്ട്രീയത്തില്‍ നിന്ന് ഒഴിവായി. ആ ശൂന്യതയിലേക്ക് ചൈനയും പാക്കിസ്ഥാനും കയറിയിട്ടുണ്ടെന്ന് വ്യക്തം. സൈനികരംഗത്ത് പാക്കിസ്ഥാനും സാമ്പത്തികരംഗത്ത് ചൈനയും കാലുറപ്പിക്കുമ്പോള്‍ ഇന്ത്യയ്ക്ക് പ്രശന്മാകുന്നത് അതിന്റെ സുരക്ഷിതത്വം ആണ്. ഇന്ത്യന്‍ നേവിക്കുള്ള മുന്‍‌കൈ ശ്രീലങ്കയിലെ തന്ത്രപ്രധാനമായ സാന്നിധ്യത്തിലൂടെ പാക്കിസ്ഥാന് കുറക്കാന്‍ കഴിയും. ഈ രണ്ടു രാജ്യങ്ങളും LTTE-യെ ഒതുക്കാന്‍ സഹായിച്ചിട്ടുണ്ടെങ്കില്‍ അവര്‍ കൂടുതല്‍ സൌജന്യങ്ങള്‍ ശ്രീലങ്കയില്‍ നിന്ന് ഭാവിയില്‍ നേടും എന്ന് ഉറപ്പാണ്.

- അനാഥരായ ശ്രീലങ്കന്‍ തമിഴരെ അവിടത്തെ സര്‍ക്കാര്‍ എങ്ങനെ കൈകാര്യം ചെയ്യും? സിംഹളഭൂരിപക്ഷത്തിന് പഴയരീതികളിലേക്ക് മടങ്ങി ഇനിയും പ്രഭാകരന്‍‌മാരെ സൃഷ്ടിക്കാം; അല്ലെങ്കില്‍ സ്വയംഭരണാവകാശങ്ങള്‍ പോലുള്ള രീതികള്‍കൊണ്ട് യഥാര്‍ത്ഥ അധികാരം അവരുമായി പങ്കുവച്ച് ഈ അവസരത്തെ സ്ഥായിയായ സമാധാനസ്ഥാപനത്തിന് ഉപയോഗിക്കാം. രാജപക്സേയുടെ പ്രഖ്യാപനങ്ങള്‍ തമിഴരോട് അനുഭാവം കാണിച്ചിട്ടാണ് ഇതുവരെ. അദ്ദേഹവും അതിന് ശേഷം വരുന്ന സര്‍ക്കാറുകളും ജനപക്ഷത്തായിരിക്കുമോ എന്നാണ് നമ്മള്‍ ഇനി നോക്കിയിരിക്കേണ്ടത്.

Wednesday, April 15, 2009

കേരളത്തിലെ സീറ്റുകളെപ്പറ്റി എന്റെ അനുമാനങ്ങള്‍ (ഫൈനല്‍)

നാളെ കേരളം പോളിംഗ് ബൂത്തിലേക്ക് പോവുകയാണ്. ഇത്ര ദൂരെ ഇരുന്ന് പത്രങ്ങളിലൂടെ തിരഞ്ഞെടുപ്പിലെ നീക്കങ്ങളെ നിരീക്ഷിക്കാമെന്ന വ്യാമോഹം നടന്നില്ല. കാരണം, ജനങ്ങളുടെ നിലപാടിനെക്കുറിച്ച് പത്രങ്ങളില്‍ കാര്യമായി ഒന്നും എഴുതിക്കണ്ടില്ല; നേതാക്കന്മാരുടെ പ്രസ്താവനകളും അവകാശവാദങ്ങളും അവര്‍ വെറുതേ റിലേ ചെയ്തതേയുള്ളൂ. മലയാളം ബ്ലോഗിലാണെങ്കില്‍ എഴുതാനറിയാവുന്ന മിക്കവാറും പേര്‍ തല്‍ക്കാലത്തേക്ക് സി.പി.എമ്മിന് ചുമരെഴുത്തിനായി നിന്നുകൊടുത്തിരിക്കുകയാണ്.

അഭിപ്രായവോട്ടെടുപ്പുകളില്‍ 15 മുതല്‍ 18 വരെ സീറ്റുകള്‍ യു.ഡി.എഫിന് കിട്ടുമെന്ന് പറയപ്പെടുന്നുണ്ട്. എന്റെ നിഗമനം അവര്‍ക്ക് 16 സീറ്റുകള്‍ കിട്ടുമെന്നാണ്. ആറ്റിങ്ങല്‍, കൊല്ലം, ആലത്തൂര്‍, കോഴിക്കോട് എന്നീ സീറ്റുകള്‍ ഒഴിച്ച് ബാക്കിയെല്ലാം യു.ഡി.എഫ്. പിടിക്കും. മണ്ഡലങ്ങള്‍ തിരിച്ചുള്ള എന്റെ നിഗമനങ്ങള്‍ അവസാനം കൊടുത്തിട്ടുള്ള പട്ടികയില്‍ ഉണ്ട്.

ആരൊക്കെ ജയിച്ചു വന്നാലും കേരളത്തില്‍ നിന്നുള്ള 20 പേരും കോണ്‍‌ഗ്രസ് നേതൃത്വത്തിലുള്ള ഒരു മന്ത്രിസഭയെ പിന്തുണക്കാനാണ് ഏറെ സാധ്യത. അതുകൊണ്ട് യു.ഡി.എഫ് എം.പി.മാരെത്തന്നെ ജയിപ്പിച്ചു കേന്ദ്രത്തിലേക്ക് വിടുന്നതാണ് കേരളത്തിന് നല്ലതെന്ന് എനിക്ക് തോന്നുന്നു. ആകെ ഒരാള്‍ മാത്രം ലോക്‍സഭയില്‍ എത്തിയിട്ടും 3 മന്ത്രിമാര്‍ കഴിഞ്ഞ തവണ കേരളത്തില്‍ നിന്ന് ഉണ്ടായി. ശശി തരൂരിനെ കോണ്‍ഗ്രസ് നേതൃത്വം എങ്ങനെ ഉപയോഗപ്പെടുത്തും എന്നാണ് ഞാന്‍ ഇത്തവണ ഉറ്റുനോക്കുന്നത്.

ഇടതുമുന്നണിയുടെ പിന്തുണ യു.പി.എ. സഖ്യത്തിന് ഒരു തലവേദന തന്നെയായിരുന്നു കഴിഞ്ഞ തവണ. പ്രത്യേകിച്ചും ആണവ‌ ഉടമ്പടിയുമായി ബന്ധപ്പെട്ട് അവര്‍ നടത്തിയ നാടകങ്ങള്‍ രാജ്യത്തിന്റെ പുരോഗതിക്ക് ഇടതുമുന്നണി ഭാവിയിലും തടസ്സമാകുമെന്ന് വ്യക്തമാക്കുകയും ചെയ്തു. ഇടതുമുന്നണിയുടെ പിന്തുണയില്ലാതെ കേന്ദ്രത്തില്‍ ഇത്തവണ കോണ്‍‌ഗ്രസ് നയിക്കുന്ന മുന്നണിക്ക് ഭരണത്തില്‍ എത്താന്‍ കഴിയണം. അതുകൊണ്ട് സ്ഥാനാര്‍ഥിയുടെ വ്യക്തിപരമായ ഗുണഗണങ്ങള്‍ മാത്രം നോക്കാതെ അവരുടെ നിലപാടുകളും നോക്കി നിങ്ങളുടെ വോട്ടവകാശം വിനിയോഗിക്കുക.

എന്റെ അവസാനത്തെ നിഗമനങ്ങള്‍ ഇവയാണ്:






















മണ്ഡലംസ്ഥാനാര്‍ഥികള്‍സാധ്യത
തിരുവനന്തപൂരംശശി തരൂര്‍ (കോണ്‍ഗ്രസ്) രാമചന്ദ്രന്‍ നായര്‍ (സി.പി.ഐ.) ശശി തരൂര്‍ (ഉറപ്പ്)
ആറ്റിങ്ങല്‍ജി.ബാലചന്ദ്രന്‍ (കോണ്‍ഗ്രസ്) എ.സമ്പത്ത് (സി.പി.എം.) എ.സമ്പത്ത് (സാധ്യത)
കൊല്ലംപീതാംബരക്കുറുപ്പ് (കോണ്‍ഗ്രസ്) പി.രാജേന്ദ്രന്‍ (സി.പി.എം.) പി.രാജേന്ദ്രന്‍(സാധ്യത)
പത്തനംതിട്ടആന്റോ ആന്റണി (കോണ്‍ഗ്രസ്) അനന്തഗോപന്‍‍ (സി.പി.എം.) ആന്റോ ആന്റണി ‍(ഉറപ്പ്)
കോട്ടയംജോസ് കെ.മാണി (കേരള കോണ്‍ഗ്രസ്) സുരേഷ് കുറുപ്പ്‍ (സി.പി.എം.) ജോസ് കെ. മാണി ‍(ഉറപ്പ്)
മാവേലിക്കരകൊടിക്കുന്നില്‍ സുരേഷ് (കോണ്‍ഗ്രസ്) ആര്‍.എസ്.അനില്‍‍ (സി.പി.ഐ.) കൊടിക്കുന്നില്‍ സുരേഷ് ‍(ഉറപ്പ്)
ആലപ്പുഴകെ.സി.വേണുഗോപാല്‍ (കോണ്‍ഗ്രസ്) കെ.എസ്.മനോജ്‍ (സി.പി.എം.) കെ.സി.വേണുഗോപാല്‍ ‍(ഉറപ്പ്)
ഇടുക്കിപി.ടി.തോമസ് (കോണ്‍ഗ്രസ്) ഫ്രാ‍ന്‍‌സിസ് ജോര്‍ജ്ജ്‍‍ (കേരള കോണ്‍‌ഗ്രസ്) പി.ടി.തോമസ് (സാധ്യത)
എറണാകുളംകെ.വി.തോമസ് (കോണ്‍ഗ്രസ്) സിന്ധു ജോയി‍‍ (സി.പി.എം.) കെ.വി.തോമസ് (ഉറപ്പ്)
ചാലക്കുടികെ.പി.ധനപാലന്‍ (കോണ്‍ഗ്രസ്) യു.പി.ജോസഫ് (സി.പി.എം.) കെ.പി.ധനപാലന്‍ ‍(ഉറപ്പ്)
തൃശ്ശൂര്‍പി.സി.ചാക്കോ (കോണ്‍ഗ്രസ്) സി.എന്‍.ജയദേവന്‍‍‍ (സി.പി.ഐ.) പി.സി.ചാക്കോ ‍(ഉറപ്പ്)
ആലത്തൂര്‍എന്‍.കെ.സുധീര്‍ (കോണ്‍ഗ്രസ്) പി.കെ.ബിജു‍‍ (സി.പി.എം.) പി.കെ.ബിജു ‍(സാധ്യത)
പാലക്കാട്സതീശന്‍ പാച്ചേനി (കോണ്‍ഗ്രസ്) എം.ബി.രാജേഷ് (സി.പി.എം.) സതീശന്‍ പാച്ചേനി ‍(സാധ്യത)
കോഴിക്കോട്എം.കെ.രാഘവന്‍ (കോണ്‍ഗ്രസ്) മുഹമ്മദ് റിയാസ് (സി.പി.എം.) മുഹമ്മദ് റിയാസ് ‍(സാധ്യത)
വടകരമുല്ലപ്പിള്ളി രാമചന്ദ്രന്‍ (കോണ്‍ഗ്രസ്) പി.സതിദേവി(സി.പി.എം.) മുല്ലപ്പിള്ളി രാമചന്ദ്രന്‍ ‍(സാധ്യത)
മലപ്പുറംഇ.അഹമ്മദ് (മുസ്ലിം ലീഗ്) ടി.കെ.ഹംസ (സി.പി.എം.) ഇ.അഹമ്മദ് (ഉറപ്പ്)
പൊന്നാനിഇ.ടി.മുഹമ്മദ് ബഷീര്‍ (മുസ്ലീം ലീഗ്) ഹുസൈന്‍ രണ്ടത്താണി (സി.പി.എം. സ്വതന്ത്രന്‍) ഇ.ടി.മുഹമ്മദ് ബഷീര്‍ ‍(ഉറപ്പ്)
വയനാട്എം.ഐ.ഷാനവാസ് (കോണ്‍ഗ്രസ്) എം.റഹ്‌മത്തുള്ള‍ (സി.പി.ഐ.) എം.ഐ.ഷാനവാസ് ‍(സാധ്യത)
കണ്ണൂര്‍കെ.സുധാകരന്‍ (കോണ്‍ഗ്രസ്) കെ.കെ.രാഗേഷ്‍‍ (സി.പി.എം.) കെ. സുധാകരന്‍ ‍(സാധ്യത)
കാസര്‍ഗോഡ്ഷാഹിദാ കമാല്‍ (കോണ്‍ഗ്രസ്) പി.കരുണാകരന്‍‍‍ (സി.പി.എം.) ഷാഹിദാ കമാല്‍ ‍(സാധ്യത)

Sunday, April 05, 2009

അമേരിക്കന്‍ മലയാളി കവിതകള്‍

കേരള സാഹിത്യ അക്കാദമി “അമേരിക്കന്‍ മലയാളി കവീതകള്‍” എന്ന പേരില്‍ ഒരു കവിതാസമാഹാരം പുറത്തിറക്കിയിരിക്കുന്നു. പുസ്തകപ്രകാശനത്തിന്റെ വിശദാംശങ്ങള്‍ ഇവിടെ ഉണ്ട്. ജോസഫ് നമ്പിമഠമാണ് ഈ സമാഹാരം എഡിറ്റ് ചെയ്തിരിക്കുന്നത്.

ചെറിയാന്‍ കെ. ചെറിയാന്‍, ജയന്‍ കെ.സി. തുടങ്ങിയ പ്രശസ്തന്മാര്‍ ഇതില്‍ ഉണ്ട്; അതിന്റെ കൂടെ എന്റെ മെംഫിസിലെ കാഴ്ചകള്‍ എന്ന കവിതയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഈ കവിത പോസ്റ്റു ചെയ്തുകൊണ്ടാണ് 2006-ല്‍ ഞാന്‍ എന്റെ മലയാള ബ്ലോഗിംഗ് ആരംഭിക്കുന്നത്.

ആകെ 40 കവിതകള്‍ ആണ് ഈ പുസ്തകത്തില്‍ ഉള്ളത്. രണ്ടോ മൂന്നോ പേരുടേതൊഴിച്ചാല്‍ അമേരിക്കന്‍ മലയാളികളുടെ ഇടയില്‍ നിന്ന് ഗൌരവമുള്ള കവിതകളൊന്നും ഉണ്ടാവുന്നില്ല എന്ന വ്യക്തിപരമായ അഭിപ്രായക്കാരനാണ് ഞാന്‍. എന്നാലും, കവിതയില്‍ താല്പര്യമുള്ളവര്‍ കുറഞ്ഞത് 40 പേരെങ്കിലും ഞാനുള്‍പ്പെടുന്ന അമേരിക്കന്‍ മലയാളി സമൂഹത്തില്‍ ഉണ്ടെന്നറിയുന്നത് വളരെ ആഹ്ലാദകരമാണ്. ആ സന്തോഷവും, ബ്ലോഗില്‍ മാത്രം ഇതിന്നുമുമ്പ് പ്രത്യക്ഷപ്പെട്ട എന്റെ കവിത ഈ സമാഹാരത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിന്റെ സന്തോഷവും ഇവിടെ പങ്കുവയ്ക്കട്ടെ.

Monday, March 23, 2009

നിങ്ങള്‍ ചാവുന്നതിന് മുമ്പ് കണ്ടിരിക്കേണ്ട് 100 ചലച്ചിത്രങ്ങള്‍

ലിസ്റ്റുകള്‍ പ്രസിദ്ധീകരിക്കുന്നതിന്ന് ഞാന്‍ ചെറിയ തോതില്‍ തെറി കേള്‍ക്കാറുണ്ട്. പക്ഷേ, ലിസ്റ്റുകള്‍ വഴി ഞാന്‍ ധാരാളം നല്ല സിനിമകളും പുസ്തകങ്ങളും കണ്ടെത്തിയിട്ടുള്ളതുകൊണ്ട് (പ്രത്യേകിച്ച് അത്ര പ്രശസ്തി ലഭിക്കാത്തവ) അവയിലുള്ള വിശ്വാസം ഇപ്പോഴും നിലനില്‍ക്കുന്നു.

ഈ ലിസ്റ്റ് യാഹൂ! മൂവീസില്‍ കണ്ടതാണ്. ഹോളിവുഡ് ചിത്രങ്ങള്‍ മാത്രമല്ല ഈ ലിസ്റ്റിലുള്ളതെന്ന സവിശേഷത ഇതിനുണ്ട്. ഞാന്‍ ഏകദേശം 62 ചിത്രങ്ങള്‍ ഈ ലിസ്റ്റില്‍ നിന്ന് ഇതിനകം കണ്ടിട്ടുണ്ട്. ഏകദേശം എന്നുപറയാന്‍ കാരണം, ചില ചിത്രങ്ങള്‍ കണ്ടോ എന്ന് അത്ര ഉറപ്പില്ല. മിക്കവാറും 62-ന് മുകളിലായിരിക്കും യഥാര്‍ഥ എണ്ണം.

ഈ ലിസ്റ്റില്‍ കാണാത്ത, നിങ്ങളുടെ ഏറ്റവും പ്രിയപ്പെട്ട ചിത്രങ്ങള്‍ ഏതാണ്?

എനിക്ക് പെട്ടന്ന് ഓര്‍മയില്‍ വരുന്നത് ഇവയാണ്: Bullworth, American Beauty, Seven, Gandhi, Amadeus, Platoon, Shining, Reservoir Dogs, Zorba the Greek, JFK, Momento, Midnight Express, Beloved, Fargo, Sling Blade, Crash, Sideways, Children of Heaven (Iran), Ikiru (Japan), Das Boot (Germany), Run Lola Run (Germany), Chungking Express (Hongkong), Mongol (Kazakistan), Central Station (Brazil), Farewell my Concubine (China)

ഇന്ത്യയില്‍ നിന്ന് ഈ ലിസ്റ്റില്‍ ഒരു ചിത്രമേയുള്ളൂ: സത്യജിത് റായിയുടെ ‘Appu's World'. ഞാന്‍ കണ്ടിട്ടുള്ളവയില്‍ ‘ചാന്ദ്നീ ബാര്‍‘ അതില്‍ ചേര്‍ക്കാവുന്നതാണെന്ന് തോന്നുന്നു. മലയാളത്തില്‍ നിന്ന്????? നമുക്ക് പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍?? ഹോളിവുഡില്‍ നിര്‍മ്മിക്കപ്പെട്ടെങ്കില്‍ തിലകന് ഓസ്കര്‍ കിട്ടാമായിരുന്ന പടമാണതെന്ന് പലവട്ടം ആ ചിത്രം കണ്ടശേഷവും എനിക്ക് തോന്നിയിട്ടുണ്ട്.

Thursday, March 19, 2009

കേരളത്തിലെ സീറ്റുകളെപ്പറ്റി എന്റെ അനുമാനങ്ങള്‍ - മാര്‍ച്ച് 19

2 മുന്നണികളും സ്ഥാനാ‍ര്‍ഥികളെ ഏതാണ്ട് അണിനിരത്തി കഴിഞ്ഞു. കോണ്‍ഗ്രസുകാര്‍ പതിവുപോലെ സ്വന്തം കാലില്‍ വെടിവച്ചുകൊണ്ടാണ് സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കിയിരിക്കുന്നത്. ശശി തരൂരിനെ അവര്‍ക്ക് തിരുവനന്തപുരത്ത് മത്സരിപ്പിക്കാന്‍ കഴിഞ്ഞ നേട്ടം, ഹൈബി ഈഡന് എറണാകുളത്ത് സ്ഥാനാര്‍ത്തിത്വം നിഷേധിച്ചുകൊണ്ട് കളഞ്ഞുകുളിച്ചു. സി.പി.എം. ചെറുപ്പക്കാരെ മത്സരിപ്പിക്കുമ്പോള്‍ കെ.വി.തോമസിനെപ്പോലെയുള്ള അവസരവാദികളെ പൊടിതട്ടിയെടുത്ത് നിറുത്തുന്നത് ഐക്യമുന്നണിക്ക് ദോഷകരമാകും എന്ന് തീര്‍ച്ച. വി.എം.സുധീരന്‍ ചെറുപ്പക്കാര്‍ക്ക് അവസരം കൊടുക്കണമെന്ന് പറഞ്ഞ് മത്സരത്തില്‍ നിന്ന് ഒഴിഞ്ഞുനില്‍ക്കുന്നതിന്റെ പൊള്ളത്തരം സാധാരണ വോട്ടര്‍മാര്‍ക്ക് മനസിലാകുന്നതും കോണ്‍‌ഗ്രസിന്റെ ലിസ്റ്റ് കാണുമ്പോഴാണ്. അതേ ചൊല്ലിയുള്ള വിവാദങ്ങള്‍ നീണ്ടുപോയി പാര്‍ട്ടിയെ ക്ഷീണിപ്പിക്കുമെന്ന് ഷാനിമോള്‍ ഉസ്മാന്‍ ഉറപ്പാക്കുകയും ചെയ്യും.

ആലത്തൂരില്‍ സി.പി.എം.-ന്റെ പി.കെ.ബിജുവിന്റെ സ്ഥാനാര്‍ത്തിത്വം ശ്രദ്ധേയമാണ്. കഴിവുള്ളവരെ നേതൃത്വനിരയിലേക്ക് കൊണ്ടുവരിക എന്ന ആ പാര്‍ട്ടിയുടെ പരിഗണന വളരെ പ്രശംസനീയം തന്നെ. പി.കെ.ബിജുവ്ന്റെ വെബ്ബ് സൈറ്റ് www.pkbiju.com.

എന്റെ പുതുക്കിയ നിഗമനങ്ങള്‍ ഇവയാണ്:






















മണ്ഡലംസ്ഥാനാര്‍ഥികള്‍സാധ്യത
തിരുവനന്തപൂരംശശി തരൂര്‍ (കോണ്‍ഗ്രസ്) രാമചന്ദ്രന്‍ നായര്‍ (സി.പി.ഐ.) ശശി തരൂര്‍ (ഉറപ്പ്)
ആറ്റിങ്ങല്‍ജി.ബാലചന്ദ്രന്‍ (കോണ്‍ഗ്രസ്) എ.സമ്പത്ത് (സി.പി.എം.) എ.സമ്പത്ത് (സാധ്യത)
കൊല്ലംപീതാംബരക്കുറുപ്പ് (കോണ്‍ഗ്രസ്) പി.രാജേന്ദ്രന്‍ (സി.പി.എം.) പി.രാജേന്ദ്രന്‍(ഉറപ്പ്)
പത്തനംതിട്ടആന്റോ ആന്റണി (കോണ്‍ഗ്രസ്) അനന്തഗോപന്‍‍ (സി.പി.എം.) ആന്റോ ആന്റണി ‍(ഉറപ്പ്)
കോട്ടയംജോസ് കെ.മാണി (കേരള കോണ്‍ഗ്രസ്) സുരേഷ് കുറുപ്പ്‍ (സി.പി.എം.) ജോസ് കെ. മാണി ‍(ഉറപ്പ്)
മാവേലിക്കരകൊടിക്കുന്നില്‍ സുരേഷ് (കോണ്‍ഗ്രസ്) ആര്‍.എസ്.അനില്‍‍ (സി.പി.ഐ.) കൊടിക്കുന്നില്‍ സുരേഷ് ‍(ഉറപ്പ്)
ആലപ്പുഴകെ.സി.വേണുഗോപാല്‍ (കോണ്‍ഗ്രസ്) കെ.എസ്.മനോജ്‍ (സി.പി.എം.) കെ.സി.വേണുഗോപാല്‍ ‍(ഉറപ്പ്)
ഇടുക്കിപി.ടി.തോമസ് (കോണ്‍ഗ്രസ്) ഫ്രാ‍ന്‍‌സിസ് ജോര്‍ജ്ജ്‍‍ (കേരള കോണ്‍‌ഗ്രസ്) ടോസ് അപ്പ്
എറണാകുളംകെ.വി.തോമസ് (കോണ്‍ഗ്രസ്) സിന്ധു ജോയി‍‍ (സി.പി.എം.) ടോസ് അപ്പ്
ചാലക്കുടികെ.പി.ധനപാലന്‍ (കോണ്‍ഗ്രസ്) യു.പി.ജോസഫ് (സി.പി.എം.) കെ.പി.ധനപാലന്‍ ‍(സാധ്യത)
തൃശ്ശൂര്‍പി.സി.ചാക്കോ (കോണ്‍ഗ്രസ്) സി.എന്‍.ജയദേവന്‍‍‍ (സി.പി.ഐ.) പി.സി.ചാക്കോ ‍(ഉറപ്പ്)
ആലത്തൂര്‍എന്‍.കെ.സുധീര്‍ (കോണ്‍ഗ്രസ്) പി.കെ.ബിജു‍‍ (സി.പി.എം.) പി.കെ.ബിജു ‍(ഉറപ്പ്)
പാലക്കാട്സതീശന്‍ പാച്ചേനി (കോണ്‍ഗ്രസ്) എം.ബി.രാജേഷ് (സി.പി.എം.) എം.ബി.രാജേഷ്‍(സാധ്യത)
കോഴിക്കോട്എം.കെ.രാഘവന്‍ (കോണ്‍ഗ്രസ്) മുഹമ്മദ് റിയാസ് (സി.പി.എം.) മുഹമ്മദ് റിയാസ് ‍(സാധ്യത)
വടകര?? (കോണ്‍ഗ്രസ്) പി.സതിദേവി(സി.പി.എം.) പി.സതിദേവി ‍(സാധ്യത)
മലപ്പുറംഇ.അഹമ്മദ് (മുസ്ലിം ലീഗ്) ടി.കെ.ഹംസ (സി.പി.എം.) ഇ.അഹമ്മദ് (ഉറപ്പ്)
പൊന്നാനിഇ.ടി.മുഹമ്മദ് ബഷീര്‍(?) (മുസ്ലീം ലീഗ്) ഹുസൈന്‍ രണ്ടത്താണി (സി.പി.എം. സ്വതന്ത്രന്‍) ഇ.ടി.മുഹമ്മദ് ബഷീര്‍ ‍(ഉറപ്പ്)
വയനാട്എം.ഐ.ഷാനവാസ് (കോണ്‍ഗ്രസ്) എം.റഹ്‌മത്തുള്ള‍ (സി.പി.ഐ.) എം.ഐ.ഷാനവാസ് ‍(സാധ്യത)
കണ്ണൂര്‍കെ.സുധാകരന്‍ (കോണ്‍ഗ്രസ്) കെ.കെ.രാഗേഷ്‍‍ (സി.പി.എം.) കെ.കെ.രാഗേഷ് ‍(സാധ്യത)
കാസര്‍ഗോഡ്ഷാനിമോള്‍ ഉസ്‌മാന്‍ (കോണ്‍ഗ്രസ്) പി.കരുണാകരന്‍‍‍ (സി.പി.എം.) പി.കരുണാകരന്‍ ‍(ഉറപ്പ്)


എന്റെ പുതുക്കിയ ലിസ്റ്റില്‍ 2 സീറ്റുകളേ ടോസ്-അപ്പ് ഉള്ളൂ; എറണാകുളവും ഇടുക്കിയും. ബാക്കി 18 സീറ്റുകളും ഏതെങ്കിലും ഭാഗത്തേക്ക് ചരിഞ്ഞാണ് കാണുന്നത്.

സീറ്റുകളുടെ എണ്ണത്തില്‍ വ്യത്യാസമില്ല: യുഡീഫ് (11); എല്‍ഡീഫ് (9)

സര്‍വേകള്‍ പ്രകാരം യൂഡീഎഫിന് കൂടുതല്‍ സീറ്റുകള്‍ കിട്ടുമെന്ന് കാണുന്നു. പക്ഷേ, അതെങ്ങനെ സാധ്യമാകും എന്ന് മനസ്സിലാകുന്നില്ല.

Thursday, March 12, 2009

കേരളത്തിലെ സീറ്റുകളെപ്പറ്റി എന്റെ അനുമാനങ്ങള്‍ - മാര്‍ച്ച് 12

ചാരുകസാല രാഷ്ട്രീയവിശകലനത്തിന് നല്ല ഉദാഹരണമാണ് ഈ പോസ്റ്റ്. ഭൂമിയുടെ മറുവശത്തിരുന്നുകൊണ്ട് ഞാന്‍ കേരളത്തിലെ ലോകസഭാതിരഞ്ഞെടുപ്പുഫലത്തിനെപ്പറ്റി ഒരു പ്രവചനം നടത്തുക :-) മലയാളമനോരമയില്‍ കേരളത്തിലെ ലോകസഭാമണ്ഡലങ്ങളെക്കുറിച്ച് “മണ്ഡലപരിചയം” എന്നൊരു ഫീച്ചര്‍ ഉണ്ട്. അതില്‍ നിന്ന് കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് എന്റെയീ പ്രവചനം.

സ്ഥാനാര്‍ഥികള്‍ ആരൊക്കെയെന്ന് തീര്‍ച്ചയാവാതെ ഇത്തരം പ്രവചനങ്ങളൊക്കെ നടത്തുന്നത് ശരിയല്ല എന്ന് എനിക്ക് ആദ്യം തോന്നിയിരുന്നു. പക്ഷേ, രണ്ടുമുന്നണികളും സീറ്റുകള്‍ പങ്കിട്ടെടുക്കും എന്നാണ് ഇപ്പോഴത്തെ നില കാണിക്കുന്നത്.

കോണ്‍‌ഗ്രസിന് ഇപ്പോഴത്തെ രാഷ്ട്രീയകാലാവസ്ഥയില്‍ ഉറപ്പുള്ള പല സീറ്റുകളും ദുര്‍‌ബലരായ സ്ഥാനാര്‍ഥികളെ നിര്‍ത്തി കളഞ്ഞുകുളിക്കാം. ഇടതുമുന്നണി അത്തരം ആത്മഹത്യകള്‍ ചെയ്യാനുള്ള സാധ്യത കുറവാണ്. ടോസ്-അപ്പ് സീറ്റുകളില്‍ സ്ഥാനാര്‍ഥികളുടെ വ്യക്തിപ്രഭാവം വളരെ നിര്‍ണായകമാവും. ഒരു മുന്നണിയോട് ചായ്‌വുള്ള മണ്ഡലങ്ങളില്‍, എതിര്‍ മുന്നണി അതിശക്തരായ സ്ഥാനാര്‍ഥികളെ കണ്ടെത്താതെ രക്ഷയൊന്നുമില്ല; മത്സരിക്കുന്നതില്‍ നിര്‍വൃതി കണ്ടെത്തുന്നവരെ ഒഴിവാക്കിയില്ലെങ്കില്‍ സീറ്റ് എതിര്‍പക്ഷത്തിന് വച്ചുനീട്ടുന്നതിന് തുല്യമാകും.

UDF-ന് ഉറപ്പുള്ളവ - പത്തനംതിട്ട, മാവേലിക്കര, കോട്ടയം, ചാലക്കുടി, തൃശൂര്‍, പൊന്നാനി
UDF-നോട് ചായ്‌വുള്ളവ - എറണാകുളം, മലപ്പുറം, വയനാട്
ടോസ്-അപ്പ് (ചാഞ്ചാടുന്നവ) - തിരുവനന്തപുരം, ആലപ്പുഴ, ഇടുക്കി, ആലത്തൂര്‍
LDF-നോട് ചായ്‌വുള്ളവ - ആറ്റിങ്ങല്‍, കൊല്ലം,പാലക്കാട്,കോഴിക്കോട്
LDF-ന് ഉറപ്പുള്ളവ - വടകര, കണ്ണൂര്‍, കാസര്‍കോട്

ടോസ്-അപ്പുകളെ രണ്ട് മുന്നണിക്കും തുല്യമായി വീതിക്കുകയാണെങ്കില്‍ എന്റെ പ്രവചനം ഇതാണ്:
UDF - 11
LDF - 9

സ്ഥാനാര്‍ഥികള്‍ ആരൊക്കെയെന്ന് അറിഞ്ഞശേഷം ഞാന്‍ ഇതിന്റെ അടുത്ത ഭാഗം ഇടുന്നതായിരിക്കും.

Thursday, February 26, 2009

ജനാധിപത്യം - കുതറി മാറിയ കുറെ ചോദ്യങ്ങള്‍

മറ്റു മലയാളം ബ്ലോഗുകളെപ്പറ്റി ഞാന്‍ സാധാരണ ഇവിടെ എഴുതാറില്ല. കാരണം ഈ ബ്ലോഗിന്റെ ഒരു പ്രധാന ഉദ്ദേശം മലയാളം ബ്ലോഗിന്ന് പുറത്തുള്ള എന്റെ വായനയെ പരിചയപ്പെടുത്തുകയാണ്. ആ കീഴ്വഴക്കത്തിന് ഒരു വ്യത്യാസം വരുത്തേണ്ടി വന്നു ഇപ്പോള്‍.

ജനാധിപത്യക്രമത്തിന്റെ പ്രശ്നങ്ങളെപ്പറ്റി ജനാധിപത്യം - ചിതറിയ ചില പ്രബന്ധങ്ങള്‍ എന്ന പോസ്റ്റില്‍ എഴുതിക്കണ്ട ചില കാര്യങ്ങളെപ്പറ്റി ഞാന്‍ അവിടെ കമന്റിട്ടു. ന്യായമായും അതിന്ന് മറുപടിയും പ്രതീക്ഷിച്ചു. പക്ഷേ, ബ്ലോഗര്‍ അത് ഡിലീറ്റ് ചെയ്ത് പ്രശ്നം അവസാനിപ്പിച്ചു. സ്വന്തം ബ്ലോഗില്‍ എന്തും ചെയ്യാനുള്ള സ്വാതന്ത്ര്യമുണ്ടെന്നിരിക്കേ ബ്ലോഗര്‍ ചെയ്തതില്‍ തെറ്റുപറയാനും പറ്റില്ല.

തികച്ചും incoherent ആയി എഴുതിയിട്ടുള്ള ആ പോസ്റ്റ് പലവട്ടം വായിക്കാനും കമന്റിടാനും ഞാന്‍ കുറച്ച് സമയം ചിലവാക്കിയതുകൊണ്ട്, ആ കമന്റിനെ ഇവിടെ പോ‍സ്റ്റാക്കി സ്ഥാനക്കയറ്റം കൊടുക്കാന്‍ തീരുമാനിച്ചു. പോസ്റ്റും കമന്റും വായിച്ചിട്ട് നിങ്ങള്‍ക്ക് എന്താണ് തോന്നുന്നതെന്ന് അറിയാന്‍ താല്പര്യമുണ്ട്.

ഗുണപാഠം: ജല്പനങ്ങള്‍ ജല്പനങ്ങളായി കരുതി സംയമനം പാലിക്കുക. എന്തെങ്കിലും തിരിച്ചു പറഞ്ഞുപോയാല്‍ അത് നിങ്ങളുടെ ഇ-മെയിലിലേക്ക് ഫോര്‍വേര്‍ഡ് ചെയ്യാതിരിക്കാന്‍ മറക്കാതിരിക്കുക :-)

താഴെ കമന്റ്റ് കട്ട്-പേസ്റ്റ് ചെയ്തിരിക്കുന്നു:


പൊതുവേ: ജനാധിപത്യത്തിന് പകരം എന്താണ് താങ്കളുടെ മനസ്സിലുള്ളതെന്ന് കൂടി പറഞ്ഞാല്‍ നന്നായിരുന്നു.

1. ഒന്നുകൂടി മാറ്റിയെഴുതാമോ? മനസ്സിലാക്കാന്‍ താല്പര്യമുണ്ട്.
2. പൊടിപിടിച്ചിട്ടുണ്ടെങ്കില്‍ അതും മിക്കവാറും അക്കാലത്തെ ഫാഡ് ആയിരുന്നിരിക്കും:-)
3. ഭാവന കുത്തിയൊലിച്ചിരുന്നത് രാജാക്കന്മാരുടെയും ഏകാധിപത്യങ്ങളുടെയും തണലില്‍ ആണെന്നാണോ?
4. പാസ് :-)
5. അര്‍ഥഗര്‍ഭമായ മൌനമാണോ? :) (കാണുന്നീല്ല)
6. പഠിപ്പും വിവരവുമില്ലാത്ത തൊഴിലാളികള്‍ക്ക് തന്നെ ഭരിക്കാനുള്ള ത്രാണിയില്ലെന്നും നമ്മള്‍ അത് നോക്കിനടത്തണമെന്നും ലെനിന്‍ കുപ്രസിദ്ധമായി പറഞ്ഞുവച്ചിട്ടുള്ളതും ഓര്‍മ വരുന്നു.
7. പാസ് :)
8. മുതലാളിത്ത വ്യവസ്ഥിതിയെക്കാള്‍ അപ്രായോഗികമായ ഉട്ടോപ്പിയകള്‍ വാഗ്ദാനം ചെയ്തത് കമ്യൂണിസമല്ലേ? അന്വേഷണത്വര മരവിപ്പിക്കാത്ത (മുതലാളിത്ത ലിബറല്‍ ജനാധിപത്യത്തിന് പുറത്തുള്ള) എന്ത് വ്യവസ്ഥിതിയാണ് താങ്കളുടെ മനസ്സിലുള്ളത്?
9. ആര്‍ക്കാണ് നീതി പിന്നെ കൊടുക്കാ‍ന്‍ പറ്റുക? താങ്കള്‍ വീണ്ടും കാര്യങ്ങള്‍ തുറന്നു പറയാനുള്ള ബൌദ്ധീകാര്‍ജ്ജവം കാണിക്കുന്നില്ല.
10. പാസ് :)
11. അതിനാണല്ലോ ലല്ലുവിനെപ്പോലെയുള്ളവരെ മണ്ടന്മാരായ വോട്ടര്‍മാര്‍ തിരഞ്ഞെടുത്തുവിടുന്നത് :-)
12.പൊട്ടത്തെറ്റ്; ജനാധിപത്യം ജനങ്ങളില്‍ നിന്ന് തന്നെയാണ് ആരംഭിക്കുന്നത്. മനുഷ്യന്‍ വിവിധ നിറങ്ങളുള്ളവരും വിവിധ ഭാഷകള്‍ സംസാരിക്കുന്നിടത്തോളം കാലം രാഷ്ട്രം എന്ന ആശയം നിലകൊള്ളും.
13. കമ്യൂണിസ്റ്റ് സാമൂഹികപരീക്ഷണങ്ങളെയാണ് താങ്കള്‍ ഉദ്ദേശിക്കുന്നതെങ്കില്‍, 100% ശരി.
14. സമത്വം എന്നത് തികച്ചും കൃത്രിമമായ ഒരു ആശയമാണ്. അതിന്നെ മുന്‍‌നിര്‍ത്തി ചെയ്യുന്ന എല്ലാ സാമൂഹികപരീക്ഷണങ്ങളും പ്രകൃതിവിരുദ്ധമായതിനാല്‍ പരാജയപ്പെടും. ഒഴിവാക്കേണ്ടത് സമൂഹത്തിലെ ചൂഷണമാ‍ണ്; അതുപോലെ ഉണ്ടാകേണ്ട സാഹചര്യം ഒരാള്‍ക്ക് തന്റെ മുഴുവന്‍ കഴിവുകള്‍ പ്രകടിപ്പിക്കാനും സ്വപ്നങ്ങളെ സാക്ഷാല്‍ക്കരിക്കാനുമുള്ള അവസരമാണ്.ചരിത്രത്തില്‍ നിന്ന് തെളിവുകള്‍ എടുക്കുകയാണെങ്കില്‍, പോരായ്മകള്‍ ധാരാളം ഉണ്ടെങ്കിലും, അത് സാധ്യമാകുന്നത് ലിബറല്‍ ഡമോക്രസിയില്‍ മാത്രമാണ്.

ഇവിടെ കൊടുത്തിട്ടുള്ള മിക്കവാറും ആശയങ്ങള്‍ 100 വര്‍ഷങ്ങള്‍ക്ക് മുമ്പ് ചര്‍ച്ച ചെയ്ത് തുടങ്ങിയിട്ടുള്ളതാണെന്ന് തോന്നുന്നു. (2) സൂചിപ്പിക്കുന്നത് കൃത്യമായി മനസ്സിലാകുന്നുണ്ടെങ്കിലും, അത് വെറും പാരമ്പര്യവാദമാണെന്ന് തോന്നുന്നു. അല്ലാതെ ധിക്ഷണയില്‍ നിന്ന് വരുന്ന വെളിപാടൊന്നുമല്ല. മുന്നോട്ട് നോക്കാത്ത ചിന്ത ലക്ഷ്യത്തിലെത്താതെ വെറുതേ കിടന്ന് കറങ്ങുകയേയുള്ളൂ.

(അച്ചടിച്ച) പത്രങ്ങളുടെ മരണം



ഈ വിഷയത്തെക്കുറിച്ച് കുറെ നാളായി എഴുതണമെന്ന് വിചാരിക്കുന്നു. ദിനപത്രങ്ങളുടെ മരണവുമായി ബന്ധപ്പെട്ട വാര്‍ത്തകളും വിശകലനങ്ങളും അമേരിക്കന്‍ മാധ്യമങ്ങളില്‍ വരുന്നത് വളരെ സാധാരണമായിട്ടുണ്ട്. വാര്‍ത്ത പ്രധാനമായും ഇന്റര്‍നെറ്റിലൂടെയും മറ്റ് ഇലക്ട്രോണിക് മാധ്യമങ്ങളിലൂടെയും വായിക്കപ്പെടുന്നതുകൊണ്ട് യൂറോപ്പിലും അമേരിക്കയിലും അച്ചടിച്ച പത്രങ്ങള്‍ ഒന്നൊന്നായി അടച്ചുപൂട്ടുകയോ, വെബ്ബിലേക്ക് മാത്രമായി ചുരുങ്ങുകയോ ചെയ്യുന്നതുകൊണ്ടാണിത്. പത്രങ്ങളുടെ ആവിര്‍ഭാവം മുതലുള്ള കാര്യങ്ങള്‍ ഉള്‍പ്പെടുത്തി ഒരു സുദീര്‍ഘമായ ലേഖനമാണ് എന്റെ മനസ്സിലുണ്ടായിരുന്നതെങ്കിലും, ഇന്ന് ജോലിക്ക് പോകുന്ന വഴി റേഡിയോയില്‍ സാന്‍ ഫ്രാന്‍സിസ്ക്കോയിലെ പ്രധാനപ്പെട്ട പത്രമായ സാന്‍ ഫ്രാന്‍സിസ്ക്കോ ക്രോണിക്കിള്‍ മരണാസന്നമായിരിക്കുന്നതിനെപ്പറ്റിയുള്ള ചര്‍ച്ച കേട്ടതുകൊണ്ട്, ഇനി അധികം വൈകിക്കാതെ, എനിക്കുള്ള ഒരു പ്രധാനപ്പെട്ട സംശയം ഇവിടെ അവതരപ്പിച്ചുകൊണ്ട് പോസ്റ്റ് ഇടാമെന്നു കരുതി.

റേഡിയോയില്‍ നിന്നറിഞ്ഞ പ്രധാന വിവരം ഇതാണ്: സാന്‍ ഫ്രാന്‍സിസ്ക്കോ ക്രൊണിക്കിളിന്റെ ഓണ്‍‌ലൈന്‍ എഡീഷന്‍ ആയ sfgate.com-ല്‍ നിന്ന് കിട്ടുന്ന വരുമാനം മൊത്തം വിറ്റുവരവിന്റെ വെറും 5% മാത്രമാണ്. sfgate.com വളരെ ജനപ്രീതിയും ട്രാഫിക്കുമുള്ള സൈറ്റ് ആണെന്ന് ഓര്‍ക്കണം. ഏതുവിഭാഗത്തില്‍ ആണെന്ന് അറിയില്ല, അമേരിക്കയിലെ പത്രങ്ങളുടെ സൈറ്റുകളുടെ ലിസ്റ്റ് ആണെന്ന് തോന്നുന്നു, അതില്‍ ആദ്യത്തെ 10-ല്‍ തന്നെ ആ സൈറ്റ് ഉണ്ട്. എന്നിട്ടും വളരെ ചെറിയ വരുമാനമേ അതില്‍ നിന്ന് അവര്‍ക്ക് ഉണ്ടാക്കാന്‍ കഴിയുന്നുള്ളൂ. 30 വയസ്സിന് താഴെയുള്ളവര്‍ പത്രം തുറന്നു നോക്കാറില്ലത്രേ; വളരെ ആകര്‍ഷകമായ ഒരു വിഭാഗം ആള്‍ക്കാരെയാണ് പത്രങ്ങള്‍ക്ക് അങ്ങനെ പരസ്യക്കാര്‍ക്ക് എത്തിച്ചു കൊടുക്കാന്‍ കഴിയാതെ പോകുന്നത്.

അതുകൊണ്ട് പ്രിന്റ് എഡീഷന്‍ നിറുത്തിയാല്‍ പത്രത്തിന്റെ പ്രധാന വരുമാന മാര്‍ഗ്ഗം നിലക്കും. പത്രത്തിന് അധികം പത്രലേഖകരെ ജോലിക്കു വയ്ക്കാന്‍ പറ്റാതെയാകും. വാര്‍ത്തയുടെ അളവും ഗുണവും ഒപ്പം കുറയുകയും ചെയ്യും. പ്രധാനപ്പെട്ട പത്രങ്ങളുടെ വിദേശബ്യൂറോകള്‍ക്കും അന്വേഷണ റിപ്പോര്‍ട്ടുകള്‍ക്കും ഒക്കെ ചിലവാക്കുന്ന പൈസയെപ്പറ്റി ഓര്‍ത്തുനോക്കൂ. അവയൊന്നും ഓണ്‍ലൈനില്‍ നിന്ന് കിട്ടുന്ന വരുമാനം കൊണ്ട് ചെയ്യാന്‍ പറ്റുമെന്ന് തോന്നുന്നില്ല. പത്രങ്ങള്‍ ആദ്യകാലത്ത് ഓണ്‍‌ലൈന്‍ സബ്‌സ്ക്രിപ്‌ഷന്‍ മോഡലിന് ശ്രമിച്ചെങ്കിലും അത് ദയനീയമായി പരാജയപ്പെട്ടു.

ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ മാത്രം വായിക്കുന്നവരുടെ നിലപാട്, വാര്‍ത്ത യാഹൂ ന്യൂസിലോ ഗൂഗിള്‍ ന്യൂസിലോ അല്ലെങ്കില്‍ ഇഷ്ടമുള്ള പത്രത്തിന്റെ സൈറ്റിലോ പോയി സൌജന്യമായി വായിക്കാമെന്നാണ്. അത് ഇപ്പോള്‍ സാധിക്കുകയും ചെയ്യും. പക്ഷേ, നല്ല വാര്‍ത്ത, കഥയോ കവിതയോ വാര്‍ത്താവിശകലനമോ പോലെ സൃഷ്ടിക്കപ്പെടുന്നതല്ല; വളരെ പൈസ ചിലവു ചെയ്ത് ശേഖരിക്കുന്നതാണ്. സാധാരണ പത്രങ്ങള്‍ മരിച്ചാല്‍, ഭാവിയില്‍ ഇന്റര്‍നെറ്റില്‍ എങ്ങനെ നല്ല വാര്‍ത്ത വരും എന്നാണ് എന്റെ പ്രധാന സംശയം.

ഒരു ജനാധിപത്യക്രമത്തില്‍ സ്ഥിരപ്രതിപക്ഷമാണ് പത്രങ്ങള്‍. അവ ദുര്‍ബലപ്പെടുന്നത് ജനാധിപത്യ സ്ഥാപനങ്ങളുടെ തകര്‍ച്ചയ്ക്ക് വഴി വയ്ക്കില്ലേ? എനിക്ക് ഈ സംശയങ്ങളുമായി ബന്ധപ്പെട്ട് അഭിപ്രായങ്ങള്‍ പോലുമില്ല. ധാരാളം മാഗസിനുകളും പത്രവും ഞാന്‍ വരുത്തുന്നുണ്ടെങ്കിലും, എനിക്ക് അച്ചടിച്ച പത്രങ്ങളോട് പ്രത്യേക മമതയൊന്നുമില്ല. കാലത്ത് അത് കൈയിലെത്തുമ്പോഴും മിക്കവാറും അതിലെ പ്രധാനപ്പെട്ട വാര്‍ത്തകള്‍ ഞാന്‍ ഇന്റര്‍നെറ്റിലൂടെയോ റേഡിയോയിലൂടെയോ അറിഞ്ഞിട്ടുണ്ടാവും. ചില സിന്‍‌ഡിക്കേറ്റ് ചെയ്ത കോളങ്ങള്‍ ഒരാഴ്ചയൊക്കെ വൈകിയാണ് ചിലപ്പോള്‍ പത്രത്തില്‍ വരിക. പക്ഷേ, ഇപ്പോള്‍ കിട്ടുന്ന വാര്‍ത്തകളുടെ ഗുണനിലവാരത്തിന് പ്രധാന കാരണം അച്ചടിച്ച പത്രത്തിലൂടെ വരുന്ന പണവും, അത് നിയന്ത്രിക്കുന്ന ടാലന്റും ആണെന്ന് ഓര്‍ക്കണം.

നോണ്‍-പ്രൊഫിറ്റ് പത്രമായിരുന്ന ക്രിസ്റ്റ്യന്‍ സയന്‍സ് മോണിറ്റര്‍ ഓണ്‍ലൈനില്‍ മാത്രമായി. ന്യൂ യോര്‍ക്ക് ടൈംസും ചിക്കാഗോ ട്രിബ്യൂണുമടക്കമുള്ള മിക്കവാറും എല്ലാ പത്രങ്ങള്‍ക്കും പ്രശ്നമുണ്ടെന്ന് വാര്‍ത്തകള്‍. 150 കൊല്ലം പഴക്കമുള്ള ഡെന്‍‌വറിലെ റോക്കി മൌണ്ടന്‍ ന്യൂസ് ഈ വെള്ളിയാഴ്ച അടക്കും. അതുപോലെ തന്നെ പഴക്കമുള്ള Seattle Post-Intelligencer മരണക്കിടക്കയിലാണ്. ഇവയൊക്കെ വെറും ഉദാഹരണങ്ങള്‍ മാത്രമാണ്; പത്രവ്യവസായത്തില്‍ നിന്ന് വരുന്നത് മൊത്തം ഇത്തരത്തിലുള്ള നിരാശാജനകമായ വാര്‍ത്തകള്‍ മാത്രം.

ഇന്ത്യയില്‍ ഉടനെ ഇത്തരമൊരു അവസ്ഥ ഉണ്ടാവുമെന്ന് തോന്നുന്നില്ല. പക്ഷേ, ടിവിയും ഇന്റര്‍നെറ്റും ലഭ്യമായിട്ടുള്ളവരുടെ ഇടയില്‍ പത്രവായന കുറയുന്നുണ്ടെന്ന് 2008-ലെ ഇഡ്യന്‍ റീഡര്‍ഷിപ്പ് സര്‍വേ സൂചിപ്പിക്കുന്നു. പ്രാദേശികപത്രങ്ങളുടെ പ്രചാരം കൂടിയിട്ടുണ്ടെങ്കിലും മലയാള മനോരമ, മാതൃഭൂമി എന്നീ പത്രങ്ങളുടെ പ്രചാരം കുറഞ്ഞത് ഒട്ടും യാദൃശ്ചികമല്ല. പ്രധാനപ്പെട്ട എല്ലാ ഇംഗ്ലീഷ് പത്രങ്ങളുടെയും പ്രചാരം കുറഞ്ഞുവരികയാണ്. സര്‍വേയില്‍ നിന്നുള്ള പൂര്‍ണ്ണ വിവരങ്ങള്‍ ഇവിടെ ലഭ്യമാണ്.

ഈ വിഷയത്തെക്കുറിച്ച് വളരെ നല്ല ലേഖനങ്ങള്‍ ഞാന്‍ ദ അറ്റ്‌ലാന്റിക്കിലും ന്യൂ യോര്‍ക്കറിലും വായിച്ചിരുന്നു. പത്രങ്ങളുടെ വളര്‍ച്ചയും തളര്‍ച്ചയും പൊതുവേ മാധ്യമങ്ങളുടെ ചരിത്രവുമായി ചേര്‍ത്തുവച്ച് വിശകലനം ചെയ്യുന്ന ഈ ലേഖനങ്ങള്‍ വായിച്ചിരിക്കേണ്ടവയാണ്. ലിങ്കുകള്‍ ഇവിടെ: 1. Out of Print by Eric Alterman in New Yorker. 2. End Times by Michael Hirschorn in The Atlantic. ഈ പോസ്റ്റിലെ ചിത്രം എടുത്തിട്ടുള്ളത് ന്യൂ യോര്‍ക്കറിലെ ലേഖനത്തില്‍ നിന്ന്. അതില്‍ ചിത്രീകരിച്ചിട്ടുള്ളത് huffingtonpost.com എന്ന വാര്‍ത്ത സൈറ്റിന്റെ സ്ഥാപകയായ അരിയാന ഹഫിംഗ്‌ടനെയാണ്.

Wednesday, February 25, 2009

ജിണ്ഡല്‍: ജീയോപ്പിയുടെ ചാവേര്‍?

തന്റെ നയപരിപാടികളെ, പ്രത്യേകിച്ച് സാമ്പത്തിക മാന്ദ്യത്തില്‍ നിന്ന് രാജ്യത്തെ കരകയറ്റാനുള്ള തന്റെ സര്‍ക്കാറിന്റെ പരിശ്രമങ്ങളെപ്പറ്റി, ഒബാമ ഇന്നലെ വൈകുന്നേരം കോണ്‍‌ഗ്രസില്‍ ചെയ്ത പ്രസംഗത്തിന് മറുപടി കൊടുക്കാന്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി (GOP - Grand Old Party) ഇന്ത്യന്‍ വംശജനായ ലൂയിസിയാന ഗവര്‍ണര്‍ ബോബി ജിണ്ഡലിനെ ഏല്‍‌പ്പിച്ചത്, പൊതുവേ രാഷ്ട്രീയത്തില്‍ താല്പര്യമില്ലാത്ത ഇന്ത്യന്‍ പ്രവാസി സമൂഹത്തിന്റെ ശ്രദ്ധയാകര്‍ഷിച്ചിരുന്നുവെന്ന് തോന്നുന്നു. ഞായറാഴ്ച രാത്രി ഓസ്ക്കറില്‍ സ്ലം ഡോഗിന്റെ നേട്ടങ്ങളും ഇന്ത്യാക്കാരുടെ വിക്ടറിപരേഡുമൊക്കെ അമേരിക്കന്‍ കുടുംബങ്ങളില്‍ നിറഞ്ഞുനിന്നതിന് ശേഷമാണ് അധികം വൈകാതെ ഒരിന്ത്യന്‍ മുഖത്തിന് ഈ പ്രൈം‌ ടൈം അവസരം കിട്ടുന്നത് എന്നുകൂടി ഓര്‍ക്കണം.

പക്ഷേ, കിട്ടിയ അവസരം അദ്ദേഹം ഒട്ടും ഫലപ്രദമാക്കിയില്ല. തന്നെയുമല്ല, തല്‍ക്കാലം താന്‍ പ്രസിഡന്റ് ആവാന്‍ കഴിവുള്ള രാഷ്ട്രീയക്കാരനൊന്നുമല്ല എന്ന് അദ്ദേഹം ആ ഒറ്റ പ്രകടനത്തിലൂടെ വെളിവാക്കുകയും ചെയ്തു. ഉള്‍‌പ്പാര്‍ട്ടി ജനാധിപത്യരീതികള്‍ മുമ്പില്‍ വയ്ക്കുന്ന, അതിദുര്‍ഘടങ്ങളായ പല കടമ്പകളും കടന്നാലേ, ഒരു രാഷ്ട്രീയക്കാരന് അമേരിക്കയില്‍ ദേശീയ തലത്തില്‍ (പ്രധാനമായും പ്രധാനപ്പെട്ട 2 പാര്‍ട്ടികളുടെ പ്രസിഡന്റ് സ്ഥാനാര്‍ഥിയാകാന്‍) ഉയരുവാന്‍ കഴിയുകയുള്ളൂ. വ്യക്തിപരമായ ഗുണങ്ങള്‍ക്കൊപ്പം സംഘടനാപാടവവും പണവും എല്ലാം വേണം. ജിണ്ഡലിന് ആദ്യത്തെ ഗുണങ്ങള്‍ ധാരാളമുണ്ട്. റോഡ്സ് സ്കോളര്‍ഷിപ്പോടെ ഓക്സ്‌ഫോര്‍ഡില്‍ നിന്ന് വിദ്യാഭ്യാസം; വെറും 25-ആമത്തെ വയസ്സില്‍ ലൂയിസിയാനയിലെ ഡെപ്പാര്‍ട്ട്മെന്റ് ഓഫ് ഹെല്‍ത്ത് ആന്റ് ഹോസ്‌പിറ്റത്സിന്റെ സെക്രട്ടറി ആയി നിയമിക്കപ്പെട്ടു; 5 വര്‍ഷങ്ങള്‍ക്ക് ശേഷം ഫെഡറല്‍ ഗവണ്‍‌മെന്റില്‍ അസിസ്റ്റന്റ് സെക്രട്ടറി; വെറും 32-ആമത്തെ വയസ്സില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ഗവര്‍ണര്‍ സ്ഥാനാര്‍ഥിയായി മത്സരിച്ച് തോറ്റു; അതിന്നുശേഷം 2 വട്ടം യു.എസ്സ്. കോണ്‍‌ഗ്രസിലേക്ക് ജനപ്രതിനിധി ആയി തിരഞ്ഞെടുക്കപ്പെട്ടു; അവസാനം 36-ആമത്തെ വയസ്സില്‍, കഴിഞ്ഞ കൊല്ലം ഗവര്‍ണറായി തിരഞ്ഞെടുക്കപ്പെട്ടു.

ഈ ചെറുപ്രായത്തില്‍ ഇത്രയൊക്കെ നേട്ടങ്ങളുടെ ഉടമായാണെങ്കിലും, വളരെ വേഗതയില്‍ സംസാരിക്കുന്ന, സ്ഥിതിവിവരകണക്കുകള്‍ വിരല്‍ത്തുമ്പില്‍ കൊണ്ടുനടക്കുന്ന ഒരു തരം നെര്‍ഡ് (കുത്ത്/പഠിപ്പിസ്റ്റ്) ആയാണ് അമേരിക്കന്‍ മാധ്യമങ്ങള്‍ അദ്ദേഹത്തെ എപ്പോഴും വിവരിക്കാറ്. ഒരു അഡ്മിനിസ്ട്രേറ്റര്‍ക്കോ അധ്യാപകനോ ഒക്കെ ആ ഗുണങ്ങള്‍ തികച്ചും ഇണങ്ങുമെങ്കിലും ഒരു നേതാവിന് വേണ്ട ഒന്നുരണ്ടു ഗുണങ്ങള്‍ അദ്ദേഹത്തിന് തീരെ ഇല്ല എന്ന് എനിക്ക് തോന്നുന്നു. ആദ്യത്തേത് ജനങ്ങളോട് സംവദിക്കുന്ന രീതിയാണ്. ഒരു വലിയ സ്റ്റേജ് കിട്ടിയാല്‍ ഒബാമയ്ക്കും മക്കെയിനും സേറാ പേലിനുമൊക്കെ അതെങ്ങനെ ചെയ്യണമെന്ന് അറിയാം. ജിണ്ഡലിന് ആ സ്റ്റൈല്‍ ഒട്ടും വശമില്ല; ഒരു ഹൈസ്കൂള്‍ വിദ്യാര്‍ത്ഥിയെപ്പോലെ അദ്ദേഹം ഇന്നലെ പ്രസംഗിച്ചു എന്നാണ് മാധ്യമങ്ങള്‍ പറയുന്നത്.

രണ്ടാമത്തേത്, ജനങ്ങളുടെ വികാരം അറിയാനുള്ള കഴിവും അത് ചൂഷണം ചെയ്യാനുള്ള മിടുക്കുമാണ്. ആ രംഗത്തും ജിണ്ഡല്‍ വട്ടപ്പൂജ്യമാണെന്ന് ഇന്നലത്തെ അദ്ദേഹത്തിന്റെ പ്രസംഗത്തിന്റെ പ്രധാന ഭാഗങ്ങളും അതിന്ന് മുമ്പുള്ള അദ്ദേഹത്തിന്റെ ചില രാഷ്ട്രീയനീക്കങ്ങളും സൂചന തന്നു. റെയ്‌ഗന്‍ മുതലുള്ള റിപ്പബ്ലിക്കന്‍ സര്‍ക്കാറുകളുടെ നികുതി വെട്ടിക്കുറയ്ക്കലും സാമ്പത്തിക രംഗത്തെ ഉദാരനയങ്ങളും ആണ് രാജ്യത്തെ ഇന്നത്തെ നിലയിലുള്ള ബജറ്റ് കമ്മിയിലും മാന്ദ്യത്തിലും എത്തിച്ചതെന്നാണ് പൊതുവേയുള്ള ജനവികാരം. കഴിഞ്ഞയാഴ്ച ന്യൂ യോര്‍ക്ക് ടൈംസ് പുറത്തിറക്കിയ ഒരു സര്‍വേയില്‍ അത് വളരെ വ്യക്തമായിരുന്നു. അത്തരം ഒരു ജനവികാരത്തിന് എതിരായാണ് കോണ്‍‌ഗ്രസിലെ റിപ്പബ്ലിക്കന്‍ അംഗങ്ങളും ചില റിപ്പബ്ലീക്കന്‍ ഗവര്‍ണര്‍മാരും നിലപാടെടുത്തത്. അതിന്റെ മുന്നിരയില്‍ ജിണ്ഡല്‍ ഉണ്ടായിരുന്നു. നാഥനില്ലാത്ത റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ നയത്തോടൊട്ടി നിന്ന് അതിന്റെ നേതൃത്വം ഏറ്റെടുക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യമെന്ന് വളരെ വ്യക്തം. ആ ലക്ഷ്യം, ഒബാമയുടെ നയത്തിനെതിരെ പ്രസംഗിക്കാനുള്ള അവസരം അദ്ദേഹത്തിന് നേടിക്കൊടുക്കുകയും ചെയ്തു. പക്ഷേ, മാന്ദ്യത്തിനെതിരെ സര്‍ക്കാര്‍ തലത്തില്‍ നടപ്പിലാക്കുവാന്‍ പോകുന്ന പദ്ധതികളും സംസ്ഥാനങ്ങള്‍ക്ക് കിട്ടുന്ന സാമ്പത്തിക സഹായങ്ങളുമൊക്കെ ധൂര്‍ത്താണെന്നും, ഇനിയും നികുതി വെട്ടുക്കുറക്കയാണ് അതിന്നുപകരം വേണ്ടതെന്നുമൊക്കെയുള്ള പതിവ് റിപ്പബ്ലിക്കന്‍ ഫോര്‍മുലകള്‍ ജിണ്ഡല്‍ ആവര്‍ത്തിച്ചത് വോട്ടര്‍മാര്‍ നല്ല വെളിച്ചത്തില്‍ കാണുമെന്ന് തോന്നുന്നില്ല. ജനങ്ങളുടെ കഷ്ടപ്പാട് മാറ്റുന്നതിനേക്കാള്‍ വലതുപക്ഷ സൈദ്ധാന്തികമൂല്യങ്ങളെ മുറുകെപ്പിടിക്കുന്ന ഒരാളാണ് ജിണ്ഡല്‍ എന്ന ലേബല്‍ അദ്ദേഹത്തിന്റെമേല്‍ പതിഞ്ഞു കഴിഞ്ഞു. അത്തരം ലേബലുകള്‍ ദേശീയതലത്തില്‍ പൊതുതിരഞ്ഞെടുപ്പ് ജയിക്കാന്‍ സഹായിക്കില്ല.

കറുത്ത ഒബാമയ്ക്ക് മറുപടി ആയാണ് മിക്കവാറും വെള്ളക്കാരുടെ മാത്രം പാര്‍ട്ടിയായ ജീയോപ്പി തവിട്ടുനിറക്കാനായ ജിണ്ഡലിനെ പൊക്കിപ്പിടിച്ചു നടക്കുന്നത്. 2012-ല്‍ അദ്ദേഹത്തിനെ മത്സരത്തില്‍ ഇറക്കാനും അവര്‍ക്ക് നല്ല താല്പര്യമുണ്ട്. ഒബാമ അടുത്ത 4 കൊല്ലത്തിനുള്ളില്‍ വലിയ മണ്ടത്തരങ്ങള്‍ ഒന്നും ചെയ്തില്ലെങ്കില്‍ അന്ന് ആര്‍ക്കെങ്കിലും അദ്ദേഹത്തെ തോല്‍പ്പിക്കാനാവുമെന്ന് തോന്നുന്നില്ല. അതുകൊണ്ട് 2012-ല്‍ ഒബാമയ്ക്കെതിരെ നില്‍ക്കുന്ന ജീയോപ്പി സ്ഥാനാര്‍ഥി ഒരു ചാവേറായിരിക്കും. ആ ചാവേറിനെയാണ് ജീയോപ്പി ഇപ്പോല്‍ ജിണ്ഡലില്‍ കാണുന്നത്. ജിണ്ഡല്‍ തോറ്റമ്പിയാലും വെള്ളക്കാരനല്ലാത്ത ഒരാളെ സ്ഥാനാര്‍ഥി ആക്കിയെന്ന രാഷ്ട്രീയലാഭം ജീയോപ്പിക്ക് കിട്ടും; 2016-ല്‍ അതവര്‍ക്ക് വിനിയോഗിക്കുകയും ചെയ്യാം.

ജിണ്ഡലിന് വെറും 37 വയസ്സേയുള്ളൂ. രാഷ്ട്രീയവൈരങ്ങള്‍ മറന്ന് അദ്ദേഹം ഒബാമയോടൊപ്പം പ്രവര്‍ത്തിച്ച് തികച്ചും തകര്‍ന്നുകിടക്കുന്ന സ്വന്തം സംസ്ഥാനമായ ലൂയിസിയാനയെ ആദ്യം അഭിവൃദ്ധിപ്പെടുത്തണം. ക്ഷമയോടെ കാത്തിരുന്ന ശേഷം, 2016-ല്‍ മത്സരത്തിനിറങ്ങുകയാണെങ്കില്‍ അത്തരം നേട്ടങ്ങള്‍ പൊതുതിരഞ്ഞെടുപ്പില്‍ വോട്ടുകിട്ടാന്‍ വളരെ സഹായകരമാകും; അന്നും അദ്ദേഹത്തിന് വെറും 44 വയസ്സേ ഉണ്ടാവുകയുള്ളൂ എന്ന് ഓര്‍ക്കുക.

ഇന്നലത്തെ പ്രസംഗം അദ്ദേഹം പ്രൈം ടൈമിന് ഒട്ടും തയ്യാറായിട്ടില്ല എന്ന സൂചനയാണ് തരുന്നത്. 2012-ല്‍ പ്രസിഡന്റ് സ്ഥാനാര്‍ഥിയായി നിര്‍ത്താനുള്ള പാര്‍ട്ടി സമ്മര്‍ദ്ദങ്ങള്‍ക്ക് അദ്ദേഹം വഴങ്ങിയാല്‍ ഒരു ചാവേറാകുന്നതിന്റെ ഗുണമേ അത് അദ്ദേഹത്തിന്റെ രാഷ്ട്രീയഭാവിയ്ക്ക് പ്രധാനം ചെയ്യുകയുള്ളൂ.

Sunday, February 22, 2009

ഓസ്‌ക്കറില്‍ സ്ലംഡോഗ് തരംഗം

ഇതുവരെ പ്രധാനപ്പെട്ട 5 അവാര്‍ഡുകള്‍ സ്ലംഡോ‍ഗ് നേടിക്കഴിഞ്ഞു. തമീഴനായ എ.ആര്‍.റെഹ്‌മാനും മലയാളിയായ റസൂല്‍ പൂക്കുട്ടിക്കുമുണ്ട് അവാര്‍ഡുകള്‍.

അവാര്‍ഡ് ഇവിടെ ലൈവ് ബ്ലോഗ് ചെയ്യുന്നുണ്ട്.

പിന്നീട് അപ്‌ഡേറ്റ് ചെയ്തത്:

നോമിനേറ്റ് ചെയ്യപ്പെട്ട മിക്കവാറും വിഭാഗങ്ങളില്‍ അവാര്‍ഡുകള്‍ നേടിക്കൊണ്ട് (ആകെ 8 എണ്ണം) സ്ലം ഡോഗ് മില്യണയര്‍ ഓസ്ക്കര്‍ അവാര്‍ഡുകള്‍ തൂത്തുവാരി. രണ്ട് സംഗീത അവാര്‍ഡുകള്‍ നേടിയ റഹ്മാനാണ് യഥാര്‍ത്ഥത്തില്‍ ഇന്ത്യന്‍ സിനിമയുടെ പതാക വഹിച്ചത്. ബോളിവുഡ് ഡാന്‍സും സാരിക്കാരുമൊക്കെയുമായിട്ട് ഇന്ന് ഹോളിവുഡ് അക്ഷരാര്‍‌ത്ഥത്തില്‍ ഇന്ത്യാക്കാര്‍ ഏറ്റെടുത്തു. India is clearly spreading its soft power, though little bit awkardly!

അനില്‍ കപൂറും എ.ആര്‍. റെഹ്മാനും കയറി നിന്ന, കൊഡാക്ക് തിയേറ്ററിലെ പ്രമാദമായ ആ സ്റ്റേജ്, ഒരു ഫിലിം ഫെയര്‍ അവാര്‍ഡ് രംഗം പോലെ ഒരു നിമിഷം എന്നെ തോന്നിപ്പിച്ചത് തികച്ചും ഹൃദയസ്പര്‍‌ശിയായിരുന്നു. എവിടെ താ‍മസിച്ചാലും, എന്തു തിന്നാലും കുടിച്ചാലും, എന്തു വായിച്ചാലും പഠിച്ചാലും, ജനിച്ചുവളര്‍ന്ന രാജ്യത്തോടുള്ള സ്നേഹം മിക്കവാറും മന്നുഷ്യരുടെ ഒരു സ്ഥിരസ്വഭാവമാണെന്ന് തോന്നുന്നു.

സ്ലം ഡോഗ് ഒരു ചലച്ചിത്രം എന്ന നിലയില്‍ എന്നെ ആകര്‍ഷിച്ചിട്ടില്ല. പക്ഷേ, വളരുന്ന ഇന്ത്യയുടെ പ്രതീകമാകുന്ന അതിന്റെ രാഷ്ട്രീയവും മൃദുലശക്തിയും വളരെ പെട്ടന്ന് തിരിച്ചറിയാനാകുന്നുണ്ട്. ഭീകരന്മാരുടെ കൈകളില്‍ പിച്ചിചീന്തപ്പെട്ട മുംബൈയുടെ നിഷ്ക്കളങ്കതയുടെ അവസാനത്തെ ആഘോഷവുമാണ് ആ ചിത്രം. പലപ്പോഴും ഇന്ത്യാക്കാരേക്കാള്‍ ഏറെ അത് തിരിച്ചറിഞ്ഞിട്ടുള്ളത് പാശ്ച്യാത്യലോകത്തെ കലാകാരാണ്. അവരുടെ ഒരു സ്വാന്തനവും കൂടിയാണ് ഈ അവാര്‍ഡുകള്‍.

ഈ വിഭാഗങ്ങളിലാണ് സ്ലം ഡോഗിന് അവാര്‍ഡുകള്‍:

1.മികച്ച ചിത്രം
2.സംവിധായകന്‍ - ഡാനി ബോയില്‍
3.പശ്ചാത്തല സംഗീതം - എ.ആര്‍.റെഹ്മാന്‍
4.പാട്ട് - എ.ആര്‍.റെഹ്മാന്‍
5.സൌണ്ട് മിക്സിംഗ് - റസൂല്‍ പൂക്കുട്ടിയടക്കമുള്ള ടീം
6.അഡാപ്റ്റഡ് സ്ക്രീപ് പ്ലേ - സൈമണ്‍ ബ്യൂഫോയ്
7.എഡിറ്റിംഗ് - ക്രിസ് ഡിക്കെന്‍സ്
8.സിനിമാട്ടോഗ്രഫി - ആന്റണി മാന്റെല്‍

സാന്‍ ഫ്രാന്‍സിസ്ക്കോ സിറ്റി കൌണ്‍‌സിലറും ഗേ റൈറ്റ്സ് ആക്ടിവിസ്റ്റും ആയിരുന്ന ഹാര്‍വി മില്‍‌ക്കിന്റെ ജീവിതത്തെ അടിസ്ഥാനമാകിയുള്ള മില്‍ക്ക് എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള അവാര്‍ഡ് ഷോണ്‍ പെനിന് ലഭിച്ചതും സന്തോഷകരമായി.

അവാര്‍ഡ് ലഭിച്ച സ്മൈല്‍ പിങ്കി എന്ന ഷോര്‍ട്ട് ഡോക്യുമെന്ററി മുറിച്ചുണ്ടിയായ ഒരു ഇന്ത്യാക്കാരി പെണ്‍‌കുട്ടിയുടെ കഥയാണ്.

Thursday, February 12, 2009

പൈജാമ മാറേണ്ട സമയം അഥവാ no money in blogging

പരസ്യം: വൈനിനെപ്പറ്റി കൂടുതല്‍ അറിയണമെങ്കില്‍ അതെക്കുറിച്ച് ഞാന്‍ ആരംഭിച്ചിരിക്കുന്ന ഈ പരമ്പര വായിക്കുക: മുന്തിരി വളര്‍ത്തലും വീഞ്ഞുണ്ടാക്കലും


പൈജാമയും ഇട്ട് വീട്ടിലിരുന്ന് ബ്ലോഗു ചെയ്ത് കാശുണ്ടാക്കാം എന്ന എന്തെങ്കിലും മോഹം മനസ്സില്‍ കൊണ്ടുനടക്കുന്നവര്‍ തീര്‍ച്ചയായും വായിച്ചിരിക്കേണ്ട ഒന്നാണ് ഈയാഴ്ചത്തെ ന്യൂസ് വീക്കില്‍ വന്ന ഡാനിയല്‍ ലയോണ്‍‌സിന്റെ ഈ ലേഖനം.

ഡാനിയല്‍ ലയോണ്‍സ് ചില്ലറ ബ്ലോഗറൊന്നുമല്ല. ആപ്പിളിന്റെ സ്റ്റീവ് ജോബ്‌സ് എന്ന പേരില്‍ ഒരു സറ്റയര്‍ ബ്ലോഗ് ചെയ്ത് ബ്ലോഗുലകത്തില്‍ വളരെ പ്രസിദ്ധനായ ഒരാളാണ്. സ്റ്റീവ് ജോബ്‌സ് ബ്ലോഗിന്റെ പിന്നില്‍ അദ്ദേഹമാണെന്ന കാര്യം ന്യൂ യോര്‍ക്ക് ടൈംസ് പുറത്താക്കിയ ദിവസം മാത്രം അദ്ദേഹത്തിന്റെ ബ്ലോഗ് 5 ലക്ഷം ആള്‍ക്കാര്‍ സന്ദര്‍ശിച്ചു. ഗൂഗ്‌ള്‍ ആഡ്സെന്‍‌സില്‍ നിന്ന് അദ്ദേഹം അന്ന് ഉണ്ടാക്കിയത് വെറും 100 ഡോളര്‍! ആ മാസം ഏകദേശം 15 ലക്ഷം ആള്‍ക്കാര്‍ അദ്ദേഹത്തിന്റെ ബ്ലോഗ് സന്ദര്‍ശിച്ചു; മൊത്തം വരുമാനം $1,039.81. അതിന് അദ്ദേഹമെടുത്ത പണി ഒട്ടും മോശമല്ലായിരുന്നു; ഒരു ദിവസം 20 പോസ്റ്റുകള്‍ വരെ, ടാക്സിയിലിരുന്നും ബ്ലാക്ക് ബെറിയില്‍ നിന്നുമൊക്കെ അദ്ദേഹം ഇട്ടു.

മക്ഡോണള്‍ഡ്സില്‍ ബര്‍ഗര്‍ ഫ്ലിപ്പ് ചെയ്യാന്‍ പോയാല്‍ ഒന്നര ആഴ്ച കൊണ്ട് അത്രയും പൈസ ഉണ്ടാക്കാം; തല പുണ്ണാ‍ക്കേണ്ട; ഉറക്കമുളക്കേണ്ട എന്ന് തുടങ്ങിയ അധിക സൌകര്യങ്ങളുമുണ്ട് രണ്ടാമത്തെ പണിക്ക്. (I blog; therefore I am എന്ന വിഭാഗത്തിലുള്ള ബ്ലോഗര്‍മാരെയല്ല ഇവിടെ ഉദ്ദേശിക്കുന്നത്.)

വളരെ പ്രസിദ്ധമായിട്ടുള്ള, മറ്റു എഴുത്തുകാരെ വച്ചു ചെയ്യുന്ന, ബ്ലോഗുകള്‍ പോലും 2-3 മില്യണ്‍ ഡോളറിന്നപ്പുറം വരുമാനം ഒരു വര്‍ഷം ഉണ്ടാക്കുന്നില്ല. ഇന്റര്‍‌നെറ്റ് പരസ്യത്തിന് അമേരിക്കയില്‍ മാത്രം 24 ബില്യണ്‍ ഡോളര്‍ ചിലവഴിക്കപ്പെടുന്നുണ്ടെങ്കിലും മൊത്തം ബൂലോകത്തിന് കിട്ടുന്നത് വെറും 500 മില്യണ്‍ മാത്രം. ഇന്റര്‍‌നെറ്റ് പരസ്യത്തിന് ചിലവഴിക്കപ്പെടുന്നതിന്റെ നല്ലൊരു പങ്ക് ഗൂഗ്‌ളിനെപ്പോലെയുള്ള വലിയ കോര്‍പ്പറേഷനുകളുടെ കൈകളിലാണ് എത്തിച്ചേരുന്നത്; അല്ലാതെ ചെറുകിട ബ്ലോഗര്‍മാരുടെ ബാങ്ക് അക്കൌണ്ടില്‍ അല്ല.

എഴുത്തുകൊണ്ട് മാത്രം ജീവിക്കണമെങ്കില്‍ ബ്ലോഗര്‍മാര്‍ തരം കിട്ടുമ്പോഴൊക്കെ പുഛിക്കാറുള്ള മുഖ്യധാരമാധ്യമങ്ങളുടെ കുറ്റിയില്‍ തങ്ങളുടെ ബ്ലോഗിനെ കൊണ്ടുകെട്ടണമെന്ന് ലേഖകന്‍. ഒരു പക്ഷേ, ന്യൂസ് വീക്കില്‍ അദ്ദേഹത്തിന്റെ ഈ ലേഖനം വായിക്കേണ്ടി വന്നത് യാദൃശ്ചികമാവില്ല :-)

Sunday, February 08, 2009

റോബര്‍ത്തോ ബൊളാന്യോ: കവി, നാടോടി പിന്നെ നോവലിസ്റ്റ്


2008-ല്‍ അമേരിക്കയില്‍ ഏറ്റവും ചര്‍ച്ച ചെയ്യപ്പെട്ട നോവല്‍ സ്പാനിഷ് എഴുത്തുകാരനായിരുന്ന റോബര്‍ത്തോ ബൊളാന്യോയുടെ തികച്ചും അസാധാരണമായ ‘2666’ എന്ന പുസ്തകത്തിന്റെ ഇംഗ്ലീഷ് വിവര്‍ത്തനമായിരുന്നു. ഒറ്റനോട്ടത്തില്‍ പരസ്പരബന്ധമില്ലെന്ന് തോന്നുന്ന, 5 ഭാഗങ്ങളിലായി പരന്നുകിടക്കുന്ന, 900-ത്തോളം പേജുകളുള്ള ഈ നോവല്‍ 2008-ലെ ഏറ്റവും നല്ല പുസ്തകമായി ‘ടൈം മാഗസിന്‍’ തിരഞ്ഞെടുത്തിരുന്നു.

1953-ല്‍ തെക്കേ അമേരിക്കയിലെ ചിലെയിലാണ് റോബര്‍ത്തോ ബൊളാന്യോ ജനിച്ചത്. ചെറുപ്പത്തില്‍ അദ്ദേഹത്തിന്റെ കുടുംബം മെക്സിക്കോയിലേക്ക് താമസം മാറ്റി. ഹൈസ്കൂള്‍ പൂര്‍ത്തിയാക്കുന്നതിന്ന് മുമ്പ് തന്നെ അദ്ദേഹം കവിതയെഴുത്തില്‍ വ്യാപൃതനായി പഠനം അവസാനിപ്പിച്ചു. സാഹിത്യത്തിലെന്നപോലെ രാഷ്ട്രീയത്തിലും അദ്ദേഹം അതീവതല്പരനായിരുന്നു. ഒരു ട്രോട്‌സ്‌കിയിസ്റ്റായി മാറിയ റോബര്‍‌ത്തോ ആദ്യം എല്‍ സാല്‍‌വദോറിലേക്ക് പോയി അവിടത്തെ ഇടതുപക്ഷ വിപ്ലവകവികളുമായി ബന്ധം സ്ഥാപിച്ചു.

ചിലെയില്‍ തിരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തിയ സാല്‍‌വദോര്‍ അലന്‍‌ദേയുടെ സോഷ്യലിസ്റ്റ് ഭരണത്തിലും ഭാവിയില്‍ ഉണ്ടാകുമെന്നു പ്രതീക്ഷിച്ച വിപ്ലവത്തിന്റെ സാധ്യതകളിലും ആകൃഷ്ടനായി റോബര്‍‌ത്തോ 1973-ല്‍ അദ്ദേഹത്തിന്റെ ജന്മനാട്ടിലേക്ക് തിരിച്ചുപോയി. അധികം വൈകാതെ അലന്‍‌ദേയെ പുറത്താക്കി കേണല്‍ അഗസ്തോ പിനോഷേ അധികാരം പിടിച്ചെടുത്തു. റോബര്‍ത്തോ അവിടെ പട്ടാളഭരണത്തിനെതിരെയുള്ള ചെറുത്തുനില്‍‌പ്പിന്റെ ഭാഗമാവുകയും ചെയ്തു. വിപ്ലവകാരികള്‍ക്ക് സന്ദേശങ്ങള്‍ എത്തിക്കുന്നതുപോലുള്ള വളരെ ചെറിയ പണികളേ അദ്ദേഹം ചെയ്തിരുന്നുള്ളൂ എങ്കിലും ഭീകരവാദി എന്ന കുറ്റമാരോപിക്കപ്പെട്ട് അദ്ദേഹം പിടിക്കപ്പെട്ടു. പക്ഷേ, ജയിലിലെ കാവല്‍‌ക്കാരനായിരുന്ന തന്റെ ഒരു പഴയ കൂട്ടുകാരന്റെ സഹായത്തോടെ അദ്ദേഹം അവിടന്ന് രക്ഷ പ്രാപിച്ചു. (അദ്ദേഹം ചിലെയിലെ പ്രതിരോധത്തില്‍ പങ്കെടുത്തതിനെപ്പറ്റി അടുത്തയിടെ വേറെ ഭാഷ്യങ്ങള്‍ ഉണ്ടായിട്ടുണ്ട്; അതേപ്പറ്റി പിന്നെ എഴുതാം.)

1974-ല്‍ മെക്സിക്കോ സിറ്റിയിലേക്ക് അദ്ദേഹം തിരിച്ചുവന്ന് ‘ഇന്‍ഫ്രാ‌റിയലിസ്താസ്’ എന്ന ഒരു തരം സാഹിത്യഗറില്ലാ ഗ്രൂപ്പിന് രൂപം കൊടുത്തു. മുഖ്യധാരയിലെ സാഹിത്യ/സാംസ്ക്കാരിക എസ്റ്റാബ്ലിഷ്മെന്റിനെ തരംകിട്ടുമ്പോള്‍ പുച്ഛിക്കുകയും അത്യാധുനിക മാഗസിനുകള്‍ പ്രസിദ്ധീകരിക്കുകയുമൊക്കെ ആയിരുന്നു അവരുടെ പ്രധാന പരിപാടികള്‍. പ്രശസ്ത മെക്സിക്കന്‍ കവിയായ ഒക്ടാവിയോ പാസ് പോലുള്ളവര്‍ അവരുടെ കോപത്തിന് ഇരയായിട്ടുണ്ട്. പിന്നീട് റോബര്‍ത്തോ ബൊളാന്യോ സ്പാനിഷ് സാഹിത്യത്തിലെ അതികായനായി വളരുമെങ്കിലും മുഖ്യധാരസാഹിത്യകാരന്മാരോടുള്ള അദ്ദേഹത്തിന്റെ വെറുപ്പ് ഒട്ടും കുറഞ്ഞില്ല. മാര്‍കേസിനെ ‘വളരെയധികം പ്രസിഡന്റുമാരുടെയും ആര്‍ച്ച് ബിഷപ്പുമാരുമാരുടെയും തോളുരുമി നടന്നതില്‍ ആഹ്ലാദം കൊള്ളുന്ന മനുഷ്യന്‍’ എന്ന് വിളിച്ചാണ് ആക്ഷേപിച്ചത്. 1967-ലെ One Hundred Years of Solitude-ന്റെ പ്രസിദ്ധീകരണത്തോടെ മാര്‍കേസ് കൊണ്ടുവന്ന മാജിക്കല്‍ റിയലിസം, അതിന്റെ ആവര്‍ത്തനങ്ങള്‍കൊണ്ട് ലാറ്റിന്‍ അമേരിക്കന്‍ നോവലിനെ ശ്വാസം മുട്ടിച്ചുതുടങ്ങിയ ഒരു ഘട്ടത്തിലാണ് റോബര്‍ത്തോ ബൊളാന്യോ പോലെയുള്ളവര്‍ നേരിട്ടും എഴുത്തിലൂടെയും ആ ജീര്‍ണതയെ എതിരിട്ടത്.

മെക്സിക്കോയില്‍ താമസിച്ചുകൊണ്ട് അദ്ദേഹം 2 കവിതാസമാഹാരങ്ങള്‍ പ്രസിദ്ധീകരിച്ചു. 1977-ല്‍ ഒരു പ്രണയനൈരാശ്യത്തില്‍ നിന്ന് രക്ഷപെടുവാന്‍ വേണ്ടി അദ്ദേഹം നാടുവിട്ടു. യൂറോപ്പിലും നോര്‍ത്ത് ആഫ്രിക്കയിലും അലഞ്ഞുതിരിഞ്ഞ് പല ജോലികളും ചെയ്ത് ജീവിച്ചു. അതിന്നിടയില്‍ അദ്ദേഹം മയക്കുമരുന്നിന് അടിമയാകുകയും ചെയ്തു. 80-കളുടെ പകുതിയോടെ അദ്ദേഹം സ്പെയിനില്‍ സ്ഥിരതാമസമാക്കി. പിന്നീട് അദ്ദേഹം വിവാഹിതനാവുകയും 2 കുട്ടികളുടെ പിതാവ് ആവുകയും ചെയ്തു; മയക്കുമരുന്നുപയോഗം നിറുത്തുകയും ചെയ്തു. അതുവരെ അദ്ദേഹം തന്നെ ഒരു കവി മാത്രമായിട്ടാണ് കരുതിയിരുന്നത്. പക്ഷേ, കുടുംബ ചിലവുകള്‍ക്ക് വേണ്ടി, എഴുത്തില്‍ നിന്ന് എന്തെങ്കിലും വരുമാനം കണ്ടെത്താന്‍ അദ്ദേഹത്തെ നിര്‍ബന്ധിതനായി. കവിതയില്‍ കാശില്ലാതിരുന്നതുകൊണ്ട് കഥകള്‍ എഴുതാന്‍ തുടങ്ങി; സമ്മാനത്തുക മോഹിച്ച് കഥാമത്സരങ്ങളില്‍ പങ്കെടുത്താണ് തുടങ്ങിയത്. തന്റെ ആദ്യാനുരാഗമായ കവിതയെ ഉപേക്ഷിക്കേണ്ടി വന്നെങ്കിലും തന്റെ കഥകളില്‍ മുഴുവന്‍ കവികളെ കഥാപാത്രങ്ങളാക്കിക്കൊണ്ട് അദ്ദേഹം സംതൃപ്തിയടഞ്ഞു എന്നു തോന്നുന്നു.

38-ആമത്തെ വയസ്സില്‍ റോബര്‍ത്തോ ബൊളാന്യോ താന്‍ ഗുരുതരമായ കരള്‍‌രോഗബാധിതനാണെന്ന് മനസ്സിലാക്കി. സമയം അധികം കളയാനില്ലാത്തതുകൊണ്ട് വര്‍ദ്ധിച്ച തോതില്‍ അദ്ദേഹം എഴുതാന്‍ തുടങ്ങി. 1996-ല്‍ മുതല്‍, 2003-ല്‍ മരിക്കുന്നതുവരെ വര്‍ഷംതോറും ഒന്നോ അധിലധികമോ പുസ്തകങ്ങള്‍ അദ്ദേഹം പ്രസിദ്ധീകരിച്ചു. ചികിത്സ പോലും മുടക്കി, തളര്‍ന്നു വീഴുന്നതു വരെ മണിക്കൂറുകളോളം അദ്ദേഹം തുടര്‍ച്ചയായി എഴുതി.


റോബര്‍ത്തോ ബൊളാന്യോയുടെ ആദ്യത്തെ നോവലുകള്‍ വിമര്‍ശകര്‍ ശ്രദ്ധിച്ചെങ്കിലും വായനക്കാര്‍ അധികം ഉണ്ടായില്ല. എന്നാല്‍ 1998-ല്‍ പുറത്തുവന്ന The Savage Detectives വന്‍‌വിജയമായിരുന്നു. One Hundred Years of Solitude സ്പാനിഷ് സാഹിത്യലോകത്തുണ്ടാക്കിയതുപോലുള്ള കോളിളക്കമാണ് ഏകദേശം 30 വര്‍ഷങ്ങള്‍ക്കു ശേഷം The Savage Detectives സൃഷ്ടിച്ചത്. അദ്ദേഹത്തിന്റെ ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ട ആദ്യത്തെ കൃതിയും അതാണ്. മെക്സിക്കോ സിറ്റിക്കാരനായ ഹുവാന്‍ ഗാര്‍‌സിയ മഡേറോ എന്ന 17-കാരന്‍ കോളജ് പഠനം മതിയാക്കി, കവികളുടെ ഒരു തരം അധോലോകഗ്രൂപ്പില്‍ ചേരുന്നതും അതിന്റെ പ്രവര്‍ത്തനങ്ങളില്‍ മുഴുകുന്നതും പിന്നെ അതിന്റെ ചരിത്രമന്വേഷിച്ചു പോകുന്നതുമൊക്കെയാണ് ഈ നോവലിന്റെ കഥാതന്തു. നോവലിസ്റ്റിന്റെ ജീവിതവുമായി ആ കഥയ്ക്കുള്ള ബന്ധം വളരെ വ്യക്തം. പണ്ട് സൊനോറാ മരുഭൂമിയില്‍ വച്ച് കാണാതായ ഒരു കവയിത്രിയെ തേടി പോകുന്ന നോവലിന്റെ അവസാനത്തെ ഭാഗം അതിന്ന് ഒരു കുറ്റാന്വേഷണകഥയുടെ വശവും കൊടുക്കുന്നു. ഗാം‌ഗ്‌സ്റ്റര്‍ ചിത്രങ്ങളിലെയും ഡിക്ടറ്റീവ് കഥകളിലെയും കഥാപാത്രങ്ങളെ കവിതയുടെ ലോകത്തേക്ക് പറിച്ചുനട്ടതു വഴി തികച്ചും നൂതനമായ ഒരു അന്തരീക്ഷമാണ് റോബര്‍ത്തോ ബൊളാന്യോ ഈ നോവലില്‍ സൃഷ്ടിക്കുന്നത്.

2000-ല്‍ പുറത്തിറങ്ങിയ By Night in Chile-യിലെ കഥ ചിലെയന്‍ ഏകാധിപതി അഗസ്തോ പിനോഷേയുടെ ഭരണകാലത്താണ് നടക്കുന്നത്. പ്രധാന കഥാപാത്രമായ ഒരു പുരോഹിതന്‍ ജനറല്‍ പിനോഷേയുടെ അധ്യാപകനാവുകയും, അദ്ദേഹത്തിന് പട്ടാളഭരണത്തെ അനുകൂലിച്ച് പ്രവര്‍ത്തിക്കേണ്ടി വരികയും ചെയ്യുന്നു. തന്റെ ആ കൃത്യങ്ങളെ മരണക്കിടക്കയില്‍ കിടന്ന് പുരോഹിതന്‍ ഓര്‍മിക്കുന്നതും അവയെ ന്യായീകരിക്കാന്‍ ശ്രമിക്കുന്നതുമാണ് അതിലെ കഥ. പതിവുപോലെ കവികള്‍ ഈ നോവലിലും കഥാപാത്രങ്ങളായുണ്ട്.

5 വര്‍ഷത്തോളമെടുത്തെഴുതിയ ‘2666’ പൂര്‍ത്തിയായപ്പോഴേക്കും അദ്ദേഹത്തിന്റെ കരള്‍‌രോഗം മൂര്‍ച്ഛിച്ചിരുന്നു. ആ നോവല്‍ പൂര്‍ണ്ണമാക്കാന്‍ പറ്റുമെന്ന് അദ്ദേഹത്തിന് ഉറപ്പുണ്ടായിരുന്നില്ല. ഒരു കരള്‍മാറ്റ ശസ്ത്രക്രിയക്കു വേണ്ടി കാത്തിരിക്കുമ്പോഴാണ് അദ്ദേഹം അന്തരിച്ചത്. അപ്പോള്‍ വെയിറ്റിംഗ് ലിസ്റ്റില്‍ അദ്ദേഹത്തിന്റെ സ്ഥാനം മൂന്നാമതായിരുന്നു. നോവല്‍ പ്രസിദ്ധീകരിച്ചത് അദ്ദേഹത്തിന്റെ മരണാനന്തരം 2004-ല്‍ ആണ്.


5 ഭാഗങ്ങളായി ‘2666’ പ്രസിദ്ധീകരിക്കാന്‍ അദ്ദേഹം പദ്ധതിയിട്ടത് ഓരോ ഭാഗവും ഒറ്റയ്ക്ക് വായിക്കപ്പെടാന്‍ പറ്റും എന്ന കാരണംകൊണ്ട് മാത്രമായിരുന്നില്ല. ഒരു പുസ്തകമായി പ്രസിദ്ധീകരിക്കാതെ 5 പുസ്തകങ്ങളുടെ സീരീസായി അത് പ്രസിദ്ധീകരിച്ചാല്‍ തന്റെ അവകാശികള്‍ക്ക് കൂടുതല്‍ പൈസ കിട്ടുമെന്നുള്ളതുകൊണ്ടാണ്. പക്ഷേ, റോബര്‍ത്തോ ബൊളാന്യോയുടെ അന്തിമാഭിലാഷത്തിന് വിരുദ്ധമായി ‘2666’ ഒറ്റ പുസ്തകമായാണ് പ്രസിദ്ധീകരിക്കപ്പെട്ടത്. (എന്നാലും ഇംഗ്ലീഷില്‍ അതിന്റെ ഹാര്‍ഡ്കവര്‍ ഞാന്‍ കണ്ടത് 5 പുസ്തകങ്ങളുടെ ഒരു സെറ്റ് ആയിട്ടാണ്.) പലമാനങ്ങളുള്ള, ലോകത്തിന്റെ പല കോണുകളില്‍ നടക്കുന്ന നിരവധി കഥകള്‍ അടങ്ങിയ, ഈ നോവലിലെ പ്രധാന കഥ നടക്കുന്നത് മെക്സിക്കോയിലെ സാന്താ തെരേസ എന്ന ഒരു കല്പിത നഗരത്തിലാണ്. പ്രധാനമായും അമേരിക്കയിലേക്ക് വേണ്ടി സാധനങ്ങള്‍ നിര്‍മിക്കുന്ന, കൂലികുറഞ്ഞ ഫാക്ടറികള്‍ ധാരാളമുള്ള കിയുദാദ് ഹുവാരെസ് എന്ന യഥാര്‍ഥ മെക്സിക്കന്‍ പട്ടണത്തില്‍ 1993-മുതല്‍ 400-ല്‍ അധികം യുവതികള്‍ കൊലചെയ്യപ്പെടുമെങ്കിലും ഒന്നും തെളിയിക്കപ്പെടാതെ പോയി. ആ നഗരമാണ് സാന്താ തെരേസയ്ക്ക് മാതൃകയായിട്ടുള്ളത്; അവിടെ നടന്ന കൊലപാതകങ്ങള്‍ പോലുള്ള കൊലപാതകങ്ങള്‍ നോവലിലും വളരെ സൂഷ്മതയോടെ വിവരിക്കപ്പെടുന്നുണ്ട്. നോവലിലെ പ്രധാന കഥാപാത്രങ്ങള്‍ പതിവുപോലെ സാഹിത്യകാരന്മാര്‍ തന്നെയാണ്. ബെന്നോ വോണ്‍ ആര്‍ക്കിം‌ബോള്‍ഡി എന്ന ജര്‍മന്‍ നോവലിസ്റ്റിനെ തേടി 3 യൂറോപ്യന്‍ സാഹിത്യകാരന്മാര്‍ മെക്സിക്കോയിലേക്ക് നടത്തുന്ന യാത്രയാണ് അവരെ സാന്താ തെരേസയില്‍ എത്തിക്കുന്നതും, അവിടെ നടന്ന കൊലപാതകങ്ങളെപ്പറ്റി അവര്‍ അറിയാന്‍ ഇടവരുന്നതും. “The Part About the Critics”, “The Part About Amalfitano", “The Part About Fate”, “The Part About the Crimes”, “The Part About Archimboldi” എന്നിങ്ങനെ 5 ഭാഗങ്ങള്‍ ആണ് നോവലിലുള്ളത്.

ഹീറോയിന് അടിമയായിരുന്നെന്നതും ചിലെയില്‍ പീനോഷേ അധികാരം പിടിച്ചെടുത്തപ്പോള്‍ അവിടെ ഉണ്ടായിരുന്നുവെന്നതുമടക്കമുള്ള റോബര്‍ത്തോ ബൊളാന്യോയുടെ ജീവിതചരിത്രത്തിലെ നിറമുള്ള പല സംഭവങ്ങളും എഴുത്തുകാരന്‍ സ്വയം നിര്‍മിച്ചെടുത്ത മിത്തുകളാണെന്ന് ഈയിടെ ‘ന്യൂ യോര്‍ക്ക് ടൈംസി’ല്‍ വാര്‍ത്ത വന്നിരുന്നു. പീഢിതനായ എഴുത്തുകാരനാണ് അദ്ദേഹം എന്ന് കാണിക്കാന്‍ വേണ്ടി ഏജന്റുമാരും അത്തരത്തില്‍ ചിലതൊക്കെ ചെയ്തിട്ടുണ്ടത്രേ. ആ വാര്‍ത്തകളുടെ സത്യാവസ്ഥ എന്തുതന്നെ ആയാലും, സ്പാനിഷ് സാഹിത്യലോകത്തു നിന്ന് അടുത്തകാലത്ത് ലോകത്തിന്റെ ശ്രദ്ധ ഏറ്റവും കൂടുതല്‍ പിടിച്ചുപറ്റിയ സാഹിത്യകാരന്‍ റോബര്‍ത്തോ ബൊളാന്യോ തന്നെയാണ്. ആധുനിക നോവലില്‍ അദ്ദേഹത്തിന്റെ സ്വാധീനം ഭാവിയില്‍ ഉറപ്പാണ്; സ്പാനിഷ് ലോകത്തിന് പുറത്ത് അദ്ദേഹത്തെ വായിച്ചുതുടങ്ങുന്നതേയുള്ളൂ. മാര്‍കേസിനെപ്പോലെ ഒരു പ്രൊഫഷണല്‍ നോവലിസ്റ്റില്‍ നിന്ന് വ്യത്യസ്തമായിട്ടുള്ള, ഒരു നോവല്‍ പോലെ അസാധാരണമായ റോബര്‍ത്തോ ബൊളാന്യോയുടെ ജീവിതം, ഭാവിയിലെ നോവല്‍ എഴുത്തില്‍ അദ്ദേഹത്തിന്റെ സ്വാധീനത്തിന് സാധ്യത കൂട്ടുകയേയുള്ളൂ.

കുറിപ്പുകള്‍:
1. ഈ പോസ്റ്റിന് പ്രധാന അവ‌ലംബം ‘ന്യൂ യോര്‍ക്കറി’ലെ മികച്ച ലേഖനമാണ്.

2. 'ന്യൂ യോര്‍ക്കറി’ല്‍ പ്രസിദ്ധീകരിക്കപ്പെട്ട റോബര്‍ത്തോ ബൊളാന്യോയുടെ 4 കഥകളിലേക്കുള്ള ലിങ്കുകള്‍ ഇവിടെ കാണാം.

3. ‘ന്യൂ യോര്‍ക്ക് ടൈംസി’ല്‍ ‘2666’-ന്റെ ആദ്യത്തെ കുറെ ഭാഗം പ്രസിദ്ധീകരിച്ചിരുന്നു. അത് ഇവിടെ വായിക്കാം.

4. ‘ന്യൂ യോര്‍ക്ക് ടൈംസി’ല്‍ വന്ന ‘ദ സാവേജ് ഡിറ്റക്ടീവ്‌സി’ന്റെ റിവ്യൂ ഇവിടെ.

5. ‘ന്യൂ യോര്‍ക്ക് ടൈംസി’ല്‍ വന്ന ‘2666’ന്റെ റിവ്യൂ ഇവിടെ.

Tuesday, January 27, 2009

ജോണ്‍ അപ്‌ഡൈക്ക് അന്തരിച്ചു

പ്രസിദ്ധ അമേരിക്കന്‍ സാഹിത്യകാരന്‍ ജോണ്‍ അപ്‌ഡൈക്ക് ഇന്ന് രാവിലെ അന്തരിച്ചു. 50-ഓളം പുസ്തകങ്ങളുടെ കര്‍ത്താവായ അദ്ദേഹത്തിന് 76 വയസ്സുണ്ടായിരുന്നു. നോവല്‍, കവിത, വിമര്‍ശനം തുടങ്ങി പ്രധാനപ്പെട്ട എല്ലാ സാഹിത്യശാഖകളിലും കൈവച്ച അദ്ദേഹത്തിന്, പുലിസ്റ്റര്‍ പ്രൈസ്‍, നാഷണല്‍ ബുക്ക് അവാര്‍ഡ് തുടങ്ങി അമേരിക്കയിലെ ഒട്ടുമിക്ക സാഹിത്യപുരസ്ക്കാരങ്ങളും ലഭിച്ചിരുന്നു.

1932-ല്‍ പെന്‍‌സില്‍‌വേനിയയില്‍ ആണ് അദ്ദേഹം ജനിച്ചത്. പിതാവ് ഹൈസ്കൂള്‍ അധ്യാപകനും; മാതാവ് ഡിപ്പാര്‍ട്ട്‌മെന്റ് സ്റ്റോര്‍ ജോലിക്കാരിയും പാര്‍ട്ടൈം എഴുത്തുകാരിയുമൊക്കെയായിരുന്നു. ഹാര്‍വെഡ്, ഓക്സ്ഫഡ് എന്നീ യൂണിവേഴ്‌സിറ്റികളില്‍ നിന്ന് അദ്ദേഹത്തിന് മികച്ച വിദ്യാഭ്യാസം ലഭിച്ചു. ന്യൂ യോര്‍ക്കില്‍ താമസിച്ച് ജീവിതമാരംഭിച്ചെങ്കിലും തിരക്കില്‍ നിന്ന് ഒഴിഞ്ഞ് ‘യഥാര്‍ഥ അമേരിക്ക‘യില്‍ ജീവിക്കാന്‍ ബോസ്റ്റണ്‍ നഗരത്തിനടുത്തേക്ക് അദ്ദേഹം പിന്നീട് താമസം മാറ്റി. രണ്ടാം ലോകമഹായുദ്ധത്തിനുശേഷമുള്ള അമേരിക്കന്‍ ജീവിതത്തെ, പ്രത്യേകിച്ച് നഗരപ്രാന്തങ്ങളിലെ (American suburbia) ജീവിതത്തെ, തന്റെ കൃതികളുടെ പശ്ചാത്തലവും വിഷയവുമാക്കുക വഴി, ആ കാലഘട്ടത്തിന്റെ ചരിത്രകാരനായിട്ടാണ് അദ്ദേഹം പൊതുവേ അറിയപ്പെടുന്നത്.

1950-കളുടെ അവസാനത്തോടെ അദ്ദേഹം എണ്ണപ്പെട്ട എഴുത്തുകാരനായി അറിയപ്പെട്ടു തുടങ്ങി. ‘റാബിറ്റ്, റണ്‍’ എന്ന പുസ്തകത്തോടെ തുടങ്ങിയ, 30 വര്‍ഷത്തിനുള്ളില്‍ ഇറങ്ങിയ 4 നോവലുകളും ഒരു നോവെലയും അടങ്ങിയ റാബിറ്റ് പരമ്പരയാണ് അദ്ദേഹത്തിന് പുലിസ്റ്റര്‍ പ്രൈസ് അടക്കമുള്ള സമ്മാനങ്ങളും ഏറെ പ്രസിദ്ധിയും നേടിക്കൊടുത്തത്. ഹാരി റാബിറ്റ് ആംഗ്‌സ്ട്രോം എന്നയാളുടെ ജീവിതകഥയാണ് ഈ നോവല്‍ പരമ്പരയുടെ വിഷയം.

എഴുതിത്തുടങ്ങുന്ന കാലത്ത് ‘ന്യൂ യോര്‍ക്കര്‍’ മാഗസിനിലെ ജോലിക്കാരനായിരുന്ന അദ്ദേഹത്തിന്റെ ചെറുകഥകള്‍ ആ മാഗസിനില്‍ ധാരാളം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആദ്യകാലത്ത് ധാരാളം ചെറുകഥകള്‍ അദ്ദേഹം എഴുതിയെങ്കിലും പിന്നീട് പുസ്തക/കലാ നിരൂപണങ്ങള്‍ക്കാണ് തന്റെ സമയം അധികവും വിനിയോഗിച്ചത്. അതേക്കുറിച്ച് അദ്ദേഹം ഒരിക്കല്‍ പറഞ്ഞത് ഇങ്ങനെയാണ്: “വിചാരിച്ചതിനേക്കാള്‍ ഏറെ ഞാന്‍ ഒരു പുസ്തകനിരൂപകനും കലാനിരൂപകനും ആയിരിക്കുന്നു. അവ എഴുതാനിരിക്കുമ്പോള്‍, കുറഞ്ഞത് അവ പ്രസിദ്ധീകരിക്കപ്പെടുമെന്നും അതിന്ന് പ്രതിഫലം കിട്ടുമെന്നുമുള്ള ഉറപ്പുണ്ട്. പക്ഷേ, ചെറുകഥയുടെ കാര്യം അതല്ല.”

Monday, January 26, 2009

പലസ്തീന്‍ പ്രശ്നപരിഹാരത്തിന് ഖഢാഫിയുടെ നിര്‍ദ്ദേശം

ഇറാക്കില്‍ സദ്ദാമിന്റെയും മക്കളുടെയും ദുര്‍വിധി കണ്ട് ശരിക്കും പേടിച്ച ഏകാധിപതികളാണ് ലിബിയന്‍ നേതാവ് (അദ്ദേഹം എന്ത് സ്ഥാനമാണ് യഥാര്‍ഥത്തില്‍ ലിബിയയില്‍ വഹിക്കുന്നതെന്ന് വിശദീകരിക്കാന്‍ ഒരു മുഴുവന്‍ പോസ്റ്റു തന്നെ വേണ്ടി വരും) മുവമര്‍ ഖഢാഫിയും മകനും, സിറിയന്‍ പ്രസിഡന്റ് ബഷാര്‍ അല്‍-അസാദും. ഖഢാഫിക്കും ബഷാര്‍ അല്‍-അസാദിന്റെ പിതാവും സിറിയയെ 30 കൊല്ലത്തോളം അടക്കി ഭരിച്ച് രാജ്യത്തെ കുടുംബസ്വത്താക്കിയ ഹഫീസ് അല്‍-അസാദിനും ഭീകരവാദം എന്നും വിദേശകാര്യനയത്തിന്റെ ഭാഗമായിരുന്നു. ബഷാര്‍ പിതാവിനെപ്പോലെ കരുത്തനായ ഭരണാധികാരിയൊന്നുമല്ല. ഇറാക്ക് അധിനിവേശത്തിനുശേഷം അമേരിക്കയെ സിറിയ പലവട്ടം വെള്ളക്കൊടി പൊക്കിക്കാട്ടിയെങ്കിലും അത് അവഗണിച്ചത് മറ്റൊരു ദുര്‍ബലനായ ഭരണാധികാരിയായിരുന്ന ബുഷിന്റെ നയതന്ത്രജ്ഞതയുടെ വീഴ്ചകളിലൊന്നായി എണ്ണപ്പെടുന്നു.

പക്ഷേ, പാശ്ചാത്യരുടെ കണ്ണില്‍ ഭീകരവാദിയില്‍ നിന്ന് നയതന്ത്രജ്ഞനായി മാറാന്‍ ഖഢാഫിക്ക് ശരിക്കും കഴിഞ്ഞു. പ്രധാനമായും പാ‍ന്‍ ആം ബോംബിംഗിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുകയും ആയുധനിര്‍മാണപരിപാടികള്‍ ഔദ്യോഗികമായി നിര്‍ത്തിവയ്ക്കുകയും ചെയ്തതു വഴിയാണ് അദ്ദേഹം അത് സാധിച്ചെടുത്തത്. 2006-ല്‍ അമേരിക്ക ലിബിയയുമായി പൂര്‍ണ്ണ നയതന്ത്രബന്ധങ്ങള്‍ പുന:സ്ഥാപിക്കുകയും, കഴിഞ്ഞകൊല്ലം കോന്റലീസ റൈസ് ആ രാജ്യം സന്ദര്‍ശിക്കുകയും ഒക്കെ ചെയ്തു. ഇറാക്ക് യുദ്ധത്തിന്റെ ഒച്ചപ്പാടില്‍ അധികമാരും ശ്രദ്ധിക്കാതിരുന്ന ഒരു വലിയ മലക്കം‌മറച്ചിലായിരുന്നു ഖഢാഫിയുടേത്.

പലസ്തീന്‍ പ്രശ്നപരിഹാരത്തിനു വേണ്ടിയുള്ള ഒരു നിര്‍ദ്ദേശവുമായി അടുത്ത് ന്യൂ യോര്‍ക്ക് ടൈംസില്‍ ഒരു എഡിറ്റോറിയല്‍ ഖഢാഫി പ്രസിദ്ധീകരിച്ചിട്ടുണ്ട്. പലസ്തീനിന്റെയും ഈസ്രയേലിന്റെയും നിലനില്‍പ്പിനെ പരസ്യമായി അംഗീകരിച്ചുകൊണ്ടുള്ള അദ്ദേഹത്തിന്റെ നിര്‍ദ്ദേശം, പലസ്തീന്‍ പ്രശ്നത്തെ ജനശ്രദ്ധതിരിക്കാന്‍ വേണ്ടി മാത്രം ഉപയോഗിക്കുന്ന അറബ് നേതാക്കളുടെ പതിവ് പ്രസ്താവനകളില്‍ നിന്ന് വ്യത്യസ്തമാണ്.

ഈസ്രയേല്‍, പലസ്തീന്‍ പ്രവിശ്യകള്‍ കീറിമുറിക്കാതെ, രണ്ടു ജനതകള്‍ക്കും ഒത്തൊരുമിച്ച് നില്‍‌ക്കാമെന്ന് ആഹ്വാനം ചെയ്യുന്നതാണ് ഖഢാഫിയുടെ നിര്‍ദ്ദേശത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. പല കാലങ്ങളില്‍ പലതരം ജനതകള്‍ അധിവസിച്ചിരുന്ന ഈസ്രയേലില്‍ ആര്‍ക്കും ഒറ്റക്ക് അവകാശമില്ലെന്നും രണ്ടുകൂട്ടരും ഒത്തൊരുമിച്ച് താമസിക്കണമെന്നുമാണ് അദ്ദേഹം പറയുന്നത്. ഈസ്രയേലില്‍ ഇപ്പോള്‍ തന്നെ ധാരാളം അറബികള്‍ പൌരന്മാരായുണ്ട്. അതുപോലെ ആധുനിക ഈസ്രയേലിന്റെ രൂപീകരണത്തിനും അതിന്നുശേഷമുള്ള യുദ്ധങ്ങള്‍ക്കുമിടക്ക് അഭയാര്‍ത്ഥികളായ അറബികള്‍ക്ക് സ്വന്തം നാട്ടിലേക്ക് തിരിച്ചുപോകാനുള്ള അവകാശം, യഹൂദര്‍ക്ക് അന്യരാജ്യങ്ങളില്‍ നിന്ന് പൂര്‍വ്വികരുടെ നാട്ടിലേക്ക് തിരിച്ചുവരാനുള്ള അവകാശം പോലെതന്നെയാണെന്ന് അദ്ദേഹം വാദിക്കുന്നു. ഈ വാദത്തില്‍ വലിയ പുതുമ തോന്നില്ലെങ്കിലും യഹൂദര്‍ക്കും അറബികള്‍ക്കും ഈസ്രയേലില്‍ ഒരേപോലെയുള്ള അവകാശം അംഗീകരിച്ചുകൊടുക്കുന്നത് അറബ്‌ലോകത്ത് അപൂര്‍വ്വമാണ്.

അതിപുരാതന കാലം മുതല്‍ യഹൂദര്‍ പീഢിക്കപ്പെടുന്നവരാണെന്നും ആധുനികകാലത്ത് പലസ്തീനികളുടെ വിധിയും അതുതന്നെയാണെന്നുമുള്ള അദ്ദേഹത്തിന്റെ സന്തുലിതമായ വീക്ഷണം വളരെ ശരിയാണ്. പീഢിതരായ രണ്ടു ജനതകള്‍ ഒന്നിച്ചിരുന്ന് അവരുടെ പ്രശ്നത്തിന് ഒരു പരിഹാരമുണ്ടാക്കിയെങ്കില്‍ എന്ന് ലോകത്തെമ്പാടുമുള്ള സമാധാനകാംക്ഷികള്‍ ആഗ്രഹിച്ചു പോകുന്നതാണ്. പലപ്പോഴും മറ്റു രാജ്യങ്ങളുടെ ഇടപെടലാണ് പലസ്തീന്‍ പ്രശ്നത്തെ ഇത്ര സങ്കീര്‍‌ണ്ണമാക്കുന്നത്.

ഞാന്‍ പഴയ ഒരു പോസ്റ്റില്‍ പറഞ്ഞിട്ടുള്ള കാരണങ്ങള്‍ കൊണ്ട് ഈസ്രയേല്‍ ഖഢാഫി നിര്‍ദ്ദേശിക്കുന്നതുപോലെയുള്ള ഒരു പരിഹാരത്തിന് വഴങ്ങുകയില്ല. ഭൂരിപക്ഷജനാധിപത്യത്തിനു പകരം യഹൂദര്‍ക്ക് ഈസ്രയേലില്‍ പരമാധികാരം ഉറപ്പുവരുത്തുന്നതോ അധികാരം പങ്കുവയ്ക്കുന്നതോ ആയ ഒരു ഭരണക്രമം പ്രശ്നപരിഹാരത്തിന്റെ ഭാഗമായി നടപ്പില്‍ വരുത്താവുന്നതാണ്. സ്ഥിരമായ സമാധാനം അത്തരത്തില്‍ ഈസ്രയേലിന്റെ ഭാഗത്തുനിന്നുള്ള വിട്ടുവീഴ്ചകളില്‍ നിന്നേ ഉണ്ടാകൂ.

ഖഢാഫിയുടെ ലേഖനത്തിന്റെ പൂര്‍ണ്ണരൂപം ഇവിടെ വായിക്കാം.

Thursday, January 22, 2009

2009-ലെ ഓസ്ക്കര്‍ നോമിനേഷനുകള്‍


ഹോളിവുഡില്‍ 2008-ലെ സിനിമകള്‍ക്കുള്ള അവസാനത്തേതും ഏറ്റവും പ്രധാനപ്പെട്ടതുമായ അവാര്‍‌ഡ് മേളക്ക് തുടക്കം കുറിച്ചുകൊണ്ട് ഇന്ന് അക്കാഡമി അവാര്‍ഡുകള്‍ക്കുള്ള നോമിനേഷനുകള്‍ പ്രഖ്യാപിച്ചു. പ്രതീക്ഷിച്ചതുപോലെ ‘സ്ലം ഡോഗ് മില്യണയര്‍’ നോമിനേഷനുകള്‍ വാരിക്കൂട്ടി; ആകെ 10 എണ്ണം. കറുത്തകുതിരയായ ‘ദ ക്യൂരിയസ് കേസ് ഓഫ് ബെന്‍‌ഞ്ചമിന്‍ ബട്ടന്‍’ എന്ന പടത്തിനാണ് ഏറ്റവും കൂടുതല്‍ നോമിനേഷനുകള്‍- 13. തഴയപ്പെട്ടത് കഴിഞ്ഞകൊല്ലത്തെ ബ്ലോക്ക് ബസ്റ്ററും അതിലെ ഒരു പ്രധാനവേഷം ചെയ്ത ഹീത്ത് ലെഡ്ജറിന്റെ ആകസ്മികമരണം വഴി ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതുമായ ബാറ്റ്മാന്‍ ചിത്രം ‘ഡാര്‍ക്ക് നൈറ്റ്’.

എ.ആര്‍.റെഹ്‌മാന് ഇത്തവണ ഒരു ഓസ്ക്കര്‍ ഉറപ്പാണെന്നു തോന്നുന്നു. ‘സ്ലം ഡോഗ് മില്യണയറി’ലെ സംഗീതത്തിനും അതിലെ 2 പാട്ടുകള്‍ക്കും അദ്ദേഹത്തെ നോമിനേറ്റ് ചെയ്തിട്ടുണ്ട്.

വര്‍ഷത്തിന്റെ അവസാനത്തെ ക്വാര്‍ട്ടറിലാണ് ഓസ്ക്കര്‍ ‘ബസ്’ മാധ്യമങ്ങളില്‍ നിറഞ്ഞുനില്‍‌ക്കുന്നത്. അവാര്‍ഡിന്ന് സാധ്യതയുള്ള പടങ്ങള്‍ മിക്കവാറും ആ കാലയിളവിലാണ് റിലീസ് ചെയ്യുക; അക്കാഡമി അംഗങ്ങള്‍ മറന്നുപോകാതിരിക്കാന്‍. മാര്‍ക്കറ്റിംഗ് കോലാഹലങ്ങള്‍ നോമിനേഷനെ ശരിക്കും സ്വാധീനിക്കുമെന്ന് തോന്നുന്നു. ‘സ്ലം ഡോഗ് മില്യണയര്‍’ തന്നെ നേരെ DVD ആക്കാന്‍ പദ്ധതി ഇട്ടതാണത്രേ; ആ നിലയില്‍ നിന്ന് അത് ബോക്സോഫീസിലും അവാര്‍ഡ് സീനിലും വിജയിച്ചു.

മാധ്യമങ്ങളില്‍ അവ സൃഷ്ടിക്കുന്ന ഒച്ച വച്ചു നോക്കുകയാണെങ്കില്‍ ഈ ചിത്രങ്ങള്‍ മികച്ചതായിരിക്കുമെന്ന് തോന്നുന്നു: FROST/NIXON, MILK, THE CURIOUS CASE OF BENJAMIN BUTTON, THE DARK KNIGHT, SLUMDOG MILLIONAIRE. ഓസ്ക്കറിന്ന് മുമ്പ് ഇവയെല്ലാം കണ്ടുതീര്‍ക്കണം.

പ്രധാനപ്പെട്ട നോമിനേഷനുകള്‍ ഇവയാണ്:

Actor in a Leading Role
-----------------------
Richard Jenkins
THE VISITOR

Frank Langella
FROST/NIXON

Sean Penn
MILK

Brad Pitt
THE CURIOUS CASE OF BENJAMIN BUTTON

Mickey Rourke
THE WRESTLER

Actor in a Supporting Role
--------------------------
Josh Brolin
MILK

Robert Downey Jr.
TROPIC THUNDER

Philip Seymour Hoffman
DOUBT

Heath Ledger
THE DARK KNIGHT

Michael Shannon
REVOLUTIONARY ROAD

Actress in a Leading Role
-------------------------
Anne Hathaway
RACHEL GETTING MARRIED

Angelina Jolie
CHANGELING

Melissa Leo
FROZEN RIVER

Meryl Streep
DOUBT

Kate Winslet
THE READER

Actress in a Supporting Role
----------------------------
Amy Adams
DOUBT

Penélope Cruz
VICKY CRISTINA BARCELONA

Viola Davis
DOUBT

Taraji P. Henson
THE CURIOUS CASE OF BENJAMIN BUTTON

Marisa Tomei
THE WRESTLER

Animated Feature Film
---------------------
BOLT
KUNG FU PANDA
WALL-E


Cinematography
--------------
CHANGELING
THE CURIOUS CASE OF BENJAMIN BUTTON
THE DARK KNIGHT
THE READER
SLUMDOG MILLIONAIRE

Directing
----------
THE CURIOUS CASE OF BENJAMIN BUTTON
FROST/NIXON
MILK
THE READER
SLUMDOG MILLIONAIRE

Documentary Feature
-------------------

THE BETRAYAL (NERAKHOON)
ENCOUNTERS AT THE END OF THE WORLD
THE GARDEN
MAN ON WIRE
TROUBLE THE WATER

Film Editing
------------
THE CURIOUS CASE OF BENJAMIN BUTTON
THE DARK KNIGHT
FROST/NIXON
MILK
SLUMDOG MILLIONAIRE

Foreign Language Film
----------------------
The Baader Meinhof Complex
The Class
Departures
Revanche
Waltz With Bashir

Best Picture
------------

THE CURIOUS CASE OF BENJAMIN BUTTON
FROST/NIXON
MILK
THE READER
SLUMDOG MILLIONAIRE

Writing (Adapted Screenplay)
-----------------------------
THE CURIOUS CASE OF BENJAMIN BUTTON
DOUBT
FROST/NIXON
THE READER
SLUMDOG MILLIONAIRE

Writing (Original Screenplay)
----------------------------
FROZEN RIVER
HAPPY-GO-LUCKY
IN BRUGES
MILK
WALL-E

വിശദവിവരങ്ങള്‍ ഓസ്ക്കര്‍ സൈറ്റില്‍ കാണാം. ഫെബ്രുവരി 22-ന് വൈകീട്ട് 5 മണിക്കാണ് (ഇന്ത്യന്‍ സമയം പിറ്റേന്ന് രാവിലെ 6.30) അവാര്‍ഡ് ചടങ്ങ്.

Tuesday, January 20, 2009

ഇനി ജോഷ്വായുടെ പുസ്തകം - ഒബാമ ഇന്ന് അധികാരമേല്‍‌ക്കുന്നു



(ജനുവരി 19 ലക്കം ന്യൂ യോര്‍ക്കറിന്റെ കവര്‍)

ജനുവരി 20(ചൊവ്വാഴ്ച)അമേരിക്കയുടെ 44-)മത്തെ പ്രസിഡന്റായി ഒബാമ സ്ഥാനമേല്‍ക്കും. ചരിത്രം കുറിക്കുന്ന ആ ചടങ്ങിനുള്ള തയ്യാറെടുപ്പുകള്‍ വാഷിം‌ഗ്‌ടണ്‍ ഡി.സി.യില്‍ നടന്നുകൊണ്ടിരിക്കുകയാണ്. കുറഞ്ഞത് 20 ലക്ഷത്തോളം ജനങ്ങള്‍ അതില്‍ പങ്കെടുക്കും എന്നാണ് കരുതപ്പെടുന്നത്; ടിക്കറ്റുകളൊക്കെ വളരെ പെട്ടന്ന് തീര്‍ന്നുപോയിരിക്കുന്നു. തലസ്ഥാനത്ത് ഹോട്ടല്‍ മുറികളുടെ വാടകയൊക്കെ കുത്തനെ ഉയര്‍ന്നെന്നാണ് വാര്‍ത്ത. പക്ഷേ, അടുത്തകാലത്തൊന്നും ഉണ്ടാകാത്ത രീതിയിലുള്ള തലസ്ഥാനത്തെ കൊടുംതണുപ്പ് കുറച്ച് ആള്‍ക്കാരെയെങ്കിലും നിരുത്സാഹപ്പെടുത്തുമായിരിക്കും.

പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുന്നയാള്‍‍, പഴയകാലത്ത് തലസ്ഥാനത്ത് സത്യപ്രതിജ്ഞക്ക് എത്തിച്ചേരുന്നതിന്നെ ഓര്‍മ്മിപ്പിക്കുന്ന രീതിയില്‍ കഴിഞ്ഞ ശനിയാഴ്ച ഒബാമയും ജോ ബൈഡനും അവരുടെ കുടും‌ബങ്ങളും അമേരിക്കയുടെ ആദ്യത്തെ തലസ്ഥാനമായിരുന്ന ഫിലാഡെല്‍‌ഫിയയില്‍ നിന്ന് വാഷിംഗ്‌ടണിലേക്ക് ട്രെയിനില്‍ യാത്ര ചെയ്തു. ഒബാമയുടെ അവസാനത്തെ വിക്ടറി പരേഡ് ആയിരുന്നു അത്. ജനുവരി 20-ന് ഉച്ചതിരിഞ്ഞ് ഒബാമ, ഇപ്പോഴും ലോകത്തെ ഏറ്റവും വലിയ രാ‍ഷ്ട്രീയ അധികാരമായ, അമേരിക്കന്‍ പ്രസിഡന്റിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കും. പിന്നെ അമേരിക്കയും ലോകവും നേരിടുന്ന പ്രശ്നങ്ങളെ നേരിടുക എന്ന കഠിനമായ കര്‍ത്തവ്യത്തിന്റെ ദിനങ്ങളായിരിക്കും; ഒബാമ യഥാര്‍ത്ഥത്തില്‍ പരീക്ഷിക്കപ്പെടാന്‍ പോകുന്നത് ആ നാളുകളിലാണ്. ചെറിയ പ്രശ്നങ്ങള്‍ ഒക്കെ ഉണ്ടാക്കിയെങ്കിലും പരിചയസമ്പന്നരും പ്രതിഭാശാലികളും അതിലേറെ അമേരിക്കന്‍ ജനതയുടെ നാനാത്വത്തെ പ്രധിനിധീകരിക്കുന്നതുമായ ഒരു ക്യാബിനറ്റ് ടീമിനെ അദ്ദേഹം ഇതിനകം ഉണ്ടാക്കിയിട്ടുണ്ട്. അവരുടെ സഹായത്തോടെ, തിരഞ്ഞെടുപ്പുകാലത്ത് ഉയര്‍ത്തിക്കൊണ്ടുവന്ന പ്രതീക്ഷകളിലേക്ക് അമേരിക്കയെയും ലോകജനതയെയും ഒബാമ വിജയകരമായി നയിക്കുമെന്ന് നമുക്ക് ആശിക്കാം.

കഴിഞ്ഞയാഴ്ച ബുഷ് തന്റെ വിടവാങ്ങല്‍ പ്രസംഗം ചെയ്തു. ഹഡ്‌സണ്‍ നദിയില്‍ വിമാനമിറക്കിയ വാര്‍ത്ത കണ്ട് അന്തംവിട്ടിരുന്ന അമേരിക്കക്കാര്‍ ബുഷിന്റെ നിറമില്ലാത്ത ആ വിടവാങ്ങല്‍ സൌകര്യപൂര്‍വ്വം അവഗണിക്കുകയും ചെയ്തു. 20-ന് ഉച്ചയ്ക്ക് ഒബാമക്ക് വൈറ്റ്‌ഹൌസിന്റെ താക്കോല്‍ കിട്ടുന്നതിന്ന് മുമ്പ്, ബുഷ് അതിന്റെ പടിയിറങ്ങി ടെക്സസിലെ ഡാളസ് നഗരത്തിലെ തന്റെ പുതിയ വസതിയിലേക്ക് തിരിക്കും; ഒപ്പം ചരിത്രത്തിന്റെ പാര്‍‌ശ്വങ്ങളിലേക്കും. അമേരിക്കയുടെ ആധുനികചരിത്രത്തില്‍, ഏറ്റവും മോശം പ്രസിഡെന്റെന്ന കുപ്രസിദ്ധിക്ക് അദ്ദേഹം റിച്ചാര്‍ഡ് നിക്സനുമായി മത്സരിക്കുമെന്നാണ് കരുതപ്പെടുന്നത്. റിപ്പബ്ലിക്കന്മാരെ തിരഞ്ഞെടുപ്പില്‍ വിജയിപ്പിക്കാന്‍ നിക്സന്‍ രൂപപ്പെടുത്തിയ "സാംസ്ക്കാരിക യുദ്ധ"തന്ത്രത്തിന്റെ അവസാനത്തെ പ്രയോക്താക്കളായിരുന്നു ബുഷും സംഘവും. പ്രാദേശികമായി ആ തന്ത്രം ഇനിയും ഉപയോഗിക്കപ്പെടുമെങ്കിലും, പുതിയ തലമുറയുടെ വംശീയതയിലൂന്നാത്ത രാഷ്ട്രീയവീക്ഷണവും കുടിയേറ്റത്തിന്റെ പുതിയ സമവാക്യങ്ങളും ദേശീയതലത്തില്‍ ആ തന്ത്രത്തെ ഉപയോഗശൂന്യമാക്കിയിട്ടുണ്ട്. ന്യൂനപക്ഷങ്ങളെ, പ്രത്യേകിച്ച് ലറ്റീനോകളെ, ആകര്‍ഷിക്കുന്ന രീതിയില്‍ തന്ത്രങ്ങള്‍ മെനഞ്ഞ് പാര്‍ട്ടിയെ പ്രസിഡന്റ് തിരഞ്ഞെടുപ്പിന്ന് സജ്ജമാക്കുന്ന ഒരാള്‍ക്കായിരിക്കും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയെ വീണ്ടും വൈറ്റ് ഹൌസില്‍ എത്തിക്കാന്‍ പറ്റുക.

മറ്റൊന്ന് ബേബി ബൂമര്‍‌മാരുടെ കാലഘട്ടത്തിന് അറുതി വന്നതാണ്. (രണ്ടാം ലോകമഹായുദ്ധത്തിനുശേഷമുണ്ടായ വര്‍ദ്ധിച്ച ശിശുജനന നിരക്കിനെയാണ് baby boom കൊണ്ട് ഉദ്ദേശിക്കുന്നത്. ക്ലിന്റന്‍മാര്‍, ബുഷ്, ഗോര്‍, കെറി എന്നിവരൊക്കെ ആ തലമുറയെ പ്രതിനിധീകരിക്കുന്നവരാണ്. വിയറ്റ്‌നാം യുദ്ധമാണ് അവരുടെ രാഷ്ട്രീയത്തെ രൂപപ്പെടുത്തിയ പൊതുവായ ഒരു ജീവിതാനുഭവം.) ഭീമാബദ്ധങ്ങള്‍ ഒന്നും വരുത്തിയില്ലെങ്കില്‍ ഒബാമ രണ്ടു ടേമും പൂര്‍ത്തിയാക്കും; അതിന്നുശേഷം തീര്‍ച്ചയായും ഒബാമയെപ്പോലെ തന്നെ പുതിയ തലമുറയിലെ ആരെങ്കിലും ആയിരിക്കും 2017-ല്‍ അദ്ദേഹത്തിന്റെ പിന്‍‌ഗാമി ആവുക.

വൈറ്റ് ഹൌസ് പണിയാന്‍ അടിമകളെ ഉപയോഗിച്ചിരുന്നു. പിന്നീട് ജോലിക്കാരായും സന്ദര്‍ശകരായും മാത്രമേ അവിടെ കറുത്തവര്‍ എത്തിയിട്ടുള്ളൂ.ആദ്യകാലത്തെ പല പ്രസിഡന്റുമാര്‍‌ക്കും അടിമകള്‍ ഉണ്ടായിരുന്നു. ഒബാമ അടിമകളുടെ കുടുംബത്തില്‍ നിന്നല്ല വരുന്നെങ്കിലും മിഷല്‍ ഒബാമയുടെ ഒരു മുതുമുത്തച്ഛന്‍ അടിമയായിരുന്നെന്നുള്ളതിന്ന് കൃത്യമായ രേഖകള്‍ ഉണ്ട്. (മിക്കവാറും എല്ലാ ആഫ്രിക്കന്‍-അമേരിക്കക്കാരും വെസ്റ്റ് ആഫ്രിക്കയില്‍ നിന്ന് കൊണ്ടുവന്നിട്ടുള്ള അടിമകളുടെ പിന്‍‌തലമുറക്കാരാണ്.) ഒബാമ കുടും‌ബം അവിടെ താമസം തുടങ്ങുമ്പോള്‍, സാമൂഹിക പുരോഗതിക്ക് സ്വയം മാതൃകയായിക്കൊണ്ട് അമേരിക്കന്‍ ജനത പാശ്ചാത്യരാജ്യങ്ങളുടെ മുന്നിരയില്‍ വീണ്ടും കയറി ഇരിക്കും.

മറ്റൊരു ഇല്ലിനോയി സംസ്ഥാനക്കാരനായിരുന്ന ഏബ്രഹാം ലിങ്കന്റെ പിന്‍‌ഗാമിയായി അറിയപ്പെടാന്‍ ഇഷ്ടമുള്ള ഒബാമയ്ക്ക് അദ്ദേഹവുമായുള്ള സാമ്യങ്ങള്‍ വളരെയാണ്: രണ്ടും പേരും പ്രഭാഷണകലയില്‍ പ്രാഗല്‍‌ഭ്യം തെളിയിച്ചവര്‍‍; കഴിവുള്ള രാഷ്ട്രീയ എതിരാളികളെ തമസ്ക്കരിക്കാതെ, മത്സരത്തിന്നു ശേഷം അവരെ കൂടെക്കൂട്ടി രാഷ്ട്രനന്മയ്ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നവര്‍ (പ്രൈമറിയില്‍ ലിങ്കന്റെ എതിരാളി ആയിരുന്ന വില്യം സിവാഡിനെ അദ്ദേഹം പിന്നീട് സെക്രട്ടറി ഓഫ് സ്റ്റേറ്റ് ആ‍ക്കി; ഒബാമ ഹിലരിക്ക് ആ സ്ഥാനം കൊടുത്തതുപോലെ); വളരെ കുറഞ്ഞ ഭരണപരിചയത്തോടെ പ്രസിഡന്റ് സ്ഥാനത്ത് എത്തുന്നവര്‍ തുടങ്ങി പലതും.

മാര്‍ട്ടിന്‍ ലൂതര്‍ കിംഗിന്റെ I have a dream പ്രഭാഷണത്തിന്റെ വാര്‍‌ഷികദിനത്തിലാണ് ഒബാമ ഡമോക്രാറ്റിക് പാര്‍ട്ടി നോമിനേഷന്‍ സ്വീകരിച്ചത്. അത് തികച്ചും യാദൃശ്ചികമായിരുന്നു. മാര്‍ട്ടിന്‍ ലൂതര്‍ കിംഗ് ഡേ (തിങ്കളാഴ്ച)യുടെ പിറ്റേന്ന് ആണ് ഒബാമയുടെ സ്ഥാനാരോഹണം. ഇക്കൊല്ലം ലിങ്കന്റെ 200-)o ജന്മവാ‍ര്‍‌ഷികം ആണ്. ആ രണ്ട് അതികായര്‍ നയിച്ച മനുഷ്യസ്വാതന്ത്ര്യത്തിന്റെയും പ്രതീക്ഷയുടെയും ദീര്‍ഘമായ ഒരു പുറപ്പാടിന്റെ അവസാനം, നമുക്കൂഹിച്ചെടുക്കാവുന്ന എല്ലാ പ്രതീകങ്ങളുടെയും അമിതഭാരമുള്ള കിരീടമണിഞ്ഞുകൊണ്ടാണ് ഒബാമ‍, തന്റെ നിയോഗം പൂര്‍ത്തിയാക്കാന്‍ വേണ്ടി ജോഷ്വാ പര്‍വ്വത്തിലേക്ക് പ്രവേശിക്കുന്നത്. അദ്ദേഹത്തിന് എല്ലാ ഭാവുകങ്ങളും നമുക്ക് നേരാം!

Sunday, January 11, 2009

പൌരത്വത്തിന്റെ നിറഭേദങ്ങള്‍


കോക്കേഷ്യന്‍ (caucasian) എന്ന് യൂറോപ്യന്‍ വംശജരെ പൊതുവേ പറയുന്നതാണ്. അതില്‍ നോര്‍ത്ത് ആഫ്രിക്ക, മിഡില്‍ ഈസ്റ്റ് (അറബികളും യഹൂദരും ഇറാനികളും), മദ്ധ്യേഷ്യ എന്നിവിടങ്ങളിലെ ജനങ്ങളും പെടും. മദ്ധ്യേഷ്യയില്‍ കോക്കസസ് പര്‍വ്വതപ്രദേശത്തു നിന്നുള്ളവര്‍ എന്നാണല്ലോ കോക്കേഷ്യന്‍ എന്ന പദം തന്നെ സൂചിപ്പിക്കുന്നത്. എന്നാല്‍ ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ വടക്കുപടിഞ്ഞാറന്‍ പ്രദേശത്തുള്ളവരും നരവംശശാസ്ത്രപരമായി കോക്കേഷ്യന്‍‌മാര്‍ തന്നെയാണെന്ന് എല്ലാവര്‍ക്കും അറിയാവുന്ന ഒരു കാര്യമല്ല. പക്ഷേ, ചരിത്രപരമായി അത് വളരെ സ്വഭാവികമാണ്; മധ്യേഷ്യയില്‍ നിന്നുള്ള സൈനീകശക്തികളും അതോടൊപ്പം ജനങ്ങളും സംസ്ക്കാരങ്ങളും ഇന്ത്യയുടെ വടക്കുപടിഞ്ഞാറന്‍ മേഖലകളില്‍ പണ്ടേ വേരുറപ്പിച്ചിട്ടുള്ളതാണ്.

1923-ല്‍, വെള്ളക്കാര്‍ക്ക് മാത്രം അമേരിക്കയില്‍ പൌരത്വം കൊടുത്തിരുന്ന കാലത്ത്, ഭഗത് സിംഗ് തിന്ത് എന്ന സവര്‍‌ണ സിഖുകാരന്‍ പൌരത്വത്തിന് വേണ്ടി വാദിച്ചത് ആ വാസ്തവത്തെ ആശ്രയിച്ചായിരുന്നു. ഓറിഗണ്‍ സംസ്ഥാനത്തിലെ സ്ഥിരതാമസക്കാരനായിരുന്നു അദ്ദേഹം അന്ന്. പക്ഷേ, ഭഗത് സിംഗ് കോക്കേഷ്യനാണെന്ന ശാസ്ത്രീയസത്യം കോടതി അംഗീകരിച്ചെങ്കിലും, അദ്ദേഹം സാധാരണക്കാരന് മനസ്സിലാകുന്ന രീതിയിലുള്ള വെള്ളക്കാരനല്ല എന്ന നിഗമനത്തിന്റെ അടിസ്ഥാനത്തില്‍ പൌരത്വം നിഷേധിച്ചു. വെളുത്തതൊലിക്കാരനായിട്ടും ടാക്കോ ഒസാവ എന്ന ജപ്പാന്‍കാരന് “വെള്ളക്കാരനല്ല” എന്ന അടിസ്ഥാനത്തില്‍ ഇതേ കോടതി പൌരത്വം നിഷേധിച്ചിരുന്നു. അപ്പോള്‍ “വെള്ളക്കാരന്‍” ആകണമെങ്കില്‍ കോക്കേഷ്യന്‍ മാത്രം ആയാല്‍ പോര; നല്ല വെളുത്ത തൊലി വേണം; യൂറോപ്പില്‍ നിന്ന് വരണം എന്നൊക്കെയുള്ള “യോഗ്യതകള്‍” കൂടി അന്ന് കോടതി അമേരിക്കന്‍ പൌരത്വത്തിന് കല്പിച്ചിരുന്നു എന്ന് വേണം കരുതാന്‍.

ഭഗത് സിംഗ് പിന്നീട് ന്യൂ യോര്‍ക്ക് സംസ്ഥാനത്തു നിന്ന് പൌരത്വം കൈക്കലാക്കുമെങ്കിലും പൊതുവേ ആ രണ്ടു കോടതിവിധികള്‍ ഏഷ്യക്കാരെ ഏതാണ്ട് 1943 വരെ അമേരിക്കയില്‍ കേറ്റാതെ നോക്കി. 1965-ല്‍ പ്രസിഡന്റ് ലിന്റന്‍ ജോണ്‍‌സന്‍ ഒപ്പുവച്ച ഹാര്‍ട്ട്-സെലര്‍ ഇമിഗ്രേഷന്‍ ആക്ട് ആണ് ഏഷ്യക്കാര്‍ക്ക് വര്‍ദ്ധിച്ച തോതില്‍ അമേരിക്കയിലേക്ക് കുടിയേറാന്‍ വഴിയൊരുക്കിയത്.

ഇത്രയും എടുത്തുപറയാന്‍ കാരണം ജനുവരി-ഫെഫ്രുവരി ലക്കം "ദ അറ്റ്ലാന്റിക്" മാസികയില്‍ വന്ന ഹുവ സുവിന്റെ "The End of White America?" എന്ന വളരെ മികച്ച ലേഖനത്തില്‍ ഈ സംഭവത്തെ പരാമര്‍‌ശിച്ചു കണ്ടതാണ്. (ഈ ലക്കം ഒരു പോസ്റ്റ്-പ്രസി‌ഡന്‍‌ഷ്യല്‍ ഇലക്ഷന്‍ പതിപ്പാണ്. പ്രസിഡന്റ് ഒബാമ കളക്ഷന്‍കാര്‍ എടുത്തുവയ്ക്കേണ്ട കോപ്പി തന്നെ; എന്റെ ശേഖരത്തിലേക്ക് മറ്റൊരു മാഗസിന്‍ കൂടി.) അമേരിക്കയെപ്പോലെ ലോകത്തിന്റെ എല്ലാ കോണുകളില്‍ നിന്നും ജനങ്ങള്‍ വന്നുചേരുന്ന ഒരു സ്ഥലത്ത് “വെളുപ്പ്” നിര്‍‌വ്വചിക്കുക അത്ര എളുപ്പമല്ല. “വെളുപ്പ്” ഭൂരിപക്ഷത്തിന്റെ അടയാളം മാത്രമല്ല; അമേരിക്കയില്‍ സവര്‍ണതയുടെ ഒരു അടയാളം കൂടിയാണ്. പക്ഷേ, ദീര്‍ഘനാള്‍ നിലവിലിരുന്ന ആ അവസ്ഥയ്ക്ക് വ്യത്യാസങ്ങള്‍ വന്നുതുടങ്ങി: അമേരിക്കയിലെ ഏറ്റവും വലിയ സംസ്ഥാനമായ കാലിഫോര്‍ണിയയില്‍ അവര്‍ക്ക് ഭൂരിപക്ഷം നഷ്ടപ്പെട്ടു (വെള്ളക്കാരാണ് ഇപ്പോഴും ഏറ്റവും വലിയ വിഭാഗം); ഒബാമയുടെ വിജയത്തോടെ വെള്ള-പ്രൊട്ടസ്‌റ്റന്റ് വിഭാഗക്കാരുടെ രാഷ്ട്രീയശക്തിയില്‍ വിള്ളല്‍ വീണു. റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് കത്തോലിക്കരായ വെള്ളക്കാരെയും ലറ്റീനോകളെയും ആശ്രയിക്കാതെ തിരഞ്ഞെടുപ്പ് വിജയം സാധ്യമല്ലെന്ന് തെളിഞ്ഞു കഴിഞ്ഞു.

ഏറ്റവും വലിയ വ്യത്യാസം വന്നിട്ടുള്ളത് അമേരിക്കന്‍ സാംസ്ക്കാരിക പ്രതീകങ്ങളുടെ നിറം മാറ്റമാണ്. പണ്ട് ഏത് രംഗങ്ങളിലും വിജയിക്കാന്‍ “വെള്ളത്വം” അത്യാവശ്യമായിരുന്നു. കലാ-കായികരംഗങ്ങളില്‍ കറുത്തവര്‍ അനുഭവിച്ച വിവേചനം ഒരു തലമുറമുമ്പ് വരെ വളരെ യാഥാര്‍‌ത്യമായിരുന്നു. പക്ഷേ, ഇന്ന് മിക്കവാറും എല്ലാ മേഖലകളിലും “വെള്ള”യാവാന്‍ ഒട്ടും ശ്രമിക്കാതെയോ അതിന്നെ പരിഹസിച്ചുതന്നെയോ വന്‍‌വിജയങ്ങള്‍ നേടിയവര്‍ അമേരിക്കയില്‍ ഉണ്ട്. രാഷ്ട്രീയത്തില്‍ ബോബി ജിണ്ഡല്‍, ഗോള്‍ഫില്‍ ടൈഗര്‍ വുഡ്‌സ്, സിനിമയില്‍ വിത്സ് സ്മിത്ത്, സംഗീതലോകത്ത് ഷോണ്‍ കോം‌മ്പ്‌സ് എന്ന റാപ്പര്‍ എന്നിവരൊക്കെ അതിന്ന് മികച്ച ഉദാഹരണങ്ങളാണ്. കറുത്ത റാപ്പും, ലറ്റീനോ ഡോറ ദ എക്സ്‌പ്ലോററും, ഒബാമ തന്നെയും അമേരിക്കയ്ക്ക് പുറത്ത് വെള്ളത്വത്തിന്റെ സഹായമില്ലാതെ തികച്ചും അമേരിക്കന്‍ സാംസ്ക്കാരിക ചിഹ്നങ്ങള്‍ ആയി അംഗീകരിക്കപ്പെട്ടു. അത്തരമൊരു സാമൂഹികപരിണാമത്തിന്റെ അവസാനത്തെ കണ്ണിയാണ് ഒബാമയുടെ വിജയം എന്നു മാത്രമേയുള്ളൂ. പക്ഷേ, ഒബാമയുടെ വിജയം വരെ ആരും അത്തരത്തിലുള്ള വ്യത്യാസങ്ങള്‍ അമേരിക്കന്‍ സാമൂഹിക-സാംസ്ക്കാരിക രംഗത്ത് നടക്കുന്നുണ്ടെന്ന് വിശ്വസിക്കാന്‍ കൂട്ടാക്കിയിരുന്നില്ല.

വെള്ളക്കാര്‍ ന്യൂനപക്ഷമാകാന്‍ പോകുമ്പോള്‍ അവര്‍ക്കുണ്ടാകുന്ന അരക്ഷിതാവസ്ഥയും “വെള്ളയല്ലാത്തത്” ഫാഷനാകുമ്പോള്‍ സാംസ്ക്കാരികതലത്തിലും മാര്‍ക്കറ്റിംഗിലുമടക്കം അത് വരുത്തുന്ന വന്‍‌വ്യത്യാസങ്ങളും ഈ ലേഖനത്തില്‍ ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. ഒരു ഭൂലോക "ബുള്ളി"യായല്ലാതെ, അമേരിക്കയെ മനുഷ്യകുലത്തിന്റെയും ജനാധിപത്യത്തിന്റെയും ഒരു അത്യപൂര്‍വ്വപരീക്ഷണമായി കാണുവാന്‍ ശ്രമിക്കുന്നവര്‍ തീര്‍ച്ചയായും വായിച്ചിരിക്കേണ്ട ലേഖനമാണിത്.

Friday, January 02, 2009

രണ്ടു ചരമങ്ങള്‍ - ഹാരോള്‍ഡ് പിന്റര്‍, സാമുവേല്‍ ഹണ്‍‌ടിം‌ഗ്‌ടണ്‍

ക്രിസ്‌മസിന്റെയും പുതുവത്സരത്തിന്റെയും തിരക്കിനടയ്ക്ക് ഈ രണ്ടു പ്രധാനപ്പെട്ട എഴുത്തുകാരുടെ മരണങ്ങള്‍ക്ക് കാര്യമായ വാര്‍ത്താപ്രാധാന്യം കിട്ടാതെ പോയെന്നു തോന്നുന്നു. ജനുവരി 3 ലക്കത്തിലെ ‘ഇക്കണോമിസ്സ്റ്റ്’ വാരികയില്‍ ഇവരെപ്പറ്റി നല്ല ചരമക്കുറിപ്പുകള്‍ ഉണ്ട്.


(സാമുവല്‍ ഹണ്‍‌ടിം‌ഗ്ടണ്‍. ചിത്രം ഇക്കണോമിസ്റ്റില്‍ നിന്ന്.)

പാശ്ചാത്യ സാംസ്ക്കാരിക മേല്‍ക്കോയ്മയുടെ,പ്രത്യേകിച്ച് അമേരിക്കയുടെ, ബലഹീനതകള്‍ തുറന്നുകാണിച്ച 'Clash of Civilizations' എന്ന കൃതിയുടെ കര്‍ത്താവാണ് സാമുവല്‍ ഹണ്‍‌ടിം‌ഗ്‌ടണ്‍. പാശ്ചാത്യര്‍ പ്രതീക്ഷിച്ചതിന്നു വിപരീതമായി, ശീതസമരത്തില്‍ നിന്ന് മുന്നേറി, ഗ്ലോ‍ബലൈസേഷന്റെയും അതുകൊണ്ടുവന്നേക്കാവുന്ന ആഗോളസാഹോ‍ദര്യത്തിനും പകരം, ഉറങ്ങിക്കിടന്നിരുന്ന വൈരുദ്ധ്യ സംസ്ക്കാരങ്ങള്‍ തമ്മില്‍‍ ഏറ്റുമുട്ടുമെന്ന് 90-കളുടെ തുടക്കത്തില്‍ അദ്ദേഹം അത് പറഞ്ഞുവച്ചു. കഴിഞ്ഞ രണ്ടു ദശാബ്ദങ്ങള്‍ അത്, പ്രത്യേകിച്ച് പാശ്ച്യാത്യരും മുസ്ലിം ലോകവുമായുള്ള സംഘര്‍ഷങ്ങള്‍, അദ്ദേഹത്തിന്റെ നിഗമനങ്ങള്‍ ശരിയാണെന്ന് തെളിയിച്ചു. ഹാര്‍വഡിലെ 57 കൊല്ലത്തോളം അധ്യാപകനായിരുന്ന സാമുവല്‍ ഹണ്‍‌ടിം‌ഗ്‌ടണ്‍ 17 പുസ്തകങ്ങളുടെ കര്‍ത്താവാണ്. അദ്ദേഹത്തെപ്പറ്റി കൂടൂതല്‍ വിവരങ്ങള്‍ക്ക് ഈ ലേഖനം വായിക്കുക.


(ഹാരോള്‍ പിന്റര്‍. ചിത്രം ഇക്കണോമിസ്റ്റില്‍ നിന്ന്.)

2005-ല്‍ സാഹിത്യത്തിന് നോബേല്‍ പുരസ്ക്കാരം ലഭിച്ച ബ്രിട്ടീഷ് നാടകകൃത്ത് ഹാരോള്‍ഡ് പിന്ററെക്കുറിച്ച് ബൂലോഗത്ത് പോസ്റ്റുകള്‍ കണ്ടിരുന്നു. എന്നാലും അദ്ദേഹത്തെക്കുറിച്ച് കൂടുതല്‍ അറിയാന്‍ ആ‍ഗ്രഹമുള്ളവര്‍ ഈ ചരമക്കുറിപ്പ് കൂടി വായിച്ചിരിക്കേണ്ടതാണ്.