Tuesday, December 10, 2013

സിലിക്കണ്‍വാലിയില്‍ കേരള ക്ലബ്ബ് ഒരുക്കുന്ന കേക്ക് ആന്‍ഡ് വൈന്‍ ഫെസ്റ്റിവല്‍

കേരളാ ക്ലബ് കാലിഫോര്‍ണിയ ഒരുക്കുന്ന 'കേക്ക് ആന്‍ഡ് വൈന്‍ ഫെസ്റ്റിവല്‍ 2013',  മിൽപീറ്റസിലെ ഇന്ത്യന്‍ കമ്യൂണിറ്റി സെന്റര്‍ ബാങ്ക്വറ്റ് ഹാളില്‍ ഡിസംബര്‍ 15-ന് നടക്കും.  



ഈ പരിപാടിയില്‍ 25- ലധികം ടീമുകൾ പങ്കെടുക്കും. സിലിക്കൺ വാലിക്കടുത്തുള്ള സുപ്രസിദ്ധ വൈൻ മേഖലകളിൽ നിന്നൂള്ള വൈനുകളോടൊപ്പമാണ് കേക്കുകൾ വിളന്പുക. ഒന്നാം സമ്മാനം 500 ഡോളര്‍, രണ്ടാം സമ്മാനം 250 ഡോളര്‍, മികച്ച ക്രമീകരണത്തിന് 100 ഡോളര്‍  എന്നീ സമ്മാനങ്ങളാണുള്ളത്

കൂടുതല്‍ വിവരങ്ങള്‍ക്ക്: http://www.keralaclubca.org/cakewinefestival2013.htm

Thursday, February 04, 2010

ഓസ്കര്‍ 2009: എന്റെ അനുമാനങ്ങള്‍

നോമിനേഷനുകളുള്‍ ചൊവ്വാഴ്ച പുറത്തു വന്നു. മൊത്തം ലിസ്റ്റ്  ഇവിടെ കാണാം. നല്ല ചിത്രങ്ങളുടെ നോമിനേഷനില്‍ എന്റെ ലിസ്റ്റില്‍ നിന്ന് 8/10 ശരിയായി.

ഗോള്‍‌ഡന്‍ ഗ്ലോബില്‍ Avatar അവഗണിക്കപ്പെട്ടെങ്കിലും ഓസ്ക്കറില്‍ ആ ചിത്രത്തിന് പ്രധാന അവാര്‍ഡുകള്‍ കിട്ടുമെന്നാണ് എന്റെ നിഗമനം. അതിനുള്ള കാരണങ്ങള്‍ ഞാന്‍ കഴിഞ്ഞ പോസ്റ്റില്‍ നിരത്തിയിട്ടുണ്ട്.

കുറച്ചു മുമ്പ് Netflix-ല്‍ നിന്ന് കിട്ടിയ Hurt Locker കണ്ടുതീര്‍ത്തു. യുദ്ധക്കളത്തെക്കാള്‍, അതിന്റെ രണ്ടു ഭാഗത്തുമുള്ള ഇരകള്‍ക്ക് പ്രാധാന്യം കൊടുക്കുന്ന, അമേരിക്കയുടെ ഇറാക്ക് അധിനിവേശം പശ്ചാത്തലമാക്കിയുള്ള ഈ ചിത്രം, Platoon-ന് ശേഷം ഞാന്‍ കണ്ടിട്ടുള്ള ഏറ്റവും ശക്തമായ യുദ്ധവിരുദ്ധ ചിത്രങ്ങളിലൊന്നാണ്.

Avatar-നും Hurt Locker-നും 9 നോമിനേഷനുകള്‍ വീതമാണുള്ളത്. Avatar സം‌വിധാനം ചെയ്ത ജയിംസ് കാമറൂണിന്റെ മുന്‍ ഭാര്യയാണ് Hurt Locker-ന്റെ സം‌വിധായക കാതറിന്‍ ബൈഗലോ. അതുകൊണ്ട്  ഈ ചിത്രങ്ങള്‍ തമ്മിലുള്ള മത്സരം അവര്‍ തമ്മിലുള്ള ഒരു കണക്കുപറച്ചില്‍ കൂടിയാണ്. സിനിമാചരിത്രത്തില്‍ ഏറ്റവും ചിലവിട്ടു പിടിച്ച പടവും ഏറ്റവും കൂടുതല്‍ പണം വാരിയ പടവും എന്ന ഖ്യാതി Avatar-ന് ഉള്ളതുകൊണ്ട്, ചുരുങ്ങിയ ബഡ്ജറ്റില്‍ പിടിച്ച  Hurt Locker-ഉം ആയുള്ള മത്സരം ഗോലിയാത്തും ദാവീദും പോലെ എന്ന് പറയുന്നുണ്ട്. പക്ഷേ, ഇതുവരെ കിട്ടിയ അവാര്‍ഡുകളുടെ എണ്ണം വച്ചുനോക്കിയാല്‍ Hurt Locker വിമര്‍ശകരുടെയും ജഡ്ജിമാരുടെയും പ്രിയപ്പെട്ട ചിത്രമാണെന്ന് മനസ്സിലാക്കാം.

ഈ രണ്ടു ചിത്രങ്ങളുടെ മത്സരത്തില്‍ മുങ്ങിപ്പോകുന്നത് മറ്റു പ്രധാനപ്പെട്ട ചിത്രങ്ങളാണ്: District 9, Precious: Based on the Novel ‘Push’ by Sapphire, A Serious Man, Up in the Air എന്നിവ. ഇക്കൂട്ടത്തില്‍ ഞാന്‍ അവസാനമേ Avatar-ന് സ്ഥാനം കൊടുക്കൂ; Hurt Locker ഏറ്റവും മുകളിലും. പക്ഷേ, ഓസ്കര്‍ Avatar കൊണ്ടുപോകും.

മികച്ച സം‌വിധായകന്‍ മികച്ച പടത്തിന്റെ തന്നെ ആള്‍ ആയിരിക്കും.

കണ്ട പടങ്ങളില്‍ The Hurt Locker-ലെ ജറമി റെന്നറിന്റേതാണ് മികച്ച അഭിനയമായി തോന്നിയത്. പക്ഷേ, സാധ്യത കൂടുതല്‍ കൊടുക്കുന്നത് Crazy Heart-ലെ ജെഫ് ബ്രിഡ്ജസിനാണ്. ഞാന്‍ ജറമി റെന്നറിന്റെയൊപ്പം നില്‍ക്കുന്നു. മികച്ച നടി മിക്കവാറും The Blind Side-ലെ സാന്‍ഡ്രാ ബുള്ളോക്ക് ആവുമെന്ന് തോന്നുന്നു; അതിപ്രശസ്തയെങ്കിലും ഇതുവരെ അവര്‍ക്ക് നോമിനേഷന്‍ പോലും കിട്ടിയിട്ടില്ല. കിട്ടിയ അവസരം മുതലാക്കി അക്കാഡമി അംഗങ്ങള്‍ വരെ ആദരിച്ചേക്കും.

സഹനടന്‍, സഹനടി റോളുകളില്‍ യഥാക്രമം Christoph Waltz (Inglourious Basterds)-നും Mo’Nique ( “Precious: Based on the Novel ‘Push’ by Sapphire”)-നും വലിയ മത്സരമൊന്നുമില്ലെന്നു തോന്നുന്നു. വളരെ മികച്ചതാണ് ഈ ചിത്രങ്ങളിലെ അവരുടെ പ്രകടനം.

അനിമേറ്റഡ് ഫീച്ചര്‍ വിഭാഗത്തില്‍ Up തന്നെ വിജയിക്കും. മികച്ച ചിത്രത്തിനുള്ള നോമിനേഷന്‍ വരെ കിട്ടിയിട്ടുള്ള സ്ഥിതിക്ക് ആ അവാര്‍ഡ് ഏറെക്കുറെ ഇപ്പോള്‍ തന്നെ തീര്‍ച്ചയാണ്.

പ്രധാന വിഭാഗങ്ങളിലെ എന്റെ അനുമാനങ്ങള്‍ ഇവിടെ കൊടുക്കുന്നു:

Picture: Avatar

Director: James Cameron (Avatar)

Actor in a Leading Role: Jeremy Renner in “The Hurt Locker”

Actress in a Leading Role: Sandra Bullock in “The Blind Side”

Actor in a Supporting Role: Christoph Waltz in “Inglourious Basterds”

Actress in a Supporting Role: Mo’Nique in “Precious: Based on the Novel ‘Push’ by Sapphire”

Writing (Adapted Screenplay): “Precious: Based on the Novel ‘Push’ by Sapphire” — Screenplay by Geoffrey Fletcher

Writing (Original Screenplay): “A Serious Man” — Written by Joel Coen & Ethan Coen

Animated Feature Film: Up

Art Direction: “Avatar” — Art Direction: Rick Carter and Robert Stromberg; Set Decoration: Kim Sinclair

Cinematography: “Avatar” — Mauro Fiore

Film Editing: “The Hurt Locker” — Bob Murawski and Chris Innis

Foreign Language Film: “The White Ribbon” — Germany

Music (Original Score): “The Hurt Locker” — Marco Beltrami and Buck Sanders

Visual Effects: “Avatar” — Joe Letteri, Stephen Rosenbaum, Richard Baneham and Andrew R. Jones

ഓസ്‌കര്‍ സൈറ്റും നിങ്ങളുടെ അനുമാനങ്ങള്‍ രേഖപ്പെടുത്താന്‍ അവസരമൊരുക്കിയിട്ടുണ്ട്; വിശദാംശങ്ങള്‍ക്ക് ഈ പേജ് കാണുക:

മാര്‍ച്ച് 7-ന് 5pm PST Sunday (6.30am IST Monday) ആണ് ഓസ്കര്‍ നൈറ്റ് തുടങ്ങുന്നത്. അലെക് ബാള്‍‌ഡ്‌വിന്നും സ്റ്റീവ് മാര്ട്ടിനുമാണ് പരിപാടി ആങ്കര്‍ ചെയ്യുന്നത്; അതുകൊണ്ട് നന്നായിരിക്കുമെന്ന് കരുതുന്നു. ഞാന്‍ ആ സമയത്ത്  ഈ പോസ്റ്റില്‍ തന്നെ ലൈവ്  ബ്ലോഗ് ചെയ്യാന്‍ സാധ്യത് ഉണ്ട്; പങ്കെടുക്കാന്‍ താല്പര്യമുണ്ടെങ്കില്‍ ഇത് ട്രാക് ചെയ്യുക.

Monday, February 01, 2010

ഓസ്ക്കര്‍ 2009 നോമിനേഷനുകള്‍

ഈ ചൊവ്വാഴ്ച ഓസ്ക്കര്‍ നോമിനേഷനുകള്‍ പ്രഖ്യാപിക്കുന്നത് ഒരു വലിയ വ്യത്യാസത്തോടെ ആയിരിക്കും. മിക്കവാറും വിഭാഗങ്ങളിലും 5  നോമിനേഷനുകളാണല്ലോ സാധാരണ ഉള്ളത്. ഇത്തവണ മികച്ച ചിത്രങ്ങളുടെ വിഭാഗത്തില്‍ 10 ചിത്രങ്ങള്‍ ഉണ്ടാകും.

കൂടുതല്‍ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തുന്നതു വഴി കൂടുതല്‍ കാണികളെ ആകര്‍ഷിക്കാനും അതുവഴി പരസ്യത്തില്‍ വരുമാനം കൂട്ടുകയുമാണ് അക്കാഡമിയുടെ ലക്ഷ്യം. വര്‍ഷങ്ങളായി ഓസ്കര്‍ ടെലികാസ്റ്റ് കാണുന്നവരുടെ എണ്ണം കുറഞ്ഞുവരികയാണ്; ബോക്സോഫീസില്‍ വന്‍‌വിജയമായിരുന്ന, തരക്കേടില്ലാത്ത പടമായിരുന്ന ഡാര്‍ക്ക് നൈറ്റിനെ കഴിഞ്ഞ തവണ  നോമിനേഷനില്‍ തന്നെ തഴഞ്ഞത് കുറച്ചൊന്നുമല്ല ഓസ്കര്‍ ഷോയുടെ ജനപ്രീതി കുറയ്ക്കാന്‍ കാരണമായത്.

അത്തരമൊരു തെറ്റ് ഇത്തവണ ഉണ്ടാവില്ല എന്നതിന്ന് ഒരു സൂചനതന്നെയാണ് പരീക്ഷണാടിസ്ഥാനത്തില്‍ 10 പടങ്ങള്‍ നോമിനേറ്റ് ചെയ്യുന്ന നീക്കം. അത്തരമൊരു സാഹചര്യത്തില്‍ ഡാര്‍ക്ക് നൈറ്റ് പോലുള്ള പടങ്ങള്‍ തഴയപ്പെടില്ല; പക്ഷേ, നോമിനേറ്റ് ചെയ്യപ്പെടുന്ന പടം ഒരിക്കലും നിരാശപ്പെടുത്താറില്ല എന്ന കാര്യത്തില്‍ വ്യത്യാസവും ഉണ്ടാകും.

ഇതേ കാരണങ്ങള്‍ കൊണ്ടു തന്നെ ജയിംസ് കാമറൂണിന്റെ അവതാര്‍ ഇത്തവണ മികച്ച പടമായി തിരഞ്ഞെടുക്കപ്പെടുമെന്ന് ഏതാണ്ട് ഉറപ്പുമാണ്. അതുകൊണ്ട് ബാക്കിയുള്ള 9 പടങ്ങള്‍, ഫലം നേരത്തേ നിശ്ചയിച്ച തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥികളെപ്പോലെയാണ്. പക്ഷേ, വാണിജ്യാടിസ്ഥാനത്തില്‍ ഓസ്കര്‍ ബമ്പ് തിയേറ്ററിലും ഡിവിഡിയുടെ വില്പനയിലുമൊക്കെ ഉണ്ടാകുമെന്നുള്ളത്  അതിന്റെ നിര്‍മാതാക്കള്‍ക്ക് ആശ്വാസമാകും.

ഇത്തവണ ഞാന്‍ കുറെ നല്ല പടങ്ങള്‍ തിയേറ്ററില്‍ കണ്ടൂ. ഈ ചിത്രങ്ങള്‍ നോമിനേറ്റ് ചെയ്യപ്പെടുമെന്നാണ്  എന്റെ അനുമാനം:

1. Where The Wild Things Are
2. Up In the Air
3. Precious
4. A Serious Man
5. Avatar
6. District 9
7. (500) Days of Summer
8. Up (This will most probably the winner in animation category)
9. Inglorious Basterds
10. The Hurt Locker (didn't see it yet but rely on media hype)

Invictus, The Hangover, The Blind Side, Star Trek, A Single Man, Fantastic Mr. Fox എന്നീ പടങ്ങളില്‍ നിന്നും നോമിനേഷനുകള്‍ ഉണ്ടാകും എന്ന് വായനയില്‍ കാണുന്നു; ഞാനവയൊന്നും കാണാത്തതുകൊണ്ട് പ്രത്യേകിച്ച് അഭിപ്രായം ഒന്നും ഇല്ല. കാത്തിരുന്നു കാണാം.

Tuesday, January 19, 2010

പ്രൊജക്ട് ചവിട്ടുനാടകം


ചവിട്ടുനാടകം ടീം: അജിത്ത്, ജോസ്, ഞാന്‍, ഗോപകുമാര്‍,വിനയ്,മനോജ്,മനോജ് എമ്പ്രാന്തിരി (ഫോട്ടോ: സുകു/ജോസിന്റെ ക്യാമറ)
അജിത് പുല്‍‌പ്പള്ളിയാണ് ചവിട്ടുനാടകം കളിക്കാം എന്ന ആശയം ഏതോ തണ്ണിയടി പാര്‍ട്ടിയില്‍ അവതരിപ്പിച്ചത്. കുറെ യു-ട്യൂബ് ലിങ്കുകള്‍ അയച്ചുതന്നത് കണ്ടപ്പോള്‍ എല്ലാവര്‍ക്കും ആവേശമായി. ആര്‍ക്കും ഡാന്‍സൊന്നും അറിയില്ല എന്നും അതൊക്കെ പഠിച്ചെടുക്കാനുള്ള ബാല്യും കഴിഞ്ഞെന്നും സൗകര്യപൂര്വ്വം മറന്നുകൊണ്ടാണ് അടുത്ത മലയാളി പരിപാടിയില്‍ ചവിട്ടുനാടകം അവതരിപ്പിക്കാം എന്ന് പറഞ്ഞുനടക്കാന്‍ തുടങ്ങിയത്.

ചവിട്ടുനാടകത്തെക്കുറിച്ച് എല്ലാ വിവരങ്ങളും വെബ്ബില്‍ കാണും എന്ന് പ്രതീക്ഷിച്ച് ഞങ്ങള്‍ കാര്യങ്ങള്‍ തുടങ്ങിയെങ്കിലും പെട്ടന്ന് മനസ്സിലായി കുറച്ച് യു-ട്യൂബ് ക്ലിപ്പുകളും, ചവിട്ടുനാടകത്തിനെക്കുറിച്ച് ചില സൈറ്റുകളിലും വിക്കിപീഡിയയിലും ഏതാനും വരികളും അല്ലാതെ അത് രംഗത്ത് അവതരിപ്പിക്കാന്‍ മാത്രം വിവരങ്ങളൊന്നും അവിടെ ഇല്ലെന്ന്.

എറണാകുളത്തിനടുത്ത് പള്ളിപ്പുറം ചവിട്ടുനാടകത്തിന്റെ ഒരു കേന്ദ്രമാണെന്ന് കേട്ടിട്ടുണ്ടായിരുന്നു. അതും പ്രശസ്ത ബാലസാഹിത്യകാരന്‍ സിപ്പി പള്ളിപ്പുറത്തിനെ പരിചയമുള്ളതും ഉപകാരപ്പെട്ടു. അദ്ദേഹത്തെ സമീപിച്ചപ്പോള്‍ ഒരു ചവിട്ടുനാടകക്ലബ്ബുമായി ബന്ധപ്പെടുത്തി തരാമെന്നു പറഞ്ഞു. അങ്ങനെയാണ് പള്ളിപ്പുറത്തെ സെന്റ് റോക്കീസ് നൃത്തകലാകേന്ദ്രത്തിന്റെ 'ദാവീദും ഗോലിയാത്തും' എന്ന ചവിട്ടുനാടകത്തിന്റെ ശബ്ദരേഖയും അവര്‍ അവതരിപ്പിച്ചതിന്റെ ഒരു വിസിഡിയും അയച്ചുകിട്ടുന്നത്.

വിസിഡിയില്‍ കണ്ട ഒരു ചെറിയ രംഗം അവതരിപ്പിക്കാന്‍ തീരുമാനിച്ചു. വേഷങ്ങളും മറ്റും നാട്ടില്‍ നിന്നു തന്നെ വരുത്തണം; വീണ്ടും സിപ്പി പള്ളിപ്പുറത്തിന്റെ സഹായം തേടേണ്ടി വന്നു. അദ്ദേഹത്തിന്റെ മേല്‍നോട്ടത്തില്‍ തന്നെ പെട്ടെന്ന് വേഷങ്ങള്‍ തയ്പ്പിച്ചെടുത്ത് അപ്പോള്‍ നാട്ടിലുണ്ടായിരുന്ന രാജേഷ് വേണ്ട വേഷങ്ങളും ബേ ഏരിയയില്‍ എത്തിച്ചു.

പരിശീലനം തുടങ്ങിയപ്പോഴാണ് കാര്യം അത്ര എളുപ്പമല്ല എന്ന് മനസ്സിലായത്. ഭാഗ്യത്തിന് മനോജിനും, മനോജിന്റെ ഭാര്യ ആശക്കും വിസിഡിയില്‍ നോക്കി സ്റ്റെപ്പുകള്‍ എന്താണെന്ന് മനസ്സിലാക്കാനുള്ള വൈദഗ്ദ്യം ഉണ്ടായിരുന്നു. എന്നാലും ഞാനടക്കമുള്ള ടീമിലെ പലര്‍ക്കും നൃത്തവുമായി പുലബന്ധമില്ലാത്തതുകൊണ്ട് വളരെ ലളിതമായ സ്റ്റെപ്പുകള്‍ പോലും പഠിച്ചെടുക്കുന്നത് ബാലികേറാമല ആയി. പക്ഷേ, അതിനകം ഞങ്ങളുടെ ചവിട്ടുനാടകത്തെപ്പറ്റി വീട്ടുകാരും നാട്ടുകാരുമൊക്കെ അറിഞ്ഞതുകൊണ്ട് പ്രൊജക്റ്റ് ഉപേക്ഷിക്കാനും പറ്റാത്ത അവസ്ഥയിലായി.

വൈനടിയും പ്രാക്ടീസു‌മൊക്കെയായിട്ട് മിക്കവാറും എല്ലാ ദിവസങ്ങളിലും ഞങ്ങള്‍ കൂടാന്‍ തുടങ്ങി. സ്ക്രിപ്റ്റിലും പാട്ടിലുമൊക്കെ ചില വ്യത്യാസങ്ങള്‍ വരുത്തി സംഗതി കുറച്ച് എളുപ്പമാക്കി. എന്നാലും പരിപാടിക്ക് ഏതാണ്ട് 10 ദിവസം മുമ്പ് മുതല്‍ മാത്രമേ വലിയ കുഴപ്പമില്ലാതെ എന്തെങ്കിലും അവതരിപ്പിക്കാന്‍ പറ്റും എന്ന വിശ്വാസം എല്ലാവര്‍ക്കും ഉണ്ടായുള്ളൂ.

ചവിട്ടുനാടകത്തെപ്പറ്റി അധികമൊന്നും തിരക്കാന്‍ അതിന്നിടയില്‍ സമയം കിട്ടിയില്ല. ഉള്ള് വിവരം വച്ച് തയ്യാറാക്കിയ ഒരു ആമുഖത്തില്‍ നിന്നുള്ള പ്രസക്തഭാഗങ്ങള്‍ ഇവിടെ കൊടുക്കുന്നു; നിങ്ങള്‍ക്ക് കൂടുതല്‍ എന്തെങ്കിലും അറിയാമെങ്കില്‍ കമന്റായി കൊടുക്കാം:

16 ആം നൂറ്റാണ്ട് മുതല്‍ കേരളത്തിലെ കൃസ്ത്യാനികളുടെ ഇടയില്‍ പ്രചാരമുള്ള ഒരു നൃത്തനാടക കലാരൂപമാണ് ചവിട്ടുനാടകം. ഓപ്പറ, മിറക്കിള്‍ പ്ലേ തുടങ്ങിയ യൂറോപ്യന്‍ നൃത്തനാടകങ്ങളുടെ രീതിയില്‍ ചിട്ടപ്പെടുത്തിയിട്ടുള്ള ചവിട്ടുനാടകം, കളരിപ്പയറ്റില്‍ നിന്നും ധാരാളം കടംകൊണ്ടിട്ടുണ്ട്. പോര്‍ച്ചുഗീസുകാരാണ് ഈ കലാരൂപത്തിന് കേരളത്തില്‍ തുടക്കമിട്ടത്. തൃശ്ശൂര്‍,എറണാകുളം,ആലപ്പുഴ എന്നീ ജില്ലകളിലെ ലത്തീന്‍ കത്തോലിക്കരാണ് ഈ കലയുടെ ആദ്യകാല പ്രയോക്താക്കള്‍.

ബൈബിള്‍ കഥകളോ കൃസ്ത്യന്‍ വീരന്മാരുടെ ചരിത്രങ്ങളോ ആണ് സാധാരണ ചവിട്ടുനാടകത്തിന് പ്രമേയമാക്കുക. പാട്ടും നൃത്തവും മധ്യകാല യൂറോപ്യന്‍ വസ്ത്രങ്ങളൂടെ കണ്ണഞ്ചിപ്പിക്കുന്ന നിറങ്ങളും സമന്വയിപ്പിച്ചുകൊണ്ടുള്ള ചവിട്ടുനാടകക്കാരുടെ പ്രകടനം മറ്റു കേരളീയ കലാരൂപങ്ങളില്‍ നിന്ന് വളരെ പ്രത്യേകതകള്‍ ഉള്ളതും ആകര്‍ഷകവുമാണ്.

തമിഴും മലയാളവും കലര്‍ന്ന ഒരു ഭാഷാരീതിയാണ് കാറല്‍മാന്‍ ചരിതം പോലെയുള്ള ആദ്യകാല ചവിട്ടുനാടകങ്ങില്‍ ഉപയോഗിച്ചിരുന്നത്. തങ്ങളുടെ പ്രകടനത്തിന്നിടക്ക് അഭിനേതാക്കളും നൃത്തക്കാരും പാട്ടുകള്‍ ഉച്ചത്തില്‍ പാടി, പലക വിരിച്ച തറയില്‍ ശക്തമായി ചവിട്ടി, കഥപറച്ചിലിന് ഊന്നല്‍ കൊടുക്കാന്‍ ശ്രമിക്കുന്ന രീതിയില്‍ നിന്നാണ് ചവിട്ടുനാടകത്തിന് അതിന്റെ പേര് ലഭിക്കുന്നത്. അവസാനഭാഗത്തോടെ മരത്തിന്റെ പ്ലാറ്റ്‌ഫോം തകര്‍ന്ന് വീഴുന്നത് നാടകത്തിന്റെ വിജയമായി കണക്കാക്കിയിരുന്ന ഒരു കാലം ഉണ്ടായിരുന്നു.

എന്തായാലും കഴിഞ്ഞ ശനിയാഴ്ച് മൈത്രിയുടെ ക്രീസ്മസ് /ന്യൂ ഇയര്‍ പരിപാടിയില്‍ ഞങ്ങള്‍ ചവിട്ടുനാടകം അവതരിപ്പിച്ചു. പരിപാടിയുടെ പുതുമയും വേഷവിധാനങ്ങളും ഒക്കെ കണ്ട് പൊതുവേ എല്ലാവര്‍ക്കും അത് ഇഷ്ടപ്പെടുകയും ചെയ്തു.

സെന്റ് റോക്കീസ് നൃത്തകലാഭവന്റെ ഈ ക്ലിപ്പായിരുന്നു ഞങ്ങള്‍ക്ക് അവലംബം:


അത് ഞങ്ങള്‍ കളിച്ചപ്പോള്‍ ഇങ്ങനെയായി/ഇങ്ങനെയാക്കി:

Wednesday, December 30, 2009

പാലേരി മാണിക്യം - മുതിര്‍‌ന്നവര്‍ക്ക് ഒരു മലയാളം പടം

പാലേരി മാണിക്യം കണ്ടിട്ട് ദിപ്പോ തിരിച്ചുവന്നതേയുള്ളൂ:വളരെ നാളുകള്‍ക്ക് ശേഷം ഒരു നല്ല മലയാള സിനിമ കണ്ടതിന്റെ സന്തോഷവുമുണ്ട്. ഓവര്‍ ഹൈപ്പ് ചെയ്യപ്പെട്ട മറ്റൊരു മലയാളപടമെന്ന ചുരുങ്ങിയ പ്രതീക്ഷയോടെയാണ് തിയേറ്ററില്‍ എത്തിയത്. അത് പടം കുറച്ചുകൂടി ഇഷ്ടപ്പെടാന്‍ കാരണമായെന്നു തോന്നുന്നു.

സിനിമയുടെ ആദ്യപകുതിയില്‍, മാണിക്യത്തിന്റെ കൊലപാതകം പലരും പലരീതിയില്‍ വ്യാഖ്യാനിക്കുന്നത് കണ്ടപ്പോള്‍ കുറോസവയുടെ റാഷോമോന്‍ ഓര്‍മ വന്നത്. പക്ഷേ കഥ ആ തലത്തില്‍ നിന്ന് ഹരിദാസിന്റെ വ്യക്തിപരമായ നിലയിലേക്ക് നീങ്ങുമ്പോള്‍ സിനിമക്ക് കൂടുതല്‍ ആഴം കിട്ടിയതുപോലെ തോന്നി. മെലോഡ്രാമയുടെ അംശങ്ങള്‍ അധികമില്ലാതെ തികച്ചും വ്യത്യസ്തമായ രീതിയില്‍ ചിത്രം അവസാനിക്കുമ്പോള്‍ മലയാള സിനിമയിലെ അപൂര്‍‌വ്വമായ ഒരു കാര്യമാണ് സംഭവിച്ചത്: സിനിമയുടെ രണ്ടാം പകുതി ഭംഗിയായി തീര്‍ക്കുക എന്നത്.

മികച്ച കഥകളും നോവലുകളും ചലച്ചിത്രമാക്കുന്നതിന് ധൈര്യം കൊടുക്കുന്ന ഒരു സം‌രംഭം കൂടിയാണിത്. ഇത് കൊമേഴ്‌സ്യല്‍ വിജയം ആയിരുന്നോ എന്നറിയില്ല; പക്ഷേ, കലാപരമായി ഒരു വിജയം തന്നെയാണ് ഈ ചിത്രം.

എല്ലാ നിമിഷത്തിലും എന്തെങ്കിലും പിന്നണിയില്‍ മൂളിക്കൊണ്ടിരിക്കണം എന്നത് ഇന്ത്യന്‍ സിനിമയുടെ ഫോര്‍മുലയുടെ ഭാഗമാണെന്ന് തോന്നുന്നു; ഈ സിനിമയുടെ പല രംഗങ്ങളിലും പശ്ചാത്തലസംഗീതം ഒഴിവാക്കാമായിരുന്നു.

റാഷോമോന്‍ കൂടാതെ ഓര്‍മ വരുന്ന ഒരു ചിത്രം Midnight in the Garden of Good and Evil ആണ്. കഥയ്ക്ക് അതുമായി ബന്ധമൊന്നുമൊന്നുമില്ലെങ്കിലും ഹരിദാസ് പാലേരിയില്‍ വരുന്നതും, ആ നാട്ടിലെ പ്രമാണിയുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ ഏര്‍പ്പെടുന്നതുമെല്ലാം ആ ഹോളിവുഡ് ചിത്രത്തിന്റെ ഇതിവൃത്തവുമായി സാമ്യമുണ്ട്. (ക്ലിന്റ് ഈസ്റ്റ്‌വുഡ് സം‌വിധാനം ചെയ്ത ആ ചിത്രം John Berendt-ന്റെ അതേപേരിലുള്ള നോവലിനെ ആധാരമാക്കിയുള്ളതാണ്.)

Thursday, December 17, 2009

എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട 100 ഇംഗ്ലീഷ് സിനിമകള്‍

t.k.'s list of top 100 English movies

ഞാന്‍ ലിസ്റ്റുകളുടെ ഒരു വലിയ ഉപഭോക്താവ് ആണ്. സമയത്തിന്റെ പരിമിതിയുള്ളതുകൊണ്ട് പല നല്ല തിരഞ്ഞെടുത്ത വായനകളിലേക്കും സിനിമ കാണലുകളിലേക്കും എളുപ്പം നയിച്ചിട്ടുള്ളത് അത്തരം ലിസ്റ്റുകള്‍ ആണ്. പക്ഷേ, എല്ലാ ലിസ്റ്റുകളും അവ തയ്യാറാക്കുന്നവരുടെ അഭിരുചികളുടെ സ്വാധീനം വളരെ പ്രകടമായിരിക്കും; എന്നാല്‍ ലിസ്റ്റില്‍ എത്തിപ്പെടുന്നവ വളരെ നിരാശപ്പെടുത്താറുമില്ല.

ചുരുക്കത്തില്‍, ഏറ്റവും നല്ല സൃഷ്ടികളുടെ ലിസ്റ്റുകള്‍ ബന്ധപ്പെട്ട വിഭാഗത്തിലെ തരക്കേടില്ലാത്ത സൃഷ്ടികള്‍ കണ്ടെത്താന്‍ വളരെ സഹായിക്കും എന്ന് യാതൊരു തര്‍ക്കവുമില്ല.

ഒമ്പതാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ്, ഉച്ചപ്പടം കാണാന്‍ പോയപ്പോള്‍ അബദ്ധവശാല്‍ ഈ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള Papillon കാണാനിടവന്നത്. ഇംഗ്ലീഷ് സിനിമയെന്നാല്‍ ജയിംസ് ബോണ്ടും തുണ്ടും ആണെന്ന അബദ്ധധാരണ അതോടെ മാറിക്കിട്ടി. ലിസ്റ്റിലുള്ള ഏറ്റവും പുതിയ പടമായ Precious കണ്ടിട്ട് ഒരു മാസം ആയിട്ടില്ല. ഈ രണ്ടു സിനിമ കാണലുകള്‍ക്കിടയിലുള്ള 27 വര്‍ഷത്തിനിടയില്‍ കണ്ടിട്ടുള്ള ഇംഗ്ലീഷ് സിനിമകളാണ് ഈ ലിസ്റ്റിനാധാരം.

പക്ഷേ, മിക്കവാറും നല്ല സിനിമകള്‍ ഞാന്‍ അമേരിക്കയില്‍ വന്നതിനുശേഷമാണ് കണ്ടിട്ടുള്ളത്. ഇ-കൊമേഴ്സിലെ ഏറ്റവും മികച്ച സം‌രംഭങ്ങളില്‍ ഒന്ന് എന്ന് പറയാവുന്ന netflix ആണ് എന്നെ ഇത്രയധികം സിനിമ കാണാന്‍ സഹായിച്ചത്. ലോകത്ത് ഇറങ്ങുന്ന നല്ലൊരു പങ്ക് സിനിമകള്‍ അവിടെ നിന്ന് റെന്റ് ചെയ്യാന്‍ പറ്റും; കടകളിലൊന്നും കിട്ടാത്ത ക്ലാസിക് ചിത്രങ്ങളുടെ ശേഖരമാണ് അവരുടെ സേവനം ഒന്നാന്തരമാക്കുന്നത്. ഇപ്പോള്‍ പല പടങ്ങളും വെബ്ബു വഴി കം‌പ്യൂട്ടറിലേക്കോ ടിവിയിലേക്കോ സ്ടീം ചെയ്യാന്‍ പറ്റും. നല്ല സിനിമകള്‍ കാണാന്‍, സമയമൊഴിച്ച് ബാക്കിയെല്ലാ സൗകര്യങ്ങളും അവര്‍ ചെയ്ത് തരുന്നുണ്ട്.

ഏകദേശം ഒന്നര കൊല്ലം മുമ്പാണ് ഈ ലിസ്റ്റ് തയ്യാറാക്കാനുള്ള പണി ആരംഭിച്ചത്. പ്രധാനമായും കണ്ട സിനിമകളുടെ ലിസ്റ്റ് തയ്യാറാക്കല്‍. netflix.com നിന്ന് സിനിമകള്‍ റെന്റ് ചെയ്തതിന്റെ ഹിസ്റ്ററി തന്നെയായിരുന്നു പ്രധാന ശ്രോതസ്. പക്ഷേ, തിയേറ്ററിലും മറ്റു പലയിടങ്ങളില്‍ നിന്ന് എടുത്തു കണ്ടതുമായി സിനിമകള്‍ ഉള്ളതുകൊണ്ട് അവയുടെ പേരൊക്കെ തപ്പിയെടുക്കാന്‍ കുറെ നേരം എടുത്തു. എന്നാലും ആ ലിസ്റ്റ് പൂര്‍ണ്ണമാണെന്ന് ഉറപ്പില്ല.

ലിസ്റ്റ് ഇംഗ്ലീഷ് സിനിമകളിലേക്ക് ഒതുക്കാന്‍ പ്രധാന കാരണം ഞാന്‍ ആ ഭാഷയ്ക്ക് പുറത്ത് നല്ല സിനിമകള്‍ അധികം കാണാത്തതുകൊണ്ടാണ്. ഞാന്‍ കണ്ടിട്ടുള്ള, മലയാളം അടക്കമുള്ള ഇന്ത്യന്‍ ചിത്രങ്ങളെ മറ്റു ലോകസിനിമകുളുമായി താരതമ്യം ചെയ്യുന്നതില്‍ കാര്യമില്ലെന്നും തോന്നി. എന്റെ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ചില സിനിമകള്‍ അത്തരം തരംതിരിക്കലില്‍ ഒതുങ്ങുമൊ എന്നും സംശയമുണ്ട്; Gandhi, The Others, Omar Mukhtar എന്നീ ചിത്രങ്ങള്‍ ഉദാഹരണങ്ങള്‍. ഇംഗ്ലീഷ് പ്രധാന ഭാഷയായി ഉപയോഗിച്ചിട്ടുള്ള അമേരിക്കന്‍, ബ്രിട്ടീഷ് സിനിമകള്‍ എന്ന് കരുതിയാല്‍ മതി.

നല്ല ഏതാണ്ട് 300 ചിത്രങ്ങളുടെ ലിസ്റ്റില്‍ നിന്ന് 100 ചിത്രങ്ങള്‍ കണ്ടെത്തുക തികച്ചും ദുഷ്കരമായിരുന്നു. ഒരു ലിസ്റ്റ് ഉണ്ടാക്കുന്നതിന്റെ arbitrariness ആ പ്രക്രിയയില്‍ ഏര്‍പ്പെട്ടപ്പോഴാണ് എനിക്ക് മനസ്സിലായത് (നിങ്ങള്‍ കണ്ടിരിക്കേണ്ട 37 ചിത്രങ്ങളുടെ ലിസ്റ്റ് ഞാന്‍ പിന്നെ ഉണ്ടാക്കുന്നുണ്ട്.) ലിസ്റ്റിന്റെ ആദ്യഭാഗം ഉണ്ടാക്കാന്‍ വളരെ എളുപ്പമാണ്- Pulp Fiction; Citizen Kane; On the Waterfront; A Street Car Named Desire; Godfather; Midnight Cowboy തുടങ്ങിയ പടങ്ങള്‍ ഒക്കെ ലിസ്റ്റില്‍ ചേര്‍ക്കാന്‍ രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല. പക്ഷേ, straight-to-dvd എന്ന ദുഷ്പ്പേരുണ്ടെങ്കിലും വളരെ മികച്ച ചിത്രമായ Ripley's Game ഒഴിവാക്കാനും Elizabeth ഉള്‍പ്പെടുത്താനും ഒക്കെയുള്ള കാരണങ്ങള്‍ ചോദിച്ചാല്‍ എനിക്ക് പ്രത്യേകിച്ച് ഉത്തരമൊന്നുമുണ്ടാകില്ല.

മറ്റൊന്ന് പണ്ട് കണ്ട പല ചിത്രങ്ങളെയും പറ്റി കൃത്യമായി ഞാന്‍ ഓര്‍ക്കുന്നില്ല എന്നതാണ്. കണ്ടത് മികച്ച ചിത്രങ്ങളായിരുന്നു എന്ന് ഇപ്പോഴും വ്യക്തമായ ഓര്‍മയുള്ളവയെ മാത്രമേ ഞാന്‍ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളൂ. അതുകൊണ്ട് തന്നെ പല പേരുകേട്ട സിനിമകളും ഈ ലിസ്റ്റില്‍ കണ്ടെന്നു വരില്ല.

എല്ലാ വര്‍ഷവും ഈ ലിസ്റ്റ് അപ്ഡേറ്റ് ചെയ്യാന്‍ നോക്കും. അങ്ങനെ കുറച്ച് വര്‍ഷങ്ങള്‍കൊണ്ട്, നല്ല ഇംഗ്ലീഷ് ചിത്രങ്ങള്‍ കാണാന്‍ താല്പര്യമുള്ളവര്‍ക്ക് ഒരു നല്ല തുടക്കം കൊടുക്കുകയാണ് ലക്ഷ്യം. ഹോളിവുഡ് സ്റ്റുഡിയോകള്‍ ഒക്കെ ഈ ലിസ്റ്റില്‍ അവരുടെ സിനിമകള്‍ തിരുകിക്കയറ്റാന്‍ ശ്രമിക്കുന്ന ഒരു സമയം വന്നുകൂടായ്കയുമില്ല :-)

t.k.'s list of top 100 English movies

1.2001: A Space Odyssey
2.A Serious Man
3.A Street Car Named Desire
4.Amadeus
5.American Beauty
6.Amistad
7.Antz
8.As Good As It Gets
9.Babel
10.Beloved
11.Ben-Hur
12.Big Fish
13.Blade Runner
14.Bonnie and Clyde
15.Boogie Nights
16.Borat: Cultural Learnings of America for Make Benefit Glorious Nation of Kazakhstan
17.Born on the Fourth of July
18.Braveheart
19.Bullworth
20.Casablanca
21.Chicago
22.Chinatown
23.Citizen Kane
24.Crash
25.Dances with Wolves
26.Platoon
27.Doctor Zhivago
28.Dr. Strangelove or: How I Learned to Stop Worrying and Love the Bomb
29.E.T.
30.Elizabeth
31.Erin Brockovich
32.Exorcist
33.Fargo
34.Forrest Gump
35.Gandhi
36.Gladiator
37.Godfather, Trilogy
38.Groundhog Day
39.Heat
40.Interview with the Vampire
41.It's a Wonderful Life
42.Jaws
43.JFK
44.L.A. Confidential
45.Last Temptation of Christ
46.Lawrence of Arabia
47.Leaving Las Vegas
48.Lilies of the Field
49.Lost in Translation
50.Magnolia
51.Malcolm X
52.Master and Commander: The Far Side of the World
53.Mean Streets
54.Memento
55.Midnight Cowboy
56.Midnight in the Garden of Good and Evil
57.Modern Times
58.Moulin Rouge
59.Of Mice And Men
60.Omar Mukthar: The Lion of Desert
61.On the Waterfront
62.One Flew Over the Cookoo's Nest
63.Papillon
64.Planet of the Apes
65.Precious: Based on the Novel ‘Push’ by Sapphire
66.Psycho
67.Pulp Fiction
68.Raging Bull
69.Rain Man
70.Reservoir Dogs
71.Rocky
72.Saving Private Ryan
73.Scent of a Woman
74.Schindler's List
75.Seven
76.Sling Blade
77.Taxi Driver
78.Terminator 2: Judgment Day
79.The Aviator
80.The Borrowers
81.The Dark Night
82.The Grapes of Wrath
83.The Hours
84.The Insider
85.The Others
86.The Pianist
87.The Pursuit of Happyness
88.The Shining
89.The Usual Suspects
90.Thelma and Louise
91.There Will Be Blood
92.Titanic
93.To Kill A Mockingbird
94.Toy Story
95.Traffic
96.Training Day
97.Unforgiven
98.Vertigo
99.Who's Afraid of Virginia Wolf?
100.Zorba the Greek

ലിസ്റ്റിലേക്ക് പരിഗണിച്ച മറ്റു ചിത്രങ്ങള്‍
1.WALL.E
2.Ray
3.Up
4.The Killing Fields
5.Sideways
6.Million Dollar Baby
7.Natural Born Killers
8.Charlie and the Chocolate Factory
9.Ripley's Game
10.Badlands
11.Easy Rider
12.The Unbreakable
13.The Sixth Sense
14.Red River
15.Walk the Line
16.Good Will Hunting
17.Sex, Lies and Videotape
18.A Beautiful Mind
19.A Fish Called Wanda
20.Back to the Future
21.Birdman of Alcatraz
22.East of Eden
23.Finding Nemo
24.Ghosts of Mississippi
25.The Graduate
26.Good Fellas
27.Hustle & Flow
28.Ice Age
29.Inspector Gadget
30.K-Pax
31.Kill Bill: Vol. 1 & 2
32.Little Miss Sunshine
33.Fight Club
34.Michael Clayton
35.Monster
36.Mystic River
37.No Country For Old Men
38.Patton
39.Punch-Drunk Love
40.Raiders of the Lost Ark
41.Shrek
42.The Color Purple
43.The Departed
44.The Fugitive
45.The People vs. Larry Flynt
46.A Clockwork Orange
47.American Gangster
48.American History X
49.Barbershop
50.Black Hawk Down
51.Boys Don't Cry
52.Hotel Rwanda
53.Monster's Ball
54.Philadelphia
55.The Postman Always Rings Twice
56.Three Kings
57.Desperado

Sunday, November 22, 2009

പ്രെഷ്യസ് (Precious: Based on the Novel ‘Push’ by Sapphire)

16 വയസ്സുകാരിയായ ക്ലെയ്‌റീസ് പ്രെഷ്യസ് ജോണ്‍‌സ് വിരൂപയും തടിച്ചിയും ഡൗണ്‍ സിന്‍ഡ്രോമുള്ള ഒരു കുട്ടിയുടെ മാതാവും രണ്ടാമത് ഗര്‍ഭിണിയുമാണ്. തന്റെ രണ്ടു കുട്ടികളുടെയും പിതാവ് സ്വന്തം പിതാവു തന്നെ. വിശപ്പ് അസഹനീയമാകുമ്പോള്‍ ആഹാരം മോഷ്ടിച്ച് കഴിക്കേണ്ട അവസ്ഥയും അവള്‍ക്കുണ്ട്. പ്രസവത്തിനു ശേഷം അവള്‍ HIV പോസിറ്റീവാണെന്ന് ഒരു മെഡിക്കല്‍ പരിശോധനയില്‍ വെളിവാകുകയും ചെയ്യും.

അമേരിക്കയിലെ കറുത്ത വര്‍ഗ്ഗക്കാരുടെ ഒരു പ്രധാനപ്പെട്ട സാംസ്ക്കാരിക കേന്ദ്രമായ ന്യൂ യോര്‍ക്കിലെ ഹാര്‍ലമില്‍, 1980-കളില്‍ നടക്കുന്ന ഈ സിനിമയുടെ കഥ ഏതാണ്ട് ഈ രീതിയിലാണ് പുരോഗമിക്കുന്നത്. കഴിഞ്ഞ ആഴ്ച റിലീസ് ചെയ്ത ഈ ചിത്രം വളരെ ചര്‍ച്ച ചെയ്യപ്പെടുമ്പോള്‍, മരണത്തേക്കാള്‍ താഴ്ന്ന ഒരു യാഥാര്‍ത്യത്തെ അഭിമുഖീകരിക്കുന്ന ഒരു കഥാപാത്രത്തെ വച്ച് ഈ സിനിമ എന്തു ചെയ്യുന്നു എന്ന് പെട്ടന്ന് ചോദ്യങ്ങള്‍ ഉയരാം. കാരണം ദുരിതപൂര്‍ണ്ണമായ ജീവിതങ്ങളെ ചിത്രീകരിക്കുമ്പോഴും സൗന്ദര്യത്തെയും മാംസക്കൊഴുപ്പിനെയും അകറ്റി നിര്‍ത്താന്‍ ഹോളിവുഡ് അധികം തയ്യാറാകാറില്ല. (ഹാലി ബെറിക്ക് ഓസ്ക്കര്‍ നേടിക്കൊടുത്ത Monsters Ball ആണ് പെട്ടന്ന് ഓര്‍മ വരുന്നത്.)

മൂന്നാം വയസ്സു മുതല്‍ പ്രെഷ്യസ് പിതാവിന്റെ ലൈംഗികചൂഷണത്തിന് ഇരയാകുന്നുണ്ട്. സ്വന്തം മാതാവിന്റെ സമ്മതത്തോടു കൂടി തന്നെ. ആ ബന്ധം മൂലം മാതാവിന് അവളോട് ഒരുതരം അസൂയയാണ്; സ്വന്തം പുരുഷനെ പങ്കുവയ്ക്കേണ്ടി വരുന്നതില്‍. അതിന്ന് ആ അമ്മ പകരം വീട്ടുന്നത് അവളെ ഒരു അടിമയെപ്പോലെ ഉപയോഗിച്ചാണ്. അമ്മ വീട്ടിലെ സെറ്റിയില്‍ സിഗരറ്റും പുകച്ചിരുന്ന് ടിവി കാണുമ്പോള്‍ ജോലി മൊത്തം ചെയ്യുന്നത് പ്രഷ്യസ് ആണ്; അതില്‍ എന്തെങ്കിലും വീഴ്ച വന്നാല്‍ ഫ്രയിംഗ് പാന്‍ മുതല്‍ അലമാര വരെ അവളുടെ തലയില്‍ പതിക്കാം. കനമുള്ള എന്തെങ്കിലും തലയില്‍ വീഴട്ടെ എന്ന് അവള്‍ ആശിക്കുന്നുമുണ്ട്; എന്നാലും അവയില്‍ നിന്ന് അവള്‍ ഓടി മാറുകയും അവയുടെ ആഘാതത്താല്‍ നിലംപതിച്ച്, ചേറില്‍ കിടക്കുമ്പോള്‍, തികച്ചും മനോഹരമായ സ്വപ്നങ്ങള്‍ അവള്‍ നെയ്തെടുക്കുകയും ചെയ്യുന്നുണ്ട്. സ്ക്രീനില്‍ ഉയര്‍ന്നുനില്‍ക്കുന്ന അവളുടെ വൈരൂപ്യത്തിന്റെ വന്മതില്‍ ഭേദിച്ച് കാണികളുടെ മനസ്സിലേക്ക് പ്രെഷ്യസ് നടന്ന് കയറുന്നത് അത്തരം രംഗങ്ങളിലാണ്.

ഒരു സോഷ്യല്‍ വര്‍ക്കറുടെ (പ്രശസ്ത പാട്ടുകാരി മരിയ കേരിയാണ് ആ റോളില്‍) ഇടപെടല്‍ മൂലം സ്വന്തം വീട്ടിലെയും അജ്ഞതയുടെയും തടവുകളില്‍ നിന്ന് പ്രെഷ്യസ് രക്ഷപ്പെടുന്ന രംഗങ്ങള്‍ ഹൃദയഭേദകമാണെങ്കിലും, അതിനേക്കാള്‍ ഉപരിയായി ഈ സിനിമയെ പ്രസക്തമാക്കുന്നത് അതില്‍ യാതൊന്നും മറയ്ക്കാതെ പ്രതിപാദിക്കപ്പെടുന്ന, കറുത്തവരെ വേട്ടയാടുന്ന സാമൂഹിക പ്രശ്നങ്ങള്‍ ആണ്.

പൊളിറ്റിക്കല്‍ കറക്ടനസ് ആണ് ഈ സിനിമയില്‍ ആദ്യം തന്നെ തമസ്ക്കരിക്കപ്പെടുന്നത്. ഉദാഹരണത്തിന് പ്രെഷ്യസ് തന്നെ അവളുടെ സ്വപ്നങ്ങളില്‍ കാണുന്നത് വളരെ വണ്ണം കുറഞ്ഞ വെള്ളക്കാരി പെണ്ണായിട്ടും ഒരു വെള്ളക്കാരനെ ഡേറ്റു ചെയ്യുന്നതുമൊക്കെയായിട്ടാണ്. (തൊലി വെളുപ്പിനെക്കുറിച്ച് ഈയിടെ മലയാളം ബ്ലോഗില്‍ നടന്ന ചര്‍ച്ചകളില്‍ അമേരിക്കയിലെ കറുത്തവരുടെ സമൂഹത്തില്‍ പൊതുവേ വെളുത്തതൊലിക്ക് കിട്ടുന്ന മുന്‍ഗണനയെപ്പറ്റി ഞാന്‍ പറഞ്ഞിരുന്നു; അതിന്ന് ഒരു ഉദാഹരണമാണ് ഈ സിനിമയിലെ കഥാപാത്രവും ആ ചിന്താഗതി അവളില്‍ ഉണ്ടാക്കാനിടയുണ്ടായിട്ടുള്ള സാമൂഹികാന്തരീക്ഷവും.)

കറുത്തവരുടെ ജീവിതങ്ങളിലേക്ക് ഇത്തരത്തിലുള്ള പരുഷമായ നോട്ടങ്ങള്‍ ഇതിന്നു മുമ്പും ചില മികച്ച ചിത്രങ്ങളില്‍ ഉണ്ടായിട്ടുണ്ട്. സ്റ്റീവന്‍ സ്പീല്‍ബര്‍ഗിന്റെ Color Purple, ജോനാഥന്‍ ഡെമ്മെയുടെ Beloved തുടങ്ങിയവ മികച്ച ഉദാഹരണങ്ങളാണ്. ഒരു വിചിത്രമായ കാര്യം ഞാന്‍ ശ്രദ്ധിച്ചത് ഈ മൂന്നു ചിത്രങ്ങളിലും ഓപ്ര വിന്‍ഫ്രീക്ക് ഒരു പങ്കുണ്ട് എന്നതാണ്. ആദ്യത്തെ പടത്തില് അവര്‍ അഭിനയിച്ചു; രണ്ടാമത്തെ പടം നിര്‍മ്മിക്കുകയും പ്രധാന റോള്‍ ചെയ്യുകയും ചെയ്തു; ഈ ചിത്രം നിര്‍മ്മിച്ചത് അവരാണ്. മൂന്നു ചിത്രങ്ങളും പ്രശസ്തമായ നോവലുകളെ ആധാരമാക്കിയാണെന്നുള്ളതും ശ്രദ്ധേയമാണ്. യഥാക്രമം ആലീസ് വാക്കറുടെ The Color Purple, ടോണി മോറിസന്റെ Beloved, സഫയറിന്റെ Push എന്നീ നോവലുകള്‍ ആണ് അവ.

ഈ ചിത്രത്തില്‍ പ്രെഷ്യസ് ആയി അഭിനയിക്കുന്നത് ഗബോറി സിദിബേ ആണ്; കഥാപാത്രത്തില്‍ നിന്ന് രൂപത്തില്‍ വലിയ വ്യത്യാസമൊന്നുമില്ല മികച്ച അഭിനയം കാഴ്ച വയ്ക്കുന്ന ഈ നടി. പക്ഷേ ഈ സിനിമയില്‍ ഏറ്റവും നല്ല പ്രകടനം പ്രഷ്യസിന്റെ അമ്മയായി അഭിനയിക്കുന്ന മോ'നിക്കിന്റെയാണ്. ഇക്കൊല്ലത്തെ സഹനടിക്കുള്ള ഓസ്ക്കര്‍ ഇവര്‍ക്ക് കിട്ടുമെന്ന് ഞാന്‍ ഇപ്പോഴേ എഴുതിവയ്ക്കാം :-) വേറെ പ്രധാനപ്പെട്ട കഥാപാത്രങ്ങളൊന്നും ഈ സിനിമയില്‍ ഇല്ല. ലീ ഡാനിയേല്‍സ് ആണ് ഈ ചിത്രത്തിന്റെ സംവിധായകന്‍.

109 മിനിട്ട് ദൈര്‍ഘ്യമുള്ള ഈ പടം മനസ്സില്‍ നിന്ന് പോകാന്‍ കുറെ നാള്‍ എടുക്കുമെന്ന് ഉറപ്പാണ്. Beloved കണ്ട് കഴിഞ്ഞപ്പോഴും അത്തരമൊരു സ്ഥിതിയിലായിരുന്നു. സിനിമയിലെ രംഗങ്ങള്‍ പെട്ടന്ന് മറക്കുന്ന ഒരാളാണ് ഞാനെങ്കിലും ചില സിനിമകള്‍ ഒഴിയാബാധകളായി കൂടുന്നത് അവയുടെ ആവിഷ്ക്കാരത്തിന്റെ ശക്തി കൊണ്ടാണ്.