Friday, November 14, 2008

മാഗസിന്‍ കവറുകളിലെ ഒബാമ

ഇലക്ഷന്‍ ജയിച്ച ശേഷം എന്നും പുഷ് അപ്പുകള്‍ എടുത്തും തന്റെ മന്ത്രിമാരെ തിരഞ്ഞെടുക്കുന്ന ആലോചനയില്‍ മുഴുകിയും ഒബാമ ചിക്കാഗോയില്‍ നേരം ചിലവഴിക്കുകയാണ്. അതിന്നിടയില്‍ മാഗസിനുകള്‍ അദ്ദേഹത്തിന്റെ മുഖചിത്രവുമായി "commemerative issue"കള്‍ പുറത്തിറക്കി ‘കാറ്റുള്ളപ്പോള്‍ തൂറ്റുക‘ എന്ന പഴഞ്ചൊല്ലിനെ പിന്തുടര്‍ന്ന് അവസാനത്തെ ഒബാമ ചൂഷണത്തില്‍ വ്യാപൃതരായിരിക്കുന്നു. ആ ലക്കങ്ങളെല്ലാം ശേഖരിച്ചുവക്കേണ്ടതാണെന്നാണ് പറയപ്പെടുന്നത്. തിരഞ്ഞെടുപ്പിന്റെ പിറ്റേന്ന് പുറത്തിറങ്ങിയ ‘ന്യൂ യോര്‍ക്ക് റ്റൈംസ്’ പോലുള്ള പത്രങ്ങളുടെ കോപ്പികള്‍ വന്‍‌തുകകള്‍ക്കാണ് ഇ-ബെയിലും മറ്റും വില്‍‌ക്കപ്പെടുന്നത്.

സാധാരണ വായിച്ചുകഴിഞ്ഞാല്‍ കുപ്പയില്‍ തട്ടുന്ന ഈ മാസികളുടെ പഴയ ലക്കങ്ങള്‍ ചിലപ്പോള്‍ 401-k നിക്ഷേപം പോലെ 20-25 വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ ഗുണം ചെയ്തേക്കാം എന്ന പ്രതീക്ഷയോടെ ഞാനും എടുത്തുവച്ചിട്ടുണ്ട്.


‘ന്യൂസ് വീക്കി’ന്റെ ലക്കമാണ് ഇതില്‍ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത്. പേര് കൂടുതല്‍ ‘റ്റൈം’ മാഗസിന് ആണെങ്കിലും സൂക്ഷിച്ചുവയ്ക്കാന്‍ നല്ല കോപ്പി ‘ന്യൂസ് വീക്കി’ന്റെ ആണെന്നാണ് എനിക്ക് തോന്നുന്നത്. (Issue November 17, 2008)



'റ്റൈം’ മാഗസിന്‍ ഞാന്‍ വരുത്താത്തതുകൊണ്ട് കുറെ ബുക്ക് സ്റ്റാളുകളില്‍ നോക്കിയിട്ടും കാണാഞ്ഞിട്ട് അവസാനം അപ്രതീക്ഷിതമായി കോസ്റ്റ്ക്കോയില്‍ നിന്നാണ് അതിന്റെ കോപ്പി തരപ്പെടുത്തിയത്. മാഗസിനുകളില്‍ ഇതിന്റെ ഇലക്ഷന്‍ സ്പെഷ്യലിന്ന് ആണെന്ന് തോന്നുന്നു ഏറ്റവും പ്രചാരം. (Issue November 17, 2008)


'ഇക്കണോമിസ്റ്റ്’ അതിന്റെ പതിവുശൈലിയില്‍ ധാരാളം ഡാറ്റയും മറ്റുമായിട്ടാണ് ഇറങ്ങിയിട്ടുള്ളത്. പക്ഷേ, ഈ ലക്കത്തില്‍ ഇലക്ഷനേക്കാളേറെ ശ്രദ്ധ അവര്‍ കൊടുത്തിട്ടുള്ളത് സ്പെയിന് ആണെന്നു മാത്രം. (Issue November 8th-14th, 2008)


'പീപ്പിള്‍’ മാഗസിനില്‍ കാമ്പൊന്നുമില്ല. പക്ഷേ, ഒബാമയുടെ മുഖചിത്രം വളരെ നന്നായിട്ടുണ്ട്. (Issue November 17, 2008)


'ന്യൂ യോര്‍ക്കറി’ന്റെ ലക്കത്തില്‍ ഒബാമയുടെ പടം ഇല്ല. പക്ഷേ, മുഖചിത്രം വളരെ പ്രതീകാത്മകമാണ്; അത് ഒബാമയെ കളിയാക്കിയാണോ ഗൌരവമായിട്ടാണോ എന്നേ നമ്മള്‍ തീരുമാനിക്കേണ്ടതുള്ളൂ. ഉള്ളില്‍ 2-3 വളരെ നല്ല ലേഖനങ്ങള്‍ ഉണ്ട്. പ്രത്യേകിച്ചും Joshua Generation, Battle Plans എന്നീ ലേഖനങ്ങള്‍ എല്ലാ പൊളിറ്റിക്കല്‍ ജങ്കികളും വായിച്ചിരിക്കേണ്ടതാണ്. (November 17, 2008)

‘അറ്റ്ലാന്റിക് മന്തിലി’യുടെ ഡിസംബര്‍ ലക്കം ഒബാമയുടെ മുഖചിത്രമുള്ള ഇലക്ഷന്‍ സ്പെഷ്യല്‍ ആവാനാണ് സാധ്യത. ആ ലക്കത്തിന്റെ മുഖചിത്രം എന്തായിരിക്കുമെന്ന് ആകാം‌ഷയോടെ കാത്തിരിക്കുന്നു.



അപ്‌‌ഡേറ്റ്: പ്രതീക്ഷിച്ചിരുന്ന അറ്റ്ലാന്റികിന്റെ ലക്കം ജനുവരി-ഫെബ്രുവരിയിലേതായി.

Wednesday, November 12, 2008

രാഷ്ട്രീയ ഇസ്ലാമിന്റെ തടവുകാര്‍ -- മലയാളം വാരികയിലെ ലേഖനം

ഇസ്ലാമിക തീവ്രവാദത്തിന് കേരളത്തില്‍ നിന്ന് ചെറിയ തോതിലെങ്കിലും ലഭിച്ചുവരുന്ന പിന്തുണ എനിക്ക് ഒരിക്കലും മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടില്ല. ഗുജറാത്തിലും മഹാരാഷ്ട്രയിലുമൊക്കെ ജീവിച്ചിരുന്നപ്പോള്‍ അവര്‍ ഒരു ന്യൂനപക്ഷസമുദായമെന്ന നിലയില്‍ നേരിടുന്ന വെല്ലുവിളികള്‍ ഒരളവുവരെ മനസിലാക്കാന്‍ കഴിഞ്ഞിരുന്നു. പക്ഷേ, കുറച്ചു പേരെയെങ്കിലും തീവ്രവാദത്തിലേക്ക് തിരിയാന്‍ പ്രേരിപ്പിക്കുന്ന വിധത്തില്‍ കാര്യങ്ങള്‍ അത്ര മോശമാണോ കേരളത്തില്‍? അല്ല എന്നാണ് എനിക്ക് തോന്നുന്നത്. ഇസ്ലാമിക തീവ്രവാദം ഒരിക്കലും കേരളത്തില്‍ വേരുപിടിക്കില്ല എന്ന് വാദിച്ചുവന്നിരുന്ന ഒരാളാണ് ഞാന്‍. പക്ഷേ, അടുത്തയിടെ പുറത്തുവരുന്ന വാര്‍ത്തകള്‍ എന്റെ നിലപാടിനെ ദുര്‍ബലമാക്കുന്നവയാണ്. കേരളത്തില്‍ നിന്നുവരുന്ന ഇസ്ലാമികതീവ്രവാദം ഒരുതരം 'rebel without a cause" mentality ആണെന്നുപോലും തോന്നാറുണ്ട്.

‘മലയാളം വാരിക‘യില്‍ വന്ന ഇന്ത്യാ വിഷന്‍ ചാനല്‍ ന്യൂസ് എഡിറ്റര്‍ എം.പി.ബഷീറിന്റെ ‘രാഷ്ട്രീയ ഇസ്ലാമിന്റെ തടവുകാര്‍’ എന്ന ലേഖനം (നവംബര്‍ 7, 2008) എന്റെ സംശയങ്ങള്‍ക്ക് മിക്കവാറും മറുപടികള്‍ തരുന്നുണ്ട്. ഈ വിഷയത്തില്‍ താല്പര്യമുള്ള ആരും വായിച്ചിരിക്കേണ്ട ഒന്നാണിത്.

രാഷ്ട്രീയ ഇസ്ലാമിനെപ്പറ്റി ലേഖകന്‍ പറയുന്നത് ഇങ്ങനെ: അന്വേഷണങ്ങള്‍ക്കും സന്ദേഹങ്ങള്‍ക്കും ഇടമില്ലാത്ത ഒരു പുതിയ ഇസ്ലാം ലോകത്ത് രൂപം കൊണ്ടത് കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യം മുതല്‍ക്കാണ്. ഇതിന്റെ പേരാണ് രാഷ്ട്രീയ ഇസ്ലാം. ഈജിപ്തിലെ മുസ്ലിം ബ്രദര്‍ഹുഡ്, ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ ജമാ അത്തെ ഇസ്ലാമി, സൌദി രാജകുടുംബത്തെ സ്വാധീനിച്ച ‘വഹാബി’ പരിഷ്കരണ ചിന്തകള്‍ എന്നിവയെല്ലാം ചേര്‍ന്ന് ഇസ്ലാമിനെ ചിന്തകള്‍ക്കും വിട്ടുവീഴ്ചകള്‍ക്കും മാറ്റങ്ങള്‍ക്കും ഇടമില്ലാത്ത ഒരു കര്‍ക്കശ മതമാക്കി മാറ്റി. ഇന്ത്യയിലെ ഹിന്ദുത്വ രാഷ്ട്രീയം പോലെ, സംഘടിത ക്രൈസ്തവസഭപോലെ ഇതും മനുഷ്യരാശിയുടെ ശത്രുപക്ഷത്ത് തന്നെയാണ്.

സാമൂഹികപുരോഗമനത്തിനെതിരെ പുറംതിരിഞ്ഞുനില്‍‌ക്കുന്ന രാഷ്ട്രീയ ഇസ്ലാമിക സംഘടനകളെപ്പറ്റി ലേഖകന്‍: ‘ഞങ്ങള്‍ തികഞ്ഞ യാഥാസ്തികരും മതാന്ധരുമായി ഇങ്ങനെ തുടരാം; നിങ്ങള്‍ പൊതുസമൂഹം ചുറ്റും മതേതരത്വത്തിന്റെയും നവോത്ഥാനത്തിന്റെയും മതിലുകള്‍ തീര്‍ത്ത് ഞങ്ങളെ സംരക്ഷിക്കൂ.‘ ഇതാണ് നവോത്ഥാനത്തെപ്പറ്റി മുസ്ലിംസംഘടനകള്‍ പൊതുസമൂഹത്തിന് തരുന്ന സന്ദേശം. ഭൂരിപക്ഷവര്‍ഗ്ഗീയതക്ക് വഴിമരുന്നിടുന്നത് ഇത്തരത്തിലുള്ള മനോഭാവം ആണെന്നാണ് എനിക്ക് തോന്നുന്നത്. അതിന്റെയൊക്കെ പ്രത്യാഘാതങ്ങള്‍ അനുഭവിക്കേണ്ടി വരുന്നത് സാധാരണക്കാരായ സമുദായാംഗങ്ങളും.

കേരളത്തിലെ മുസ്ലീംസമുദായത്തിന്റെ ഇന്നത്തെ നിലയെ ലേഖകന്‍ നോക്കിക്കാണുന്നത് തികച്ചും യാഥാര്‍ത്യത്തിലൂന്നിയാണ്: ലോകത്തെ മുസ്ലിം സമൂഹങ്ങളെ ഒന്നാകെയെടുത്താല്‍ പോലും കേരളത്തിലെ മുസ്ലീങ്ങള്‍ ഏറ്റവും അനുഗ്രഹീത സമൂഹമാണ്. അമേരിക്കന്‍ സാമ്രാജ്യത്വവും സിയോണിസവും ചേര്‍ന്നൊരുക്കുന്ന മുസ്ലിം വിരുദ്ധ കാമ്പയിന്‍ കേരളത്തിലെ മുസ്ലീങ്ങളെ ബാധിക്കുന്നില്ല. ഇന്ത്യ-പാക് വിഭജനത്തിന്റെ പേരില്‍ കഴിഞ്ഞ ആറു പതിറ്റാണ്ടായി ഉത്തരേന്ത്യയിലെ മുസ്ലിം സമൂഹങ്ങള്‍ അനുഭവിക്കുന്ന വേര്‍തിരിക്കലുകള്‍ ഇവിടെയില്ല. രാഷ്ട്രീയത്തിലും സാഹിത്യത്തിലും സിനിമയിലുമെല്ലാം അവര്‍ക്കും ഇടമുണ്ട്. വികസനത്തിലും വിവാദത്തിലും സാമൂഹിക വ്യവഹാരങ്ങളിലുമെല്ലാം പങ്കാളിത്തമുണ്ട്. മുസ്ലിം സര്‍വ്വാധിപത്യങ്ങളില്‍ വ്യക്തികള്‍ അനുഭവിക്കുന്ന സ്വാതന്ത്ര്യനിഷേധവും ഇവിടെ മുസ്ലിം സമുദായാംഗങ്ങള്‍ അനുഭവിക്കേണ്ടിവരുന്നില്ല. എണ്ണരാജ്യങ്ങളിലെ മുസ്ലിം സമൂഹങ്ങളെ മാറ്റി നിര്‍ത്തിയാല്‍, ഭേദപ്പെട്ട സാമ്പത്തികാവസ്ഥയും ഇവിടെ മുസ്ലീം സമൂഹം കൈവരിച്ചിരിക്കുന്നു. ഒരുപക്ഷേ, ഒരു ബഹുമതസമൂഹത്തില്‍ ജീവിച്ചുവിജയിച്ച ആദ്യമുസ്ലിം സമൂഹം കേരളത്തിലേതാകാം.

ഈ ലേഖനം മൊത്തത്തില്‍ വായിക്കുക. ഞാന്‍ എടുത്തുപറഞ്ഞ കാര്യങ്ങള്‍ ഒരു പക്ഷേ, ലേഖകന്റെ വീക്ഷണത്തെ കൃത്യമായി പ്രതിഫലിച്ചുകൊള്ളണമെന്നില്ല.

ഇസ്ലാമിക തീവ്രവാദത്തിനെതിരെ മുസ്ലിം സമുദായത്തില്‍ നിന്നു തന്നെ ഇത്തരം വിമര്‍ശനങ്ങള്‍ ഇനിയും ഉയര്‍ന്നു വരുമെന്നാണ് എന്റെ പ്രതീക്ഷ. നൂറ്റാണ്ടുകളുടെ പഴമ ഉണ്ടാക്കിയെടുത്ത വിഭിന്ന മത-സമുദായങ്ങളുടെ ആരോഗ്യകരമായ ഒരു ഇക്കോ-സിസ്റ്റം കേരളത്തില്‍ നിലവിലുണ്ട്. ആ സന്തുലിതാവസ്ഥ തകര്‍ന്നാല്‍ നഷ്ടം എല്ലാവര്‍ക്കുമാണ്.

Tuesday, November 04, 2008

ഒബാമ തന്നെ | അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ്



(ചിത്രം എടുത്തത് ഈ വാര്‍ത്തയില്‍ നിന്ന്.)

പോളുകളുടെ ഫലങ്ങളും രാഷ്ടീയസാഹചര്യവും മറ്റും ഒബാമയുടെ വിജയം നേരത്തേ ഉറപ്പാക്കിയിരുന്നെങ്കിലും സത്യത്തില്‍ ഇലക്ടറല്‍ കോളജില്‍ ലീഡ് നേടിയതിന്നു ശേഷമേ അദ്ദേഹം അടുത്ത പ്രസിഡന്റാവുമെന്ന് വിശ്വസിക്കാന്‍ കഴിഞ്ഞുള്ളൂ. ഏകദേശം 2 വര്‍ഷങ്ങള്‍ക്ക് മുമ്പ് വളരെ ചെറിയ പൈസയും പിന്തുണയും അപരിചിതമായ ഒരു പേരിന്റെ ബാധ്യതയുമായി തുടങ്ങിയ അദ്ദേഹത്തിന്റെ പരിശ്രമം പലതരത്തിലുള്ള പ്രതിബന്ധങ്ങള്‍ തരണം ചെയ്ത് ഇന്ന് വിജയത്തിലെത്തി. ബറാക്ക് ഹുസൈന്‍ ഒബാമ ഇന്ന് അമേരിക്കന്‍ പ്രസിഡന്റ്-ഇലക്ട് ആയി തിരഞ്ഞെടുക്കപ്പെട്ടു. അതിന്നിടയില്‍ പല ചരിത്രങ്ങളും കുറിക്കപ്പെട്ടു; പഴയ രാഷ്ട്രീയതന്ത്രങ്ങള്‍ തിരസ്ക്കരിക്കപ്പെട്ടു, പുതിയവ രൂപീകരിക്കപ്പെട്ടു. കഴിവും കഠിനാദ്ധ്വാനവും കൊണ്ട് ആര്‍ക്കും എന്തും നേടാമെന്ന അതിമനോഹരമായ അമേരിക്കന്‍ ആശയത്തില്‍ ലോകജനത വിശ്വസിക്കേണ്ടതിന്ന് ഒബാമ ഇന്ന് മറ്റൊരു മാതൃകയായി. അമേരിക്കന്‍ ചരിത്രത്തിന്റെ താളുകളില്‍ ഒബാമ എന്നത്തേക്കുമായി സ്ഥാനം പിടിച്ചു; അദ്ദേഹത്തിന്റെ തന്നെ നാട്ടുകാരനായിരുന്ന ഏബ്രഹാം ലിങ്കനെപ്പോലെ.

അമേരിക്ക ഇപ്പോള്‍ ആഘോഷിക്കുകയാണ്. ചിക്കാഗോയിലെ ഗ്രാന്റ് പാര്‍ക്കില്‍ നടന്ന ഒബാമയുടെ വിക്ടറി റാലിയിക്ക് എത്തിയ ഒരു ലക്ഷത്തിലധികം പേരില്‍ പലരുടെയും കണ്ണുകള്‍ നിറഞ്ഞിരുന്നു. സിവില്‍ റൈറ്റ്സ് മൂവ്‌മെന്റിലെ അതികായനായ റവ. ജെസി ജാക്സനും സ്വന്തം ജനപ്രീതി പോലും നഷ്ടപ്പെടുത്തി ഒബാമയെ പ്രൈമറി സമയത്ത് വളരെ സഹായിച്ച ഓപ്ര വിന്‍ഫ്രീയും പരസ്യമായി അവിടെ നിന്ന് കരഞ്ഞവരുടെ കൂട്ടത്തില്‍ ഉണ്ടായിരുന്നു.

ഒബാമയുടെ വിക്ടറി പ്രസംഗം ഇവിടെ കാണുക; വായിക്കുക.

പ്രതീക്ഷയിലൂന്നിയ ഒബാമയുടെ സന്ദേശം ജനങ്ങള്‍ വിശ്വസിച്ചു എന്നു തന്നെ വേണം കരുതാന്‍. ജനുവരി 20-ന് ശേഷം ഒബാമയുടെ നേതൃത്വത്തില്‍ ഒരു പുതിയ അമേരിക്കയെയാണ് നാം കാണാന്‍ പോകുന്നത്: അമേരിക്കയെയും അതുവഴി ലോകത്തെയും സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് രക്ഷിക്കുക; അമേരിക്കയെ ലോകജനതയുമായി പുനരൈക്യപ്പെടുത്തുകയും അതിന്റെ അര്‍ഹമായ സ്ഥാനം ലോകത്തില്‍ പുന:സ്ഥാപിക്കുകയും ചെയ്യുക; അനാവശ്യ യുദ്ധങ്ങളില്‍ നിന്ന് പിന്മാറുക; ആരോഗ്യപരിപാലന രംഗത്ത് അമേരിക്കയെ മറ്റു വികസിത രാജ്യങ്ങളുടെ നിലയിലേക്ക് എത്തിക്കുക; ഊര്‍ജ്ജരംഗത്ത് സ്വയംപര്യാപ്തത കൈവരിക്കുക തുടങ്ങി പ്രധാനപ്പെട്ട കാര്യങ്ങളില്‍ അദ്ദേഹം തന്നിരിക്കുന്ന വാഗ്ദാനങ്ങള്‍ എങ്ങനെയാണ് നിറവേറ്റപ്പെടാന്‍ പോകുന്നതെന്ന് ഇനി നോക്കിയിരിക്കേണ്ട കാര്യങ്ങള്‍ ആണ്.

മാര്‍ട്ടിന്‍ ലൂതര്‍ കിംഗിന്റെ മഹനീയമായ സ്വപ്നം ഒബാമ ആയിരുന്നു എന്ന് എനിക്ക് തോന്നുന്നില്ല; പക്ഷേ, ആ സ്വപ്നത്തിന്റെ സാക്ഷാല്‍ക്കാരത്തിലേക്കുള്ള പുറപ്പാടിന്റെ മുന്നില്‍ ഒബാമ ഉണ്ടായിരിക്കും എന്ന് നമുക്ക് ആശിക്കാം.

താങ്കള്‍ ഇത് കാണില്ലെങ്കിലും, വെല്‍ ഡണ്‍ ഒബാമ! അമേരിക്കയിലുള്ള എന്റെ വിശ്വാസം വര്‍ദ്ധിക്കാന്‍ പ്രൈമറി മുതലുള്ള താങ്കളുടെ വിജയങ്ങള്‍ കുറച്ചൊന്നുമല്ല സഹായിച്ചിട്ടുള്ളത്.

നവംബര്‍ 4-ന് ലൈവ് ബ്ലോഗിംഗിന് ചേരുക | അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ്

അമേരിക്കന്‍ പൊതുതിരഞ്ഞെടുപ്പ് പുരോഗമിക്കുകയാണ്. ഇത് 2 വര്‍ഷം കൂടുമ്പോഴാണ് നടക്കുക. എല്ലാ വട്ടവും ജനപ്രതിനിധിസഭയിലും സെനറ്റിലും ഒഴിവാകുന്ന സ്ഥാനങ്ങളിലേക്ക് തിരഞ്ഞെടുപ്പ് നടക്കും; 4 വര്‍ഷത്തിലൊരിക്കല്‍ പ്രസിഡന്റ് സ്ഥാനത്തേക്കും. ജനപ്രതിനിധിസഭയിലെ അംഗങ്ങളുടെ കാലാവധി 2 വര്‍ഷവും സെനറ്റര്‍‌മാരുടെ കാലാവധി 6 വര്‍ഷവുമാണ്. പൊതുതിരഞ്ഞെടുപ്പിനോടൊപ്പം സംസ്ഥാനം മുതല്‍ സ്കൂള്‍ ബോര്‍‌ഡ് വരെയുള്ള പ്രാദേശിക തിരഞ്ഞെടുപ്പുകളും നടത്തും.

പ്രസിഡന്റ് ആരെന്ന് വ്യക്തമായി അറിയുന്നതുവരെ ഞാന്‍ ലൈവായി ഈ പോസ്റ്റ് അപ്ഡേറ്റ് ചെയ്യുന്നതായിരിക്കും. 8am EST മുതല്‍ പിറ്റേന്ന് 3am EST വരെ (ഇന്ത്യന്‍ സമയം ചൊവ്വാഴ്ച വൈകിട്ട് 6.30 മുതല്‍ ബുധനാഴ്ച ഉച്ചകഴിഞ്ഞ് 1.30 വരെ).

താല്പര്യമുള്ളവര്‍ ഈ പോസ്റ്റിന്റെ ലിങ്ക് ബുക്ക് മാര്‍ക്ക് ചെയ്ത് വയ്ക്കുക. ഇ-മെയിലില്‍ അപ്‌ഡേറ്റികള്‍ കിട്ടണമെങ്കില്‍ ഒരു കമന്റിട്ട് Follow-up comments ഇ-മെയിലില്‍ കിട്ടാനുള്ള ഓപ്ഷന്‍ ഉപയോഗിക്കുക.

പ്രധാനപ്പെട്ട യുദ്ധക്കളസംസ്ഥാനങ്ങളിലെ പോളിംഗ് തീരുന്ന സമയങ്ങള്‍ താഴെ; പോളിംഗ് തീര്‍ന്നാല്‍ ഉടനെ നെറ്റ്‌വര്‍ക്കുകള്‍ അവരുടെ നിഗമനങ്ങള്‍ പ്രഖ്യാപിച്ചു തുടങ്ങും:

7pm EST - ഇന്‍‌ഡ്യാന, ജോര്‍‌ജിയ, വിര്‍ജീനിയ
7:30pm EST - ഒഹായോ, നോര്‍ത്ത് കാരളൈന
8pm EST - പെന്‍‌സില്‍‌വേനിയ, ഫ്ലോറിഡ, മിസ്സോ(റ/റി), ന്യൂ ഹാം‌മ്പ്‌ഷ‌യര്‍
9pm EST - ന്യൂ മെക്സിക്കോ, കൊള‌റാഡോ, അരിസോണ, നോര്‍ത്ത് ഡെക്കോട്ട
10pm EST - നെവാഡ, മൊണ്ടാന, അയോവ

2004-ല്‍ ജോണ്‍ കെറി ജയിച്ച എല്ലാ സംസ്ഥാനങ്ങളും ഒബാമ നിലനിര്‍ത്തുമെന്ന് ഞാന്‍ കരുതുന്നു. അതിന്നോടൊപ്പം 2004-ല്‍ ബുഷ് ജയിച്ച നെവാഡ, കൊളറാഡോ, ന്യൂ മെക്സിക്കോ, അയോവ, ഒഹായോ, വിര്‍ജീനിയ, ഫ്ലോറിഡ എന്നീ സംസ്ഥാനങ്ങള്‍ ഒബാമ പിടിച്ചെടുക്കുമെന്നും ഞാന്‍ കരുതുന്നു. അത്തരത്തിലുള്ള വിജയം ഒബാമയ്ക്ക് 349 ഇലക്ടറല്‍ വോട്ടുകള്‍ നേടിക്കൊടുക്കും; ജയിക്കാന്‍ ആകെയുള്ള 538 വോട്ടുകളില്‍ 270 എണ്ണം പിടിച്ചാല്‍ മതി. ഇന്‍‌ഡ്യാന, നോര്‍ത്ത് കാരളൈന, അരിസോണ, മൊണ്ടാന, നോര്‍ത്ത് ഡക്കോട്ട, ജോര്‍ജിയ എന്നിവിടങ്ങളിലും ഒബാമ മത്സരം കടുപ്പമാക്കിയിട്ടുണ്ടെങ്കിലും അവിടെയൊക്കെ മക്കെയിന്‍ തന്നെ ജയിക്കാനാണ് കൂടുതല്‍ സാധ്യത.

നിങ്ങളുടെ നിഗമനങ്ങള്‍ എന്താണ്?

Monday, November 03, 2008

ഒബാമയ്ക്ക് പ്രതീകാത്മക വിജയവും ഒരു വലിയ നഷ്ടവും | അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ്

രണ്ടു ദിവസങ്ങള്‍ കൂടി ഒബാമയുടെ മുത്തശ്ശി മാഡലിന്‍ ഡണ്‍ഹമിന്ന് കാന്‍‌‌സറിന്നെതിരെ പൊരുതി നിന്ന് തന്റെ കൊച്ചുമകന്‍ പ്രസിഡന്റാകുന്നത് കാണാന്‍ കഴിഞ്ഞില്ല. ഞായറാഴ്ച അവര്‍ ഹവായിയില്‍ അന്തരിച്ചു. പ്രചരണത്തിന്റെ തിരക്കില്‍ നിന്ന് നേരം കണ്ടെത്തി ഒബാമ അവരെ സന്ദര്‍‌ശിക്കാന്‍ പോയത് വളരെ നല്ല തീരുമാനമായി എന്ന് ഇപ്പോള്‍ തെളിഞ്ഞു. ഒബാമയുടെ അമ്മയും കാന്‍സര്‍ ബാധിതയായാണ് മരിച്ചത്.

കുറച്ചു മുമ്പ് ഒബാമ പ്രതീകാത്മകമായ ഒരു അട്ടിമറി വിജയം കൈവരിച്ചു. ന്യൂ ഹാം‌മ്പ്‌ഷയറിലെ ഡിക്സ്‌വില്‍ നോച്ച് എന്ന 21 പേര്‍ വോട്ടുചെയ്ത ചെറുഗ്രാമത്തിലാണ് അമേരിക്കയിലെ പൊതുതിരഞ്ഞെടുപ്പ് സാധാരണ ആരംഭിക്കുക. കഴിഞ്ഞ 4 ദശാബ്ദങ്ങളായി റിപ്പബ്ലിക്കന്‍ സ്ഥാനാര്‍‌ഥിയാണ് അവിടെ വിജയിച്ചിരുന്നത്. അത് ഇത്തവണ ഒബാമ മാറ്റിമറിച്ചു: അദ്ദേഹത്തിന് 16 വോട്ട്; മക്കെയിന്ന് 5.

കാള്‍ റോവ് തന്റെ നിഗമനം പ്രഖ്യാപിച്ചു: 338 വോട്ടുകള്‍ ഒബാമയ്ക്ക്; 200 എണ്ണം മക്കെയിന്ന്. 2004-ല്‍ ജോണ്‍ കെറി ജയിച്ച എല്ലാ സംസ്ഥാനങ്ങളും ഒബാമ നിലനിര്‍ത്തുമെന്ന് ഞാന്‍ കരുതുന്നു. അതിന്നോടൊപ്പം 2004-ല്‍ ബുഷ് ജയിച്ച നെവാഡ, കൊളറാഡോ, ന്യൂ മെക്സിക്കോ, അയോവ, ഒഹായോ, വിര്‍ജീനിയ, ഫ്ലോറിഡ എന്നീ സംസ്ഥാനങ്ങള്‍ ഒബാമ പിടിച്ചെടുക്കുമെന്നും ഞാന്‍ കരുതുന്നു. അത്തരത്തിലുള്ള വിജയം ഒബാമയ്ക്ക് 349 ഇലക്ടറല്‍ വോട്ടുകള്‍ നേടിക്കൊടുക്കും; ജയിക്കാന്‍ ആകെയുള്ള 538 വോട്ടുകളില്‍ 270 എണ്ണം പിടിച്ചാല്‍ മതി. ഇന്‍‌ഡ്യാന, നോര്‍ത്ത് കാരളൈന, അരിസോണ, മൊണ്ടാന, നോര്‍ത്ത് ഡക്കോട്ട, ജോര്‍ജിയ എന്നിവിടങ്ങളിലും ഒബാമ മത്സരം കടുപ്പമാക്കിയിട്ടുണ്ടെങ്കിലും അവിടെയൊക്കെ മക്കെയിന്‍ തന്നെ ജയിക്കാനാണ് കൂടുതല്‍ സാധ്യത.

തിരഞ്ഞെടുപ്പിന്റെ അന്ന് ഞാന്‍ ലൈവ് ബ്ലോഗ് ചെയ്യുന്നുണ്ട്. പങ്കെടുക്കാന്‍ ശ്രമിക്കുക. അതിന് ഈ പോസ്റ്റായിരിക്കും ഞാന്‍ ഉപയോഗിക്കുന്നത്. അതില്‍ പോയി ഒരു കമന്റിട്ട് Follow-up comments by e-mail ചെക്ക് ചെയ്താല്‍ അപ്‌ഡേറ്റുകള്‍ ഇ-മെയിലില്‍ തത്സമയം കിട്ടും.

Sunday, November 02, 2008

മക്കെയിന്‍ ക്യാം‌മ്പയിന്റെ പെട്ടിയിലെ അവസാനത്തെ ആണി | അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ്

ബുഷിനെയും ചെയ്നിയെയും അടുപ്പിക്കാതെ മക്കെയിന്‍ തിരഞ്ഞെടുപ്പ് പ്രചരണം ഇത്രയും നാള്‍ ഒരു വിധത്തില്‍ കൊണ്ടുനടന്നിരുന്നു. ബുഷ് മക്കെയിനെ പരസ്യമായി പിന്തുണച്ചോ പ്രസ്താവന ഇറക്കിയോ ബുദ്ധിമുട്ടിക്കാതിരിക്കാന്‍ ശ്രമിച്ചിരുന്നു. റിപ്പബ്ലിക്കന്‍ കണ്‍‌വെന്‍ഷനില്‍ പോലും നേരിട്ട് പങ്കെടുക്കാതെ, തനിക്കെതിരെയുള്ള ജനരോഷം മക്കെയിന് ബാധ്യതയാകാതെ നോക്കിയിരുന്നു. പക്ഷേ, ബുഷിനേക്കാള്‍ അപ്രിയനായ ചെയ്നി ഈ അവസാന നിമിഷത്തില്‍ എന്തോ വൈരാഗ്യം തീര്‍ക്കുന്നതുപോലെയാണ് മക്കെയിന് എന്‍‌ഡോഴ്‌സ്‌മെന്റ് കൊടുത്തത്. വോട്ടിം‌ഗ് ബൂത്തിലേക്ക് ജനങ്ങള്‍ നില്‍ക്കുമ്പോള്‍ ബുഷ്-ചെയ്നി ഭരണകൂടവുമായി മക്കെയിനുള്ള ബന്ധം അവരുടെ ഓര്‍മയില്‍ തങ്ങിനില്‍ക്കാന്‍ ഈ എന്‍‌ഡോഴ്‌സ്മെന്റ് ശരിക്കും ഉപകരിക്കും. പാവം മക്കെയിന്‍; പ്രചരണത്തിന്റെ സമയത്ത് എന്തൊക്കെ മോശമായി സംഭവിക്കാന്‍ ഇടയുണ്ടായിരുന്നോ അവയൊക്കെ യാഥാ‍ര്‍ഥ്യമായി, തിരഞ്ഞെടുപ്പു ഗോദയില്‍ അദ്ദേഹത്തിന്റെ തിരഞ്ഞെടുപ്പ് ക്യാം‌മ്പയിന്‍ മരണാസന്നമായി കിടക്കുകയാണ്. ചെയ്നിയുടെ എന്‍ഡോഴ്സ്മെന്റ് അതിന്റെ പെട്ടിയിലെ അവസാ‍നത്തെ ആണിയുമായി.

ഒബാമ ക്യാം‌മ്പയിന്‍ ഡിക്ക് ചെയ്‌നിയുടെ പ്രസ്താവന ടിവി പരസ്യമാക്കി അവസാന മണിക്കൂറുകളില്‍ പ്രക്ഷേപണം ചെയ്യാന്‍ പോവുകയാണ്. പകരം മക്കെയിന്റെ ക്യാം‌മ്പയിന്‍, ഒബാമയ്ക്കെതിരെയും മക്കെയിന്ന് അനുകൂലമായും ഹിലരി നടത്തിയ ചില പ്രസ്താവനകള്‍ ആണ് അവസാനനാളുകളിലെ പരസ്യത്തില്‍ ഉപയോഗിക്കുന്നത്.

ABC News-ന്റെ ഇന്നത്തെ പോളില്‍ 11% വോട്ടുകള്‍ക്ക് ദേശീയതലത്തില്‍ ഒബാമ മുന്നിലാണ്. Rasmussen Reports-ലും ഒബാമയ്ക്ക് ഇന്ന് 51% പിന്തുണ കാണിക്കുന്നുണ്ട്. യുദ്ധക്കളസംസ്ഥാനങ്ങളില്‍ Reuters/Zogby പോളുകളുടെ ഫലം കുറച്ചുമുമ്പ് പുറത്തിറങ്ങി; അതിലും മക്കെയിന്ന് സാധ്യതയൊന്നും കാണുന്നില്ല. പ്രധാനപ്പെട്ട മാധ്യമങ്ങള്‍ എല്ലാം മക്കെയിനെ എഴുതിതള്ളിയ മട്ടാണ്. പെന്‍‌സില്‍‌വേനിയയില്‍ മക്കെയിന്‍ അട്ടിമറി വിജയം നേടുകയാണെങ്കില്‍ പോലും മറ്റു റിപ്പബ്ലിക്കന്‍ സംസ്ഥാനങ്ങളില്‍ ഉറപ്പായിട്ടുള്ള അദ്ദേഹത്തിന്റെ തോല്‍‌വി, 270 ഇലക്ടറല്‍ വോട്ടുകള്‍ പിടിക്കുക അദ്ദേഹത്തിന് ഏതാണ്ട് അസാധ്യമായ ഒരു കാര്യമായി തീര്‍ത്തിട്ടുണ്ട്.

സാറാ പേലിന്‍ താനൊരു മന്ദബുദ്ധിയാണെന്ന് വീണ്ടും നാട്ടുകാര്‍ക്ക് കാണിച്ചുകൊടുത്തു. മോണ്‍‌ട്രിയോളില്‍ (കാനഡ) നിന്ന് ഒരു റേഡിയോ ജോക്കി ഫ്രഞ്ച് പ്രസിഡന്റ് നിക്കോളാസ് സര്‍ക്കോസിയാണെന്ന ഭാവേന സാറാ പേലിന്നെ ഫോണില്‍ വിളിച്ച് കുറെ സംസാരിച്ചു; മിക്കവാറും അവരെ കളിയാക്കുന്ന രീതിയില്‍. (ക്ലിപ്പ് ഇവിടെ.) എന്നിട്ടും അവര്‍ക്ക് അത് മനസിലാകാതിരുന്നത് IQ-വിന്റെ കുറവു തന്നെയായിട്ടാണ് എനിക്ക് തോന്നുന്നത്.

ജോര്‍ജ്ജ് സ്റ്റെഫ്‌നാപോളസ് അടക്കമുള്ള രാഷ്ട്രീയനിരീക്ഷകരുടെ ഇലക്ടറല്‍ കോളജ് നിഗമനങ്ങള്‍ ABC News പുറത്തിറക്കിയിട്ടുണ്ട്. എല്ലാവരും 350-ന് അടുത്ത് വോട്ടുകളാണ് ഒബാമയ്ക്ക് കിട്ടുമെന്ന് പ്രതീക്ഷിക്കുന്നത്. എന്റെ നിഗമനം ഞാന്‍ കുറച്ചുകൂടി ലളിതമാക്കി. 2004-ല്‍ ജോണ്‍ കെറി ജയിച്ച എല്ലാ സംസ്ഥാനങ്ങളും ഒബാമ നിലനിര്‍ത്തുമെന്ന് ഞാന്‍ കരുതുന്നു. അതിന്നോടൊപ്പം 2004-ല്‍ ബുഷ് ജയിച്ച നെവാഡ, കൊളറാഡോ, ന്യൂ മെക്സിക്കോ, അയോവ, ഒഹായോ, വിര്‍ജീനിയ, ഫ്ലോറിഡ എന്നീ സംസ്ഥാനങ്ങള്‍ ഒബാമ പിടിച്ചെടുക്കുമെന്നും ഞാന്‍ കരുതുന്നു. അത്തരത്തിലുള്ള വിജയം ഒബാമയ്ക്ക് 349 ഇലക്ടറല്‍ വോട്ടുകള്‍ നേടിക്കൊടുക്കും; ജയിക്കാന്‍ ആകെയുള്ള 538 വോട്ടുകളില്‍ 270 എണ്ണം പിടിച്ചാല്‍ മതി. ഇന്‍‌ഡ്യാന, നോര്‍ത്ത് കാരളൈന, അരിസോണ, മൊണ്ടാന, നോര്‍ത്ത് ഡക്കോട്ട, ജോര്‍ജിയ എന്നിവിടങ്ങളിലും ഒബാമ മത്സരം കടുപ്പമാക്കിയിട്ടുണ്ടെങ്കിലും അവിടെയൊക്കെ മക്കെയിന്‍ തന്നെ ജയിക്കാനാണ് കൂടുതല്‍ സാധ്യത.

തിരഞ്ഞെടുപ്പിന്റെ അന്ന് ഞാന്‍ ലൈവ് ബ്ലോഗ് ചെയ്യുന്നുണ്ട്. പങ്കെടുക്കാന്‍ ശ്രമിക്കുക. അതിന് ഈ പോസ്റ്റായിരിക്കും ഞാന്‍ ഉപയോഗിക്കുന്നത്. അതില്‍ പോയി ഒരു കമന്റിട്ട് Follow-up comments by e-mail ചെക്ക് ചെയ്താല്‍ അപ്‌ഡേറ്റുകള്‍ ഇ-മെയിലില്‍ തത്സമയം കിട്ടും.

Saturday, November 01, 2008

ഒബാമയ്ക്ക് അമ്മായി വിനയാകുമോ? | അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ്

തിരഞ്ഞെടുപ്പിന് ഇനി 3 ദിവസങ്ങള്‍ മാത്രമേയുള്ളൂവെങ്കിലും കാര്യമായ വാര്‍ത്തകളൊന്നും കാണുന്നില്ല. ലിബറല്‍ ഡമോക്രാറ്റുകള്‍ ഒബാമയുടെ കൈയില്‍ നിന്ന് ഇലക്ഷന്‍ റിപ്പബ്ലിക്കന്മാര്‍ എങ്ങനെയെങ്കിലും തട്ടിപ്പറിക്കുമോയെന്ന് ഭയപ്പെടുന്നു; റിപ്പബ്ലിക്കന്‍ യാഥാസ്ഥികര്‍ എല്ലാം ദൈവത്തിന്റെ കൈയില്‍ അര്‍പ്പിച്ച് ചൊവ്വാഴ്ച ഒരു അത്ഭുതത്തിനു വേണ്ടി കാത്തിരിക്കുന്നു. അതിന്നിടയില്‍ ഒബാ‍മയുടെ ഒരു കെനിയക്കാരി അമ്മായി നിയമാനുസൃതമല്ലാ‍തെ അമേരിക്കയില്‍ താമസിക്കുന്ന വാര്‍ത്ത കൌശലപൂര്‍വ്വം റിപ്പബ്ലിക്കന്മാര്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി കൊടുത്തിട്ടുണ്ട്. അത് ഒബാമയ്ക്ക് എത്ര ക്ഷീണമുണ്ടാക്കുമെന്നും വേറെ എന്തെങ്കിലും വജ്രായുധങ്ങള്‍ അവര്‍ ഇനി പുറത്തെടുക്കുമോയെന്നും നോക്കേണ്ടതുണ്ട്. ജെറമയ്യ റൈറ്റിനെ അവസാന നിമിഷം പൊക്കിക്കൊണ്ടുവരുമെന്ന് ഞാന്‍ പ്രതീക്ഷിച്ചിരുന്നു. ഇനി അതുണ്ടാകുമെന്ന് തോന്നുന്നില്ല.

മത്സരം കുറച്ചുകൂടി മുറുകുന്നുണ്ടെന്ന് ചില പോളുകള്‍ സൂചിപ്പിക്കുന്നുണ്ടെങ്കിലും അവയുടെ ഫലങ്ങള്‍ ഒബാമയുടെ വിജയം ഉറപ്പാണെന്നു തന്നെയാണ് കാണിക്കുന്നത്. ഈയാഴ്ചത്തെ ‘ഇക്കണോമിസ്റ്റ്’ വായിച്ച് താഴെ വച്ചതേയുള്ളൂ; ഒബാമയെ അവര്‍ വലിയ താല്പര്യത്തോടെയല്ല എങ്കിലും എന്‍‌ഡോഴ്സ് ചെയ്തു; പക്ഷേ, ഒബാമ ജയിക്കും എന്നതിന്ന് അവര്‍ നിരത്തുന്ന കണക്കുകള്‍ തെറ്റാകാന്‍ സാധ്യത വളരെ കുറവാണ്.

ഇന്നലെ ഏറ്റവും പ്രചാരം കിട്ടിയ വാര്‍ത്ത മക്കെയിന്റെ സംസ്ഥാനമായ അരിസോണയില്‍ ഒബാമ പ്രചരണം ആരംഭിച്ചതാണെന്ന് തോന്നുന്നു. അവിടെ വിജയിക്കുന്നതിനേക്കാള്‍ മക്കയിനെ മാനസികമായി തകര്‍ക്കാനുള്ള ഒരു തന്ത്രമായിട്ടാണ് അത് എനിക്ക് തോന്നുന്നത്. അതുപോലെ സാധാരണ റിപ്പബ്ലിക്കന്‍മാരെ പിന്തുണച്ചുപോന്ന ജോര്‍ജിയ, നോര്‍ത്ത് ഡക്കോട്ട എന്നീ സംസ്ഥാനങ്ങളിലും ഒബാമ പ്രചരണം തുടങ്ങുന്നുണ്ട്. പോളുകളില്‍ ഈ സംസ്ഥാനങ്ങളില്‍ വര്‍ദ്ധിച്ച പിന്തുണ കണ്ടതുകൊണ്ടാണ് ഒരിക്കല്‍ അവിടങ്ങളില്‍ നിറുത്തി വച്ച പ്രചരണം പുനരാരംഭിച്ചിട്ടുള്ളത്. മൊണ്ടാനയിലും ചില പോളുകളില്‍ ഒബാമ മുന്നിലെത്തിയിട്ടുണ്ട്.

ഞാന്‍ ഇതിന്ന് മുമ്പ് പറഞ്ഞിട്ടുള്ള കാള്‍ റോവിന്റെ പോള്‍ അഗ്രിഗേറ്റര്‍ (http://rove.com/election) ഒബാമയുടെ വ്യക്തമായ വിജയത്തെയാണ് സൂചിപ്പിക്കുന്നത്. അതില്‍ 311 ഇലക്ടറല്‍ വോട്ടാണ് ഒബാമയ്ക്ക് കിട്ടുന്നത് (ജയിക്കാന്‍ 270 മതി). രണ്ടുപേര്‍ക്കും സാധ്യതയുള്ളതായിട്ട് 70 വോട്ടുകളും. കാള്‍ റോവ് ചാരുകസാല പണ്ഡിതനല്ല; കൃത്യമായി ഓരോ സംസ്ഥാനങ്ങളിലെയും രാഷ്ട്രീയകാലാവസ്ഥയെപ്പറ്റി അറിയാവുന്ന ആളാണ്. അതുകൊണ്ട് ഈ നിഗമനങ്ങള്‍ക്ക് മറ്റു മാധ്യമങ്ങളില്‍ വരുന്ന അതേ രീതിയിലുള്ള വിവരങ്ങളേക്കാള്‍ പ്രാധാന്യമുണ്ട്.

തിരഞ്ഞെടുപ്പിന്റെ അന്ന് ഞാന്‍ ലൈവ് ബ്ലോഗ് ചെയ്യുന്നുണ്ട്. പങ്കെടുക്കാന്‍ ശ്രമിക്കുക. അതിനൊരു പ്രത്യേക പോസ്റ്റായിരിക്കും ഞാന്‍ ഉപയോഗിക്കുന്നത്. നിങ്ങള്‍ക്ക് തിരഞ്ഞെടുപ്പ് പിന്തുടരാന്‍ എന്തെങ്കിലും പദ്ധതി ഉണ്ടെങ്കില്‍ എന്നെയും അറിയിക്കുക.

എന്റെ ഇലക്ടറല്‍ കോളജ് നിഗമനങ്ങള്‍ താഴെ:

ആകെയുള്ള ഇലക്ടറല്‍ വോട്ടുകള്‍: 538
ഒബാമയ്ക്ക് കിട്ടുമെന്ന് ഉറപ്പുള്ള ഇലക്ടറന്മാര്‍ - 302 (കേവല ഭൂരിപക്ഷത്തിന് 270). പെന്‍സില്‍‌വേനിയ, വിര്‍ജീനിയ, കൊളറാഡോ, നെവാഡ, മിസ്സോറി എന്നീ സംസ്ഥാനങ്ങള്‍ ഞാന്‍ ഒബാമ പക്ഷത്താണ് കൂട്ടിയിട്ടുള്ളത്.
മക്കെയിന് കിട്ടുമെന്ന് ഉറപ്പുള്ള ഇലക്ടറന്മാര്‍ - 163. മൊണ്ടാന, അരിസോണ, നോര്‍ത്ത് ഡക്കോട്ട, ജോര്‍ജിയ എന്നീ സംസ്ഥാനങ്ങള്‍ മക്കെയിന്റെ പക്ഷത്താണ് കൂട്ടിയിട്ടുള്ളത്. അടുത്തയിടെ അദ്ദേഹത്തിന് ഇവിടങ്ങളില്‍ മത്സരം കടുപ്പമായിട്ടുണ്ട്.

രണ്ടുപേര്‍ക്കും സാധ്യതയുള്ള സംസ്ഥാനങ്ങളും അവിടങ്ങളില്‍ ജയിക്കാന്‍ ഞാന്‍ ഇപ്പോള്‍ ഏറ്റവും സാധ്യത കാണുന്ന ആളും:
ഫ്ലോറിഡ(27) - ഒബാമ
ഇന്‍‌ഡ്യാ‍ന(11) - മക്കെയിന്‍
ഒഹായോ(20) - മക്കെയിന്‍
നോര്‍ത്ത് കാരളൈന(15) - മക്കെയിന്‍

അവസാന നില: ഒബാമ (329); മക്കെയിന്‍ (209)