Tuesday, October 21, 2008

എന്തുകൊണ്ട് ഞാന്‍ ഒബാമയ്ക്ക് വോട്ടു ചെയ്തു? | അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ്



ഞങ്ങള്‍ കുറച്ച് സുഹൃത്തുക്കള്‍ ചേര്‍ന്നിരുന്ന് ഈ കഴിഞ്ഞ വെള്ളിയാഴ്ച വോട്ടു രേഖപ്പെടുത്തി. എല്ലാവരും പോസ്റ്റല്‍ വോട്ടുചെയ്യാന്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നതുകൊണ്ട് ബാലറ്റ് പേപ്പര്‍ തപാലില്‍ നേരത്തേ വന്നിരുന്നു. ഇനി അത് തിരിച്ചയയ്ക്കുകയോ നേരെ അവ ശേഖരിക്കുന്ന സ്ഥലങ്ങളില്‍ കൊണ്ട് കൊടുക്കുകയോ ചെയ്താല്‍ മതി.

ഒബാമയ്ക്ക് തന്നെയാണ് ഞാന്‍ വോട്ടു ചെയ്യുകയുള്ളൂവെന്ന് എന്റെ പോസ്റ്റുകള്‍ വായിക്കുന്നവര്‍ക്ക് അറിയാവുന്ന കാര്യമാണ്. പൊതുതിരഞ്ഞെടുപ്പിന്റെ തുടക്കത്തില്‍, ജോണ്‍ മക്കെയിന്‍ പ്രസിഡന്റ് ആയാലും എനിക്ക് വലിയ കുഴപ്പമില്ല എന്ന് ഞാന്‍ പറഞ്ഞുവച്ചിട്ടുണ്ടായിരുന്നു. പക്ഷേ, ആ തീരുമാനം ഇപ്പോള്‍ മാറി. മക്കെയിന്‍ ജയിക്കരുത് എന്നു തന്നെയാണ് ഇപ്പോള്‍ എന്റെ നിലപാട്. ആ നിലപാടിനെ സാധൂകരിക്കുന്നതിനുള്ള കാരണങ്ങളാണ് ഞാന്‍ ഇവിടെ നിരത്തുന്നത്. നല്ല അമേരിക്കക്കാരെപ്പോലെ നിങ്ങള്‍ക്ക് എന്നോട് വിയോജിക്കാം; പക്ഷേ, എനിക്ക് പറയാനുള്ള കാര്യങ്ങള്‍ മനസ്സിരുത്തി വായിക്കുമല്ലോ.

സാറാ പേലിന്റെ സ്ഥാനാര്‍‌ത്തിത്വം

ഒബാമയെ എന്‍‌ഡോഴ്സ് ചെയ്തുകൊണ്ട് നടത്തിയ അഭിമുഖത്തിനിടയില്‍ കോളിന്‍ പവല്‍ പറഞ്ഞതുപോലെ, വൈസ് പ്രസിഡന്റിന്റെ പ്രധാന ജോലി പ്രസിഡന്റാവാന്‍ തയ്യാറായി ഇരിക്കുക എന്നതാണ്. മക്കെയിന്റെ കാര്യത്തില്‍ അത് വളരെ അര്‍ത്ഥവത്തുമാണ്. അദ്ദേഹത്തിന് നല്ല പ്രായമുണ്ട്; അദ്ദേഹത്തെ പലതവണ കാര്‍സറിന്ന് ചികിത്സിച്ചിട്ടുണ്ട്; അതൊന്നുമില്ലെങ്കില്‍ തന്നെ അമേരിക്കന്‍ പ്രസിഡന്റിന്റെ ജോലി ജീവന് ഏതുസമയവും ഭീഷണിയുള്ളതാണ്. അത്തരമൊരു നിര്‍ഭാഗ്യകരമായ സാഹചര്യം ഉണ്ടാവുകയാണെങ്കില്‍ സാറാ പേലിന്‍ പ്രസിഡന്റാകും. പക്ഷേ, അവര്‍ക്ക് ആ സ്ഥാനത്തിരിക്കാന്‍ യാതൊരു യോഗ്യതയുമില്ല. ചാ‍നലുകളിലും അഭിമുഖങ്ങളിലും ഒക്കെയായിട്ട് നമ്മള്‍ അവരുടെ പ്രകടനം കണ്ടു. ഒരു ചെറിയ നഗരത്തിന്റെയോ, അലാസ്ക്ക പോലെ ഒറ്റപ്പെട്ട ഒരു ചെറിയ സംസ്ഥാനത്തിലെ (ഞാന്‍ താമസിക്കുന്ന സാന്‍ ഹോസെ എന്ന നഗരത്തിലെ അത്രയും ജനസംഖ്യയാണ് ഏകദേശം അലാസ്ക്കയിലുള്ളത്) ഗവര്‍ണറോ ഒക്കെ ആകാന്‍ അവര്‍ക്ക് പ്രാപ്തിയുണ്ടായിരിക്കും.

പക്ഷേ, രാജ്യം ഇത്രയും പ്രശ്നങ്ങളുടെ നടുക്കടലില്‍, വ്യക്തമായ ലക്‍ഷ്യവും നേതൃത്വമില്ലാതെ ഒഴുകി നടക്കുമ്പോള്‍, സാറാ പേലിനെപ്പോലെയുള്ള ഒരാളുടെ കൈയില്‍ രാജ്യത്തിന്റെ നിയന്ത്രണം എത്തുന്നതിനെപ്പറ്റി ചിന്തിക്കാന്‍ പോലും ആവുന്നില്ല. ഭാവി പ്രസിഡന്റ് എന്ന നിലയില്‍ മക്കെയിന്‍ എടുത്ത ആദ്യത്തെ തീരുമാനമായിരുന്നു സാറാ പേലിന്റെ സ്ഥാനാര്‍ത്തിത്വം; ആ തീരുമാനം തികച്ചും മോശവുമായി.

മക്കെയിന്റെ ദുഷ്‌പ്രചരണം

മക്കെയിന്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയായപ്പോള്‍ എനിക്കുണ്ടായ ഒരു സന്തോഷത്തിന്റെ കാരണം അദ്ദേഹം റിപ്പബ്ലിക്കന്മാരുടെ പതിവ് ദുഷ്പ്രചരണതന്ത്രങ്ങള്‍ പുറത്തെടുക്കില്ലല്ലോ എന്ന ചിന്തയായിരുന്നു. 2000-ലെ റിപ്പബ്ലിക്കന്‍ പ്രൈമറിയില്‍ അദ്ദേഹം തന്നെ അത്തരം ഒരു പ്രചരണത്തിന്റെ ഇരയായിരുന്നു. അതുവരെ പിന്നില്‍ നിന്ന ബുഷിനെ രക്ഷിക്കാന്‍ കാള്‍ റോവ് അതിനീചമായ രീതിയില്‍ മക്കെയിന്റെ കുടുംബത്തെപ്പറ്റി നുണകള്‍ പ്രചരിപ്പിച്ച് സൌത്ത് കാരളൈനയില്‍ അദ്ദേഹത്തെ വീഴ്ത്തി.

മക്കെയിന്‍ അത്തരം പ്രചരണതന്ത്രം ഒബാ‍മയ്ക്കെതിരെ ഉപയോഗിക്കില്ല എന്ന് എല്ലാവരും പൊതുവേ കരുതി. അവര്‍ തമ്മില്‍ തങ്ങളുടെ നയവ്യത്യാസങ്ങളെപ്പറ്റി തര്‍ക്കിച്ച് പ്രചരണത്തെ ഉന്നതതലത്തിലേക്ക് ഉയര്‍ത്തുമെന്ന് വൃഥാ മോഹിച്ചു. പക്ഷേ, സാറാ പേലിന്‍ രംഗത്തെത്തിയ അന്നു മുതല്‍ മക്കെയിന്‍ ക്യാം‌മ്പയിന്റെ സ്വരം മാറുന്നതാണ് കണ്ടത്. മിക്കവാറും അദ്ദേഹത്തിന്റെ 100% പരസ്യങ്ങളും നെഗറ്റീവ് ആണെന്ന് മാധ്യമങ്ങള്‍ പിന്നീട് വിലയിരുത്തി. പ്രധാന കാരണം കാള്‍ റോവിന്റെ അനുചരര്‍ അദ്ദേഹത്തിന്റെ പ്രചരണം ഏറ്റെടുത്തു എന്നതാണ്. (കാള്‍ റോവ് പോലും മക്കെയിനെ നെഗറ്റീവ് പ്രചരണത്തിന്റെ പേരില്‍ വിമര്‍ശിച്ചു എന്നതാണ് ഏറെ രസകരം.)

അടുത്തകാലത്ത്, നെഗറ്റീവ് പ്രചരണം മൂലം ജനപിന്തുണ നഷ്ടപ്പെടുന്നു എന്ന് പോളുകളില്‍ കണ്ടപ്പോഴാണ് മക്കെയിന്‍ വ്യക്തിഹത്യയില്‍ നിന്ന് കുറച്ചെങ്കിലും മാറി നില്‍ക്കാന്‍ ശ്രമിച്ചത്. അദ്ദേഹം നുണപ്രചരണം തുടങ്ങിവച്ചു എന്നുമാത്രമല്ല; പിന്നീട് ഒബാമ അത്തരം പ്രചരണം നടത്തുന്നു എന്നു പറഞ്ഞ് വിമര്‍ശിച്ചതാണ് ഏറ്റവും വിചിത്രമായി എനിക്ക് തോന്നിയത്.

അമേരിക്കയുടെ പ്രതിച്ഛായ

സെപ്തംബര്‍ 11-ന് ശേഷം ലോകം മുഴുവനും അമേരിക്കയോട് അനുകമ്പ കാണിച്ചു. അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ പ്രാകൃതരെ ഉന്മൂലനം ചെയ്യാന്‍ അമേരിക്കക്ക് ജനാധിപത്യരാജ്യങ്ങളുടെ ധാര്‍മിക പിന്തുണയെങ്കിലും ഉണ്ടായിരുന്നു. ഇറാക്ക് അധിനിവേശം വഴി ജോര്‍‌ജ്ജ് ബുഷും കൂട്ടരും ആ നന്മ മൊത്തം കളഞ്ഞുകുളിക്കുക മാത്രമല്ല; ലോകത്തെമ്പാടുമുള്ള അമേരിക്കയുടെ പ്രതിച്ഛായ ഏറ്റവും മോശമായ നിലയിലെത്തിച്ചു. ഒരു തരം യുദ്ധോദ്യുക്തമായ റിപ്പബ്ലിക്കന്‍ വിദേശകാര്യനയം ഒരിക്കലും അമേരിക്കയുടെ പ്രതിച്ഛായ നന്നാക്കുമെന്നു തോന്നുന്നില്ല. ഒരു രാജ്യത്തിന്റെ സുരക്ഷയ്ക്കും വാണിജ്യതാല്പര്യങ്ങളുടെ സംരക്ഷണത്തിനും മറ്റും അതിന്റെ പ്രതിച്ഛായ നന്നായിരിക്കേണ്ടത് അത്യാവശ്യമാണ്. അമേരിക്കക്ക് ലോകജനതക്ക് മുമ്പില്‍ വയ്ക്കാന്‍ പറ്റിയ ഏറ്റവും മികച്ച രാഷ്ട്രീയക്കാരനാണ് ഒബാമ. അദ്ദേഹത്തിന്റെ വിജയം, ഇതുവരെ പുറം‌ലോകം കണ്ട മുരടന്‍ രാഷ്ട്രീയക്കാരെപ്പോലെയല്ല ഞങ്ങള്‍ എന്ന് പറഞ്ഞ്, അമേരിക്കക്കാര്‍ക്ക് പുറത്തേക്കയക്കാന്‍ പറ്റിയ ഒരു മികച്ച സന്ദേശമാണ്.

ബി.ബി.സി. ആഗോളതലത്തില്‍ നടത്തിയ ഒരു പോളില്‍ ലോകജനതയ്ക്ക് ബഹുഭൂരിപക്ഷത്തിനും ഒബാമ അമേരിക്കന്‍ പ്രസിഡന്റാവണമെന്ന ആഗ്രഹമുള്ളതായി കാണിക്കുന്നു. ഒബാമയുടെ ബര്‍ളിന്‍ റാലിയില്‍ ഏകദേശം 2 ലക്ഷം ആള്‍ക്കാരാണ് പങ്കെടുത്തത്.

വിദേശകാര്യനയത്തില്‍ ജോണ്‍ മക്കെയിന് മിടുക്കനാണെന്ന് അമേരിക്കയിലെ മാധ്യമങ്ങള്‍ പറയുന്നുണ്ടെങ്കിലും അദ്ദേഹത്തിന്റെ ഡിബേറ്റുകളിലെ പ്രകടനം വച്ചുനോക്കിയിട്ട് എനിക്ക് അങ്ങനെ തോന്നിയില്ല. വിദേശകാര്യവുമായി ബന്ധപ്പെട്ട കാര്യങ്ങളെ അദ്ദേഹം അതിലളിതമായ രീതിയില്‍ സമീപിക്കുന്നതായിട്ടാണ് എനിക്ക് തോന്നിയത്. അദ്ദേഹം ധാരാളം രാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ട്; ലോകനേതാക്കന്മാരുമായി അടുത്ത ബന്ധമുണ്ട് എന്നതൊക്കെ ശരിയാണ്. പക്ഷേ, 21-ആം നൂറ്റാണ്ടിലെ പ്രശ്നങ്ങളെ ദീര്‍‌ഘവീക്ഷണത്തോടെ കൈകാര്യം ചെയ്യാന്‍ ഒബാമയ്ക്കേ കഴിയൂ എന്നാണ് എനിക്ക് തോന്നുന്നത്. പ്രത്യേകിച്ചും മറ്റു രാജ്യങ്ങളിലെ പട്ടിണിയും രോഗവും വിദ്യാഭ്യാസക്കുറവും തൊഴിലില്ലായ്മയും പോലുള്ള പ്രശ്നങ്ങള്‍ പല രീതിയില്‍ അമേരിക്കയുടെ സുരക്ഷയ്ക്ക് ഭീഷണിയായിക്കൊണ്ടിരിക്കുമ്പോള്‍.


വെള്ളക്കാരനല്ലാത്ത ഒരാള്‍ പ്രസിഡന്റാകേണ്ട ആവശ്യകത


വൈറ്റ് ഹൌസില്‍ എത്തിച്ചേരുന്ന ആള്‍ക്കാര്‍ക്ക് വളരെയേരെ സാമ്യമുണ്ട്. ഒരാളൊഴിച്ച് ബാക്കിയെല്ലാവരും വെളുത്ത തൊലിയുള്ള; പ്രൊട്ടസ്റ്റന്റ് വിഭാഗത്തില്‍ പെട്ട പുരുഷന്മാര്‍ ആണ്. വ്യത്യാസമുള്ള ഒരാള്‍, ജോണ്‍ എഫ്. കെന്നഡി, പോലും വലിയ വ്യത്യാസമൊന്നുമുള്ള ആളല്ല ബാക്കിയുള്ളവരില്‍ നിന്ന്; അദ്ദേഹം കത്തോലിക്കന്‍ ആണെന്നേയുള്ളൂ. ഇതുവരെ ഒരു വെള്ളക്കാരനല്ലാത്തയാളോ, ഒരു സ്ത്രീയോ ഒരു പ്രധാനപ്പെട്ട പാര്‍ട്ടിയുടെ സ്ഥാനാര്‍‌ഥി പോലും ആയിട്ടില്ല. ഒബാമയാണ് ആദ്യത്തെ വെളുത്ത നിറമില്ലാത്ത, പ്രസിഡന്റ് പദത്തിന്റെയടുത്ത് ഇത്രയുമടുത്ത് എത്തിച്ചേര്‍ന്നിട്ടുള്ള ഒരാള്‍.

ഒബാമ ജയിക്കണം; ആ വിജയം വെള്ളക്കാരല്ലാത്തവര്‍ക്കും ഈ രാജ്യത്ത് ഏറ്റവും വലിയ പദവിയില്‍ എത്താം എന്നതിന്ന് ഒരു തെളിവാകണം. പ്രത്യേകിച്ച് വളര്‍ന്നു വരുന്ന നമ്മുടെ മക്കള്‍ക്ക് ഈ രാജ്യത്ത് വെള്ളക്കാരെപ്പോലെ തന്നെ തുല്യഅവസരങ്ങള്‍ ഉണ്ടെന്ന് ഉറപ്പുണ്ടാകാന്‍.

വെളുത്തതല്ലാത്തതുകൊണ്ട് മാത്രം പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന ഒരാള്‍ക്ക് വോട്ടുചെയ്യുന്നത് ശരിയാണെന്ന് എനിക്ക് തോന്നുന്നില്ല. പക്ഷേ, ഒബാമ ആ സ്ഥാനത്തിന് തികച്ചും യോഗ്യനാണ്; അതുകൊണ്ട് അദ്ദേഹം ജയിക്കുക തന്നെ വേണം. ഇത്തരം ഒരു അവസരം ഇനി നമുക്ക് എന്ന് കിട്ടുമെന്ന് പറയാനാവില്ല.

ഇറാക്ക് നയം

റിപ്പബ്ലിക്കന്‍ പതിവുതന്ത്രമായ നുണപ്രചരണം വഴി, രാജ്യത്തെ മൊത്തം വഴിതെറ്റിച്ച്, ഇറാക്കില്‍ അമേരിക്ക ഇടപെട്ടതു മുതല്‍ ഇന്നിവിടെ കാണുന്ന അപചയങ്ങള്‍ക്ക് തുടക്കമായി. രാജ്യത്തിന്റെ സൈനികശക്തിയുടെ പരിമിതികള്‍ ഇറാക്കില്‍ വെളിവായി; അതുകൊണ്ടാണ് റഷ്യ ജോര്‍‌ജിയയില്‍ മസിലു വിറപ്പിക്കുന്നതൊക്കെ കണ്ടുകൊണ്ട് അമേരിക്കക്ക് നോക്കി നില്‍‌ക്കേണ്ടി വന്നത്. മക്കെയിന്‍ ലക്‍ഷ്യമിടുന്ന ഇറാക്കിലെ ജയം അവിടത്തെ ഊഷരഭൂമിയിലെപ്പോലെ ഒരു മരീചികയാണ്.വിയറ്റ്‌നാമില്‍ നിന്ന് വിപരീതമായി, ആരോടാണ് അമേരിക്ക പൊരുതുന്നതെന്ന കാര്യത്തില്‍ പോലും ചിലപ്പോള്‍ വ്യക്തതയില്ല; സദ്ദാമില്‍ തുടങ്ങി, സാദറിലൂടെ അല്‍-ക്വയ്ദയില്‍ എത്തി നില്‍‌ക്കുന്നു ബുഷിന്റെ യുദ്ധം. യാതൊരു അന്തവുമില്ലാതെ നീണ്ടുപോകുന്ന ഈ യുദ്ധം അമേരിക്കയുടെ സാമ്പത്തികരംഗത്തെ തകര്‍ച്ചക്ക് ആക്കം കൂട്ടുകയേയുള്ളൂ.

എന്നെപ്പോലെ സാമ്പത്തിക അഭയാര്‍‌ഥിയായികളായി എത്തിയിട്ടുള്ളവര്‍ക്ക് അമേരിക്ക സാമ്പത്തികമായി സുശക്തമായ നിലയില്‍ എത്തേണ്ടത് വെറും സ്വാര്‍ത്ഥമായ ഒരു താല്‍‌പര്യമാണ്. ഇപ്പോള്‍ അമേരിക്കയില്‍ കണ്ട സാമ്പത്തിക പ്രശ്നങ്ങള്‍ മറ്റു രാജ്യങ്ങളില്‍ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങള്‍ ഒരു കാരണമായി എടുക്കാമെങ്കില്‍ ലോകജനതയുടെ തന്നെ ആവശ്യമാണ് അമേരിക്കന്‍ സാമ്പത്തികരംഗം തകരാതെയിരിക്കേണ്ടത് എന്നും മനസ്സിലാകും. അങ്ങനെ നമുക്കും നാട്ടിലുള്ളവര്‍ക്കുമെല്ലാം അമേരിക്ക എല്ലാ തലത്തിലും സുശക്തമായിരിക്കേണ്ടത് ഒരാവശ്യമാണ്; അതിന് ഇറാക്കിലെ യുദ്ധം എത്രയും പെട്ടന്ന് അവസാനിക്കണം. ഒബാമയ്ക്ക് മാത്രമേ അത്തരമോരു കാര്യം ചെയ്യാന്‍ ധൈര്യവും സന്നദ്ധതയും ഉണ്ടാകൂ.


ഊര്‍ജ്ജത്തില്‍ സ്വയം പര്യാപ്തത


അമേരിക്ക ഓയിലിന്ന് വേണ്ടി ചിലവഴിക്കുന്ന പൈസയില്‍ ഒരു ഭാഗം ഇസ്ലാമിക തീവ്രവാദികളെ പോറ്റാന്‍ വേണ്ടി ഉപയോഗിക്കപ്പെടുന്നുണ്ടെന്നുള്ളത് പൊതുവേ അറിയാവുന്ന കാര്യമാണ്. ഓയിലിന്റെ ലഭ്യത ഉറപ്പുവരുത്താന്‍ അറബ് ഏകാധിപതികളെയും അവരുടെ മര്‍ദ്ദകഭരണകൂടങ്ങളെയും സംരക്ഷിക്കുന്നത് ജനാധിപത്യം കയറ്റുമതി ചെയ്യാന്‍ ഒരുമ്പെട്ടു നടക്കുന്ന അമേരിക്കക്ക് നാണക്കേടുമാണ്. അതുകൊണ്ട് രാജ്യത്തിന്റെ സുരക്ഷയ്ക്ക് അമേരിക്ക ഊര്‍ജ്ജത്തില്‍ സ്വയം പര്യാപ്തത നേടേണ്ടത് പ്രധാനപ്പെട്ട കാര്യമാണ്. ഒബാമയ്ക്ക് ആ കാര്യം ശരിക്ക് മനസ്സിലായിട്ടുണ്ടെന്ന് തോന്നുന്നു. ദീര്‍‌ഘവീക്ഷണത്തോടെയുള്ള ഒരു ഊര്‍ജ്ജനയം അദ്ദേത്തിന്റെ ഭരണത്തിന്റെ ഭാഗമായിരിക്കും. മറിച്ച് മക്കെയിന്‍ പ്രധാനമായും ഓയിലിന്ന് വേണ്ടി അമേരിക്കയില്‍ കൂടുതല്‍ കുഴിക്കണമെന്ന വാദക്കാരനാണ്; പ്രത്യേകിച്ചും സാറാ പേലിന്‍. അവരുടെ സംസ്ഥാനമായ അലാസ്ക്കയില്‍ ഇനിയും ധാരാളം സ്ഥലങ്ങള്‍ കുഴിക്കാന്‍ ബാക്കിയുണ്ട്. ഓയിലിതര ഊര്‍ജ്ജസ്രോതസ്സുകള്‍ വികസിപ്പിച്ചിടുക്കുന്നതില്‍ മക്കെയിന്‍ ഗൌരവമായി എന്തെങ്കിലും ചെയ്യുമെന്ന് തോന്നുന്നില്ല.

യഥാര്‍ഥ വ്യത്യാസത്തിന്റെ പ്രതീകം

എന്തൊക്കെ പറഞ്ഞാലും ജോണ്‍ മക്കെയിന്‍ വാഷിംഗ്‌ടണിലേക്ക് യഥാര്‍ഥ വ്യത്യാസം കൊണ്ടുവരും എന്ന് വിശ്വസിക്കാന്‍ പറ്റില്ല. അതു അദ്ദേഹത്തിന് സാധ്യവുമല്ല. കാരണം അദ്ദേഹം നയിക്കുന്ന ഭരണകൂടത്തില്‍ പ്രധാനികള്‍ പഴയ റിപ്പബ്ലിക്കന്മാര്‍ തന്നെ ആയിരിക്കും. അദ്ദേഹത്തിന്റെ ഇപ്പോഴത്തെ ക്യാം‌മ്പയിനില്‍ തന്നെ ബുഷിന്റെ പ്രചരണങ്ങള്‍ നിയന്ത്രിച്ചിരുന്നവര്‍ കയറിപ്പറ്റിയതുപോലെ. ഒബാമയുടെ ടീം പുതിയതായിരിക്കും; അവരുടെ തീരുമാനങ്ങള്‍ക്ക് പുതുമ ഉണ്ടാവും.


വിദ്യാഭ്യാസ യോഗ്യതയും പരിഷ്ക്കാരങ്ങളും


ഒബാമയും ബൈഡനും എതിരാളികളെക്കാള്‍ വിദ്യാഭ്യാസമുള്ളവരാണ്; കുറച്ചുകൂടി ബുദ്ധികൂടുതല്‍ ഉള്ളവരും ആണെന്നു തോന്നുന്നു. ഈ ബുദ്ധിമുട്ടുകളുടെ കാലത്ത് രാജ്യത്തെ നേരായ വഴിക്ക് നയിക്കാന്‍ ആ രണ്ട് കാര്യങ്ങള്‍ കൂടുതലുള്ളവര്‍ കാര്യങ്ങള്‍ സീറ്റിലുള്ളത് നല്ലതാണ്. പ്രത്യേകിച്ചും 8 കൊല്ലത്തോളം ആ വകുപ്പില്‍ കുറച്ച് കുറവുള്ള ഒരാള്‍ വൈറ്റ് ഹൌസില്‍ ഇരുന്ന് കാര്യങ്ങള്‍ കുത്തഴിച്ചിട്ടിരിക്കുന്ന ഈ സാഹചര്യത്തില്‍ അത്തരമൊരു വ്യത്യാസം വളരെ സ്വാഗതാര്‍ഹവുമാണ്.

ഒബാമ വിദ്യാഭ്യാസരംഗത്ത് പരിഷ്ക്കാരങ്ങള്‍ കൊണ്ടുവരുമെന്ന് തോന്നുന്നു. അമേരിക്ക നാള്‍ക്കുനാള്‍ ആ രംഗത്ത് പുറകിലോട്ട് പോയിക്കൊണ്ടിരിക്കുകയാണ്. ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഒരു രാജ്യത്തിന്റെ പുരോഗതിയെ നിയന്ത്രിക്കുന്നത് മികച്ച വിദ്യാഭ്യാസം സിദ്ധിച്ച ഒരു ജനതയാണെന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ.

സുപ്രീംകോടതിയിലെ നിയമനങ്ങള്‍

ഈ പ്രസിഡന്റിന് 3 സുപ്രീംകോടതി ജഡ്ജിമാരെ വരെ നിയമിക്കാനുള്ള അവസരം കിട്ടിയേക്കും. ഇനിയും യാഥാസ്തികരായ ജഡ്ജിമാര്‍ സുപ്രീംകോടതിയില്‍ എത്തിയാല്‍ ആ വിഭാഗക്കാര്‍ക്ക് വ്യക്തമായ ഭൂരിപക്ഷം ഭരണകൂടത്തിന്റെ പ്രധാനഭാഗമായ ജൂഡിഷ്യറിയില്‍ ലഭിക്കും. അവരുടെ നിയമനം ആജീവനാന്തമായതുകൊണ്ട് യാഥാസ്തികര്‍ക്ക് സുപ്രീംകോടതിയില്‍ ദീര്‍ഘനാളത്തെ സ്വാധീനം കൈവരും. രാജ്യത്തിന്റെ സാമൂഹികപുരോഗതിക്ക് അത്തരമൊരു സാഹചര്യം ഉണ്ടാവുന്നത് നല്ലതാണെന്നു തോന്നുന്നില്ല. പ്രത്യേകിച്ചും ഭരണഘടന അനുശാസിക്കുന്ന ജനങ്ങളുടെ അവകാശങ്ങള്‍ വ്യാഖ്യാനിക്കപ്പെടുമ്പോള്‍.

മറ്റൊരു എഴുത്തുകാരന്‍

പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നവരും പ്രസിഡന്റായവരും പുസ്തകങ്ങള്‍ എഴുതുന്നത് വളരെ സാധാരണമാണ്. പക്ഷേ, മിക്കവാറും അത് ചെയ്യുന്നത് മികച്ച എഡിറ്റര്‍മാരുടെ സഹായത്താലോ കൂലി എഴുത്തുകാരെ (ghost writers) വച്ചോ ആണ്. ഒബാമ അദ്ദേഹം പ്രസിദ്ധീകരിച്ച 2 പുസ്തകങ്ങളും സ്വന്തമായിട്ടാണ് എഴുതിയത്. അതിന്ന് മുമ്പ് അദ്ദേഹം കഥകളും മറ്റും എഴുതിയിട്ടുണ്ടെന്ന് എവിടെയോ വായിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ചില നല്ല പ്രസംഗങ്ങളും സ്വന്തം സൃഷ്ടികള്‍ തന്നെയാണ്. വൈറ്റ് ഹൌസില്‍ ഒരു എഴുത്തുകാരന്‍ എത്തുന്നത് സുഖമുള്ള കാര്യം തന്നെ. പ്രത്യേകിച്ചും അക്ഷരങ്ങള്‍ തപ്പിപ്പിടിക്കാന്‍ ബുദ്ധിമുട്ടുന്ന രണ്ടുപേര്‍ അദ്ദേഹത്തിന്റെ എതിര്‍ ടിക്കറ്റില്‍ ഉള്ളപ്പോള്‍.

28 comments:

t.k. formerly known as thomman said...

എന്റെ വോട്ട് ഒബാമയ്ക്ക്. അതിന്റെ കാരണങ്ങള്‍ സഹിതം.

മുക്കുവന്‍ said...

me too.. put $$$s for campaign too.. :)

Obama ki jai...:) nattilanel oru jathakkum koodi poyeney :)

ഒരു കാഥിക said...

ഒബാമക്ക് തന്നെ വോട്ടു എന്ന് നേരത്തെ തീര്ച്ചപ്പെടുതിയിരുന്നെന്കിലും അവസാന നിമിഷം ഒന്നൂടി ആലോചിക്കാമെന്ന് കരുതുന്നു. താങ്കള്‍ പറഞ്ഞ വിഷയങ്ങളെല്ലാം ശരിയാണ് സാറാ പേലിന്റെ സ്ഥാനാര്‍ത്തിത്വം ഒരു പ്രശ്നമാനെന്കിലും അങ്ങനെയോരവസരത്തില്‍ ഇതല്ലാതെ എന്താണ് മക് കയ്നിനു ചെയ്യാന്‍ കഴിയുംയിരുന്നത് ? രണ്ടു പേരും വലിയ സ്വഭാവദൂഷ്യമോന്നും ഇല്ലാത്തവര്‍ എന്ന് തന്നെ വേണം ചിന്തിക്കുവാന്‍. ഏതായാലും ഒബാമ ജയിച്ചാല്‍ ഭാഗ്യം എന്ന് തന്നെ പറയണം. ബുഷിനും കൊടുക്കാം ഒരു നന്ദി

ഈ അവലോകനത്തിന് താങ്കള്‍ക്കും നന്ദി

t.k. formerly known as thomman said...

മുക്കുവാ,
പ്രൈമറി കാലത്ത് ഞാനും ഒബാമയ്ക്ക് ചെറിയ സംഭാവനകള്‍ ചെയ്തിരുന്നു. പിന്നെ അതിന്റെ ആവശ്യമില്ലെന്ന് തോന്നിയതുകൊണ്ട് നിര്‍ത്തി. കഴിഞ്ഞ മാസത്തെ വരവ് കണ്ടില്ലേ? പൈസയുടെ ബലത്തില്‍ ഒബാമ മത്സരം കടുപ്പമാക്കുന്നതും ജയിക്കുന്നതുമൊക്കെ അത്ര ചര്‍ച്ച ചെയ്യപ്പെടുന്നുണ്ടോ എന്ന് സംശയമുണ്ട്.

ഒരു കാഥികേ,
സ്ഥാനാര്‍ഥികള്‍ക്ക് ആര്‍ക്കും സ്വഭാവദൂഷ്യമൊന്നും ഉണ്ടെന്ന് ഞാനും കരുതുന്നില്ല. പക്ഷേ, പേലിന്‍ പ്രസിഡന്റ് ആവുന്നത് ശരിയാകുമെന്ന് എനിക്ക് ഒട്ടും തോന്നുന്നില്ല; അതുകൊണ്ടാണ് ആ കാരണം ആദ്യം തന്നെ കൊടുത്തത്.

മക്കെയിന് വേറെ വഴികള്‍ ഉണ്ടായിരുന്നില്ല എന്ന വാദം ശരിയാണ്. റിപ്പബ്ലിക്കന്‍ പ്രവര്‍ത്തകരെ അദ്ദേഹത്തിന് അങ്ങനെ ഇളക്കാന്‍ കഴിഞ്ഞു. പക്ഷേ, സ്വതന്ത്രരുടെ എത്ര ശതമാനം വോട്ടുകള്‍ അവര്‍ ടിക്കറ്റിലുള്ളതുകൊണ്ട് നഷ്ടപ്പെട്ടു എന്നു കൂടി നോക്കേണ്ടതുണ്ട്.

വിചാരം said...

നല്ല നിരീക്ഷണം, ഞാന്‍ അമേരിക്കയില്‍ പോയിട്ടില്ലെങ്കിലും അഞ്ചുവര്‍ഷമായി (കഴിഞ്ഞ സപ്തം30 വരെ) അവരോടൊപ്പമാണ് (ഇറാഖിലെ ഒരു അമേരിക്കന്‍ ബെയ്സില്‍), ദിനേനെയുള്ള സി.എന്‍.എനും.. ബിബിസിയും.. അല്‍ ജസീറയുമെല്ലാം കാണുക വഴിയും, അവരോടൊപ്പം സംസാരിക്കുക വഴിയും, താങ്കളെ പോലെയുള്ളൊരു അഭിപ്രായവും എനിക്കുണ്ട്, എന്നാല്‍ ഒബാമ ജയിക്കാന്‍ സാദ്ധ്യതയില്ലാന്ന് എന്റെ ബോസ് (ഇദ്ദേഹമൊരു കറുത്ത വംശജനായ അമേരിക്കനാണ്) പോലും പറയുന്നു, കാരണം അവിടെ രാഷ്ട്രീയത്തേക്കാള്‍ പ്രധാനം വംശീയമെത്രെ... ഒബാമ എല്ലാം വംശീയ ചിന്തകള്‍ക്കും അപ്പുറത്തേയ്ക്കെത്തി വിജയം വരിക്കുമെന്ന് ആശിയ്ക്കുന്നു. (ഏതപ്പന്‍ വന്നാലും അമ്മയ്ക്ക് കിടയ്ക്ക പൊറുതിയില്ലാന്നുള്ളത് മറ്റൊരു വശം )

t.k. formerly known as thomman said...

വിചാരം,
അഭിപ്രായത്തിന് നന്ദി! വര്‍‌ണവിവേചനം മൂലമാണ് ഒബാമ ഇത്രയൊക്കെ പ്രശ്നങ്ങള്‍ ഉണ്ടായിട്ടും അത്ര മുമ്പില്‍ എത്താത്തത്. പക്ഷേ, അദ്ദേഹം വിജയിക്കുമെന്നു തന്നെ ഞാന്‍ കരുതുന്നു. നിങ്ങളുടെ ബോസിനോട് ധൈര്യമായിരിക്കാന്‍ പറയൂ :-)

Anonymous said...

ഒക്കെ ശരി തന്നെ. പക്ഷെ കേരളത്തിലെ വലത് പക്ഷ- യാഥാസ്ഥിക രാഷ്ട്രീയ പാരമ്പര്യമുള്ള, മനസ്സില്‍ ജാതി ചിന്തയും, തൊഴിലാളി യൂണിയന്‍ വിരോധവും, വര്‍ഗീയ വാദവും ഒക്കെ കൊണ്ട് നടക്കുന്ന പല മലയാളി ക്രിസ്ത്യാനികളും അമേരിക്കയില്‍ എത്തുന്നതോടെ ഡെമോക്രാറ്റ് അനുഭാവികള്‍ ആവുന്നതിന്റെ രസ തന്ത്രമാണ് എനിക്ക് പിടി കിട്ടാത്തത്.

t.k. formerly known as thomman said...

അനോനി,
നിങ്ങള്‍ പറയുന്ന തരത്തിലുള്ള ആള്‍ക്കാര്‍ മൊത്തം ഡമോക്രാറ്റുകള്‍ ആണെന്ന് എങ്ങനെ അറിയാം? അമേരിക്കയില്‍ കുടിയേറുന്നവര്‍ മൊത്തം ഡമോക്രാറ്റുകള്‍ ആവണമെന്ന് നിര്‍ബന്ധമൊന്നുമില്ല. പിന്നെ കൃസ്ത്യാനികളുടെ മേല്‍ മാത്രം യാഥാസ്തികത ആരോപിക്കുന്നതിന്റെ കാരണവും പിടികിട്ടുന്നില്ല. താങ്കള്‍ ഒരു bigot ആയിട്ടാണ് എനിക്ക് തോന്നുന്നത്. Grow up!

ഒരു കാഥിക said...

t.k.,

പേലിന്‍ റ്റിക്കറ്റില്‍ ഉള്ളതു കൊണ്ടു മക്‌ കൈനിന്റെ ജയപരാജയ സാധ്യതകള്‍ക്കു ഒരു മാറ്റവും ഇല്ലെന്നാണു എല്ലാ നിഷ്പക്ഷരായ നിരീക്ഷകരും കരുതുന്നതു. നഷ്ടപ്പെടുന്ന ഓരൊ വോട്ടിനും അവര്‍ കണ്‍സര്‍വേറ്റീവ്സിനെ പതിന്മടങ്ങു പോളിംഗ്‌ ബൂത്തുകളിലേക്കു നാലാം തീയതി എത്തിക്കുമെന്നു എല്ലാരും കരുതുന്നു. രാഷ്ട്രീയത്തില്‍, ജീവിതത്തിലെ എന്ന പോലെ എല്ലാവരേയും സന്തോഷിപ്പിക്കാന്‍ കഴിയില്ലല്ലോ.. പണ്ടു സ്വോപ്‌ പറഞ്ഞതാവം മക്‌ കൈന്‍ ചേയ്തതു "I cannot give you the formula for success, but I can give you the formula for failure: which is: Try to please everybody."

കിഷോർ‍:Kishor said...

നല്ല നിരീക്ഷണങ്ങള്‍...

ലോകനന്മകായി ഒബാമ തന്നെ ജയിക്കട്ടെ!!!

t.k. formerly known as thomman said...

ഒരു കാഥികേ,
സാധാരണ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥിയെ നോക്കി ആരും വോട്ടുചെയ്യാറില്ല എന്നത് ശരിയാണ്. പക്ഷേ, പേലിന്‍ മക്കെയിന് ഒരു വിനയായിട്ടുണ്ടെന്നാണ് എനിക്ക് തോന്നുന്നത്. അവരുടെ വാര്‍ഡ് റോബിന് വേണ്ടി നടത്തിയ ഷോപ്പിംഗിനെപ്പറ്റിയും വൈസ് പ്രസിഡന്റിന്റെ ഉത്തരവാദിത്തം കൃത്യമായി അവര്‍ക്ക് പറയാന്‍ കഴിയാതിരുന്നതിനെ പറ്റിയുമുള്ള വിവാദങ്ങള്‍ കണ്ടിരിക്കുമല്ലോ. അതിനൊക്കെ ഉത്തരം പറയാന്‍ വേണ്ടി ക്യാം‌മ്പയിന്റെ വിലയേറിയ സമയം ഇപ്പോള്‍ കളയുന്നത് നല്ലതാണെന്ന് എനിക്ക് തോന്നുന്നില്ല.

കിഷോര്‍,
ലോകം നന്നായില്ലെങ്കിലും, ഒബാമയെപ്പോലെ പ്രശ്നങ്ങളെ ഗൌരവമായി സമീപിക്കുന്ന ഒരാളെ അമേരിക്കയ്ക്ക് ഈ സമയത്ത് അത്യാവശ്യമാണ് :-) ഞാന്‍ പോസ്റ്റില്‍ പറഞ്ഞതുപോലെ സാറാ പേലിനെപ്പോലെ ഒരാള്‍ക്ക് രാജ്യത്തിന്റെ നിയന്ത്രണം കിട്ടാനുള്ള സാധ്യതയെ ഇല്ലാതാക്കേണ്ടത് അതിലും പ്രധാനം.

Suraj said...

അഭിവാദ്യങ്ങള്‍ ! ടി.കെ.

പ്രചരണവും അനാലിസിസുകളും പിന്തുടര്‍ന്നതില്‍ നിന്ന് മനസിലായിടത്തോളം (ഡ്രീംസ് വായിച്ചും) ഒബാമ ഒരു കരിസ്മാറ്റിക് ആ‍യ ലോക നേതാവായി ഉയരുമെന്ന് കരുതുന്നു.

അമേരിക്കയേക്കാള്‍ അദ്ദേഹത്തെ ആവശ്യം ഒരുപക്ഷേ ശിഷ്ടലോകത്തിനാണ് - ഉത്തരവാദിത്വമില്ലാത്തവനു അളവില്ലാത്ത ‘ശക്തി’ കിട്ടിയാല്‍ എന്തു സംഭവിക്കുമെന്ന് 8 വര്‍ഷം കൊണ്ട് എങ്ങുമെത്താത്ത രണ്ട് യുദ്ധങ്ങളും 10 ട്രില്യണ്‍ ഡോളറിന്റെ കടവും, അസ്ഥിരമായ ഒരു ലോകവുമുണ്ടാക്കി ഒരുത്തന്‍ കാണിച്ചു തന്ന സ്ഥിതിക്ക് പ്രത്യേകിച്ചും.


എല്ലാ പ്രശ്നങ്ങള്‍ക്കുമുള്ള ഫോര്‍മുലകള്‍ കൈയ്യിലുണ്ടാവുന്നതിലല്ല കാര്യം. പ്രശ്നങ്ങള്‍ വരുമ്പോള്‍ ജനത്തിനാവശ്യം തങ്ങള്‍ക്ക് വിശ്വസിക്കാവുന്ന ഒരാളെയാണ് - അത് ക്യാമ്പെയിന്‍ വേളയില്‍ തന്നെ ഒബാമ തെളിയിച്ചു. മേവ്രിക് എന്ന് ഇപ്പോള്‍ പറഞ്ഞുനടക്കുന്നത്പഴയ മക്കെയിന്റെ പ്രേതം മാത്രമാണെന്നും തെളിഞ്ഞു വരുന്നു. സേറാ പേയ്ലിന്‍ - ഹൊ പ്ലീസ്...അണ്‍സ്പീക്കബിള്‍.

ബ്രാഡ്ലി ഇഫക്റ്റുകളുടെ അട്ടിമറിയൊന്നുമില്ലാതെ ബറാക്ക് ഹുസൈന്‍ ഒബാമ വിജയിച്ചു വരട്ടെ.

ഓഫ് :

വോട്ടു കുത്തിയ ബാലറ്റ് ഇങ്ങനെ പ്രദര്‍ശിപ്പിക്കുന്നതില്‍ ഇവിടെ നിയമ പ്രശ്നമൊന്നുമില്ലല്ലോ അല്ലേ ? (ഇന്ത്യയില്‍ അത് കൂറ്റകരമാണ്,അതുകൊണ്ടു ചോദിച്ചുവെന്നുമാത്രം)

t.k. formerly known as thomman said...

സൂരജ്,
I can't agree with you more!

ബാലറ്റ് പ്രദര്‍‌ശിപ്പിച്ചതിന്റെ നിയമവശത്തെക്കുറിച്ച് സൂചിപ്പിച്ചതിന് നന്ദി. ഇവിടെ, അഭിപ്രായം പരസ്യമായി പ്രകടിപ്പിക്കുന്നതിന്ന് ഭരണഘടന എല്ലാ സംരക്ഷണങ്ങളും തരുന്നതുകൊണ്ട് അങ്ങനെ ചെയ്യുന്നതിനെതിരെ ഒരു നിയമം കാണാന്‍ സാധ്യത വളരെ കുറവാണ്. ഞാന്‍ അത് എന്തായാലും അന്വേഷിക്കുന്നുണ്ട്.

ഏറ്റവും പഴയ ജനാധിപത്യത്തിലെ തിരഞ്ഞെടുപ്പ് രീതികളെക്കുറിച്ച് ‘ന്യൂ യോര്‍ക്കറി’ല്‍ രസകരമായ ഒരു ലേഖനം വായിച്ചു. രഹസ്യമായി വോട്ട് ചെയ്യുന്നത് മോശമായിട്ട് കരുതപ്പെട്ടിരുന്ന ഒരു കാലഘട്ടം അമേരിക്കയില്‍ ഉണ്ടായിരുന്നത്രേ. തന്നെയുമല്ല, ആധുനികരീതിയിലുള്ള വോട്ടിംഗ് രീതികള്‍ ആസ്ട്രേലിയയിലാണ് തുടങ്ങിവച്ചത്! അമേരിക്കയും ബ്രിട്ടനുമൊക്കെ ആ രീതികള്‍ പിന്നീട് പിന്തുടരുകയായിരുന്നു.

Anonymous said...

വോട്ടു ചെയ്തതിന് അഭിനന്ദനങ്ങള്‍!

വോട്ടു ചെയ്യുമ്പോള്‍ ഹൃദയം ഉപയോഗിക്കണോ തല ഉപയോഗിക്കണോ അതോ ചുമ്മാ കൈ ഉപയോഗിക്കണോ എന്നതാണ് ഈ തിരഞ്ഞെടുപ്പിന്റെ പ്രശ്നം.

താങ്കള്‍ ആദ്യ ഗണത്തില്‍പ്പെടുമെന്നു തോന്നുന്നു :).

ഒബാമ പ്രസിഡന്റായാല്‍ തൊലിവെളുപ്പില്ലാത്തവരുടെയെല്ലാം ഭാവി അമേരിക്കയില്‍ സുരക്ഷിതമാണെന്ന ചിന്ത അത്ര സുരക്ഷിതമല്ലതന്നെ. കൂടുതല്‍ അരക്ഷിതമാകാതിരുന്നാല്‍ നന്ന്.


അതൊക്കെ എന്തുമാകട്ടെ, ഒബാമ എഴുതിയ രണ്ടു പുസ്തകങ്ങളും അദ്ദേഹം സ്വയാമായി എഴുതിയതാണെന്നു തറപ്പിച്ചു പറയാന്‍‌തക്ക തെളിവുകള്‍ വല്ലതുമുണ്ടോ?

t.k. formerly known as thomman said...

മന്‍‌ജിത്ത്,
അഭിപ്രായത്തിന് നന്ദി! ഒബാമയെ വളരെക്കാലം ഒരു പത്രലേഖകനെന്ന നിലയില്‍ പിന്തുടര്‍ന്നിരുന്ന David Mendell-ന്റെ Obama: From Promise to Power എന്ന പുസ്തകത്തില്‍ ഈ രണ്ടു പുസ്തകങ്ങളും എഴുതുന്നതിന്റെ സാഹചര്യങ്ങള്‍ വിവരിക്കുന്നുണ്ട്. ആദ്യത്തെ പുസ്തകം എഴുതാന്‍ അദ്ദേഹത്തിന് ഒരു യൂണിവേഴ്സിറ്റി ഗ്രാന്റ് പൊലും ഉണ്ടായിരുന്നു.

t.k. formerly known as thomman said...

'ന്യൂ യോര്‍ക്ക് ടൈംസ്' ഒബാമയെ എന്‍‌ഡോഴ്സ് ചെയ്തു.

Suraj said...

വികസനത്തിന്റെ തലസ്ഥാനം എന്ന് പലപ്പോഴും വിശേഷിപ്പിക്കപ്പെടുന്ന ഒരു രാജ്യത്ത് എന്തു കൊണ്ട് കഷ്ടിച്ച് 50% വോട്ടര്‍മാര്‍മാത്രം വോട്ടു ചെയ്യാന്‍ മെനക്കെടുന്നുള്ളൂ ?

(1986ലും 1998ലും ഇത് 36.4% !!)

ജനാധിപത്യത്തിന്റെ ഏറ്റവും വലിയ പ്രതിസന്ധി അതു തന്നെയല്ലേ ?

റിപ്പബ്ലിക്കന്മാരിലൊരാള്‍ പറയുന്നതു കേട്ടു : വോട്ടിന്റെ ക്വാണ്ടിറ്റിയല്ല, ക്വാളിറ്റിയാണ് പ്രധാനമെന്ന് : ചിരിച്ചു ചിരിച്ച് കുടലു മറിഞ്ഞു !

Anonymous said...

You guys want to see this http://www.nbc.com/Saturday_Night_Live/video/clips/update-thursday-bush-endorsement/783981/ if you didn't already. Hilarious and very thoughtful :)

Anonymous said...

തോമസ് : ആദ്യത്തെ വോട്ട് കലക്കി. എനിക്ക് വോട്ട് ഉണ്ടായിരുന്നെന്കില്‍ ഞാനും അത് തന്നെ ചെയ്യുമായിരുന്നു. മക്കയിന്റെ വിദേശനയ നാട്യങ്ങള്‍ വെറും നാട്യങ്ങള്‍ മാത്രം ആണെന്നാണ് എന്‍റെ അഭിപ്രായം. ഓരോ ഡിബയ്ടു കഴിയുമ്പോഴും ഇതു കൂടുതലായി വ്യക്തമാകുന്നുന്ട്ടായിരുന്നു. ബുഷും കാള് റോവും കൂടി അമേരിക്കക്കാരെ പറ്റിക്കാന്‍ എത്ര എളുപ്പമാണെന്ന് കഴിഞ്ഞ തവണ കാണിച്ചു തന്നതാണ്. ഇപ്രാവശ്യം ആശാരി ജോയിയുടെ കഥ പറഞ്ഞു പറ്റിക്കാനുള്ള ശ്രമം വിജയിക്കുന്നതായി കാണുന്നില്ല.

t.k. formerly known as thomman said...

സൂരജ്,
ചെറുപ്പക്കാരും കറുത്തവരും ഇളകിയിരിക്കുന്നതുകൊണ്ട് ഇത്തവണ പോളിംഗ് നല്ലവണ്ണം ഉണ്ടാകും. ഡമോക്രാറ്റിക് പ്രൈമറിയില്‍ അത് കണ്ടതാണല്ലോ.

Teller,
പാവപ്പെട്ട വെളുത്തവനെ പണക്കാരായ റിപ്പബ്ലിക്കന്‍ ജന്മിമാരുടെ താല്പര്യങ്ങള്‍ സംരക്ഷിക്കുന്ന രീതിയില്‍ വോട്ടുചെയ്യിപ്പിക്കുന്നത് നിക്സന്‍ തുടങ്ങിവച്ച cultural war തന്ത്രങ്ങള്‍ ഉപയോഗിച്ചാണ്. സ്വവര്‍ഗ്ഗരതിക്കാരോടും ഉന്നത വിദ്യാഭ്യാസമുള്ളവരോടും ഗര്‍ഭചിദ്രത്തോടുമൊക്കെയുള്ള ഒരുതരം കൃത്രിമമായ എതിര്‍പ്പ് ജനസമൂഹത്തില്‍ സൃഷ്ടിച്ച് പ്രധാനപ്പെട്ട വിഷയങ്ങളില്‍ നിന്ന് അവരുടെ ശ്രദ്ധ തിരിച്ചുവിട്ട് വോട്ട് കൈക്കലാക്കലാണ് അതിന്റെ കാതല്‍.

ആശാരി ജോയിയുടെ പ്രയോഗം കൊള്ളാം. അത്തരം ഏതു ജോയിയാണാവോ ഇവിടെ 1/4 മില്യണ്‍ ഉണ്ടാക്കുന്നത്.

പാഞ്ചാലി said...

അല്ല തൊമ്മാ, ഒരു സംശയം! ഈ ഗര്‍ഭഛിദ്രം മാത്രമേ ഉള്ളോ പ്രോ ലൈഫ് വാദികള്‍ക്കും മറ്റുള്ളവര്‍ക്കും പ്രശ്നം? വിവാഹ പൂര്‍വ ലൈഗിക ബന്ധം പരക്കെ അംഗീകരിക്കപ്പെട്ടതാണോ? (സാറാ പാലിന്റെ അവിവാഹിതയായ മകള്‍ ഗര്‍ഭിണിയാണെന്നും പറഞ്ഞ്,അതിനുത്തരവാദിയെന്നു പറയപ്പെടുന്നവനെയും കൊണ്ടു പ്രചാരണത്തിനു നടക്കുന്നത് കൊണ്ടു ചോദിച്ചതാണ്). സദാചാര മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന സഭയും പള്ളികളും അച്ചന്മാരും ഒന്നും എതിര്‍ക്കുന്നത് കണ്ടില്ല!

ഒബാമ ജയിക്കുമെന്ന് വിശ്വസിച്ചു കൊണ്ടു നിര്‍ത്തട്ടെ...

Suraj said...

പാഞ്ചാലി ജീ,


റിപബ്ലിക്കന്‍ പൊതുസമ്മേളനങ്ങളിലൊന്നില്‍ ഒരു പാസ്റ്റര്‍ ആമുഖമായി ഒരു പ്രസംഗം നടത്തിയിരുന്നു. (എതാണ്ട് ഈ അര്‍ത്ഥത്തില്‍)

“ഞങ്ങളുടെ ദൈവമേ, ലോകം മുഴുവന്‍ ഒബാമയുടെ വിജയത്തിനായി പ്രാര്‍ത്ഥിക്കുന്നു. ഹിന്ദുക്കള്‍ ബൌദ്ധര്‍ മുസ്ലീങ്ങള്‍, ഒക്കെ. ഒബാമ ജയിച്ചാല്‍ ഹിന്ദു ദൈവവും ബുദ്ധനും അള്ളായും നിന്നേക്കാള്‍ ശ്രേഷ്ഠരാണെന്ന് വരും. അതിനാല്‍ നീ ഇടപെടേണമേ..നിന്റെ അപ്രമാദിത്വം തെളിയിക്കേണമേ..”

this sums up what the Republicans stand for.

Suraj said...

ആ പറഞ്ഞതിന്റെ വിഡിയോ ലിങ്ക് . ഇതു നാണമില്ലാതെ കേട്ടിരുന്ന് കൈയ്യടിച്ച ജനത്തിനെ ഓര്‍ത്ത് ഞെട്ടുക, ഭയക്കുക...

പാഞ്ചാലി said...

സൂരജേ, ഒരു ഇന്റെര്‍വ്യു‌വില്‍, ഇതു ചൂണ്ടിക്കാണിച്ചപ്പോള്‍, റിപ്പബ്ലിക്കന്‍ പാര്‍ട്ടി വക്താവ് " അത് പാര്‍ട്ടിയുടെ നയമല്ല" എന്ന് പറഞ്ഞ് നിഷേധിച്ചിരുന്നു! റിപ്പബ്ലിക്കന്‍മാരായ ഗുജറാത്തികളുടെ കാര്യമായ എതിര്‍പ്പ് മൂലമാണെന്ന് ഒരു ഗുജറാത്തി റിപ്പബ്ലിക്കന്‍ സുഹൃത്ത് പറഞ്ഞിരുന്നു.

പാഞ്ചാലി said...

സൂരജേ, ഒരു കാര്യം പറയാന്‍ മറന്നു. മേല്‍പ്പറഞ്ഞ ഗുജറാത്തി (റിപ്പബ്ലിക്കന്‍) ഒബാമയ്ക്കെ വോട്ടു ചെയ്യൂ എന്ന് പറഞ്ഞിരുന്നു. കാരണമാണ് രസം! "ഒബാമ പാക്കിസ്ഥാനെ ആക്രമിക്കുമെന്ന് പറഞ്ഞു!" എങ്ങിനെയുണ്ട്‌ ആ പാസ്റ്ററുടെ ഇന്ത്യന്‍ വെര്‍ഷന്‍?

Suraj said...

അതും വേറൊരു കോമഡി.

ഇന്ത്യക്കാര്‍ക്ക് ഒബാമ വന്നാല്‍ ഔട്ട് സോഴ്സിംഗ് നഷ്ടമാകുമെന്ന് അലയ്ക്കുമ്പോള്‍ തന്നെ വേറൊരു പക്ഷം ഈ “പാക്കിസ്ഥാന്‍ നിലപാട്” എടുത്ത് അലക്കുന്നു !

ഒബാമ പാക്കിസ്ഥാനെ ബോംബിടുമെന്ന് പറഞ്ഞേ എന്നാണ് മക്ക്സെയിം പോലും കൂവിനടക്കുന്നത്... (ബോം ബോം ബോം ഇറാന്‍ എന്ന് പാടിയ അണ്ണനാണ്;)

പാഞ്ചാലി said...

ഔട്ട് സോഴ്സിംഗ് നിര്‍ത്തലാക്കുന്നതിനെപ്പറ്റി എന്റെ ഒരു സുഹൃത്ത് (US-ല്‍ 100 ഓളം എഞ്ചിനീയര്‍മാര് വര്‍ക്ക് ചെയ്യുന്ന ഒരു SAP കണ്സല്ടന്‍സി നടത്തുന്ന മലയാളി ) പറഞ്ഞത് ; IT ഫീല്‍ഡില്‍ ഔട്ട് സോഴ്സ് ചെയ്തില്ലെങ്കില്‍ കൂടുതല്‍ ശമ്പളത്തില്‍ ഇന്ത്യക്കാര്‍ തന്നെ ഇവിടെ അമേരിക്കന്‍ കമ്പനികളുടെ H1 വിസയില്‍ വന്നു ജോലി ചെയ്യും. കൂടുതല്‍ ശമ്പളം കൊടുക്കേണ്ടി വന്നാല്‍ പോലും അവരുടെ ഇന്‍കം ടാക്സില്‍ നിന്നും ഇവിടെ അവര്‍ ചിലവാക്കുന്ന തുകയില്‍ നിന്നുമുള്ള ടാക്സില്‍ നിന്നുമെല്ലാം കിട്ടുന്നത് നോക്കുമ്പോള്‍ ഔട്ട് സോഴ്സിംഗ് നടത്താതിരിക്കുകയാണത്രേ അമേരിക്കയ്ക്ക് നല്ലത്. ഇന്ത്യന്‍ IT കമ്പനികള്‍ക്ക് (ശരിക്കും ലാഭം പോക്കറ്റിലാക്കുന്ന ഇടനിലക്കാര്‍) ആയിരിക്കും പ്രശ്നം.
എന്തോ ഞാന്‍ കൂടുതല്‍ ഇതേപ്പറ്റി പഠിച്ചിട്ടില്ല. ഏതായാലും ഔട്ട് സോഴ്സിങ്ങ് നിന്നാല്‍ ഇന്ത്യന്‍ IT കമ്പനികളില്‍ അനുബന്ധ ജോലി ചെയ്യുന്ന കുറെപ്പേരുടെ ജോലിയെ ബാധിക്കും എന്നുറപ്പ്.

PS: അമേരിയ്ക്കയില്‍ ഈ നിലയില്‍ സാമ്പത്തിക മാന്ദ്യം തുടര്‍ന്നാല്‍ നാളെ ഇന്ത്യന്‍ കമ്പനികള്‍ അമേരിയ്ക്കയിലേയ്ക്ക് ഔട്ട് സോഴ്സ് ചെയ്യുന്ന ഗതി വരില്ലെന്നാരറിഞ്ഞു!

t.k. formerly known as thomman said...

പാഞ്ചാലി,
സദാചാരമൂല്യങ്ങളില്‍ റിപ്പബ്ലിക്കന്മാര്‍ എത്ര പാപ്പരരാണെന്ന് അറിയണമെങ്കില്‍ അവരുടെ റാലികളിലെ പ്രംസംഗങ്ങള്‍ കേട്ടാല്‍ പോരെ. എതിരാളികള്‍ക്ക് യാതൊരു വിലയും കൊടുക്കാതെ അവരെ കടിച്ചുകീറുന്ന ഒരു അണലിക്കൂട്ടമായിട്ടാണ് എനിക്ക് റിപ്പബ്ലിക്കന്മാരെപ്പറ്റി തോന്നിയിട്ടുള്ളത്. ഇവാഞ്ചലിസ്റ്റുകള്‍ മാത്രമേ ഗര്‍ഭഛിദ്രത്തിന്റെ പേരില്‍ വോട്ടുചെയ്യുകയുള്ളൂ; കത്തോലിക്കാ സഭാ നേതൃത്വം അതിന്ന് വളരെ എതിരാണെങ്കിലും അല്‍മായര്‍ അവര്‍ക്ക് ചെവികൊടുക്കുന്നുണ്ടെന്ന് തോന്നുന്നില്ല. ഒബാമയ്ക്കാണ് ഇപ്പോള്‍ അവരുടെ ഭൂരിപക്ഷ പിന്തുണ. (കഴിഞ്ഞ 2 തിരഞ്ഞെടുപ്പുകളിലും ഭൂരിപക്ഷവും ബുഷിനെയാണ് പിന്തുണച്ചത്; കത്തോലിക്കനായ കെറി കഴിഞ്ഞ തവണ സ്ഥാനാര്‍ഥി ആയിരുന്നപ്പോഴും.)

ഔട്ട് സോഴ്‌സിംഗിനെതിരെ ഒബാമയ്ക്ക് ഫലപ്രദമായി എന്തെങ്കിലും ചെയ്യാന്‍ പറ്റുമെന്നു തോന്നുന്നില്ല. ഇവിടത്തെ ശരാശരി രാഷ്ട്രീയക്കാ‍രന്‍, ഡമോക്രാറ്റ് റിപ്പബ്ലിക്കന്‍ വ്യത്യാസമില്ലാതെ, രാജ്യത്തിന്റെ കച്ചവടതാല്പര്യങ്ങള്‍ സംരക്ഷിക്കുന്നയാളാണ്. അതുകൊണ്ട് ബിസിനസ്സുകള്‍ക്ക് ബുദ്ധിമുട്ടായേക്കാവുന്ന നിയമങ്ങള്‍ കോണ്‍‌ഗ്രസില്‍ പാസ്സാവാന്‍ സാധ്യത വളരെ കുറവാണ്. ഒബാമ ഔട്ട് സോഴ്‌സിംഗിനെതിരെ പറയുന്നത് ഒരു election rhetoric ആയേ എനിക്ക് തോന്നുന്നുള്ളൂ. യുദ്ധക്കളസംസ്ഥാനങ്ങളില്‍ അത്തരമൊരു നിലപാട് എടുത്തില്ലെങ്കില്‍ യൂണിയന്‍ അംഗങ്ങളുടെയും മറ്റും പിന്തുണ കിട്ടുക ബുദ്ധിമുട്ടാവും.

സൂരജ്,
ആ പാസ്റ്ററുടെ പ്രാര്‍‌ത്ഥന യാഥാസ്തിക ക്രിസ്ത്യാനികള്‍ അല്ലാ‍ത്ത മക്കെയിന്‍ പ്രേമികളുടെ കണ്ണുതുറപ്പിക്കേണ്ടതു തന്നെയാണ്.

ഒബാമ പാക്കിസ്ഥാനെ ആക്രമിക്കുമെന്ന് തുടക്കത്തില്‍ പറഞ്ഞുവച്ചത് മന:പൂര്‍വ്വമാണെന്നാണ് എനിക്ക് തോന്നുന്നത്. ഡമോക്രാറ്റുകള്‍ പൊതുവേ രാജ്യരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ മൃദുലനയക്കാരാണ് എന്ന ജനങ്ങളുടെ കാഴ്ചപ്പാട് മാറ്റാന്‍ അദ്ദേഹം ചെയ്തതാണെന്നാണ് എനിക്ക് തോന്നുന്നത്. പ്രത്യേകിച്ചും ഇറാക്ക് അധിനിവേശത്തെ അദ്ദേഹം ആദ്യം മുതല്‍ക്കേ എതിര്‍ത്തതുകൊണ്ട് റിപ്പബ്ലിക്കന്മാര്‍ അദ്ദേഹത്തെ അക്കാര്യത്തില്‍ ബലഹീനനായി ചിത്രീകരിച്ചേനെ. അത് ഇത്തവണ നടന്നില്ല.

reverse-outsourcing വളരെ സാധ്യതയുള്ള കാര്യമാണ്. ടയോട്ട ചില പ്ലാന്റുകള്‍ അമേരിക്കയിലേക്ക് കൊണ്ടുവന്നതിനെപ്പറ്റി കേട്ടില്ലായിരുന്നോ. IT-യില്‍ അത് കുറച്ച് ബുദ്ധിമുട്ടാണെങ്കിലും അമേരിക്കക്കാര്‍ക്ക് നാട്ടില്‍ പോയി ജോലി ചെയ്യാമല്ലോ :-)