Monday, October 27, 2008

ഒബാമയെ വധിക്കാനുള്ള ഗൂഢാലോചന തകര്‍ത്തു | അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ്



(ചിത്രത്തിന് അസോഷിയേറ്റഡ് പ്രസിനോട് കടപ്പാട്)

ഒബാമയെയും കറുത്ത വര്‍ഗ്ഗക്കാരായ സ്കൂള്‍ കുട്ടികളെയും വധിക്കന്നുന്നതിന് പദ്ധതിയിട്ട 2 നിയോ-നാത്‌സികളായ ചെറുപ്പക്കാരെ ടെന്നസിയിലെ ഒരു ചെറുപട്ടണത്തില്‍ നിന്ന് ഇന്ന് അറസ്റ്റ് ചെയ്തു. ഇതില്‍ ഒബാമയെ വധിക്കാനുള്ള അവരുടെ പദ്ധതി എത്ര പ്രായോഗികമായിരുന്നുവെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. പക്ഷേ, 102 സ്കൂള്‍ കുട്ടികളെ വധിക്കാന്‍ അവര്‍ക്ക് വലിയ പ്രയാസമൊന്നും ഉണ്ടാവില്ലായിരുന്നു. പൈശാചികമായ അവരുടെ സംരംഭത്തിന് കൂടുതല്‍ ആയുധങ്ങള്‍ കൈക്കലാക്കാന്‍ വേണ്ടി ഒരു തോക്കുകട കൊള്ളയടിക്കാന്‍ വേണ്ടി ഇരിക്കുമ്പോഴാണ് അറസ്റ്റ് നടന്നത്.

പ്രസിഡന്റ് ആയാലും ഒബാമയ്ക്ക് ഇത്തരം ഭീഷണി എപ്പോഴും ഉണ്ടായിരിക്കും. ഒരു പക്ഷേ, JFK-യുടെ പാതയിലൂടെയാണ് അദ്ദേഹത്തിന്റെ നടപ്പെന്ന് ഈ വാര്‍ത്ത നമ്മളെ വീണ്ടും ഓര്‍‌മ്മിപ്പിക്കുന്നു. അദ്ദേഹത്തിന്റെ ജീവന് എന്തെങ്കിലും സംഭവിച്ചാല്‍ കറുത്തവര്‍ വെറുതെയിരിക്കുമെന്ന് തോന്നുന്നില്ല.

ദീര്‍‌ഘകാലമായി അലാസ്ക്ക സംസ്ഥാനത്തെ സെനറ്ററായ റ്റെഡ് സ്റ്റീവന്‍‌സിനെ അഴിമതിക്ക് കുറ്റക്കാരനാണെന്ന് കോടതി ഇന്ന് കണ്ടെത്തി. പൊതുതിരഞ്ഞെടുപ്പില്‍ GOP-യുടെ സാധ്യതകള്‍ക്ക് മറ്റൊരു അടിയായി അത്. ഒപ്പം സാറാ പേലിന്റെ സംസ്ഥാനത്തു നിന്ന് ഉയര്‍ന്നുവരുന്ന വിവാദങ്ങളിലേക്ക് മറ്റൊന്നു കൂടി. അവരുടെ പ്രതിച്ഛായക്കും ഈ സംഭവം മങ്ങലേല്‍‌പ്പിക്കും എന്ന് സംശയമില്ല. റ്റെഡ് സ്റ്റീവന്‍‌സ് ഇത്തവണയും സെനറ്ററായി മത്സരിക്കുന്നുണ്ട്; പക്ഷേ, അദ്ദേഹം പിന്‍‌മാറുന്നില്ലത്രേ.

ഒബാമ ഒഹായോയില്‍ തന്റെ അവിടത്തെ പ്രചരണത്തിന് ഏതാണ്ട് പരിസമാപ്തി കുറിച്ചുകൊണ്ടുള്ള രീതിയില്‍ വോട്ടര്‍‌മാരോടും അനുയായികളോടും അഭ്യര്‍ത്ഥന നടത്തി. അദ്ദേഹമാണ് പോളുകളില്‍ അവിടെ മുന്നിട്ടു നില്‍ക്കുന്നത്. പക്ഷേ, മക്കെയിന്‍ കഴിഞ്ഞ ദിവസങ്ങളില്‍ അവിടെ ഒബാമയ്ക്കുള്ള ലീഡ് കുറച്ചിട്ടുണ്ട്.

ഫ്ലോറിഡയില്‍ ഒബാമ മുന്നേറുന്നതായിട്ടാണ് ഇന്ന് കാണുന്നത്. എന്റെ ഇലക്ടറല്‍ കോളജ് നിഗമനങ്ങള്‍ താഴെ:

രണ്ടുപേര്‍ക്കും സാധ്യതയുള്ള സംസ്ഥാനങ്ങളും അവിടങ്ങളില്‍ ജയിക്കാന്‍ ഞാന്‍ ഇപ്പോള്‍ ഏറ്റവും സാധ്യത കാണുന്ന ആളും:
ഫ്ലോറിഡ(27) - ഒബാമ
ഇന്‍‌ഡ്യാ‍ന(11) - മക്കെയിന്‍
ഒഹായോ(20) - മക്കെയിന്‍
നോര്‍ത്ത് കാരളൈന(15) - മക്കെയിന്‍

അവസാന നില: ഒബാമ (329); മക്കെയിന്‍ (209)

6 comments:

t.k. formerly known as thomman said...

ഒബാമയെ വധിക്കാന്‍ നിയോ-നാത്‌സികള്‍ പദ്ധതിയിട്ടു.

t.k. formerly known as thomman said...

അമേരിക്കയിലെ ഇന്ത്യക്കാര്‍ ഭൂരിപക്ഷവും ഒബാമക്കാണത്രേ വോട്ടുചെയ്യുന്നത്. ഏഷ്യന്‍ വംശജരില്‍ വിയറ്റ്‌നാംകാര്‍ മാത്രമാണ് റിപ്പബ്ലിക്കന്മാരെ കൂടുതലും പിന്താങ്ങുന്നത്. റിപ്പോര്‍ട്ട് ഇവിടെ.

Anonymous said...

ഒബാമക്കെതിരെ വധഭീഷണി ഉണ്ടായിരിക്കുമെന്ന് ഉറപ്പാണ്. പ്രൈമറി തുടങ്ങിയപ്പോള്‍ തന്നെ ഈ സാധ്യത പലരും ചൂണ്ടിക്കാട്ടിയിരുന്നു. പക്ഷെ, കെന്നഡി വധവും ഒബാമയുടെ പ്രേസിടെന്സിയും തമ്മില്‍ അത്ര സാമ്യമില്ലെന്നു തോന്നുന്നു. വ്യക്തമായി തെളിയിക്കപ്പെട്ടിട്ടില്ലെന്കിലും, അധോലോകബന്ധമാണ് കേന്നടിക്ക് വിനയായതെന്നാണ് പൊതുവെ ഉള്ള അഭിപ്രായം.

ഒബാമയുടെ വിജയം പോളിംഗ് സൂചിപ്പിക്കുന്നതിനേക്കാള്‍ വലുതായിരിക്കുമെന്നാണ് എന്‍റെ കണക്കു കൂട്ടല്‍. നിലവിലുള്ള സാഹചര്യത്തില്‍, റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കാര്‍ വോട്ട് ചെയ്യാന്‍ വലിയ താത്പര്യം കാണിക്കില്ല. അതുകൊണ്ട്, ഒപ്പത്തിനൊപ്പം നില്ക്കുന്ന സംസ്ഥാനങ്ങള്‍ എല്ലാം തന്നെ ഒബാമയുടെ കോളത്തില്‍ വരാനാണ് സാധ്യത.

സെനറ്റ് മല്‍സരങ്ങളില്‍ കുറച്ചു റിപ്പബ്ലിക്കന്മാര്‍ ജയിക്കുന്നതാണ് നല്ലത്. അല്ലെങ്കില്‍ absolute power absolutely corrupts എന്ന നിയമം പ്രാബല്യത്തില്‍ വരാനുള്ള വഴി തെളിയും.

t.k. formerly known as thomman said...

Teller,
കെന്നഡിയുടെ അധോലോകബന്ധത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ കിട്ടുമോ?

ഒബാമയുടെ വിജയത്തിന്റെ വ്യാപ്തി കൂടാന്‍ മറ്റൊരു സാധ്യത കൂടിയുണ്ട്. പോളുകള്‍ മിക്കവാറും ലാന്‍ഡ് ലൈന്‍ ഫോണ്‍ ഉപയോഗിച്ചു നടത്തുന്നതുകൊണ്ട് ചെറുപ്പക്കാര്‍ അതില്‍ ആനുപാതികമായി ഉള്‍പ്പെടുന്നില്ല. അതുകൊണ്ട് യഥാര്‍ഥത്തില്‍ ഒബാമയ്ക്ക് കൂടുതല്‍ ശതമാനം വോട്ട് കിട്ടും എന്നാണ് കരുതപ്പെടുന്നത്.

Anonymous said...

കെന്നഡിയുടെ പേരു ഗൂഗിള്‍ സേര്‍ച്ച് ചെയ്‌താല്‍ അദ്ദേഹത്തിന്റെ വധത്തെപ്പറ്റിയുള്ള പല കഥകളും കാണാം. അതില്‍ ഒന്നാണ് കെന്നഡി കുടുംബത്തിന്റെ അധോലോകബന്ധം. കെന്നഡിയുടെ അപ്പന്‍ prohibition കാലഘട്ടത്തില്‍ മദ്യം വിറ്റ കഥയും കുപ്രസിദ്ധമാണ്. ജോണ്‍ കെന്നഡി വധിക്കപ്പെട്ട രീതിയില്‍ തന്നെ റോബര്‍ട്ട് കെന്നഡിയും വധിക്കപ്പെട്ടത് ഈ സംശയം കൂടുതല്‍ ശക്തിപ്പെടാന്‍ ഇടയാക്കി.

കാപ്പിലാന്‍ said...

ഒബാമ ജയിക്കാനാണ് കൂടുതല്‍ സാധ്യത .ഞാനും അത് കാത്തിരിക്കുന്നു .മറിച്ചാണ് സംഭവിക്കുന്നതെങ്കില്‍ അത് വലിയ വിഷമം ആകും .ഇന്ത്യക്കാര്‍ ഒട്ടുമുക്കാലും ഒബാമക്ക് വേണ്ടി കാത്തിരിക്കുന്നു .എന്റെയും വിജയാശംസകള്‍ .
ഇന്നലെ ഈ ന്യൂസ് കേട്ടു വളരെ സങ്കടം ഉണ്ടായി .